യക്ഷിയും ഞാനും

ഒന്ന് ഫ്രഷ് ആവണം. ബാക്കിയൊക്കെ പിന്നെ., വീടും വീടിനകവുമൊക്കെ നേരത്തെ കണ്ടതിനാൽ ഇനി ബാത്രൂം ഏത് കിച്ചൻ ഏത് എന്ന് തപ്പി കണ്ടുപിടിക്കണ്ട. നേരെ ബാത്‌റൂമിൽ കേറി വിസ്തരിച്ചൊരു കുളി. ഇളം തണുത്ത വെള്ളം തലയിൽ കുസൃതി കാട്ടിയതും ആ പറഞ്ഞറിയിക്കാനാവാത്ത സുഖത്തിൽ കണ്ണുകൾ അടച്ച് അങ്ങനേ നിന്നു ഏറെനേരം. ഇങ്ങോട്ട് വന്നത് ഇന്നാണേലും രണ്ട് ദിവസങ്ങൾക്ക് മുന്നേ തന്നെ അഭി എല്ലാം ഇവിടെ ഒരുക്കിയിരുന്നു. ചുറ്റിനുമുള്ള കാട് ചെറുതായിയൊക്കെ വെട്ടിതെളിച്ചിട്ടുണ്ട്. വഴിക്ക് വേണ്ടി മാത്രം……!!

കുളി കഴിഞ്ഞിറങ്ങി ഒരു ചായ ഇട്ടു. കുളിച്ചതിനാൽ തന്നെ നല്ല തണുപ്പുണ്ട്. ഈ
തണുപ്പിൽ ഇളം ചൂട് ചായ കൂടി… ചായ ഒരിറക്കിറക്കി ആ വല്യ ഹാളിലേക്ക് നടന്നു. സോഫയിലേക്ക് ഇരുന്നു, ശല്യം ചെയ്യാനും ആരുമില്ല നിയന്ത്രിക്കാനും ആരുമില്ല. ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ ഈ നാളത്രയും. ഇതിനിടയിൽ ഒരു നൊമ്പരം ഉണ്ടായത് അച്ഛന്റെ മരണവാർത്ത അറിയുമ്പോഴാണ്. അമ്മക്കുമിപ്പോ തീരെ വയ്യ. ദിവസത്തിൽ ഒരു തവണ മാത്രേ വിളിക്കൂ., എന്നാ വിളിക്കുമ്പോ പറയാൻ ഒന്നേയുള്ളൂ എന്റെ കല്യാണ കാര്യം. ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുമായിരുന്നു. എന്നാലിന്ന് രാവിലെ ഏതോ പെണ്ണിനെ കണ്ടുവച്ചിട്ടാ വിളിച്ചേ. ചേച്ചിയും രണ്ട് അനിയത്തിമാരും അമ്മയും കൂടെയാ പെണ്ണിനെ കാണാൻ പോയേ. വാട്സാപ്പിലേക്ക് തുരു തുരേയുള്ള മെസ്സേജുകൾടെ നോട്ടിഫിക്കേഷൻ വന്നപ്പഴേ മനസ്സിലായി പെണ്ണിന്റെ ഫോട്ടോ അയച്ച് തന്നതാണെന്ന്. എന്നാലിത് വരെ ഞാനത് എടുത്ത് നോക്കിട്ട് കൂടിയില്ല.

ചായ കുടി കഴിഞ്ഞ് ഒന്ന് മൂരി നിവർന്നപ്പോഴാണ് ഭിത്തിമേലുള്ള ആ ചിത്രത്തിൽ എന്റെ കണ്ണുടക്കിയത്. യാന്ത്രികമായി തന്നെ അതിനടുത്തേക്ക് നടന്നു. നല്ലൊരു കുടുംബ ചിത്രം അച്ഛനും, അമ്മയും, പത്ത്‌ പതിനഞ്ച് വയസ്സ് പ്രായം വരുന്ന ഒരു പെണ്കുട്ടിയും, പിന്നൊരു കൈകുഞ്ഞും…..!!

അവിടിവിടായി പൊടിയും മാറാലയുമൊക്കെ പിടിച്ച് കിടക്കുന്നുണ്ട് ആ പെണ്കുട്ടിയുടെ മുഖത്ത് തന്നെ കറക്റ്റ് ആയി എന്തോ കറയോ പാടോ മറ്റോ പിടിച്ചിരുന്നു. അതല്ലാതെ ആ ഫോട്ടോക്ക് വേറെ ഒരു കുറവും തന്നെയില്ല. അത്ര സുന്ദരം ആയിരുന്നു. അറിയാതെ തന്നെ കൈകൾ ഫോട്ടോയിലേക്ക് സഞ്ചരിച്ചു.

“ഹലോ സാർ ആരെങ്കിലും അകത്തുണ്ടോ…..?? Plz ഡോർ ഒന്ന് തുറക്കുവോ…..??”

ഫോട്ടോമേൽ കൈ വച്ചതും ആരോ ഡോറിൽ മുട്ടി അലറുന്ന ശബ്‌ദം കേട്ട് ഒരുപാട് വർഷത്തിന് ശേഷം ഞാൻ ഞെട്ടിവിറച്ചുപ്പോയി. എന്റെ ഓർമയിൽ ആറിലോ ഏഴിലോ മറ്റോ പടിക്കുമ്പാഴാണ് ആകാശഗംഗ അന്നാദ്യമായി കാണുന്നത്., ഇപ്പഴും ഓർമയുണ്ട് തുടക്കം മുതൽ ഒടുക്കം വരെ മുഖം പൊത്തിയായിരുന്നു സിനിമ കണ്ട് തീർത്തെ. ഓരോന്ന് ചിന്തിച്ചുക്കൂട്ടുന്തോറും മുട്ടിന്റെ ശക്തിയും കൂടി കൂടി വന്നു. സ്വബോധത്തിൽ എത്തിയതും നേരത്തെ ഞെട്ടിയതിൽ ഉണ്ടായ ചമ്മല് തലക്കൊരു കൊട്ട് കൊടുത്ത് മാറ്റി. പിന്നെ മുൻ വാതിലിനടുത്തേക്ക് നടന്നു. വാതില് തുറന്ന ഞാൻ കണ്ടത് വിയർത്തൊഴുകി കിതക്കുവായിരുന്ന ഒരു പെണ്കുട്ടിയെയാണ്. കീറി പറിഞ്ഞൊരു ഷർട്ടും പാവാടയും ആയിരുന്നവളുടെ വേഷം. കണ്ടിട്ട് എന്തോ പന്തികേട് തോന്നി. അതുവരെ പേടിച്ചിരുന്നവൾ എന്നെ കണ്ടതും ആ മുഖത്ത് ഒരാശ്വാസം തെളിഞ്ഞിരുന്നു.

“സാർ രക്ഷിക്കണം അകത്തേക്ക് വന്നോട്ടെ….??”

“വരൂ…..”

അകത്തേക്ക് അവൾ വച്ച കാലിന് പിന്നാലെ ഭൂമി കുലുങ്ങുമാറൊച്ചത്തിൽ ഒരിടി മുഴങ്ങിയിരുന്നു. അതിന് പിന്നാലെ ഉശിരോടെ ആർത്തലച്ച് മഴയും….!!
ഇത്രയുമുണ്ടായപ്പോ തന്നെ അവളെന്നെ ചുറ്റിപ്പിടിച്ചിരുന്നു.

“ഏയ് വാ അങ്ങോട്ടിരിക്ക്….”

സോഫായിലേക്ക് അവളെ ഇരുത്തുന്നതോടൊപ്പം എതിരെ കിടന്ന വേറൊന്നിലേക്ക് ഞാനുമിരുന്നു. അവളുടെ ആ വല്യ ഉണ്ടക്കണ്ണുകൾ നിറയെ ആരെയൊക്കെയോ ഭയന്നിരുന്നു. ഭീതിയോടെയുള്ള അവളുടെ ചുറ്റുമുള്ള നോട്ടം…..

“കുട്ടി ഏതാ….??”

“എന്നെ തട്ടിക്കൊണ്ട് വന്നതാ….”

“ആര്….??”

“അറിയില്ല….. അവരൊക്കെ….,
അവരൊക്കെ എന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു.”

എങ്ങലടിച്ച് കരയുന്നതിനൊപ്പം അവൾ എങ്ങനെയെക്കെയോ പറഞ്ഞൊപ്പിച്ചു.

“ഏയ് കരയാതെ ആരും വരില്ല. ഞാനൊന്ന് നോക്കട്ടെ….”

“വേണ്ട സാർ നിക്ക്, പേടിയാ…..”

പെട്ടന്നെന്റെ കുഞ്ഞാറ്റയേയാണ് ഓർമ വന്നത്. ഞങ്ങള് മൊത്തം നാല് മക്കളാ. അതിൽ കുഞ്ഞാറ്റയായിരുന്നു നാലമൾ….!!

