പൂർവ്വവിദ്യാർത്ഥിസംഗമം എന്നുള്ള കത്തു കയ്യിൽ കിട്ടിയപ്പോൾ മറ്റൊന്നുമോർക്കാതെ ചാടിപ്പുറപ്പെട്ടത് അവളെ കാണാൻ മാത്രമായിരുന്നു. അതിന്റെ പേരാണ് മനസ്സിൽ ഏറ്റവും സ്പർശിച്ചത്….”ഓർമ്മക്കായ്….”
ഓർമയിൽ നിന്നുണർന്നപ്പോഴും വണ്ടി ഒഴുകിക്കൊണ്ടിരിക്കുവാണ്. ആ ഓർമകളിൽ മുഴുകിയിരുന്നതിനാൽ ആ സമയത്ത് വണ്ടിയിടിച്ചു ചത്താലും ഞാൻ അറിയുമായിരുന്നില്ല എന്നെനിക്ക് ഉറപ്പായിരുന്നു. കാരണം മനസ്സിൽ മുഴുവനും അവളാണ്.
ഇന്നത്തെ പോക്ക് തന്നെ അവളെ കാണാൻ വേണ്ടി മാത്രമാണ്. SSLC ബാച്ചു മാത്രമെന്നതിനാൽ അധികമാരും കാണില്ല. അഥവാ ഉണ്ടെങ്കിലും എനിക്ക് ആരെയും കാണേണ്ടതില്ല. അവളെ മാത്രം കാണണം…ആ വിരലുകളിൽ കൈകോർത്തു ആ വരാന്തയിൽ കൂടി നടക്കണം. ചെറിയ നര വീണു കാണും. എന്നാലും ആ കുറച്ചു നിമിഷത്തേക്കെങ്കിലും എനിക്കാ പഴയ അഞ്ചാം ക്ലാസ്സുകാരനാവണം. ഒട്ടനവധി പ്രണയങ്ങൾ വിരിഞ്ഞ ആ കലാലയ മുറ്റത്തു വെച്ചേനിക്ക് പറയണം എനിക്ക് നിന്നെ ഇഷ്ടമായിരുന്നു എന്ന്. അവൾ ഞെട്ടിത്തരിച്ചു നിൽക്കുന്നത് എനിക്ക് കാണണം.
അവൾ പൊട്ടിച്ചിരിക്കുമ്പോൾ മനസ്സിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച ആ കനൽ എനിക്ക് അവിടെവെച്ചു ഊതിക്കെടുത്തണം. അതിനു വേണ്ടി മാത്രമാണീ യാത്ര. ഒരു കാട്ടുതീ തടയാൻ. എന്നെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ആ അർബുദം എനിക്കിന്ന് മുറിച്ചു മാറ്റണം. പറയാതെ പോയ പ്രണയം മനസ്സിന് എന്നുമൊരു കാൻസർ തന്നെയാണ്. ചികിത്സ ഇല്ലാത്ത കാൻസർ.
അവൾക്ക് മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല എങ്കിൽ അതൊരു തമാശയായി അവസാനിക്കും. അഥവാ അല്ലെങ്കിൽ???? അത്….അതെങ്ങനെ അവസാനിപ്പിക്കണം എന്നെനിക്ക് അറിയില്ല…. കാർ മുന്നോട്ടു ഒഴുകിക്കൊണ്ടിരുന്നു. പഴയ ഓർമ വെച്ചാണ് യാത്ര. പഴയ ഓർമകൾ മറക്കാനായാവും വിവാഹശേഷം ഈ വഴി വന്നിട്ടില്ല. മനപ്പൂർവ്വം ഒഴിവാക്കി എന്നുതന്നെ പറയണം. കാറിനുള്ളിൽ ഒഴുകിയെത്തുന്ന സോങ് എനിക്കായി എഴുതിയത് പോലെ…..”താനേ പൂവിട്ട മോഹം….”
പഴയ സ്ഥാനത്ത് തന്നെ വലിയൊരു കമാനത്തോട് കൂടിയ ആ കലാലയം എനിക്കൊരു അത്ഭുതമായിരുന്നു. ഓടിട്ട മുറികൾ മാറി കോണ്ക്രീറ്റ് മാളികകൾ ഉയർന്നു നിക്കുന്ന എന്റെ വിദ്യാലയം.
