മൃഗം – 14

“ഇനി അവര്‍ വീട്ടില്‍ വന്നേക്കില്ല എന്നാണ് എസ് ഐ പറഞ്ഞത്..അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും തന്നിട്ടുണ്ട്..എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വിളിക്കാന്‍”

“ഹും..ഈ പോലീസിനെ കൊണ്ട് ഒരു ഗുണവുമില്ല. അന്ന് നിന്റെ വീട്ടില്‍ അവര്‍ കയറിയിട്ട് അയാള്‍ എന്ത് ചെയ്തു? ഒരു മൊബൈല്‍ നമ്പര്‍..നിനക്ക് ഞാനുണ്ട് ദിവ്യെ..നിന്നെ പിടിക്കാന്‍ വരുന്നവരെ എനിക്കൊന്നു കാണണം” അവന്‍ തന്റെ മസിലുകള്‍ ഉരുട്ടി.

ദിവ്യ കണ്ണുകള്‍ തുടച്ചു.

“സമയമായി…ഞാന്‍ പോട്ടെ..”

“ഉം..നിനക്ക് വിരോധമില്ലെങ്കില്‍ എന്നും എന്റെ ബൈക്കില്‍ ഞാന്‍ നിന്നെ കൊണ്ടുവിടാമായിരുന്നു..” അവന്‍ പറഞ്ഞു.

“യ്യോ ഇപ്പോള്‍ അതൊന്നും വേണ്ട. നാട്ടുകാര്‍ ആരെങ്കിലും അച്ഛനോട് പറഞ്ഞാല്‍ എന്നെ കൊല്ലും..”

“സാരമില്ല മോളെ..ഉച്ചയ്ക്ക് സ്കൂള്‍ വിടുമ്പോള്‍ ഞാനവിടെ കാണും..എന്റെ സൈക്കിളില്‍..”

ദിവ്യ പുഞ്ചിരിയോടെ തലയാട്ടി. പിന്നെ സൈക്കിളില്‍ കയറി അവള്‍ മുന്‍പോട്ടു ചവിട്ടി നീങ്ങി. അവള്‍ പോകുന്നത് നോക്കി നിന്ന അവന്‍ വേഗം മൊബൈല്‍ എടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തു.

“അളിയാ..അങ്ങനെ അവളും ഫ്ലാറ്റ് ആയി..ഞാന്‍ പറഞ്ഞിട്ടില്ലേടാ…അനുരാഗ് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍, അവള്‍ക്ക് തിരിച്ച് ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റില്ല..ഇനി അവളെ എന്റെ ഏതിഷ്ടത്തിനും ഉപയോഗിക്കാന്‍ തക്ക നല്ലൊരു കാരണവും എനിക്ക് കിട്ടിയിട്ടുണ്ട്..എല്ലാം മഹാദേവന്റെ കൃപ..ഓം നമ ശിവായ” അവന്‍ ഉറക്കെ ചിരിച്ചു.

അങ്ങനെ അടുത്ത ദിവസം മുതല്‍ ദിവ്യ അനുരാഗിന്റെ ഒപ്പം പോക്കുവരവ് തുടങ്ങി. രാവിലെ പാടത്തിനരുകില്‍ അവന്‍ അവളെ കാത്ത് നില്‍ക്കും. അവള്‍ എത്തുമ്പോള്‍ ഇരുവരും രണ്ടു സൈക്കിളിലുകളില്‍ ആയി സ്കൂളിലേക്ക് പോകും. അനുരാഗ് ഒരു സുരക്ഷയുടെ ഭാഗമായി നല്ലൊരു കത്തിയും അരയില്‍ സൂക്ഷിച്ചിരുന്നു. അവന്‍ കൂടെ ഉള്ളതുകൊണ്ട് ദിവ്യയ്ക്ക് ഭയമൊന്നും തോന്നിയില്ല. അങ്ങനെ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു മൂന്നാം ദിനമെത്തി.
ഉച്ചയ്ക്ക് സ്കൂള്‍ വിട്ടപ്പോള്‍ ദിവ്യ ബാഗുമായി എഴുന്നേറ്റു. അനുരാഗ് വന്നാല്‍ അവള്‍ക്ക് മെസേജ് നല്‍കും. ഓരോ ദിവസവും വെവ്വേറെ സ്ഥലത്താണ് അവന്‍ കാത്തു നില്‍ക്കുന്നത്. സ്കൂളില്‍ പൂവാല ശല്യം ഉള്ളതുകൊണ്ട് വൈകിട്ട് പൌലോസ് രണ്ടു പോലീസുകാരെ അവിടെ അയയ്ക്കാറുണ്ട്. അവരുടെ കണ്ണില്‍ പെടാതെ ഇരിക്കാന്‍ ആണ് അവന്‍ മാറി മാറി നില്‍ക്കുന്നത്. ദിവ്യ ബാഗില്‍ നിന്നും ഫോണെടുക്കാനായി അത് തുറന്നു. പക്ഷെ ഫോണ്‍ അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. അവള്‍ ബാഗ് മേശപ്പുറത്ത് വച്ച് മൊത്തം ഒന്നുകൂടി നോക്കി. ഇല്ല ഫോണില്ല. അവള്‍ പുസ്ത്കങ്ങള്‍ മൊത്തം വെളിയില്‍ എടുത്ത് പരിശോധിച്ചു. അവള്‍ സംശയത്തോടെ അല്‍പനേരം നിന്നു. താന്‍ ഫോണ്‍ കൊണ്ട് വന്നതാണ്! പക്ഷെ ഇപ്പോള്‍ അതെവിടെപ്പോയി.

“എടീ രശ്മീ..ഒന്ന് നിന്നെ..എന്റെ ഫോണ്‍ കാണുന്നില്ല” തന്റെ തൊട്ടടുത്ത് ഇരിക്കുന്ന രശ്മിയോട് ദിവ്യ വിളിച്ചു പറഞ്ഞു. അവള്‍ പോകാന്‍ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.

“ബാഗില്‍ ഇല്ലേ?”

“ഇല്ലടി”

“നീ ഫോണ്‍ കൊണ്ടുവന്നിരുന്നോ?”

“ഉം..ഞാന്‍ ബാഗില്‍ വച്ചിരുന്നതാണ്”

“ശ്ശൊ..ഞാന്‍ ഒന്ന് വിളിച്ചു നോക്കാം” അവള്‍ വേഗം തന്റെ ഫോണെടുത്ത് ദിവ്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അവളുടെ മുഖം ചുളിയുന്നത് ദിവ്യ മനസിലാക്കി.

“സ്വിച്ച് ഓഫ് ആണ്” രശ്മി പറഞ്ഞു.

ദിവ്യ ഞെട്ടി. താന്‍ ഒരിക്കലും ഫോണ്‍ സ്വിച്ചോഫ്‌ ചെയ്യാറില്ല. ആരോ തന്റെ ഫോണ്‍ എടുത്തിരിക്കുന്നു.

“രശ്മി..ഞാന്‍ ഉച്ചയ്ക്ക് പുറത്ത് പോയപ്പോള്‍ ആരെങ്കിലും നമ്മുടെ ക്ലാസില്‍ വന്നിരുന്നോ…” ദിവ്യ ചോദിച്ചു.

“ഉം…എടീ ഇലവന്‍ സിയിലെ ഫാത്തിമ നമ്മുടെ ക്ലാസില്‍ നിന്നും ഇറങ്ങുന്നത് ഞാന്‍ കണ്ടിരുന്നു..അവള്‍ പക്ഷെ ഇന്ന് നേരത്തെ പോയി…” രശ്മി പറഞ്ഞു.

“അവള്‍ എന്തിനാണ് ക്ലാസില്‍ വന്നത്?”
“അറിയില്ല..നീ ചെന്നു മിസ്സിനോട് പറ..നാളെ അവളെ വിളിച്ചു ചോദിക്കാം…”

ദിവ്യ ചെന്നു മിസ്സിനോട് ഫോണ്‍ പോയ വിവരം പറഞ്ഞു. വേണ്ടത് അടുത്ത ദിവസം ചെയ്യാം എന്ന് അവര്‍ ഉറപ്പ് നല്‍കി. ഫോണ്‍ പോയ വിഷമത്തോടെ അവള്‍ പുറത്തിറങ്ങി. മിക്ക കുട്ടികളും പോയിക്കഴിഞ്ഞിരുന്നു. അവള്‍ സൈക്കിള്‍ എടുത്ത് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ അല്‍പ്പം അകലെ നില്‍ക്കുന്ന അനുരാഗിനെ കണ്ട് അവന്റെ അരികിലേക്ക് ചെന്നു സൈക്കിള്‍ നിര്‍ത്തി.

“എന്താ മോളെ മുഖത്തൊരു വാട്ടം?” അവളുടെ ഭാവം കണ്ട അനുരാഗ് ചോദിച്ചു.

“എന്റെ ഫോണ്‍ കാണുന്നില്ല..ആരോ എടുത്തെന്നാണ് തോന്നുന്നത്…” അവള്‍ പറഞ്ഞു.

“ങേ? ഏത് അലവലാതി ആകും അത് ചെയ്തത്? നീ മിസ്സിനോട് പറഞ്ഞില്ലേ?”

“പറഞ്ഞു..നാളെ കുട്ടികളോട് ചോദിക്കാം എന്ന് പറഞ്ഞു..ഇന്നെല്ലാരും പോയില്ലേ..ഛെ..എനിക്കാകെ ടെന്‍ഷന്‍ തോന്നുന്നു” ദിവ്യ അസ്വസ്ഥതയോടെ പറഞ്ഞു.

“സാരമില്ല..നാളെ നമുക്ക് നോക്കാം..കിട്ടിയില്ലെങ്കില്‍ എന്റെ മുത്തിന് ഞാന്‍ തന്നെ നല്ലൊരു ഫോണ്‍ വാങ്ങി നല്‍കാം..ടെന്‍ഷന്‍ അടിക്കാതെ മോള് വാ..നമുക്ക് പോകാം..”

ദിവ്യ ദീര്‍ഘനിശ്വാസത്തോടെ സൈക്കിളില്‍ കയറി. രണ്ടുപേരും സംസാരിച്ചുകൊണ്ട് മുന്‍പോട്ടു നീങ്ങി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അല്‍പ്പം അകലെ മാറി പാര്‍ക്ക് ചെയ്തിരുന്ന വെള്ള മാരുതി വാന്‍ മെല്ലെ മുന്‍പോട്ടു നീങ്ങാന്‍ തുടങ്ങി. അതിനും വളരെ പിന്നിലായി ഒരു ഡസ്റ്റര്‍ നിര്‍ത്തിയിട്ടിരുന്നു. വാന്‍ നീങ്ങിക്കഴിഞ്ഞു കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഡസ്റ്റര്‍ സ്റ്റാര്‍ട്ട്‌ ആയി. അതിനുള്ളില്‍ ഇരുന്നിരുന്ന ഷാജി വലിച്ചു തീര്‍ന്ന സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു. വണ്ടി ഒരു മുരള്‍ച്ചയോടെ മുമ്പോട്ട്‌ നീങ്ങി…തുടരും ………

Leave a Reply

Your email address will not be published. Required fields are marked *