“കുറച്ച് നേരം റെസ്റ്റ് എടുത്തോ.”
ബെഡിലേക്ക് അവളെ ഇരുത്തിയ ശേഷം ഞാൻ ആദ്യം തിരഞ്ഞത് അവൾക്ക് മാറിയുടുക്കാൻ ഏതേലും ഡ്രെസ്സ് ഉണ്ടോന്നാണ്. ആ മുറിയിലെ തന്നെ അലമാരയിൽ നോക്കിയപ്പോ അവൾക്ക് കൊടുക്കാനെന്ന പോലെ ഒരു ചുവന്ന ധാവണി ഞാൻ കണ്ടു. സിനിമാക്കാരൻ ആയത് കൊണ്ടാണോ എന്നറിയില്ല, ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ രംഗവും പണ്ടെവിടെയോ കണ്ട സിനിമകളിലെ രംഗം പോലായിരുന്നു.
“ദാ ഇത് മാറി ഉടുത്തോ., അതാ ബാത്രൂം…”
മുറിയിൽ തന്നെയുള്ള അറ്റച്ചിട് ബാത്രൂം ചൂണ്ടി കാട്ടി ഞാൻ പറഞ്ഞു. പിന്നെ അവിടെ നിന്നും തിരികെ വന്ന് മുൻ ഡോർ തുറന്ന് വെളിയിലേക്കിറങ്ങി. നാല് വശവും കാട്. ആകെയുള്ളത് മുൻ ഭാഗത്ത് മാത്രം ഇത്തിരി വഴി, അവിടുന്ന് കൊറേ കൂടി മുന്നോട്ട് പോയ റോഡാണ്. അസ്വാഭാവികമായ ഒന്നും തന്നെ ഞാനവിടെ കണ്ടില്ല. തിരിച്ച് അകത്ത് കേറി ഡോർ ലോക്ക് ചെയ്ത് അതേ സോഫയിൽ തന്നെ ഇരുപ്പുറപ്പിച്ചു.
“സാർ……”
വിളിയോടൊപ്പം വരാൻ മടിച്ചു അവൾ തൂണിന്റെ മറവിൽ നിക്കുന്നത് കണ്ടു.
“എന്തേ അവിടെ തന്നെ നിന്നെ….?? പേടിക്കണ്ട, വാ…..”
ശെരിക്കുമപ്പോഴാണ് ഞാനവളെ ശ്രദ്ധിക്കുന്നത്, അവളുടെ മുഖത്തും മറ്റും കൈ പതിഞ്ഞ് തിണിർത്ത് കിടക്കുന്നുണ്ടായിരുന്നു. നടക്കാനവൾ നന്നേ പാടുപ്പെട്ടിരുന്നു. മുടന്തി മുടന്തിയുള്ള നടത്തത്തിൽ നിന്ന് കാലിന് സാരമായ പരിക്കുണ്ടെന്ന് മനസ്സിലായി. എന്റെ എതിരെ അവളും വന്നിരുന്നു, എന്നാലിരുന്നിട്ട് ഇരുപ്പുറക്കാത്ത മാതിരി ഭയപ്പാടോടെ അവൾ ചുറ്റും കണ്ണോടിക്കുന്നത് ഞാൻ കണ്ടു.
“ഏയ് കുട്ടി പേടിക്കാതെ., ഇവിടെയെങ്ങും ആരുമില്ലാന്നേ ഞാൻ നോക്കിയതാ.”
എന്റെ വാക്കുകൾ പോലും പേരിനൊരു ആശ്വാസം അവൾക്ക് നൽകിയില്ല. അവളുടെ ഭയം ഇരട്ടിക്കുവാണ് ചെയ്തത്.
“അഹ്, തന്റെ കാലെങ്കാനും മുറിഞ്ഞിട്ടുണ്ടോ…..??”
“ഇല്ല…..!!”
“അല്ല താൻ നടന്നപ്പോ മുടന്തുന്നുണ്ടായിരുന്നു.”
“അതോടിയപ്പോ മടക്ക് വീണതാ..!!”
അതാവും എന്ന് തന്നെ ഞാനും കരുതി. പുറത്ത് ശക്തിയായി മഴ വ്യാപിക്കുന്നുണ്ട്. കൂടാതെ ഇടിമിന്നലും., ഇനിയതാവോ അവളുടെ ഭയത്തിന് കാരണം…..?? മുൻവാതിലിലേക്കുള്ള അവളുടെ കണ്ണ് വെട്ടാതെയുള്ള നോട്ടം ഒരുപക്ഷെ എന്നെപ്പോലും ഭയപ്പെടുത്തിയിരുന്നു….!!
“മോനെ…..മോനെ…..”
അവളെ തന്നെ നോക്കിക്കൊണ്ടിരുന്ന ഞാനപ്പോ ആ ശബ്‌ദം കേട്ട് നേരത്തെ ഉണ്ടായത് പോലെ നന്നായി തന്നെ ഞെട്ടി. എനിക്ക് തന്നെ എന്നോട് അത്ഭുതം തോന്നി ഇങ്ങനെയൊന്നും പേടിക്കുന്നവൻ ആയിരുന്നില്ല ഞാൻ….!!
“പേടിക്കാതെ ഞാനൊന്ന് പോയി നോക്കിട്ട് വരാം.”
“അവളോട് അത് പറഞ്ഞ് എഴുന്നേറ്റ് മുൻവാതിലിലേക്ക് നടന്നു. നടക്കുന്നതിനൊപ്പം നേരത്തെ കൊടുത്തത് പോലെ തലക്കിട്ടൊരു കൊട്ടും കൊടുക്കാൻ മറന്നില്ല. മനസ്സാണ് ലോകത്തിലെ ഏറ്റവും വല്യ ശക്തി എന്ന് കേട്ടിട്ടുണ്ട്., എന്നാലിവിടെ വന്ന് കുറച്ച് മണിക്കൂറുകൾ കൊണ്ട് എന്റെ മനസ്സ് പതറി പോയിരിക്കുന്നു.
പോയി വാതില് തുറന്നപ്പോ കണ്ടത് എന്റമ്മയുടെ പ്രായം വരുന്ന ഒരു സ്ത്രിയെയാണ്. നല്ല ഐശ്വര്യമുള്ള മുഖം. അത്ര പ്രായമൊന്നും ഇല്ലേലും ചെറിയ രീതിയില് മുടിയിൽ നര വന്ന് നിപ്പുണ്ട്. മഴ നനയാണ്ടിരിക്കാൻ ഒരു കുടയും കയ്യിലുണ്ട്.
“ആരാ….??”
“ഞാൻ അംബിക., അഭി മോൻ വിളിച്ചിട്ട് വന്നതാ..”
“ഓഹ് മനസ്സിലായി. നല്ല മഴ, തോർന്നിട്ട് വന്ന മതിയായിരുന്നല്ലോ….??”
“ഇതിനി ഇപ്പഴെങ്ങും തോരുന്ന മട്ടില്ല മോനെ…, അല്ല മോനെന്ന് വിളിക്കുന്നതില് എന്തേലും പ്രശ്നമുണ്ടോ….??”
“ഏയ് സാറേന്ന് വിളിക്കാണ്ടിരുന്ന മതി. മോനെന്ന് ആന്റി വിളിക്കുമ്പോ അമ്മയടുത്തുള്ള പോലെ….!! അയ്യോ വാ അവിടെ തന്നെ നിക്കാണ്ട് അകത്തേക്ക് വായോ….”
“ഒറ്റക്കിരുന്ന് മടുത്തോ മോൻ….??”
അകത്തേക്ക് കേറുന്നതിനൊപ്പം അവർ ചോദിച്ചു.
“ഏയ് കൂട്ടിന് ഒരു പാവം കൂടിയുണ്ടായിരുന്നു….!!”
,അതാരാ….??”
“ദേ ഇരിക്കുന്നു….!!’
അവളിരുന്ന ആ സോഫയിൽ ചൂണ്ടി ഞാനത് പറയുമ്പോ എന്റെ നെഞ്ചിടിപ്പ് നിന്നിരുന്നു, എന്റെ ശ്വാസം നിലച്ചിരുന്നു. അന്നേവരെ കണ്മുന്നിൽ കാണുന്നതെ വിശ്വസിക്കൂന്ന് പറഞ്ഞ എന്റെ കണ്മുന്നിൽ തന്നെ ദൈവം കൊണ്ട് കാണിച്ചു തന്നു. പത്തിരുപത് വർഷങ്ങൾക്ക് ശേഷം ഭയമെന്ന ആ വികാരം എന്നെ മുഴുവനായും മൂടി കഴിഞ്ഞിരുന്നു. ആ സോഫയിൽ അവളില്ല, പകരം ഒരു ചുവന്ന പട്ട് കഴുത്തിൽ കെട്ടിയ കറുത്ത പൂച്ച മാത്രം….!!