“കുട്ടി വാ…..”

അവളെ എഴുന്നേല്പിച്ച് അടുത്തുള്ള മുറിയിൽ കൊണ്ട് ചെന്നാക്കി. എന്റെ ഇത്രേം വർഷത്തെ ജീവിതത്തിൽ ഇങ്ങനൊന്ന് ഇതാദ്യമായിരുന്നു. പെട്ടന്ന് മനസ്സിലേക്ക് വന്നതും ചില പ്രേത പടങ്ങളിലെ ക്ലിഷേ സീനുകൾ തന്നാണ്…..!!

“കുറച്ച് നേരം റെസ്റ്റ് എടുത്തോ.”

ബെഡിലേക്ക് അവളെ ഇരുത്തിയ ശേഷം ഞാൻ ആദ്യം തിരഞ്ഞത് അവൾക്ക് മാറിയുടുക്കാൻ ഏതേലും ഡ്രെസ്സ് ഉണ്ടോന്നാണ്. ആ മുറിയിലെ തന്നെ അലമാരയിൽ നോക്കിയപ്പോ അവൾക്ക് കൊടുക്കാനെന്ന പോലെ ഒരു ചുവന്ന ധാവണി ഞാൻ കണ്ടു. സിനിമാക്കാരൻ ആയത് കൊണ്ടാണോ എന്നറിയില്ല, ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ രംഗവും പണ്ടെവിടെയോ കണ്ട സിനിമകളിലെ രംഗം പോലായിരുന്നു.
“ദാ ഇത് മാറി ഉടുത്തോ., അതാ ബാത്രൂം…”

മുറിയിൽ തന്നെയുള്ള അറ്റച്ചിട് ബാത്രൂം ചൂണ്ടി കാട്ടി ഞാൻ പറഞ്ഞു. പിന്നെ അവിടെ നിന്നും തിരികെ വന്ന് മുൻ ഡോർ തുറന്ന് വെളിയിലേക്കിറങ്ങി. നാല് വശവും കാട്. ആകെയുള്ളത് മുൻ ഭാഗത്ത്‌ മാത്രം ഇത്തിരി വഴി, അവിടുന്ന് കൊറേ കൂടി മുന്നോട്ട് പോയ റോഡാണ്. അസ്വാഭാവികമായ ഒന്നും തന്നെ ഞാനവിടെ കണ്ടില്ല. തിരിച്ച് അകത്ത് കേറി ഡോർ ലോക്ക് ചെയ്ത് അതേ സോഫയിൽ തന്നെ ഇരുപ്പുറപ്പിച്ചു.

“സാർ……”

വിളിയോടൊപ്പം വരാൻ മടിച്ചു അവൾ തൂണിന്റെ മറവിൽ നിക്കുന്നത് കണ്ടു.

“എന്തേ അവിടെ തന്നെ നിന്നെ….?? പേടിക്കണ്ട, വാ…..”

ശെരിക്കുമപ്പോഴാണ് ഞാനവളെ ശ്രദ്ധിക്കുന്നത്, അവളുടെ മുഖത്തും മറ്റും കൈ പതിഞ്ഞ് തിണിർത്ത് കിടക്കുന്നുണ്ടായിരുന്നു. നടക്കാനവൾ നന്നേ പാടുപ്പെട്ടിരുന്നു. മുടന്തി മുടന്തിയുള്ള നടത്തത്തിൽ നിന്ന് കാലിന് സാരമായ പരിക്കുണ്ടെന്ന് മനസ്സിലായി. എന്റെ എതിരെ അവളും വന്നിരുന്നു, എന്നാലിരുന്നിട്ട് ഇരുപ്പുറക്കാത്ത മാതിരി ഭയപ്പാടോടെ അവൾ ചുറ്റും കണ്ണോടിക്കുന്നത് ഞാൻ കണ്ടു.

“ഏയ് കുട്ടി പേടിക്കാതെ., ഇവിടെയെങ്ങും ആരുമില്ലാന്നേ ഞാൻ നോക്കിയതാ.”

എന്റെ വാക്കുകൾ പോലും പേരിനൊരു ആശ്വാസം അവൾക്ക് നൽകിയില്ല. അവളുടെ ഭയം ഇരട്ടിക്കുവാണ് ചെയ്തത്.

“അഹ്, തന്റെ കാലെങ്കാനും മുറിഞ്ഞിട്ടുണ്ടോ…..??”

“ഇല്ല…..!!”

“അല്ല താൻ നടന്നപ്പോ മുടന്തുന്നുണ്ടായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *