ഈ ലഹരി പോലെത്തന്നെയാ എനിക്ക് പെണ്ണും, ഈ ഭൂമിയിൽ കിട്ടുന്ന എല്ലാ ലഹരിയും മതിവരുവോളം ആസ്വദിച്ചുകൊണ്ട് ജീവിക്കാനാണ് എനിക്കിഷ്ടം…
അതിനിടക്ക് നീ കൂടെ കേറിവന്നാൽ അതെനിക്കൊരു ബാധ്യതയാവും… അങ്ങനെ നോക്കുമ്പോൾ നീ ചെയ്തതാണ് എനിക്ക് നല്ലത്.. ”
ശാന്തമായിട്ടാണ് സിദ്ധു പറഞ്ഞത്… സിതാര കൂടെ വേണമെന്ന് ഉള്ളിൽ ഉള്ളപ്പോളും പുറത്തേക്ക് ഇങ്ങനെ പറയാനാണ് ആ നിമിഷം അവന് തോന്നിയത്…
സിതാരയിൽ നിന്നും പെട്ടെന്നൊരു മറുപടി വന്നില്ല.. അവൾ അവൻ പറയുന്ന കാര്യത്തെപ്പറ്റി ചിന്തയിലാണ്ടു..
” പക്ഷെ…. എന്തിന്…? എന്താണ് അതുകൊണ്ടുള്ള ഗുണം..?? ”
അവൻ പറഞ്ഞ ഒന്നുപോലും ദഹിക്കാതെ സിതാര ചോദിച്ചു… ഇപ്പറഞ്ഞതിൽ ഒന്നിലും അവൻ കണ്ട യുക്തി എന്താണെന്നു എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസിലായില്ല..
” മുൻപേ പറഞ്ഞല്ലോ,അത് നിന്നെ മനസിലാക്കി തരേണ്ട ആവശ്യം എനിക്കില്ല… എന്റെ ജീവിതത്തിന്റെ ഡ്രൈവർ തല്ക്കാലം ഞാനാണ്..”
അവൾക്ക് ബോധ്യം വരുന്ന രീതിയിൽ ഒരു മറുപടി ഇല്ലാത്തത് കൊണ്ട് അവൻ പ്ലേറ്റ് മാറ്റി…
” എല്ലാ പെണ്ണിനും ഉള്ളത് ഒന്നുതന്നെ… ”
സിതാര ആരോടെന്നില്ലാതെ പിറുപിറുത്തു…
” ആയിരിക്കും.. പക്ഷെ വ്യത്യാസമുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട്.. ”
സിദ്ധു അതിനുള്ള മറുപടിയായി പറഞ്ഞു… ആ പറഞ്ഞ ‘ വ്യത്യാസം ‘ ഉൾക്കൊള്ളാനാവാത്ത സിതാര എന്തെങ്കിലുമാകട്ടെ എന്ന് കരുതി വിട്ടുകളഞ്ഞു…
അവൾ അവനെ നോക്കി നെടുവീർപ്പിട്ടുകൊണ്ട് പുറത്തേക്ക് പോയി… സിദ്ധു ആശ്വാസത്തോടെ എഴുന്നേറ്റു പൊതി മേശയിൽ വെച്ച് എഴുത്ത് തുടർന്നു…അവൻ ഇനി അതൊരു തവണ കൂടി ഉപയോഗിക്കണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല, കളയാനും..
******—****
രണ്ട് മൂന്നു ദിവസമായി ശങ്കരന് ഒരു മനസമാധാനകുറവ്, സിദ്ധുവിന് 18 വയസാകുമ്പോൾ ഏൽപ്പിക്കണമെന്ന കല്പനയുള്ള താക്കോൽ ഇതുവരെ കൊടുത്തില്ലല്ലോ എന്നുള്ള ചിന്ത ഒരു മനോവേദനയായി മാറി..
ഓരോ തവണ കൈമളിന്റെയോ, ശിവരാമന്റെയോ ഫോട്ടോ കാണുമ്പോൾ പോലും ഒരു മനസാക്ഷിക്കുത്താണ്.. തങ്ങളുടെ സ്വാർത്ഥതക്കു വേണ്ടി അത് കൊടുക്കാതിരിക്കുന്നത് തെറ്റാണെന്ന ചിന്ത തന്നെ…
ഒടുവിൽ എന്താണ് ഇതിന്റെ പരിണിതഫലം എന്ന് പോലും അറിയാതെ ലക്ഷ്മിയമ്മയും ശങ്കരന്റെ തീരുമാനത്തോട് യോജിച്ചു…
പിറ്റേന്ന് പ്രാതൽ കഴിഞ്ഞ് റൂമിലിരുന്ന് എഴുതികൊണ്ടിരുന്ന സിദ്ധുവിന്റെ അരികിലേക്ക് ശങ്കരൻ കാലങ്ങളോളം സൂക്ഷിച്ച ആ താക്കോൽ പെട്ടിയുമായി ഒട്ടേറെ ഹൃദയഭാരത്തോടെ വിറക്കുന്ന കൈകളുമായി വന്നു…
തുടരും……