മൃഗം – 5

ഏതാണ്ട് അര കിലോമീറ്റര്‍ മാറി ഒരു ചെറിയ വീടിന്റെ മുന്‍പിലെത്തി അയാളുടെ വണ്ടി നിന്നു.

“ഇതാണ് നിന്റെ വീട്..ഇത് എന്റെ പഴയ കുടുംബ വീടാണ്. ഇടയ്ക്കിടെ ഞാനിവിടെ വന്നു തനിച്ചിരിക്കും..അപ്പോള്‍ അപ്പന്റെയും അമ്മയുടെയും, എന്റെ ബാല്യകാലത്തിന്റെയും ഓര്‍മ്മകള്‍ മനസിലേക്ക് വരും..ഇവിടെ തനിച്ചിരുന്ന് അതൊക്കെ ഓര്‍ക്കുന്നത് ഒരു സുഖമാണ്..ഈ വീട് ഇതേപോലെ തന്നെ നിര്‍ത്തിയിരിക്കുന്നതും എനിക്ക് ആ ഓര്‍മ്മകള്‍ കിട്ടാന്‍ വേണ്ടിയാണ്..” ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറുന്നതിനിടെ പുന്നൂസ് പറഞ്ഞു.

“അപ്പൊ ഞാനിവിടെ ഉള്ള സമയത്ത് സാറിനു ഓര്‍മ്മ കിട്ടാന്‍ ഇങ്ങോട്ട് വരാന്‍ പ്രയാസമായിരിക്കുമല്ലോ..ഞാനുള്ളതുകൊണ്ട് അപ്പനും അമ്മയും ഓര്‍മ്മ തന്നില്ലെങ്കിലോ..”

“പോടാ പോക്രീ..” പുന്നൂസ് ചിരിച്ചുകൊണ്ട് അവനെ മെല്ലെ അടിച്ചു.
വീടിനു പുറത്ത് പോര്‍ച്ചില്‍ ഒരു പുതിയ ബുള്ളറ്റ് ഇരിക്കുന്നത് വാസു കണ്ടു. ഏതാണ്ട് അമ്പതു വയസു പ്രായം തോന്നിക്കുന്ന ഒരാള്‍ ഓടിയെത്തി പുന്നൂസിനെ വണങ്ങി.

“ങാ നീ ഇവിടെ ഉണ്ടായിരുന്നോ ഗോപാലാ..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..കമ്പനിയിലെ പുതിയ മാനേജര്‍ ആണ്..വേറെ ഒരു വീട് കിട്ടുന്നത് വരെ ഇവിടെ കാണും….” അയാളോട് അങ്ങനെ പറഞ്ഞിട്ട് വാസുവിനെ നോക്കി “വാസൂ ഇത് ഗോപാലന്‍..നിനക്ക് ആഹാരവും മറ്റ് എല്ലാ കാര്യങ്ങള്‍ക്കും ഇവന്‍ കാണും..നല്ല കുക്കാണ്..എന്ത് വേണമെങ്കിലും ഉണ്ടാക്കി തരും..നീ പറഞ്ഞാല്‍ മാത്രം മതി”

ഗോപാലന്‍ വിനയത്തോടെ ചിരിച്ചു.

“ചേട്ടന്‍റെ വീടെവിടാ..” വാസു ചോദിച്ചു.

“ദോ ആ കാണുന്നതാ..” അയാള്‍ രണ്ടു വീടുകള്‍ക്ക് അപ്പുറത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു.

“ങാ ഗോപാലാ..നീ വീട്ടിലേക്ക് ചെല്ല്..പോയിട്ട് പിന്നെ വന്നാല്‍ മതി.ഞങ്ങള്‍ക്ക് അല്പം സംസാരിക്കാനുണ്ട്”

“ശരി മുതലാളി..കുഞ്ഞിനു വൈകിട്ട് കഴിക്കാന്‍ ഉള്ളത് ഞാന്‍ വീട്ടീന്ന് കൊണ്ടുവരാം….”

“ഓ ശരി..”

അയാള്‍ പോയപ്പോള്‍ പുന്നൂസ് വീടിന്റെ ഉള്ളിലേക്ക് കയറി. പിന്നാലെ വാസുവും. മനോഹരമായി ഫര്‍ണീഷ് ചെയ്ത ലിവിംഗ് റൂമില്‍ ടിവി ഉള്‍പ്പെടെ എല്ലാം ഉണ്ടായിരുന്നു.

“ഇതാണ് നിന്റെ മുറി..ബാഗ് ഇങ്ങോട്ട് വച്ചോ..”

എസി ഫിറ്റ്‌ ചെയ്ത മനോഹരമായ കിടപ്പ് മുറി കാട്ടി പുന്നൂസ് പറഞ്ഞു. അവിടെ ഫ്രിഡ്ജും അലമാരയും മറ്റു എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു.

“നീ മദ്യപിക്കുമോ?” പുന്നൂസ് ചോദിച്ചു.

“ഉവ്വ്”

“വേണമെന്ന് തോന്നുമ്പോള്‍ കഴിക്കാന്‍ സാധനം ഈ അലമാരയില്‍ ഉണ്ട്….”
വാസു മുറിക്കകം മൊത്തത്തില്‍ നിരീക്ഷിച്ചു. പുന്നൂസ് മുറിയില്‍ നിന്നും ലിവിംഗ് റൂമിലേക്ക് ഇറങ്ങി; ഒപ്പം വാസുവും.

“ഇരിക്ക്..ചിലത് പറയാനുണ്ട്” പുന്നൂസ് ഒരു സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. കൈയില്‍ ഉണ്ടായിരുന്ന ചെറിയ ബാഗ് അയാള്‍ ടീപോയില്‍ വച്ചു. അയാള്‍ ബാഗ് തുറന്ന് ചെറിയ ഒരു പിസ്റ്റള്‍ പുറത്തെടുത്തു.

“അറിയാമോ ഇത് എന്താണെന്ന്?” അയാള്‍ ചോദിച്ചു.

“തോക്കല്ലേ?”

“അതെ..ഇത് നിനക്ക് വേണ്ടിയാണ്” അയാള്‍ അത് അവന്റെ നേരെ നീട്ടി.

“ഏയ്‌….ഇത് വേണ്ട സര്‍.എനിക്ക് തോക്ക് ഉപയോഗിച്ചു ശീലമില്ല”

“വാസു..ഇത് നിനക്ക് ഉപയോഗിക്കാനല്ല..ഒരു സെക്യൂരിറ്റിക്ക് വേണ്ടി കൈയില്‍ വച്ചാല്‍ മതി. ഇവന്‍ ചെറുതാണ് എങ്കിലും പതിനാറു റൌണ്ട് വെടി വയ്ക്കാന്‍ ഇത് മതി..എന്റെ സ്വന്തം പേരിലുള്ള ലൈസന്‍സ് ഉള്ള പിസ്റ്റള്‍ ആണ്..ഞാന്‍ ഇത് മകള്‍ക്ക് നല്‍കി എങ്കിലും അവള്‍ ഇത് സ്വീകരിക്കാന്‍ തയാറായില്ല..അവളുടെ ജീവന് ആപത്ത് നേരിട്ടാല്‍, എന്തെങ്കിലും കാരണവശാല്‍ ഉപയോഗിക്കേണ്ടി വന്നാല്‍, നീ ഇത് ഉപയോഗിക്കണം. ലക്ഷ്യം നോക്കി ഈ ട്രിഗര്‍ ഒന്ന് വലിച്ചാല്‍ മാത്രം മതി…ഉം..ഇത് വാങ്ങൂ….ഇതിലെ ഓരോ ബുള്ളറ്റിനും നീയല്ല, ഞാനാണ്‌ ഉത്തരവാദി….” പുന്നൂസ് തോക്ക് അവന്റെ നേരെ നീട്ടി. വാസു അത് വാങ്ങി നോക്കി.

“ഇത് നിന്റെ പോക്കറ്റിലോ..സോക്സിന്റെ ഉള്ളിലോ സൂക്ഷിക്കാം..നീ നേരിടാന്‍ പോകുന്നവര്‍ ചില്ലറക്കാരല്ല..അവന്മാര്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ചെകുത്താന്മാര്‍ ആണ്..അതുകൊണ്ട് അടിയന്തിര സാഹചര്യത്തില്‍ ചിലപ്പോള്‍ നിനക്ക് ഇവനെ വേണ്ടി വന്നേക്കും….”

വാസു പിസ്റ്റള്‍ ടീപോയുടെ പുറത്ത് വച്ചു.

“എന്റെ മകള്‍ ജോലിക്ക് പോകുന്നത് ഈ വീടിന്റെ മുന്‍പിലൂടെ ആണ്. ഒരു പഴയ മാരുതി 800 ആണ് അവളുടെ വണ്ടി.”
“മാരുതിയൊ? അതും പഴയത്?’ വാസു ചെറിയ ഞെട്ടലോടെ ചോദിച്ചു.

“അതെ വാസു..ഞാന്‍ പറഞ്ഞല്ലോ..അവള്‍ ഒരു പ്രത്യേക ടൈപ്പ് ആണ്..ആഡംബരം ലവലേശം ഇഷ്ടമല്ല..അവള്‍ കിടക്കുന്ന മുറി വാസു ഒന്ന് കാണണം..ഒരൊറ്റ നല്ല ഫര്‍ണീച്ചര്‍ അതിലില്ല..കുറെ പുസ്തകങ്ങള്‍ അടുക്കി വയ്ക്കാനുള്ള ഒരു അലമാര ഉണ്ട്..എസി ഉണ്ടെങ്കിലും ഒരിക്കലും അവളത് ഉപയോഗിക്കില്ല..വെറുമൊരു പലക കട്ടിലില്‍ മെത്ത പോലും ഇല്ലാതെയാണ് കിടപ്പ്…അവള്‍ക്ക് ഏത് വാഹനം വാങ്ങി നല്‍കാനും എനിക്ക് പറ്റും. പക്ഷെ അവള്‍ സ്വന്തം പണം കൊടുത്ത് വാങ്ങിയ ഒരു സ്കൂട്ടറും ഈ പഴയ വണ്ടിയിലും അല്ലാതെ യാത്ര ചെയ്യില്ല. പ്രായമായ ശേഷം ഇന്നേ നാള്‍ വരെ എന്റെ ബി എം ഡബ്ലിയുവിലോ ബെന്‍സിലോ അവള്‍ കയറിയിട്ടില്ല. അവളുമൊത്ത് ഔട്ടിങ്ങിനു പോകണമെങ്കില്‍ അവളുടെ കാറില്‍ ഞാനും ഭാര്യയും കയറണം..അതല്ലെങ്കില്‍ അവള്‍ വരില്ല”

പുന്നൂസ് പറഞ്ഞത് അത്ഭുതത്തോടെയാണ്‌ വാസു കേട്ടിരുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടിയോട് ഒരുതരം ആരാധന അവന്റെ മനസില്‍ ഉടലെടുത്തു.

“അവള്‍ എന്നും പോകുന്നത് ഈ വീടിന്റെ മുന്‍പിലൂടെ ആണ്. രാവിലെ എല്ലാ ദിവസവും എട്ടുമണിക്ക് അവള്‍ പോകും. വൈകിട്ട് ചില ദിവസങ്ങളില്‍ വൈകും. വൈകിയില്ലെങ്കില്‍ ഏഴുമണിയോടെ വീട്ടിലെത്തും. അറേബ്യന്‍ ഡെവിള്‍സിനെതിരെ തെളിവുകള്‍ തേടാന്‍ അവള്‍ തുടങ്ങിയതില്‍ പിന്നെ ഈ അടുത്തിടെയായി വൈകാറുണ്ട്..വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ അവള്‍ രാത്രിയും പുറത്ത് പോകാറുണ്ട്. ഇപ്പോള്‍ അവള്‍ ചെയ്യുന്ന കാര്യത്തില്‍ അവളുടെ ചാനലോ വേറെ ആരും തന്നെയോ അവള്‍ക്ക് സപ്പോര്‍ട്ട് ഇല്ല..ഇതൊരു ഒറ്റയാള്‍ പോരാട്ടമാണ്..അതിദാരുണമായി ബലാല്‍സംഗം ചെയ്യപ്പെട്ട, അതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അവളുടെ കൂട്ടുകാരിക്ക് നീതി നേടിക്കൊടുക്കുക എന്ന ഒറ്റ ലക്‌ഷ്യം വച്ചാണ് അവള്‍ ഈ ചെകുത്താന്മാര്‍ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്..
അവര്‍ക്കെതിരെ ഈ സംഭവത്തിലും മറ്റു പല സംഭവങ്ങളിലും തെളിവുകള്‍ തേടി ശേഖരിച്ച് അത് നിയമത്തിന്റെ മുന്‍പിലോ ജനങ്ങളുടെ മുന്‍പിലോ എത്തിക്കുക എന്നതാണ് അവളുടെ ലക്‌ഷ്യം…അതുകൊണ്ട് തന്നെ ഏതു നിമിഷവും അവള്‍ അപകടത്തില്‍ പെടാം എന്നത് ഉറപ്പായ വസ്തുതയാണ്….”

Leave a Reply

Your email address will not be published. Required fields are marked *