പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ

നേരെ അന്ധേരിയിലെ ഒരു ലേഡീസ് ബാറിലേയ്ക്ക് വിട്ടു ഒരു മണി വരെ നേരം കളയാന്‍, അതും വിശാലിന്റെ ഒരു ഷെട്ടി സുഹൃത്തിന്റെപോഷ് ബാർ. ക്രെഡിറ് കാർഡ് എടുക്കാൻ ബാങ്കിൽ നിന്നും വിളിച്ച എക്സക്കുട്ടീവിനെ ഞാൻ ക്രെഡിറ്റിൽ വിശ്വസിക്കുന്നില്ല എന്നും പറഞ്ഞു വളച്ചു, ഡേറ്റ് ചെയ്തു കളിച്ച ആളാണ് കക്ഷി. ആ അത് പോട്ടെ, അതൊക്കെ വേറെ കഥകൾ.

അങ്ങനെ ഞങ്ങൾ അന്ധേരിയിലെ ബാറിൽ എത്തി. വ്യാജന്‍ ഉണ്ടാക്കി വിറ്റ് കയ്യില്‍ വന്ന പണം ഇങ്ങനെയെല്ലാതെ പിന്നെ എങ്ങനെ ചിലവാക്കാന്‍ വിശാലിന്. ലേഡീസ് ബാര്‍ ബാന്‍ ചെയ്തെങ്കിലും രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചിലതൊക്കെ ഉണ്ടായിരുന്നു അപ്പോഴും. അവിടെ വെറുതെ പോയിരുന്ന് വിശാല്‍ രണ്ട് കിംഗ്‌ ഫിഷറും ഞാന്‍ രണ്ട് ലാര്‍ജ്ജ് ആന്‍റിക്യുറ്റിയും അടിച്ചു നേരം കളഞ്ഞു. അടുത്ത് വന്നു ഡാന്‍സ് കളിച്ച ചില പെണ്ണുങ്ങള്‍ക്ക്‌ കുറച്ചു ഗാന്ധിത്തല കൊടുത്തു സന്തോഷിപ്പിച്ചു. ഞാന്‍ കുറച്ചു നേരം അവരോടൊപ്പം ചേര്‍ന്ന് എന്‍റെ ഡാന്‍സ് സ്കില്‍ ഒന്ന് പുതുക്കുകയും ചെയ്തു. അത് കണ്ടു വിശാല്‍ പറഞ്ഞു, “ഹോ മൈക്കല്‍ ജാക്സന് ശേഷം ഇത് പോലെ നൃത്തം വയ്ക്കുന്ന ഒരാളെ ഞാന്‍…..” അത് പൂര്‍ത്തിയാക്കാന്‍ സമ്മതിയ്ക്കാതെ അവനെ ഞാന്‍ ഹിന്ദി തെറികള്‍ കൊണ്ട്‌ അഭിഷേകം ചെയ്തു. പന്ത്രണ്ടരയോടെ അവിടുന്നിറങ്ങി ഒരു മണിയോടെ താനേ കിസൻ നഗറിലെത്തി.

വിശാല്‍ അവന്‍റെ മൊബൈലില്‍ സംഗീതയെ വിളിച്ചു. സംഗീതയും പൂച്ചക്കണ്ണിയും തയ്യാറായിരുന്നു. വിലപേശലും ചര്‍ച്ചകളും ഒന്നുമില്ലാതെ തന്നെ അവര്‍ കാറില്‍ കയറി കാരണം അവര്‍ക്കറിയാമായിരുന്നു പ്രതീക്ഷിക്കുന്നതിനെക്കാള്‍ കൂടുതലേ കിട്ടാന്‍ വഴിയുള്ളൂ എന്ന്. നേരെ താനെയിലെ ഫ്ലാറ്റില്‍ പോകാം എന്ന് വച്ചു, കാരണം ദാദറില്‍ അവന്‍റെ അച്ഛന്റെ പരിചയക്കാരാണ്‌ ചുറ്റുമുള്ള ഫ്ലാറ്റുകളില്‍. താനെയിലെ ഫ്ലാറ്റ് പലരെയും സല്ക്കരിക്കാനും മദ്യപിക്കാനും മറ്റ് പല രണ്ടാം നമ്പര്‍ ബിസിനസ്സിനും മറ്റുമായി വാങ്ങിച്ചിട്ടിരുന്നതായിരുന്നു.

താനെ ചെക് നാക്ക എത്തുന്നതിനു അഞ്ചു കിലോമീറ്റര്‍ മുന്‍പ് ഞങ്ങളുടെ
കാറിനു ഒരു പോലീസ് ജീപ്പ് കൈ കാണിച്ചു. താനെയിലെ ഒട്ടുമിക്ക പോലീസുകാരെയും വിശാലിനറിയാമായിരുന്നു ഇത് പക്ഷേ മുംബൈ പോലീസാണ്. പിന്‍ സീറ്റില്‍ ഞാനും സംഗീതയും കൂടി “അക്കുത്തിക്കുത്താനവരമ്പത്ത്” കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. സ്റീരിയോവില്‍ മൈക്കല്‍ ജാക്സന്‍റെ ‘ബ്രേക്ക് ഓഫ് ഡൌണ്‍’ പതിഞ്ഞ സ്വരത്തില്‍ പാടുന്നു.

പോലീസുകാരെ കണ്ടതും രണ്ട് പെണ്‍കുട്ടികളും ചെറുതായി ഒന്ന് പേടിച്ചു, വേറെ ഒന്നുമല്ല, അവർ കൊണ്ടുപോയാൽ കടിച്ചു കുടഞ്ഞു കളയും നായിന്റെ മക്കൾ. അത് കണ്ട് വിശാല്‍ എലാവരോടുമായി പറഞ്ഞു, ” ആരേ കായ്കോ ഡര്‍ത്താബെ, പൈസാ ദേഗാ തൊ നങ്കാ നാച്ചേങ്കേ യെ ചൂത്തിയാ ലോഗ് മേരെ സാംനെ” വിശാല്‍ ഉള്ളത് കൊണ്ട്‌ എനിക്കും പേടിയൊന്നും തോന്നിയില്ല, മുംബയില്‍ കാശ് കൊണ്ട്‌ നടക്കാത്തതായി എന്താ ഉള്ളത്. വിശാല്‍ കാറിനു വെളിയിലിറങ്ങി ഒരു സിഗരെറ്റ്‌ കത്തിച്ചു. ഞാന്‍ മനസ്സില്‍ വിചാരിച്ചു, “ഹോ ഭയങ്കരന്‍, പോലീസിന്‍റെ മുന്‍പില്‍ സിഗരെറ്റ്‌ വലിക്കുകയോ, നാട്ടിലെങ്ങാനും ആവണം” ഞാനും വെളിയിറങ്ങി ഒരു സിഗരെറ്റ്‌ കത്തിച്ചു.

നീ വരണ്ട ഇത് ഞാന്‍ നോക്കിക്കോളാം എന്ന അര്‍ത്ഥത്തില്‍ കൈ കാണിച്ചു കൊണ്ട്‌ വിശാല്‍ പോലീസിന്‍റെ അടുത്തേക്ക് പോയി. പക്ഷേ സംസാരം എനിക്ക് കേള്‍ക്കാമായിരുന്നു. പോലീസ് ചോദിക്കുന്നുണ്ടായിരുന്നു, “എവിടെ പോകുന്നു, ആരാ കാറില്‍, ഏതാ ആ പെണ്ണുങ്ങള്‍, ഡ്രഗ്സ് ഉണ്ടോ” എന്നെല്ലാം. ഒരു കൂസലുമില്ലാതെ വിശാല്‍ ഇങ്ങനെ പറയുന്നത് കേട്ട് ഞാന്‍ അത്ഭുതപെട്ടു, “പെണ്‍കുട്ടികള്‍ രണ്ടും കേസ് കേട്ടുകള്‍ ആണ് സാറേ, കൂടെയുള്ളത് എന്‍റെ സുഹൃത്തും, ഡ്രഗ്സ് ഇല്ല രണ്ട് ബിയര്‍ അടിച്ചിട്ടുണ്ട്, സാറിനിപ്പോ എന്താ വേണ്ടേ” അത് കേട്ട് പോലീസുകാര്‍ ചോദിക്കുന്നത് കേട്ടു, “എന്താടാ നിന്‍റെ സ്വരത്തിനൊരു ബലം” “എന്ത് ചെയ്യാനാ സാറേ ജോലി അങ്ങനെയായിപ്പോയില്ലേ”, അവൻ പറഞ്ഞു. ബാര്‍ മുതലാളിയാണെന്നറിഞ്ഞപ്പോള്‍ അവര്‍ അയഞ്ഞതും, നൂറിന്റെ രണ്ട് നോട്ടുകള്‍ കൊടുത്തു അവന്‍ തിരിച്ചു വന്നു കാറിൽ കേറുന്നതും ഞാൻ നോക്കിനിന്നു.

കൂടെയുള്ള പെണ്‍കുട്ടികള്‍ രണ്ടും എത്ര മാത്രം സന്തോഷത്തിലാണ് എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അല്‍പ നേരത്തെക്കാണെങ്കിലും, തങ്ങളെ നന്നായി കെയര്‍ ചെയ്യുന്ന, നോട്ടം കൊണ്ട്‌ പോലും നോവിക്കാത്ത രണ്ട് യുവാക്കളൊടൊപ്പം ചിലവഴിക്കുന്ന സമയം ജീവിതത്തില്‍ വളരെ വിരളമായി മാത്രം കിട്ടുന്നതാണെന്ന് അവര്‍ക്കറിയാമായിരുന്നു. അന്ന് അന്ന് പലപ്പോഴായി സംഗീത എന്നോട് അവളുടെ കഥ പറഞ്ഞു. അവളയക്കുന്ന കാശ് കൊണ്ട്‌ രക്ഷപ്പെട്ടു വരുന്ന കുടുംബം. താഴെയുള്ള രണ്ട് സഹോദരിമാരെ കല്യാണം കഴിപ്പിച്ച് അയച്ചു, അനിയന് ഒരു ടെലെഫോണ്‍ ബൂത്ത്‌ ഇട്ടു കൊടുത്തിട്ടുണ്ട്. ഇനി ആരെങ്കിലും ഇഷ്ടം തോന്നി വിളിച്ചാല്‍ കൂടെ ജീവിക്കാനും, നശിച്ച സര്‍വ്വീസ് ബാറിലെ ജോലി വേണ്ടെന്നു വയ്ക്കാനും അവള്‍ തയ്യാറായിരുന്നു.

കാശിനു വേണ്ടി എന്ത് ചെയ്യാനും തയ്യാറുള്ള മറ്റ് പലരേക്കാൾ സംഗീത വിഭിന്നയായി കാണപ്പെട്ടു. പല പെണ്‍കുട്ടികള്‍ക്കുമില്ലാത്ത ഒരു നാണവും, ആര്‍ക്കും ഇഷ്ടം തോന്നുന്ന തരത്തില്‍ ഒരുപാട് ഫെമിനിന്‍ ക്വാളിറ്റീസും അവള്‍ക്കുണ്ടായിരുന്നു. സ്വതവേ മൃദുഭാഷിയായ എന്നെ അവള്‍ക്ക് ഒരുപാടിഷ്ടമായിരുന്നു എന്ന് അവളുടെ ഓരോ പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും ഞാനറിഞ്ഞുകൊണ്ടിരുന്നു.
ഫ്ലാറ്റില്‍ എത്തിയ ഉടനേ വിശാലും പൂച്ചക്കണ്ണിയും ബെഡ്റൂമില്‍ കയറി കതകടച്ചു ഭക്ഷണം അല്‍പനേരം കഴിഞ്ഞ്‌ കഴിക്കാം എന്നും പറഞ്ഞ്. ഞാനും സംഗീതയും ഭക്ഷണം കഴിക്കാം എന്ന് തീരുമാനിച്ചു. എനിക്കൊരു തിടുക്കവും ഇല്ലായിരുന്നു, വിശപ്പ്‌ നല്ലവണ്ണം ഉണ്ടായിരുന്നു താനും. ഫ്രിഡ്ജില്‍ നിന്നും രണ്ട് കിംഗ്‌ഫിഷര്‍ ബിയര്‍ എടുത്ത് പൊട്ടിച്ച് ഒരു ഗ്ലാസ്സില്‍ ഒഴിച്ച് ഒന്ന് സംഗീതയ്ക്ക് കൊടുത്തു. വൈകുന്നേരം മുതല്‍ ഓള്‍ഡ്‌ മങ്കും, ആന്‍റിക്യിറ്റിയും കഴിച്ചത് കാരണം ബിയര്‍ കഴിക്കാന്‍ താല്പ്പര്യമുണ്ടായിരുന്നില്ല എങ്കിലും സംഗീതയ്ക്ക് ഒരു കമ്പനി കൊടുക്കാന്‍ വേണ്ടി മാത്രം അല്പം കഴിക്കാം എന്ന് വച്ചു. ചിക്കന്‍ സിക്സ്റ്റിഫൈവും ഫ്രൈഡ് റൈസും വരുത്തിച്ചു, അത് കഴിച്ചു കൊണ്ട്‌, സംഗീതയുമായി സംസാരിച്ച് കൊണ്ട്‌ ഞാനിരുന്നു. ആ കണ്ണുകളില്‍ നോക്കുമ്പോള്‍ എനിക്ക് കാമമല്ല പകരം ഉറവിടം അറിയാത്ത, ലക്ഷ്യമില്ലാത്ത, കാരണങ്ങളില്ലാത്ത, വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത ഒരിഷ്ടം ആയിരുന്നു തോന്നിയിരുന്നത്. മനസ്സിളകുന്നുവോ ഈശ്വരാ എന്ന് ഞാനോര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *