മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 1

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 1

Mazhavil Ninnu Parannirangiya Nakshathram Part 1 | Author : Smitha


 

“ഡിവിഷന്‍ നമ്പര്‍ പതിനാല്…”

അകലേക്ക് നീണ്ടു പോയി മഞ്ഞിന്‍റെ ആവരണത്തിലേക്ക് മറയുന്ന കോണിഫെറസ് മരങ്ങള്‍ നിറഞ്ഞ മലകളുടെ പശ്ചാത്തലത്തില്‍, പച്ച ബോര്‍ഡില്‍ വെള്ള അക്ഷരത്തില്‍ എഴുതിയത് സാന്ദ്ര പതിയെ വായിച്ചു. പിന്നെ അവള്‍ വെളിയിലേക്ക് നോക്കി.

“ആരെയും കാണുന്നില്ലല്ലോ…”

അവള്‍ നെറ്റി ചുളിച്ചു.

എറിക്കും ജഗ്ഗുവും രവീണയും ഫിലിപ്പുമൊക്കെ നേരത്തെ എത്തിക്കാണുമെന്നാണ് താന്‍ കരുതിയത്.

ബിര്‍ച്ചും മേപ്പിളും നിറഞ്ഞ നിബിഡവനത്തിന്‍റെ അതിരിലെ കനത്ത ഏകാന്തതയില്‍ ഇളനിലാവ് പരക്കാന്‍ തുടങ്ങി. ജാക്വിസ് കാര്‍റ്റിയര്‍ പര്‍വ്വതത്തില്‍ നിന്ന് നേര്‍ത്ത മഞ്ഞും ഡാഫഡില്‍ പൂക്കളുടെ മണമുള്ള കാറ്റും ചുറ്റും നിറഞ്ഞപ്പോള്‍ അവള്‍ നെവില്‍ സ്റ്റീഫനെപ്പറ്റിയോര്‍ത്തു.

ഗ്രീക്ക് ശില്‍പ്പത്തില്‍ കാണുന്നത്ര ഭംഗിയുള്ള മുഖം.

നീല നിറമുള്ള, വിടര്‍ന്ന കണ്ണുകള്‍.

ചേര്‍ന്നിരിക്കുന്ന, ചുംബിച്ചമര്‍ത്താന്‍ കൊതി തോന്നിപ്പിക്കുന്ന ചുണ്ടുകളുടെ ചുവപ്പ്.

അന്ന് തന്‍റെ വീടിന്‍റെയടുത്തുള്ള മാസങ്ങളായി ഒഴിഞ്ഞു കിടന്ന വില്‍ഫ്രഡ് തോംസണ്‍ അങ്കിളിന്‍റെ വീട്ടില്‍ താമസിക്കുകയായിരുന്നു അവനും മമ്മിയും. അന്ന്, ആകാശമാകെ, ചുവന്ന മേഘങ്ങള്‍, മേപ്പിള്‍ മരങ്ങള്‍ നിറഞ്ഞ ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടന് മേല്‍ നിലാസ്പര്‍ശമേല്‍ക്കാന്‍ കാത്തുകിടക്കുമ്പോള്‍, താന്‍ വീടിന്‍റെ പിമ്പിലെ പൂളില്‍ ബിക്കിനിയുമുടുത്ത് നീന്തുകയായിരുന്നു. അപ്പോഴാണ്‌ വല്ലാതെ കൊതിപ്പിക്കുന്ന മണം കാറ്റ് കൊണ്ടുവന്നത്. അതിന്‍റെ മണം അത്രമേല്‍ വശ്യമായതിനാല്‍ താന്‍ പൂളില്‍ നിന്നും കയറി ദേഹത്ത് ഒരു റോബ് എടുത്തു ചുറ്റി വീടിന്‍റെ മുന്‍ഭാഗത്തേക്ക് ചെന്നു. അപ്പോള്‍ റോഡിനപ്പുറത്ത്, സ്ലോപ്പിനു മേല്‍, വില്‍ഫ്രഡ് തോംസണ്‍ അങ്കിളിന്‍റെ വീടിന് മുമ്പില്‍ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നത് കണ്ടത്.

ഒറ്റ നോട്ടത്തില്‍ മനസ്സ് തുടിച്ചു.

അത്ര അടുത്തു നിന്നൊന്നുമല്ല അവനെ ആദ്യം കാണുന്നത്. എങ്കിലും അവന്‍റെ സൌന്ദര്യം വ്യക്തമായി താന്‍ കണ്ടു. പതിയെയാണ് അവന്‍റെ അടുത്തേക്ക് ചെന്നതെങ്കിലും മനസ്സ് കുതിക്കുകയായിരുന്നു.

