അക്കാര്യത്തിൽ അവൻ മിടുക്കനാണ്. ഒരു മദ്യ വിരുന്നു കൊടുത്താൽ മതി.
അന്ന് ഞങ്ങളും ഒരു ഓൾഡ് മോങ്ക് കരുതിയിരുന്നു. ബെന്നി വാങ്ങിക്കൊണ്ടു വന്നതാണ്. അവൻ പോകുവല്ലേ അതിന്റെ ഒരു സങ്കടം മദ്യത്തിൽ ഒതുക്കാനുള്ള ഒരു ശ്രമം. രാത്രി 8 മണിക്ക് തുടങ്ങിയ മദ്യപാനം. അതിൽ പകുതിയോളം കുപ്പിയിൽ അവശേഷിച്ചിരുന്നു. രണ്ടു പെഗ്ഗമാണ് എന്റെ മാക്സിമം ഡോസ്. ബെന്നി അൺ ലിമിറ്റഡ് ആണ്.
അവൻ മദ്യപിച്ചു ഉറങ്ങിക്കഴിഞ്ഞാൽ വലിയ കൂർക്കം വലി ആണ്.
സമയം രാത്രി ഏതാണ്ട് പതിനൊന്നായിക്കാണും. ഇരുൾ വ്യാപിച്ചു. (ഈ സമയത്തൊക്കെ തന്നെയാണ് ഡൽഹി ബാച്ചലേഴ്സ് മലയാളികൾ ഉറങ്ങാൻ കിടക്കുന്നതു ) ഞാനും സുഹൃത്തും ഉറങ്ങാൻ കിടന്നതേ ഉള്ളൂ.
കുറെ കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം. അതൊക്കെ അവിടെ ഒരു പതിവായതുകൊണ്ടു ആദ്യം ഞാൻ മിണ്ടാതെ കിടന്നു. പിന്നെയും മുട്ടിയപ്പോൾ ഞാൻ മനസില്ലാമനസോടെ ചെന്ന് വാതിൽ തുറന്നു.
അത് അപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്ന മുരളിയായിരുന്നു. ഞങ്ങളുടെ സുഹൃത്തും റൂമിലെ സന്ദർശകനുമായിരുന്നു മുരളി. എന്നാൽ മുരളിക്ക് പിന്നിൽ മറ്റൊരാൾ കൂടി സ്റ്റെപ്പിന് താഴോട്ടിറങ്ങി നിൽപ്പുണ്ടായിരുന്നു. മെലിഞ്ഞു നീണ്ട ഇരു നിറമുള്ള ഒരു ഒരുത്തൻ. കണ്ടു പരിചയമില്ലാത്ത ഒരാൾ. അതാരാണെന്ന് അറിയാൻ ഞാൻ മുരളിയുടെ നേർക്ക് നോക്കി.
പറയാതെ തന്നെ ഇരുവരും അകത്തേയ്ക്കു കടന്നു.
ഇതിനോടകം ബെന്നി എഴുന്നേറ്റു കട്ടിലിൽ ഇരുന്നു കൊണ്ട് ഇതൊക്കെ ശ്രദ്ദിക്കുകയായിരുന്നു.
അവന്റെ കണ്ണിൽ ഉറക്കം നഷ്ടപ്പെട്ടതിന്റെ രോഷം കാണാമായിരുന്നു.
“എന്തോന്നാടാ മൈരേ, നിനക്ക് പാതിരാത്രിക്കും ഉറക്കമൊന്നുമില്ലേ?” മുരളിയോട് ബെന്നി അങ്ങനെ ചോദിക്കുന്നത് കേട്ടു.
പണ്ടേ ഉറക്കദാരിദ്ര്യം ഉള്ളവനാണ് ബെന്നി. രാത്രിയിൽ അവൻ കൂർക്കം വലി കൂടാതെ മറ്റു ചില അപശബ്ദങ്ങളൊക്കെ ഉണ്ടാക്കി എന്നെയും ഉണർത്താറുണ്ടായിരുന്നു.
രാത്രികാലങ്ങളിൽ ഇതുപോലെ ക്ഷണിക്കാതെ വന്നുകയറുന്ന അതിഥികളോട് ബെന്നിക്ക് തോന്നുന്നത് വെറുപ്പാണെന്നെനിക്കറിയാം. അത് അവന്റെ മുഖഭാവത്തിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു.
“ഇതെൻറെ ഒരു നാട്ടുകാരനാണ്. പേര് ജെയിംസ്. ഗോവിന്ദപുരിയിലാണ് താമസം. ഇപ്പോൾ സെക്ടർ 22 ൽ വച്ച് കണ്ടുമുട്ടി. ആള് അല്പം പ്രശ്നത്തിലാണ്.” മുരളി പറഞ്ഞു തുടങ്ങി.
പ്രശ്നത്തിലാണ് എന്ന് പറഞ്ഞപ്പോൾ ഞാനൊന്നമ്പരന്നെങ്കിലും പുറത്തു കാട്ടിയില്ല. ചില പ്രശ്നങ്ങളൊക്കെ ഇവിടെ ഒരു വയ്യാവേലി ആകാറുണ്ട്.
അത്തരം വല്ല കാര്യങ്ങളുമായിരിക്കുമോ എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.
അവൻ പറയുന്നതൊക്കെ മറുചോദ്യമില്ലാതെ കേട്ടുകൊണ്ടിരുന്നു ഞാനും ബെന്നിയും.
അവധി കഴിഞ്ഞു നാട്ടിൽ നിന്ന് വരുമ്പോൾ ഒപ്പം രണ്ടു പെൺകുട്ടികളെ കൂടി കൂടെ കൊണ്ട് പോന്നു. ജയിംസിന്റെ അകന്ന ഒരു ബന്ധത്തിലുള്ളതാണ്. സഹോദരികളാണ്.
ശോഭയും മിനിയും. നാട്ടിൽ നേഴ്സുമാരായി ജോലി നോക്കുകയായിരുന്നു. ശമ്പളമൊക്കെ കുറവായതിനാൽ അവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു പോരുന്നു. വന്നിട്ട് രണ്ടു മാസം കഴിഞ്ഞു. ഇപ്പോൾ അവനു ഗൾഫിൽ ഒരു ജോലി ശരിയായിരിക്കുകയാണ്. വിസയൊക്കെ കിട്ടി. ബുധനാഴ്ച ഫ്ലൈറ്റ് ആണ്.
ഇത്രയൊക്കെ പറഞ്ഞപ്പോഴേയ്ക്കും എന്തൊക്കെയോ എന്റെ മനസ്സിൽ കൂടി കടന്നു പോയി. അവൻ പറഞ്ഞു വരുന്നതിന്റെ പൊരുൾ അറിയുവാൻ എനിക്ക് കൂടുതൽ ആകാംഷ ഏറി. കാരണം ഇതിൽ രണ്ടു നായികമാരുള്ളത് തന്നെ.
“വാ നമുക്ക് അപ്പുറത്തു നിന്ന് സംസാരിക്കാം.”
മുരളി എന്റെ കൈക്കു പിടിച്ചു അകത്തെ മുറിയിലേയ്ക്കു വന്നു.
“നീ പറഞ്ഞില്ലേ റൂമിൽ താമസിക്കാൻ ഒരു പാർട്ണർ വേണമെന്ന്. ഇതാ രണ്ടെണ്ണം.. ആ പെൺകുട്ടികളെ കൂടി ഇവിടെ താമസിപ്പിക്കാമോ എന്ന് അവൻ ചോദിക്കുന്നു. അവർക്കു ജോലി കിട്ടിയത് ഇവിടെ അടുത്താണ്. രണ്ടുപേരും രണ്ടു ഷിഫ്റ്റായാണ് ജോലിക്കു പോകുന്നത്.. മറ്റു പ്രശ്നങ്ങളൊന്നുമില്ല.”
ഏറെക്കുറെ നല്ല കാര്യമാണെന്ന് എനിക്കും തോന്നി. ഇങ്ങനെ പെൺകുട്ടികൾക്കൊപ്പം താമസിക്കുന്ന പലരും ഇവിടെയുണ്ട്. അങ്ങനെ താമസിക്കുന്നവരെ ഹൗസ് ഓണർക്കു വളരെ പ്രിയമാണ്. മറ്റൊന്നുമല്ല, അങ്ങനെ താമസിക്കുമ്പോൾ അവിടെ പ്രശ്നങ്ങൾ കുറവായിരിക്കും.
