സെലീനാമ്മയുടെ വാക്കുകൾക്ക് മഹി വെറുതെ ചിരിച്ചതേയുള്ളൂ .
” നീ ചിരിക്കണ്ട … ഞാനും ഇച്ചേയിയും മാത്രമാ ഈ ലോകത്ത് . ഒന്ന് മിണ്ടാനോ പറയാനോ വേറെയാരുമില്ല . പാവം ഇച്ചേയീ… നീ കാവേരിമോളെ സ്നേഹിക്കുന്ന പോലെ ഇച്ചേയീനെ സ്നേഹിക്കുന്നില്ല ”’
”ശ്ശെ …മിണ്ടാതടി ”
ചൂലും കൊട്ടയുമെടുത്തു തിരിഞ്ഞ സാവിത്രി ചൂല് സെലീനാമ്മയുടെ നേരെ ഓങ്ങി കണ്ണുരുട്ടി .
മഹിയൊന്ന് സ്‌തബ്ധനായി .
അവരെന്ത് അർത്ഥത്തിലാണ് പറഞ്ഞത് ? !!
” എനിക്കെന്റെ എല്ലാം എന്റെയമ്മയും ചേച്ചിയുമാ ” മഹി അല്പം കടുപ്പിച്ചാണ് പറഞ്ഞത്
”എന്നിട്ടാണോ ചേച്ചിയെ പുറത്തൊക്കെ കൊണ്ടുപോയപോലെ ഇച്ചെയിയെ കൊണ്ടുപോകാത്തെ ? അതോ ഇച്ചേയിക്ക് ഭാരം കൂടുതലായത് കൊണ്ടാണോ പുറത്ത് …”
”എടി മിണ്ടാതിരിക്കടി ശവമേ ” സാവിത്രി ചൂലുകൊണ്ട് സെലീനാമ്മയെ ചെറുതായി തല്ലി
പതുക്കെയാണ് അമ്മ പറഞ്ഞതെങ്കിലും മഹീയത് വ്യക്തമായി കേട്ടിരുന്നു .
”നീ വാടാ ..അപ്പമുണ്ടാക്കി തരാം ചൂടോടെ ”’
സാവിത്രി പറഞ്ഞുകൊണ്ട് പടിക്കെട്ടോടി കയറിവന്നു
”അതെ … പോയി അപ്പം കഴിക്ക് ..ചൂടോടെ കഴിച്ചാലേ ടേസ്റ്റ് ഉണ്ടാകൂ ”
സെലീനാമ്മ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ അമ്മ തിരിഞ്ഞു നോക്കാതെ തന്നെ അവരെ ചൂല് പൊക്കിക്കാണിക്കുന്നതും മഹി കണ്ടു .
” ഞാനൊന്ന് കയ്യും കാലും കഴുകിയേച്ചും വരാടാ …. നീ പല്ലൊക്കെ തേച്ചതാണോ ?” സാവിത്രി വീടിന്റെ സൈഡിലൂടെ പുറകിലേക്ക് നടക്കുന്നതിനിടെ പറഞ്ഞു .
മഹി അകത്തേക്ക് കയറി .
” അമ്മെ അവള് എവിടെ ?”
മഹി പല്ല് തേച്ചിട്ട് വന്നപ്പോൾ സാവിത്രി അടുക്കളയിൽ അപ്പം ചുടുന്നുണ്ടായിരുന്നു
” അവള് ക്‌ളാസിൽ പോയി മോനെ … ക്‌ളാസ് കഴിഞ്ഞതുവഴി മാധവിയമ്മേടെ വീട്ടിലേക്ക് പോകുന്നാ പറഞ്ഞെ …” സാവിത്രി അവനെ നോക്കാതെ പറഞ്ഞു
”അതെന്നാ പരിപാടിയാ .. ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ ..അതെങ്ങനാ ശെരിയാവുന്നെ ? നമ്മള് കൊണ്ടുപോയി വിടേണ്ടതല്ലേ … എല്ലാം ഒന്ന് സംസാരിച്ച് …”’
” നിന്നെ വിളിക്കണ്ടന്നവള് തന്നെയാ പറഞ്ഞെ … നീയെണീറ്റാൽ പിന്നെ ഒന്നും രണ്ടും പറഞ്ഞു കരച്ചിൽ ആകുന്നോർത്താരിക്കും .. രജീഷും അവളും സംസാരിച്ചെന്നല്ലേ പറഞ്ഞെ … അവരെന്തേലും ധാരണയിലെത്തിക്കാണും ””
”എന്നാലും … ”’ മഹിക്ക് അതൊരു സുഖമായി തോന്നിയില്ല .
”സാരമില്ല ..നീയതൊന്നും ഓർക്കണ്ട . ഒരു താക്കോൽ ഞാൻ കൊടുത്തുവിട്ടിട്ടുണ്ട് .ഏത് പാതിരാത്രിക്കു വേണേലും ഇങ്ങോട്ട് പോന്നോളാൻ പറഞ്ഞു അവിടെ ഇഷ്ടമില്ലേൽ ”
” ഹ്മ്മ്മ് ” മഹി ഒഴുക്കൻ മട്ടിൽ മൂളിയതേയുള്ളൂ .
” നീ കഴിക്ക് … ” സാവിത്രി അപ്പം പ്ളേറ്റിലിട്ടു
” ഇനിയതൊന്നും ഓര്‍ത്തു വിഷമിക്കണ്ട ” സാവിത്രി അവന്റെ കവിളില്‍ തലോടി .
മഹി അമ്മയെ നോക്കി .
അമ്മക്കിതെങ്ങനെ ലാഖവത്തോടെ കാണാൻ കഴിയുന്നു ? കാലങ്ങളൊന്നുമായില്ല അയാൾ ഇവിടെ വന്നു ബഹളം വെച്ചിട്ട് . അയാൾക്ക് വീണ്ടുവിചാരം വരാൻ മാത്രം ഒന്നും നടന്നിട്ടില്ല . നടന്നത് മാധവിയും താനും തമ്മിലാണ് . അതുകൊണ്ടയാളുടെ സംശയരോഗവും ചീത്തവിളിയും ദേഷ്യവുമൊന്നും കുറയാൻ പോകുന്നില്ല … മാധവിയും താനും തമ്മിൽ നടന്നതൊന്നും അയാൾ അറിയാനിടയില്ല .. അറിഞ്ഞാൽ അയാളുടെ മർദ്ദനവും മറ്റും കൂടാനേ ഇടയുള്ളൂ , ഒരു പക്ഷെ അയാൾ സ്നേഹം നടിച്ചവളെ ഇല്ലാതാക്കാനും .. !
ദൈവമേ …
മഹി പ്ളേറ്റ് സ്ലാബിൽ വെച്ച് ചാടിയിറങ്ങി
”നീയിതെവിടെ പോകുവാ .. കഴിക്കടാ ”’
സാവിത്രിയമ്മ മഹി പ്ളേറ്റ് വെച്ചെണീറ്റതും വിഷമത്തോടെ അവനെ നോക്കി
” വിശക്കുന്നില്ലമ്മേ … ”
”നീയിന്നലേം ഒന്നും കഴിച്ചില്ലല്ലോ ” സാവിത്രിയമ്മ ചട്ടുകത്തിലിരുന്ന അപ്പം കിച്ചൻ സ്ലാബിലേക്ക് വലിച്ചെറിഞ്ഞു .
മഹിയത് കണ്ടെങ്കിലും പുറത്തേക്കിറങ്ങി .
” നീ ഉച്ചക്ക് വരുമോ മോനേ ?”
പെട്ടന്ന് തന്നെ ഡ്രെസ്സും മാറി മഹി ഹാളിലെത്തിയപ്പോൾ സാവിത്രി അവന്റെ പുറകെയെത്തി .
‘ ഇല്ല …അമ്മ കഴിച്ചോ ?” മഹി പടിക്കെട്ടുകൾ ഇറങ്ങി നടന്നകലുമ്പോൾ സാവിത്രി ഉമ്മറത്ത് തന്നെ നിൽക്കുകയായിരുന്നു .