ഹയാസിന്ത് ചെടികള്‍ വളര്‍ന്നു നിന്ന പടര്‍പ്പിനപ്പുറത്ത് ഒരു ഹോസ് പൈപ്പ് കയ്യില്‍ പിടിച്ച് ചെടികള്‍ നനയ്ക്കുകയാണ് അവന്‍ താന്‍ ചെല്ലുമ്പോള്‍.

ചുവന്ന ടീ ഷര്‍ട്ട്‌, കറുത്ത ഷോട്ട്സ്. അലസമെങ്കിലും ഭംഗിയുള്ള തലമുടി. അവന്‍ പെട്ടെന്ന് മുഖം തിരിച്ചു നോക്കിയപ്പോള്‍ തന്‍റെ മാറിടം തുടിച്ചത് താന്‍ വ്യക്തമായി അറിഞ്ഞു.

ജീസസ്! എന്ത് ഭംഗിയുള്ള കണ്ണുകള്‍! വിടര്‍ന്ന, പ്രകാശമുള്ള, നീലക്കണ്ണുകള്‍. അതിന്‍റെ കാന്തിക ഭംഗി! നിറ താരുണ്യം വഴിഞ്ഞൊഴുകുന്ന മിഴിവ്!

ഒറ്റ നോട്ടത്തില്‍ തന്നെ തന്‍റെ ദേഹം ചൂട് പിടിച്ച് വിറച്ചത് അന്നറിഞ്ഞു. ആണ്‍കുട്ടി ഒരു അദ്ഭുതമായി തനിക്ക് തോന്നിയത് അന്നാണ്. ഇതുവരെ ഇഷ്ട്ടപ്പെട്ടതും പ്രണയിച്ചതുമൊക്കെ പ്ലാസ്റ്റിക് ചെക്കന്മാരെയാണ് എന്നുപോലും തോന്നി.

ശില്‍പ്പഭംഗിയുള്ള ഉടലിന്‍റെ താരുണ്യ സൌന്ദര്യം ടീ ഷര്‍ട്ടിനുള്ളില്‍ നിറഞ്ഞു തുളുമ്പുന്നു. ഷോട്ട്സിന് താഴെ തടിച്ച, ഷേപ്പുള്ള തുടകളുടെ അപാര സൌന്ദര്യം.

“ആരാ?”

അവന്‍ ചോദിച്ചു. ഇംഗ്ലീഷില്‍. ശബ്ദവും എന്തൊരു മാധുര്യം!

“ഞാന്‍ സാന്ദ്ര…അതാണ്‌ എന്‍റെ വീട്…”

താന്‍ റോഡിനപ്പുറത്തുള്ള തന്‍റെ വീട്ടിലേക്ക് വിരല്‍ ചൂണ്ടി.

“ഈ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു…ഇവിടെ ആരൊ നില്‍ക്കുന്നത് കണ്ടു..അതാരാണ് എന്നറിയാന്‍…അറിയാന്‍ വന്നു നോക്കിയതാ ഞാന്‍…”

അവന്‍റെ മുമ്പില്‍ തന്‍റെ വാക്കുകള്‍ വിറച്ചത് അന്നറിഞ്ഞു.

അന്നുവരെ ആണ്‍കുട്ടികളായിരുന്നു തന്‍റെ മുമ്പില്‍ സംസാരിക്കുമ്പോള്‍ വിറച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍…എന്ത് പറ്റി തനിക്ക്?”

“മലയാളിയാണോ?”

പെട്ടെന്നവന്‍ ചോദിച്ചു. താന്‍ വിസ്മയഭരിതയായി.

“അതേ….യൂ?”

“യെസ്, ഞാനും…”

“പേര്?”

“നെവില്‍ സ്റ്റീഫന്‍…നെവില്‍…”

“എന്താ പേര്?”

അവന്‍ ചോദിച്ചു.

“സാന്ദ്ര, സാന്ദ്ര ജെയിംസ്….”

അത് പറഞ്ഞു കഴിഞ്ഞാണ് താന്‍ കാണുന്നത് അവന്‍റെ ഇടത് കാലില്‍ ഉപ്പൂറ്റിയോട് ചേര്‍ന്ന് ടി വി റിമോട്ട് പോലെ എന്തോ കൊളുത്തിക്കെട്ടിവെച്ചിരിക്കുന്നു. വലത് കാലില്‍, കാല്‍മുട്ടിന് പിമ്പില്‍ മൈക്രോച്ചിപ്പ് പോലെ മറ്റെന്തോ തിളങ്ങുന്നു.

താന്‍ അങ്ങോട്ട്‌ നോക്കിയപ്പോള്‍ അവന്‍റെ മുഖത്തെ പ്രസന്നത മാഞ്ഞു. പുഞ്ചിരി മാറി ദേഷ്യം കടന്ന് വന്നു. പെട്ടെന്ന് ദേഷ്യവും മാറി, മുഖം നിറയെ നിര്‍വ്വികാര ഭാവം നിറഞ്ഞു.

“നെവില്‍…അത് …? എന്താ അത്?”

ഇടത് കാലിന്‍റെ ഉപ്പൂറ്റിയിലേക്ക് നോക്കി താന്‍ ചോദിച്ചു.

“കെമിസ്ട്രി ടീച്ചറുടെ മൂക്ക് ഇടിച്ചു പരത്തിയതിന് കിട്ടിയ സമ്മാനം!”

ഭാവഭേദം കൂടാതെ അവനത് പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഷോക്കടിച്ചത് പോലെയായി.

“ഈ സമ്മാനത്തിന്‍റെ പേര് ആങ്കിള്‍ മോണിട്ടര്‍…”

ഇടത് കാലിലേക്ക് നോക്കി അവന്‍ പറഞ്ഞു.

“ഇത് പ്രോക്സിമിറ്റി സെന്‍സര്‍…”

അവന്‍ നോട്ടം വലത് കാലിലേക്ക് മാറ്റി.

“എക്സ്യൂസ് മീ…”

താന്‍ അമ്പരപ്പ് മാറാതെ ചോദിച്ചു.

“എനിക്ക് ഒന്നും മനസിലായില്ല നെവില്‍…ബുദ്ധിമ്മുട്ടാവില്ലങ്കില്‍ ഒന്ന് എക്സ്പ്ലൈന്‍ ചെയ്യാമോ?”

“ഒരു ബുദ്ധിമ്മുട്ടുമില്ല…”

അവന്‍ ചിരിച്ചു.

“ഞാനിനി പറഞ്ഞില്ലെങ്കിലും ആരെങ്കിലും പറഞ്ഞ് സാന്ദ്ര ഈ വിവരം മുഴുവന്‍ അറിയും…അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഈ ജന്മത്ത് സാന്ദ്ര എന്നോട് മിണ്ടാന്‍ വരില്ല…മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ് എന്നെ ഒരു ടെററിസ്റ്റായി കാണണ്ട. ഞാന്‍ തന്നെ പറഞ്ഞറിഞ്ഞ് എന്നെ ഒരു ടെററിസ്റ്റായി കണ്ടാല്‍ മതി…”

അത് പറഞ്ഞ് സ്വയം പരിഹസിക്കുന്നത് പോലെ അവന്‍ ചിരിച്ചു.

“എന്താണെങ്കിലും പറയൂ,”

താന്‍ നിര്‍ബന്ധിക്കുന്നത് പോലെ പറഞ്ഞു.

“എന്‍റെ പപ്പാ, സ്റ്റീഫന്‍ ഡേവിസ്, ഡോക്റ്റര്‍ സ്റ്റീഫന്‍ ഡേവിസ്, ഒരു പക്ഷെ സാന്ദ്ര കേട്ടിട്ടുണ്ടാവും..ഈ മോണ്‍ട്രിയോള്‍ മുഴുവന്‍ അറിയപ്പെടുന്ന ഓങ്കോളജിസ്റ്റ് ആണ്…”

“യെസ് …”

അത് കേട്ട് താന്‍ അത്യധികം ആഹ്ലാദിച്ചു. ഡോക്റ്റര്‍ സ്റ്റീഫന്‍ ഡേവിസിനെ അറിയില്ലാത്തവര്‍ ആരെങ്കിലും മോണ്‍ട്രിയോളില്‍ ഉണ്ടോ? ക്യാനഡയില്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിക്കുന്നതാണ് ശരി!

“അദ്ധേഹത്തിന്റെ മകനാണോ? വൌ!!”

തനിക്ക് ആഹ്ലാദമടക്കാനായില്ല.

“അയാളുടെ മകനാണ് എന്ന് ഞാന്‍ അഭിമാനിച്ചിരുന്നു, എന്‍റെ മമ്മയെ ഡിവോഴ്സ് ചെയ്യുന്നത് വരെ!”

Leave a Reply

Your email address will not be published. Required fields are marked *