“ഓർമ്മക്കായ്…..” വലിയ അക്ഷരത്തിൽ എഴുതിയ ബോർഡ് കണ്ടതെ വണ്ടി നിർത്തി. ആ കലാലയ മുറ്റത്തുകൂടി വർഷങ്ങൾക്ക് ശേഷം നടന്നപ്പോൾ മനസ്സ് എന്തിനോ വേണ്ടി തുടിച്ചുകൊണ്ടിരുന്നു. മിക്കവരും എത്തിയിരുന്നു. എല്ലാവരും വന്നത് ഫാമിലിയുമൊത്താവണം. ഒരു നീണ്ട ജാഥക്കുള്ള ആളുണ്ട്. എല്ലാവരും പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കുകയാവണം.
ആരോടും ഒന്നും മിണ്ടിയില്ല. അവരുടെ ചോദ്യങ്ങൾക്ക് എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു. കണ്ണുകൾ ചുറ്റും പരതിക്കൊണ്ടിരുന്നു…എനിക്ക് കാണേണ്ടത് ആ നീലമിഴികളെ മാത്രമാണെന്ന് വിശേഷങ്ങൾ ചോദിക്കുന്നവരോട് പൊട്ടിത്തെറിക്കും പോലെ പറയണമെന്ന് പലവട്ടം തോന്നി. അവരുടെ വിശേഷം ചോദിക്കലുകൾ ശല്യമായി മാത്രം അനുഭവപ്പെട്ടു. ചുറ്റും പരതി നോക്കിയിട്ടും ആ നീലമിഴികളുടെ അവകാശിയെ മാത്രം കണ്ടില്ല. ആ നീലമിഴികളെ ഏത് ഇരുട്ടിലും ഞാൻ മനസ്സിലാക്കുമായിയുന്നു.
വന്നിട്ടില്ല….ഇനിയിപ്പോൾ വരില്ലേ???? അങ്ങനെയൊരു സാധ്യതയെപ്പറ്റി എത്രനേരം ചിന്തിച്ചില്ലല്ലോ….എനിക്കാരെയും കാണണ്ട എന്ന് ചിന്തിച്ചുകാണുമോ ആ പഴയ ക്ഷിപ്രകോപക്കാരി????
എന്നാലും ആദ്യം മുന്നിൽക്കണ്ട ഒരാളോട് വെറുതെ അന്വേഷിച്ചു. എല്ലാരും വന്നോ????
ഏറെക്കുറെ എല്ലാരും. കുറച്ചുപേർ വന്നോണ്ടിരിക്കുവാണ്. എന്തായാലും നമുക്ക് തുടങ്ങാം….എല്ലാർക്കും തിരിച്ചു പോകേണ്ടതല്ലേ….ഒരു ചെറിയ മീറ്റിങ് കഴിഞ്ഞാവാം വിശേഷങ്ങൾ….
എന്ത് വിശേഷം???? എനിക്കൊരു നിസ്സംഗത ആണ് തോന്നിയത്. പലരേയും അല്ല ഏറെക്കുറെ എല്ലാരേയും എനിക്ക് പരിചയമില്ല. പണ്ട് കണ്ട ഓർമ പോലുമില്ല. അവളുടെ വിവാഹത്തിന് ആരൊക്കെ ഉണ്ടായിരുന്നു എന്നൊന്നും ഞാൻ കണ്ടില്ല. കാരണം കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. പിന്നെ വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു!!!! ആർക്കും ആരെയും അറിയില്ല. അങ്ങനെ തന്നെ പോട്ടെ. എന്നാലും വന്നോണ്ടിരിക്കുന്നവരുടെ കൂട്ടത്തിൽ അവളും ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
എനിക്കാരെയും കാണണ്ട. ആ നീലമിഴികളെ എന്നിൽ നിന്നും മറ്റൊരുവൻ തട്ടിയെടുത്തിന് ശേഷം ഇന്നേവരെ പഴയ കൂട്ടുകാരിൽ ആരെയും കണ്ടിട്ടില്ല. നാട്ടിൽ വന്നിട്ടില്ല. പുറത്തുപോയി ഫാം തുടങ്ങിയത് തന്നെ ഇവറ്റകളെ ഒഴിവാക്കാനായിരുന്നു. അതുകൊണ്ടാവണം ഇപ്പോൾ ആരെയും അറിയാത്തത്. എന്നാൽ പലർക്കും എന്നെയേറിയാം….വെളിച്ചപ്പാടിനെ എല്ലാരും അറിയും വെളിച്ചപ്പാട് ആരെയും അറിയില്ല. പക്ഷേ വെളിച്ചപ്പാടിനെ അറിയുന്ന ആർക്കും അറിയില്ല വെളിച്ചപ്പാട് പൂജിച്ചതും കാണാൻ കൊതിയോടെ കാത്തുനിൽക്കുന്നതും നീലമിഴികളുള്ള ആ ദേവിയെ മാത്രമാണെന്ന്. ആ ദേവിയെ മാത്രമേ ഞാൻ പ്രതിഷ്ഠിച്ചിട്ടുള്ളൂ എന്ന്.
മീറ്റിങ് തുടങ്ങുകയാണ് എന്നറിയിപ്പ് വന്നു. ഏവരും അകത്തേക്ക് കയറി. റോഡിലേക്ക് മാത്രം നോട്ടം പായിച്ചുകൊണ്ടു തീരെ താല്പര്യമില്ലാതെ ഞാനും അകത്തേക്ക് കടന്നിരുന്നു. അവളോട് പറയാൻ ഉള്ളവ മനസ്സിൽ കുന്നുകൂട്ടി. എങ്ങനെ തുടങ്ങണം എന്നറിയില്ല. എങ്കിലും ഇന്ന് ഞാനെന്റെ മനസ്സ് തുറക്കും. അവൾ ചിരിച്ചോട്ടെ….പരിഹസിച്ചോട്ടെ….അല്ലെങ്കിൽ പറയാതെ പോയ ആ എന്റെയാ ദുഃഖത്തേക്കുറിച്ചോർത്തു അവളും കണ്ണീർ പൊഴിച്ചോട്ടെ….എന്നാലും ഇന്നത് പറയും. അതെനിക്കൊരു വശിയാണ്. പരാജയപ്പെട്ടവനും ഉണ്ടാവില്ലേ ചിലപ്പോഴൊക്കെ ഒരു വാശി…!!!
മൗനപ്രാർത്ഥനക്കൊപ്പം മീറ്റിങ് തുടങ്ങി. ഇടക്കിടക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു. സ്വാഗതം നീണ്ടുപോവുകയാണ്. പരിപാടി സംഘടിപ്പിച്ച ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ വെച്ചു കീറുന്നു. ഞാനതൊന്നും കേട്ടില്ല….. ..കണ്ടില്ല….കൈയടിച്ചില്ല…..ഞാൻ കാത്തിരുന്നത് ഇതുവരെ വന്നിട്ടില്ല.
പെട്ടന്നാണ് എല്ലാവരും ഒന്നെഴുനേറ്റത്. കാര്യമറിയാതെ ഞാനും എഴുനേറ്റു. ഈശ്വരപ്രാർത്ഥന കഴിഞ്ഞല്ലോ….പിന്നെ ഇതെന്താണാവോ????
പ്രിയ സുഹൃത്തുക്കളെ…. നമ്മളിന്ന് ഒന്നിച്ചുകൂടുമ്പോൾ നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളെ നാം വിസ്മരിച്ചുകൂടാ….അനുപമ സുരേഷ്….. പ്രധാനാദ്യപകന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി.
എന്റെ തലച്ചോർ പെട്ടന്നുണർന്നു….അതേ അവൾ വന്നിരിക്കുന്നു….എഴുനേറ്റു നിന്നെല്ലാവരും ബഹുമാനിക്കുന്നു.അത്രക്ക് ബഹുമാനം നേടാൻ അവളാരാണിപ്പോൾ???? ആരായാലും എനിക്കൊരു ചുക്കുമില്ല. എനിക്കവളെയാണ് കാണേണ്ടത്. അവളോടൊപ്പമാണ് നടക്കേണ്ടത്. അവളോടാണ് പറയേണ്ടത്…..