സൂര്യനെ പ്രണയിച്ചവൾ- 18

Related Posts


കാടിന്‍റെ നടുവില്‍, സംഘം മുഴുവനും ഒരുമിച്ചു കൂടിയിട്ടുണ്ട്.
സന്തോഷ്‌, ജോയല്‍, ലാലപ്പന്‍ റിയ എന്നിവര്‍ ഒരുമിച്ച് ഒരു വലിയ ബഞ്ചില്‍ ഇരുന്നു.
മറ്റുള്ളവര്‍ അവര്‍ക്ക് അഭിമുഖമായി ബെഞ്ചുകളിലും വലിയ പാറയുടെ മേലും.
അവര്‍ക്ക് പിമ്പില്‍ ടെന്‍റ്റുകള്‍ക്ക് മേല്‍ ഇലച്ചാര്‍ത്തുകളിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്‍റെ മൃദുസ്പര്‍ശം.
കാറ്റില്‍ കാടിളകുന്നുണ്ടായിരുന്നു.
പൂമണവും.

“ഫുള്‍ പ്രൂഫ്‌ പ്രൊട്ടെക്റ്റഡ് ആണ് നമ്മുടെ സര്‍വേയ് ലന്‍സ് സിസ്റ്റം,”

സന്തോഷ്‌ പറഞ്ഞു.

“എന്നിട്ടും റിയേടെ മോണിട്ടറില്‍ പദ്മനാഭന്‍ തമ്പി റിസോര്‍ട്ടില്‍ നിന്നും പോകുന്നതിന്‍റെ ഫൂട്ടേജ് ഇല്ല…ഇതിനര്‍ത്ഥം നമ്മുടെ സാറ്റലൈറ്റ് ജാമര്‍ ഇടയ്ക്ക് ഏതോ ചില നിമിഷങ്ങളില്‍ ഇന്‍റ്ററപ്റ്റഡ് ആയി എന്നാണ്…അങ്ങനെ വന്നാല്‍ ഈ സ്ഥലം സേഫ് അല്ല എന്നും ചിന്തിച്ചേ പറ്റൂ… എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്!”

“സന്തോഷ്‌ ചേട്ടാ, ഇതിനെക്കുറിച്ച് ആധികാരികമായി പറയാന്‍ പറ്റുന്നത് രവിയ്ക്കല്ലേ? പിന്നെ റിയയ്ക്കും!”

അസ്ലം പറഞ്ഞു.
എല്ലാവരും രവി എന്ന രവിചന്ദ്രനേ നോക്കി.
അവന്‍ എഴുന്നേറ്റു.

“ഇറ്റ്‌സാന്‍ ഇലക്ട്രോണിക് ആന്‍റി സാറ്റലൈറ്റ്…”

രവി വിശദീകരിച്ചു തുടങ്ങി.

“അറ്റാക്ക് ദാറ്റ് ഇന്‍റെര്‍ഫിയേഴ്സ് വിത്ത് ദ കമ്മ്യൂണിക്കെഷന്‍ ….”

“ഹൈ, എന്താദ്!”

ഉണ്ണി ഇടയില്‍ കയറി.

“ഇംഗ്ലീഷ് എല്ലാര്‍ക്കും അത്ര വശോണ്ടോ ഇവടെ? മലയാളത്തില്‍ പറഞ്ഞുകൂടെ മാഷേ?”

രവി പെട്ടെന്ന് ചിരിച്ചു.

“സോറി, കഷമിക്കണം!”
രവിയുടെ ചിരിയുടെ അര്‍ഥം എല്ലാവര്‍ക്കുമറിയാം.
റോക്ക് ഫില്ലര്‍ ഫൌണ്ടേഷന്‍ മുന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന ഒരാള്‍ എങ്ങനെയാണ് ഒരാള്‍ ഒരു തീവ്രവാദ പ്രസ്ഥാനത്തിലേക്ക് വരിക എന്നത് ആര്‍ക്കും മനസ്സിലാവില്ല.
രവിയുടെ കഥ കേള്‍ക്കുന്നത് വരെ.
കാലിഫോര്‍ണിയയിലെ തന്‍റെ ഓഫീസില്‍ ഒരിക്കല്‍ അച്ഛന്റെ കോള്‍ വരുന്നു.
താന്‍ ബീജിങ്ങില്‍ ബിസിനസ്സുകാരനല്ല മറിച്ച് അണ്ടര്‍കവര്‍ റോ എജന്റ്റ് ആണെന്ന് അച്ഛന്‍ പറയുന്നു.
ഫോണ്‍ സംസാരത്തിന്റെ അവസാനം കേള്‍ക്കുന്നത് വെടിയൊച്ചയാണ്.
ഊഹിക്കാനൊന്നുമില്ല.
അച്ഛന്‍ റോ എജന്റ്റ് ആണ് എന്ന് ചൈനീസ് ഭരണകൂടം കണ്ടുപിടിച്ചു.
കൊന്നുകളഞ്ഞു.
പക്ഷെ ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് രവിയുടെ കുടുംബത്തെ തളര്‍ത്തിക്കളഞ്ഞത്.
രവി ചൈനീസ് എജന്റ്റ് ആയിരുന്നത്രെ.
അതിന് ഒരര്‍ത്ഥം മാത്രമേയുള്ളൂ.
രവിയുടെ അച്ഛന്‍ ദേശദ്രോഹിയാണ് എന്ന്.
ഇക്കാലത്ത് ഒരാളെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാന്‍ അയാളെ രാജ്യദ്രോഹി എന്ന് മുദ്രകുത്തിയാല്‍ മതിയല്ലോ.
പിന്നെ പുറത്തിറങ്ങി നടക്കാനായില്ല രവിയ്ക്കും അമ്മയ്ക്കും പെങ്ങള്‍ക്കും.
എഫ് ബി ഐ രവിയുടെ പിന്നില്‍ നിന്നും മാറിയില്ല.
ഹേറ്റ് മെയിലുകള്‍.
സൈബര്‍ അധിക്ഷേപങ്ങള്‍.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ രവിയും അമ്മയും പലതവണ കയറിയിറങ്ങി.
അച്ഛന്‍ രാജ്യത്തിന് വേണ്ടി ചെയ്ത സേവനങ്ങളുടെ ആഴം മനസ്സിലാക്കിക്കൊടുക്കുവാന്‍.
ആഭ്യന്തര മന്ത്രി മുതല്‍ താഴേക്കുള്ള സകല പൊളിറ്റിക്കല്‍ – ബ്യൂറോക്രാറ്റിക്ക് നാവുകള്‍ക്കും ഒരു പല്ലവി മാത്രം:
പിടിക്കപ്പെട്ടാല്‍ രാജ്യം കയ്യൊഴിയും എന്ന വ്യവസ്ഥയിലാണ് ഓരോരുത്തരും “റോ” യില്‍ ചേരുന്നത്.

അവസാന ശ്രമത്തിന്‍റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചപ്പോഴായിരുന്നു അത് സംഭവിച്ചത്.
എല്ലാവരുടേയും മുമ്പില്‍ വെച്ച് അറയ്ക്കുന്ന ഭാഷയില്‍ അയാള്‍ രവിയുടെ അമ്മയെ അധിഷേപിച്ചു.
ചൈനയിലേക്ക് പോകാന്‍ അയാള്‍ ആക്രോശിച്ചു.
അധിഷേപം താങ്ങാനാവാതെ അവര്‍ കുഴഞ്ഞു വീണു.
ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരിച്ചു.
ആശുപത്രിയില്‍, കോറിഡോറില്‍ അമ്മയുടെ ശരീരം കാത്ത് നില്‍ക്കവേ സ്ട്രെക്ച്ചറില്‍ നേഴ്സസും അറ്റന്‍ഡര്‍മ്മാരും ഒരു യുവതിയേയും കൊണ്ട് അത്യാഹിത വിഭാഗത്തിലേക്ക് പാഞ്ഞുപോകുന്നത് കണ്ടു.

“കോളേജില്‍ പഠിക്കുന്ന കുട്ടിയാ,”

സമീപം നിന്ന ചിലര്‍ പറയുന്നത് താന്‍ കേട്ടു.

“അവളുടെ അമ്മ മരിച്ചു പോയി എന്നിപ്പം അറിയിപ്പ് വന്നതാ…ആ കുട്ടി വിഷം കഴിച്ചു മരിച്ചു…”

അത് കേട്ട് രവി അമ്പരന്നു.
അപ്പോള്‍ അത്?
അവന്‍ ഭയത്തോടെ സംശയിച്ചു.
അമ്മ മരിച്ചു എന്നറിഞ്ഞ് ഹൃദയം നൊന്ത് ആത്മഹത്യ ചെയ്തെന്നോ?
രവി കാഷ്വാലിറ്റി വാര്‍ഡിലേക്ക് ഓടിക്കയറി.
അവിടെ മരിച്ച് മരവിച്ച് കിടക്കുന്ന പൊന്നനിയത്തിയെ കണ്ടു.
രവിയും അവിടെ കുഴഞ്ഞു വീണു.
പിന്നെ കുറെ കാലം മാനസികരോഗാശുപത്രിയില്‍.
മാസങ്ങള്‍ നീണ്ടു നിന്ന ചികിത്സയ്ക്ക് ശേഷം അവിടെനിന്നും രവി പോയത് ഹോം ഡിപ്പാര്‍ട്ട്മെന്‍റ്റിലേ അഡീഷണല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക്.
കോളിംഗ് ബെല്‍ കേട്ട് കതക് തുറന്ന സെക്രട്ടറി കയ്യില്‍ ഒരു പൂച്ചട്ടിയും പിടിച്ചു നില്‍ക്കുന്ന രവിയെയാണ് കാണുന്നത്.
ഹൃദയംഗമമായി ചിരിച്ചുകൊണ്ട്.
ഏതോ ഒരു അണ്ടര്‍ കവര്‍ എജന്റ്റ് ആയിരിക്കാം എന്നാണു അയാളാദ്യം കരുതിയത്.
വിചിത്ര വേഷങ്ങളില്‍ പലരും വീട്ടിലേക്ക് വരാറുണ്ട്.
ദേഹം മുഴുവന്‍ നീലനിറത്തില്‍, നാഗദേവതയെ കഴുത്തിലണിഞ്ഞ ശിവന്‍റെ വേഷത്തില്‍.
അല്ലെങ്കില്‍ നാടകത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി മേക്കപ്പ് വേഷത്തില്‍.

“ഹലോ, സാര്‍!”

“എന്താ?”

“സാറിന് സുഖമല്ലേ?”

അതെന്തോ കോഡ് ഭാഷയായിരിക്കാം എന്നാണ് സെക്ക്രട്ടറി വിചാരിച്ചത്.

“അതെ,”

“ശരിക്കും?”

“അതെ!”

“അല്‍പ്പം കൂടി സുഖം തരട്ടെ?”

അപ്പോഴാണ്‌ അയാള്‍ ഗേറ്റിനടുത്ത് വീണു കിടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ കാണുന്നത്.
പരിഭ്രമം കൊണ്ട് അയാള്‍ക്ക് ഒന്നും പറയാനായില്ല.
അയാള്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് രവി കൈയ്യിലിരുന്ന പൂച്ചട്ടികൊണ്ട് അയാളുടെ തലക്ക് വിലങ്ങനെ ആഞ്ഞടിച്ചു.

“കൊണ്ടത് കൃത്യം മര്‍മ്മത്തായത് കൊണ്ട് ഇഷ്ടമില്ലാതിരുന്നിട്ട് കൂടി അയാള്‍ക്ക് മരിക്കേണ്ടി വന്നു…”

അങ്ങനെയാണ് രവി അതെക്കുറിച്ച് സന്തോഷിനോടും ജോയലിനോടും പറഞ്ഞത്.
രണ്ടു പേരെ കൊന്നു.
പിടിക്കപ്പെടാല്‍ തൂക്ക് കയര്‍ ഉറപ്പ്.
ഇനി ഒരു നോര്‍മ്മല്‍ ജീവിതം തനിക്ക് അസാധ്യമാണ് എന്നയാള്‍ തിരിച്ചറിഞ്ഞു.
എന്ത് ചെയ്യണം എന്ന് ആലോചിച്ചു.
അങ്ങനെയാണ് അയാള്‍ സന്തോഷിനെക്കുറിച്ച് കേള്‍ക്കുന്നത്.
അയാളെ പിടിക്കാന്‍, ബസ്തറില്‍, ദണ്ഡകാരണ്യത്തില്‍ പോലീസ് വലമുറുക്കുന്നു എന്ന വാര്‍ത്ത വായിച്ചത്.
തനിക്ക് പരിചയമുള്ള ഒരു ഐ ഐ ടി റൂര്‍ക്കി ഡ്രോപ്പ് ഔട്ട്‌ മാവോയിസ്റ്റ് ആയത് ആയിടയ്ക്കാണ്.
അയാള്‍ വഴി രവി സന്തോഷിനെ പരിച്ചയെപ്പെട്ടു.
ഏറെ നാള്‍ കഴിയും മുമ്പേ ജോയലും ലാലപ്പനും റിയയുമൊക്കെയെത്തി.

Leave a Reply

Your email address will not be published. Required fields are marked *