മൃഗം – 5 1

ഗോപാലന്‍ വിനയത്തോടെ ചിരിച്ചു.

“ചേട്ടന്‍റെ വീടെവിടാ..” വാസു ചോദിച്ചു.

“ദോ ആ കാണുന്നതാ..” അയാള്‍ രണ്ടു വീടുകള്‍ക്ക് അപ്പുറത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു.

“ങാ ഗോപാലാ..നീ വീട്ടിലേക്ക് ചെല്ല്..പോയിട്ട് പിന്നെ വന്നാല്‍ മതി.ഞങ്ങള്‍ക്ക് അല്പം സംസാരിക്കാനുണ്ട്”

“ശരി മുതലാളി..കുഞ്ഞിനു വൈകിട്ട് കഴിക്കാന്‍ ഉള്ളത് ഞാന്‍ വീട്ടീന്ന് കൊണ്ടുവരാം….”

“ഓ ശരി..”

അയാള്‍ പോയപ്പോള്‍ പുന്നൂസ് വീടിന്റെ ഉള്ളിലേക്ക് കയറി. പിന്നാലെ വാസുവും. മനോഹരമായി ഫര്‍ണീഷ് ചെയ്ത ലിവിംഗ് റൂമില്‍ ടിവി ഉള്‍പ്പെടെ എല്ലാം ഉണ്ടായിരുന്നു.

“ഇതാണ് നിന്റെ മുറി..ബാഗ് ഇങ്ങോട്ട് വച്ചോ..”

എസി ഫിറ്റ്‌ ചെയ്ത മനോഹരമായ കിടപ്പ് മുറി കാട്ടി പുന്നൂസ് പറഞ്ഞു. അവിടെ ഫ്രിഡ്ജും അലമാരയും മറ്റു എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു.

“നീ മദ്യപിക്കുമോ?” പുന്നൂസ് ചോദിച്ചു.

“ഉവ്വ്”

“വേണമെന്ന് തോന്നുമ്പോള്‍ കഴിക്കാന്‍ സാധനം ഈ അലമാരയില്‍ ഉണ്ട്….”
വാസു മുറിക്കകം മൊത്തത്തില്‍ നിരീക്ഷിച്ചു. പുന്നൂസ് മുറിയില്‍ നിന്നും ലിവിംഗ് റൂമിലേക്ക് ഇറങ്ങി; ഒപ്പം വാസുവും.

“ഇരിക്ക്..ചിലത് പറയാനുണ്ട്” പുന്നൂസ് ഒരു സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. കൈയില്‍ ഉണ്ടായിരുന്ന ചെറിയ ബാഗ് അയാള്‍ ടീപോയില്‍ വച്ചു. അയാള്‍ ബാഗ് തുറന്ന് ചെറിയ ഒരു പിസ്റ്റള്‍ പുറത്തെടുത്തു.

“അറിയാമോ ഇത് എന്താണെന്ന്?” അയാള്‍ ചോദിച്ചു.

“തോക്കല്ലേ?”

“അതെ..ഇത് നിനക്ക് വേണ്ടിയാണ്” അയാള്‍ അത് അവന്റെ നേരെ നീട്ടി.

“ഏയ്‌….ഇത് വേണ്ട സര്‍.എനിക്ക് തോക്ക് ഉപയോഗിച്ചു ശീലമില്ല”

“വാസു..ഇത് നിനക്ക് ഉപയോഗിക്കാനല്ല..ഒരു സെക്യൂരിറ്റിക്ക് വേണ്ടി കൈയില്‍ വച്ചാല്‍ മതി. ഇവന്‍ ചെറുതാണ് എങ്കിലും പതിനാറു റൌണ്ട് വെടി വയ്ക്കാന്‍ ഇത് മതി..എന്റെ സ്വന്തം പേരിലുള്ള ലൈസന്‍സ് ഉള്ള പിസ്റ്റള്‍ ആണ്..ഞാന്‍ ഇത് മകള്‍ക്ക് നല്‍കി എങ്കിലും അവള്‍ ഇത് സ്വീകരിക്കാന്‍ തയാറായില്ല..അവളുടെ ജീവന് ആപത്ത് നേരിട്ടാല്‍, എന്തെങ്കിലും കാരണവശാല്‍ ഉപയോഗിക്കേണ്ടി വന്നാല്‍, നീ ഇത് ഉപയോഗിക്കണം. ലക്ഷ്യം നോക്കി ഈ ട്രിഗര്‍ ഒന്ന് വലിച്ചാല്‍ മാത്രം മതി…ഉം..ഇത് വാങ്ങൂ….ഇതിലെ ഓരോ ബുള്ളറ്റിനും നീയല്ല, ഞാനാണ്‌ ഉത്തരവാദി….” പുന്നൂസ് തോക്ക് അവന്റെ നേരെ നീട്ടി. വാസു അത് വാങ്ങി നോക്കി.

“ഇത് നിന്റെ പോക്കറ്റിലോ..സോക്സിന്റെ ഉള്ളിലോ സൂക്ഷിക്കാം..നീ നേരിടാന്‍ പോകുന്നവര്‍ ചില്ലറക്കാരല്ല..അവന്മാര്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ചെകുത്താന്മാര്‍ ആണ്..അതുകൊണ്ട് അടിയന്തിര സാഹചര്യത്തില്‍ ചിലപ്പോള്‍ നിനക്ക് ഇവനെ വേണ്ടി വന്നേക്കും….”

വാസു പിസ്റ്റള്‍ ടീപോയുടെ പുറത്ത് വച്ചു.

“എന്റെ മകള്‍ ജോലിക്ക് പോകുന്നത് ഈ വീടിന്റെ മുന്‍പിലൂടെ ആണ്. ഒരു പഴയ മാരുതി 800 ആണ് അവളുടെ വണ്ടി.”
“മാരുതിയൊ? അതും പഴയത്?’ വാസു ചെറിയ ഞെട്ടലോടെ ചോദിച്ചു.

“അതെ വാസു..ഞാന്‍ പറഞ്ഞല്ലോ..അവള്‍ ഒരു പ്രത്യേക ടൈപ്പ് ആണ്..ആഡംബരം ലവലേശം ഇഷ്ടമല്ല..അവള്‍ കിടക്കുന്ന മുറി വാസു ഒന്ന് കാണണം..ഒരൊറ്റ നല്ല ഫര്‍ണീച്ചര്‍ അതിലില്ല..കുറെ പുസ്തകങ്ങള്‍ അടുക്കി വയ്ക്കാനുള്ള ഒരു അലമാര ഉണ്ട്..എസി ഉണ്ടെങ്കിലും ഒരിക്കലും അവളത് ഉപയോഗിക്കില്ല..വെറുമൊരു പലക കട്ടിലില്‍ മെത്ത പോലും ഇല്ലാതെയാണ് കിടപ്പ്…അവള്‍ക്ക് ഏത് വാഹനം വാങ്ങി നല്‍കാനും എനിക്ക് പറ്റും. പക്ഷെ അവള്‍ സ്വന്തം പണം കൊടുത്ത് വാങ്ങിയ ഒരു സ്കൂട്ടറും ഈ പഴയ വണ്ടിയിലും അല്ലാതെ യാത്ര ചെയ്യില്ല. പ്രായമായ ശേഷം ഇന്നേ നാള്‍ വരെ എന്റെ ബി എം ഡബ്ലിയുവിലോ ബെന്‍സിലോ അവള്‍ കയറിയിട്ടില്ല. അവളുമൊത്ത് ഔട്ടിങ്ങിനു പോകണമെങ്കില്‍ അവളുടെ കാറില്‍ ഞാനും ഭാര്യയും കയറണം..അതല്ലെങ്കില്‍ അവള്‍ വരില്ല”

പുന്നൂസ് പറഞ്ഞത് അത്ഭുതത്തോടെയാണ്‌ വാസു കേട്ടിരുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടിയോട് ഒരുതരം ആരാധന അവന്റെ മനസില്‍ ഉടലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *