മൃഗം – 10

“മോളെ..പൊന്നുമോളെ..” ശങ്കരന്‍ ഓടിച്ചെന്നു അവളെ വാരിയെടുത്ത് തെരുതെരെ ചുംബിച്ചു. രുക്മിണി അലമുറയിട്ടുകൊണ്ട് മകളെ വാരിപ്പുണര്‍ന്നു. കൂടി നിന്ന പെണ്ണുങ്ങള്‍ എല്ലാവരും ഉറക്കെ കരഞ്ഞുപോയി ആ കാഴ്ച കണ്ട്. ആണുങ്ങളും വികാരം നിയന്ത്രിക്കാന്‍ പെടാപ്പെട് പെടുകയായിരുന്നു.

ശങ്കരന്‍ അവളെ വീടിനുള്ളിലേക്ക് കൊണ്ടുപോയി ഒരു കസേരയില്‍ ഇരുത്തി. ഉള്ളിലേക്ക് ഓടിയ രുക്മിണി ഒരു തോര്‍ത്തെടുത്ത് കൊണ്ടുവന്ന് അവളുടെ തലയും മുഖവും തോര്‍ത്തി. ബോധം നഷ്ടപ്പെട്ട ദിവ്യ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.

“എടി സുമേ..നീ കേറി ശകലം കുരുമുളക് കാപ്പി ഇട്.. കൊച്ചിന് പനിപിടിക്കാതെ ശരീരം ഒന്ന് ചൂടാകട്ടെ..” പ്രായമായ ഒരു സ്ത്രീ ഒരു ചെറുപ്പക്കാരിയോടു പറഞ്ഞു. അവര്‍ വേഗം ഉള്ളിലേക്ക് പോയി.

രുക്മിണി എങ്ങലടിച്ചുകൊണ്ട് ദിവ്യയുടെ തലമുടി തോര്‍ത്തി മുഖം തുടച്ചു.

“മോളെ..മോളെ കണ്ണ് തുറക്ക്..മോള്‍ടെ അമ്മേം അച്ഛനുമാ..കണ്ണ് തുറക്ക് മുത്തെ..” രുക്മിണി അവളെ തെരുതെരെ ചുംബിച്ചുകൊണ്ട് വിലപിച്ചു. ശങ്കരന്‍ മകളുടെ മുഖം കൈകളില്‍ എടുത്ത് സഹിക്കാനാകാതെ കരഞ്ഞു. ഒരാള്‍ വന്നു ശങ്കരനെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

“ശങ്കരാ..കരയാതെ..നമുക്ക് നമ്മുടെ കുഞ്ഞിനെ തിരികെ ലഭിച്ചല്ലോ…രുക്മിണി..നീ അവളെ ഉള്ളിലോട്ടു കൊണ്ടുപോയി ആ നനഞ്ഞ വേഷമൊക്കെ ഒന്ന് മാറ്റ്..നിങ്ങള്‍ പെണ്ണുങ്ങളില്‍ ആരെങ്കിലും ഒപ്പം ചെന്നു അവളെ ഒന്ന് സഹായിക്ക്” അയാള്‍ പറഞ്ഞു.

രണ്ടു സ്ത്രീകള്‍ ചെന്നു ദിവ്യയെ മെല്ലെ താങ്ങി ഉള്ളിലേക്ക് കൊണ്ടുപോയി. ശങ്കരന്‍ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് സോഫയില്‍ തളര്‍ന്നിരുന്നു.

“എന്നാ നിങ്ങള്‍ പൊക്കോ..ഞങ്ങള് രണ്ടു മൂന്നുപേര്‍ ഇവിടെ കാവല്‍ ഇരുന്നോളാം..എല്ലാരും കൂടി ഇനി ഉറക്കം കളയണ്ട കാര്യമില്ലല്ലോ” ശങ്കരനെ എഴുന്നേല്‍പ്പിച്ച ആള്‍ മറ്റുള്ളവരോട് പറഞ്ഞു.

“എന്നാല്‍ അങ്ങനാട്ടെ..ശങ്കരാ..ഞങ്ങള് പോട്ടെ..രാവിലെ വരാം..”
അവര്‍ യാത്ര പറഞ്ഞപ്പോള്‍ ശങ്കരന്‍ കൃതജ്ഞതയോടെ കൈകള്‍ കൂപ്പി. അടുക്കളയിലേക്ക് പോയ സ്ത്രീ കാപ്പിയുമായി പോകുനത് അവര്‍ കണ്ടു.

“എന്നിട്ട്?” പൌലോസ് ചോദിച്ചു. രാവിലെ ശങ്കരന്‍ നാട്ടുകാരില്‍ ഒന്നുരണ്ടുപെരെയും കൂട്ടി നേരെ പോലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു.

“സാറേ എന്റെ മോള്‍ ആദ്യം ഇവിടെ വിളിച്ചു..പിന്നെ ഞാന്‍ രണ്ടു തവണ വിളിച്ചു..വണ്ടിയില്ലെന്നും എത്താന്‍ ശ്രമിക്കാം എന്നുമാണ് ഫോണെടുത്ത സാറ് പറഞ്ഞത്..ഇതുപോലെ ഒരു ആപത്ത് വരുമ്പോഴല്ലേ സാറേ പോലീസ് ജനങ്ങളുടെ കൂടെ നില്‍ക്കേണ്ടത്..ഭാഗ്യം കൊണ്ടാണ് ഞങ്ങള്‍ രക്ഷപെട്ടത്..വെറും ഭാഗ്യം കൊണ്ട്..എന്റെ പൊന്നുമോള്‍ കരകവിഞ്ഞൊഴുകുന്ന പുഴയിലേക്ക് എടുത്ത് ചാടിയത് മാനം രക്ഷിക്കാനായിരുന്നു സര്‍..അവള്‍ ജീവനോടെ രക്ഷപെട്ടത് ഈശ്വരകൃപ ഒന്നുകൊണ്ട് മാത്രമാണ്….” ശങ്കരന്‍ അവസാനം വിതുമ്പിപ്പോയി.

പൌലോസ് ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ വന്നു സല്യൂട്ട് നല്‍കി.

“എടൊ..ആ രവീന്ദ്രനെ വിളിക്ക്..അയാളോട് ഉടന്‍ ശങ്കരന്റെ വീട്ടില്‍ എത്താന്‍ പറയണം..ഉടന്‍..” പൌലോസ് ആജ്ഞാപിച്ചു.

“സര്‍” അയാള്‍ പുറത്തേക്ക് പോയി.

“അയാം സോറി..അത്രയേ എനിക്ക് പറയാന്‍ പറ്റൂ..നിങ്ങള്‍ വിളിച്ചപ്പോള്‍ ഇവിടെ നിന്നും ആരും എത്താഞ്ഞതിന്റെ ഉത്തരവാദിത്വം ഈ സ്റ്റേഷന്‍ ഓഫീസര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റെടുക്കുന്നു…നിങ്ങള്‍ പൊയ്ക്കോ…പരാതി ഞാന്‍ നിങ്ങളുടെ വീട്ടിലെത്തി എഴുതി വാങ്ങിച്ചോളാം.. നിങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയവര്‍ ആരായാലും, അവന്മാരെ ഞാന്‍ പൊക്കിയിരിക്കും…ഒരിക്കല്‍ക്കൂടി പോലീസിനു വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു..” പൌലോസ് പറഞ്ഞു.

“നന്ദി സര്‍..അങ്ങയെപ്പോലെ ഉള്ള ഉദ്യോഗസ്ഥര്‍ പോലീസില്‍ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇപ്പോഴും ഈ മെഷീനറിയില്‍ വിശ്വാസമുള്ളത്…” ശങ്കരന്‍ കൈകള്‍ കൂപ്പിയാണ് അത് പറഞ്ഞത്. അവര്‍ മെല്ലെ പുറത്തേക്കിറങ്ങി.
“മോളെ..ഈ ചായ കുടിക്ക്”

പനിപിടിച്ചു തളര്‍ന്നു കിടന്ന ദിവ്യയുടെ അരികില്‍ ഇരുന്നു രുക്മിണി അവളുടെ ശിരസില്‍ തലോടിക്കൊണ്ട് പറഞ്ഞു. തലേന്നുവന്ന സുമ എന്ന യുവതി രാവിലെ തന്നെ രുക്മിണിയെ സഹായിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. അവളാണ് പ്രഭാതഭക്ഷണം ഒക്കെ ഉണ്ടാക്കി നല്‍കിയത്. രാത്രി വന്ന നാട്ടുകാര്‍ രാവിലെ എത്തി ദിവ്യയുടെ വിശേഷങ്ങള്‍ ഒക്കെ തിരക്കി അറിഞ്ഞിട്ടാണ് പോയത്. ആരോ ഒരാള്‍ അടുത്തുള്ള ഹോമിയോ ഡോക്ടറെ കൂട്ടിക്കൊണ്ടുവന്ന് അവള്‍ക്ക് മരുന്നും നല്‍കിയിരുന്നു.

ദിവ്യ മെല്ലെ എഴുന്നേറ്റിരുന്നു ചായ കുടിച്ചു.

“ചേച്ചി പൂരിയും കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട്..എടുത്ത് കഴിക്കണേ..ഞാന്‍ വീട്ടിലോട്ടു പോയിട്ട് വരാം…ചേട്ടനോട് പറഞ്ഞു ഇവിടുത്തെക്ക് കുറച്ചു മീന്‍ വാങ്ങിക്കണം..ചോറൊക്കെ ഞാന്‍ വന്നിട്ട് വച്ചോളാം കേട്ടോ”

സുമ രുക്മിണിയോട് പറഞ്ഞു. രുക്മിണി നന്ദി സ്ഫുരിക്കുന്ന മുഖത്തോടെ അവളെ നോക്കി. ദിവ്യയും അവളെ നോക്കി പുഞ്ചിരിച്ചു.

“ഹോ എന്റെ മോളെ നീ ഞങ്ങളെ കുറെ തീ തീറ്റിച്ചു കളഞ്ഞു..എന്നാലും ദൈവം ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ നിന്നെ ആ കാട്ടാളന്മാരുടെ കൈയില്‍ നിന്നും കാത്തല്ലോ….” ദീര്‍ഘനിശ്വാസത്തോടെ അങ്ങനെ പറഞ്ഞിട്ട് സുമ പോയി.

പുറത്ത് ഒരു ഓട്ടോ വന്നു നില്‍ക്കുന്നത് കണ്ടു രുക്മിണി ജനലിലൂടെ നോക്കി. ശങ്കരനും കൂടെപ്പോയവരും ഇറങ്ങി വരുന്നത് കണ്ട് അവള്‍ എഴുന്നേറ്റു.

“എസ് ഐ എന്ത് പറഞ്ഞു ചേട്ടാ?” രുക്മിണി ചോദിച്ചു.

“അദ്ദേഹം അറിഞ്ഞില്ലടി ഇതൊന്നും. സ്റ്റേഷനില്‍ ഇന്നലെ രാത്രി ചാര്‍ജ്ജ് ഉണ്ടായിരുന്നത് രവീന്ദ്രനാണ്..അയാള്‍ മനപൂര്‍വ്വം ഇങ്ങോട്ട് വരാതിരുന്നതാണ്..എന്തായാലും എസ് ഐ ഉടന്‍ ഇവിടെത്തും..നടന്നത് അതുപോലെ അദ്ദേഹത്തോട് പറഞ്ഞു കൊടുക്കണം കേട്ടോ” ശങ്കരന്‍ ചെന്നു ദിവ്യയുടെ അരികില്‍ ഇരുന്നു.

“മോളെ..മോള്‍ അച്ഛനോട് ക്ഷമിക്കണം… എന്റെ പൊന്നുമോളെ ഞാന്‍ ഒരുപാട് വിഷമിപ്പിച്ചു..ഇനി ഒരിക്കലും അച്ഛന്‍ മോളെ വിഷമിപ്പിക്കില്ല..ഒരിക്കലും..” വാത്സല്യത്തോടെ അവളുടെ ശിരസ്സില്‍ തഴുകിക്കൊണ്ട് അയാള്‍ പറഞ്ഞു.

“സാരമില്ല അച്ഛാ..ദൈവം നമുക്ക് തുണയുണ്ട്…ഇല്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍..” അവള്‍ പറഞ്ഞത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വിതുമ്പി.
പുറത്ത് ഒരു സ്കൂട്ടറില്‍ രവീന്ദ്രന്‍ വന്നത് ശങ്കരന്‍ കണ്ടു. അയാളുടെ മുഖത്ത് നല്ല ഭയമുണ്ടായിരുന്നു. ശങ്കരന്‍ എഴുന്നേറ്റപ്പോള്‍ പോലീസ് വാഹനത്തിന്റെ ഇരമ്പല്‍ അയാള്‍ കേട്ടു. പൌലോസും മൂന്നാല് പോലീസുകാരും അവിടെത്തി വണ്ടിയില്‍ നിന്നും ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *