സൂര്യനെ പ്രണയിച്ചവൾ- 18 1

“കോളേജില്‍ പഠിക്കുന്ന കുട്ടിയാ,”

സമീപം നിന്ന ചിലര്‍ പറയുന്നത് താന്‍ കേട്ടു.

“അവളുടെ അമ്മ മരിച്ചു പോയി എന്നിപ്പം അറിയിപ്പ് വന്നതാ…ആ കുട്ടി വിഷം കഴിച്ചു മരിച്ചു…”

അത് കേട്ട് രവി അമ്പരന്നു.
അപ്പോള്‍ അത്?
അവന്‍ ഭയത്തോടെ സംശയിച്ചു.
അമ്മ മരിച്ചു എന്നറിഞ്ഞ് ഹൃദയം നൊന്ത് ആത്മഹത്യ ചെയ്തെന്നോ?
രവി കാഷ്വാലിറ്റി വാര്‍ഡിലേക്ക് ഓടിക്കയറി.
അവിടെ മരിച്ച് മരവിച്ച് കിടക്കുന്ന പൊന്നനിയത്തിയെ കണ്ടു.
രവിയും അവിടെ കുഴഞ്ഞു വീണു.
പിന്നെ കുറെ കാലം മാനസികരോഗാശുപത്രിയില്‍.
മാസങ്ങള്‍ നീണ്ടു നിന്ന ചികിത്സയ്ക്ക് ശേഷം അവിടെനിന്നും രവി പോയത് ഹോം ഡിപ്പാര്‍ട്ട്മെന്‍റ്റിലേ അഡീഷണല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക്.
കോളിംഗ് ബെല്‍ കേട്ട് കതക് തുറന്ന സെക്രട്ടറി കയ്യില്‍ ഒരു പൂച്ചട്ടിയും പിടിച്ചു നില്‍ക്കുന്ന രവിയെയാണ് കാണുന്നത്.
ഹൃദയംഗമമായി ചിരിച്ചുകൊണ്ട്.
ഏതോ ഒരു അണ്ടര്‍ കവര്‍ എജന്റ്റ് ആയിരിക്കാം എന്നാണു അയാളാദ്യം കരുതിയത്.
വിചിത്ര വേഷങ്ങളില്‍ പലരും വീട്ടിലേക്ക് വരാറുണ്ട്.
ദേഹം മുഴുവന്‍ നീലനിറത്തില്‍, നാഗദേവതയെ കഴുത്തിലണിഞ്ഞ ശിവന്‍റെ വേഷത്തില്‍.
അല്ലെങ്കില്‍ നാടകത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി മേക്കപ്പ് വേഷത്തില്‍.

“ഹലോ, സാര്‍!”

“എന്താ?”

“സാറിന് സുഖമല്ലേ?”

അതെന്തോ കോഡ് ഭാഷയായിരിക്കാം എന്നാണ് സെക്ക്രട്ടറി വിചാരിച്ചത്.

“അതെ,”

“ശരിക്കും?”

“അതെ!”

“അല്‍പ്പം കൂടി സുഖം തരട്ടെ?”

അപ്പോഴാണ്‌ അയാള്‍ ഗേറ്റിനടുത്ത് വീണു കിടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ കാണുന്നത്.
പരിഭ്രമം കൊണ്ട് അയാള്‍ക്ക് ഒന്നും പറയാനായില്ല.
അയാള്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് രവി കൈയ്യിലിരുന്ന പൂച്ചട്ടികൊണ്ട് അയാളുടെ തലക്ക് വിലങ്ങനെ ആഞ്ഞടിച്ചു.

“കൊണ്ടത് കൃത്യം മര്‍മ്മത്തായത് കൊണ്ട് ഇഷ്ടമില്ലാതിരുന്നിട്ട് കൂടി അയാള്‍ക്ക് മരിക്കേണ്ടി വന്നു…”

അങ്ങനെയാണ് രവി അതെക്കുറിച്ച് സന്തോഷിനോടും ജോയലിനോടും പറഞ്ഞത്.
രണ്ടു പേരെ കൊന്നു.
പിടിക്കപ്പെടാല്‍ തൂക്ക് കയര്‍ ഉറപ്പ്.
ഇനി ഒരു നോര്‍മ്മല്‍ ജീവിതം തനിക്ക് അസാധ്യമാണ് എന്നയാള്‍ തിരിച്ചറിഞ്ഞു.
എന്ത് ചെയ്യണം എന്ന് ആലോചിച്ചു.
അങ്ങനെയാണ് അയാള്‍ സന്തോഷിനെക്കുറിച്ച് കേള്‍ക്കുന്നത്.
അയാളെ പിടിക്കാന്‍, ബസ്തറില്‍, ദണ്ഡകാരണ്യത്തില്‍ പോലീസ് വലമുറുക്കുന്നു എന്ന വാര്‍ത്ത വായിച്ചത്.
തനിക്ക് പരിചയമുള്ള ഒരു ഐ ഐ ടി റൂര്‍ക്കി ഡ്രോപ്പ് ഔട്ട്‌ മാവോയിസ്റ്റ് ആയത് ആയിടയ്ക്കാണ്.
അയാള്‍ വഴി രവി സന്തോഷിനെ പരിച്ചയെപ്പെട്ടു.
ഏറെ നാള്‍ കഴിയും മുമ്പേ ജോയലും ലാലപ്പനും റിയയുമൊക്കെയെത്തി.

“നമ്മള്‍ ഉപയോഗിക്കുന്നത് വിയറ്റ്നാം മേഡ് ഇ ഡബ്ലിയു റ്റു സിക്സ് സീറോ സീറോ ഫാന്‍റം ഡിസൈനര്‍ ബ്ലോക്കിംഗ് ഡിവൈസ് ആണ്…”
രവി വിശദീകരിച്ചു.

“മറ്റു ഡിവൈസുകള്‍ക്ക് ഇതിനെ ഇന്‍റെര്‍ഫിയര്‍ ചെയ്യാന്‍ കഴിയില്ല. പദ്മനാഭന്‍റെ ഫൂട്ടേജ് വിസിബിള്‍ ആകാഞ്ഞത് അയാള്‍ പോയ റൂട്ട് വേറെ ആയത് കൊണ്ടാണ്…അയാള്‍ രാകേഷിനോടൊപ്പം റിട്ടേണ്‍ ചെയ്യുന്ന വിഷ്വല്‍ കൃത്യമായി നമുക്ക് കിട്ടിയിട്ടുണ്ട്…”

അത് പറഞ്ഞ് അയാള്‍ ഓരോരുത്തരേയും മാറി മാറി നോക്കി.

“രാകേഷും ടീമും നേരിട്ട് എത്തി കണ്ടുപിടിച്ചാല്‍ മാത്രമേ നമ്മള്‍ കൂടിയിരിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് അവര്‍ക്ക് അറിവ് കിട്ടൂ…ടെക്നിക്കല്‍ സിസ്റ്റമിക് സപ്പോര്‍ട്ട് ഒരിക്കലും അവരെ ഹെല്‍പ്പ് ചെയ്യില്ല…”

“ഇന്‍ ഷോര്‍ട്ട്…”

സന്തോഷ്‌ പറഞ്ഞു.

“ഇന്‍ ഷോര്‍ട്ട്, നമ്മള്‍ അബ്സല്യൂട്ട്ലി സേഫ് ആണ് എന്നര്‍ത്ഥം; അല്ലെ?”

‘ഹണ്‍ഡ്രഡ് പെര്‍സെന്‍റ്റ്!”

രവിചന്ദ്രന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

“ഇനി മറ്റൊന്ന്!”

സന്തോഷ്‌ പറഞ്ഞു.
സംഘാംഗങ്ങള്‍ എല്ലാവരും സന്തോഷിനെ ആകാക്ഷയോടെ നോക്കി.

“കരിപ്പൂര് വഴി ഒരു വന്‍ കണ്‍സൈന്‍മെന്‍റ് വന്നിട്ടുണ്ട്…”

സംഘാംഗങ്ങള്‍ ഉത്സാഹത്തോടെ മുമ്പോട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *