സൂര്യനെ പ്രണയിച്ചവൾ- 22 1

“വേണ്ട!”

അത് കണ്ട് അദ്ദേഹം കയ്യുയര്‍ത്തി വിലക്കി.

“ചേര്‍ന്ന് തന്നെ നിന്നോളൂ…സുന്ദരിയായ പെണ്‍കുട്ടിയും സുന്ദരനായ പുരുഷനും….നിങ്ങളുടെ പ്രണയം കാണാന്‍ എന്ത് ഭംഗി!”

താനപ്പോള്‍ ലജ്ജിച്ച് മുഖം താഴ്ത്തി.
പിന്നെ ജോയലിനെ നോക്കി.

“ഭൂമിയിലെ സകല മനുഷ്യരുടെയും പിതാക്കളാണ് മനുക്കള്‍…”

അദ്ദേഹം തുടര്‍ന്നു.

“ഒരിക്കല്‍ വിഷ്ണു ഭൂമിയെ വെള്ളത്തില്‍ മുക്കി നശിപ്പിക്കാന്‍ തീരുമാനിച്ചു. അതറിഞ്ഞ് പതിനാല് മനുക്കളിലെ ദുദ്രസാവര്‍ണ്ണി ഒരു വലിയ കപ്പലുണ്ടാക്കി…ഭൂമിയിലെ ധര്‍മ്മിഷ്ടരായ മനുഷ്യരെ രക്ഷപ്പെടുത്താന്‍…പക്ഷെ…”

അദ്ദേഹം അവരെ നോക്കി.

“തന്‍റെ പ്രണയിനിയായ ഗാര്‍ഗ്ഗിസ്വരൂപയെ രക്ഷപ്പെടുത്താന്‍ അദ്ധേഹത്തിനായില്ല… ദുഃഖം സഹിക്കാനാവാതെ പ്രളയമൊടുങ്ങാനുള്ള വിനാഴികയ്ക്ക് മുമ്പ് അദ്ദേഹം വെള്ളത്തിലേക്ക് ചാടി മരിച്ചു…”

അത് കേട്ടപ്പോള്‍ എന്തുകൊണ്ടോ തന്‍റെ മിഴികളില്‍ ജലകണങ്ങളിറ്റിവീണു.

“ജീവന്‍ വേര്‍പെട്ട ദേഹം ഗാര്‍ഗ്ഗി സ്വരൂപയുടെ മൃതദേഹത്തിനടുത്ത് എത്തുവോളവുമൊഴുകി നടന്നു. പ്രളയം തീര്‍ന്നപ്പോള്‍ രണ്ടു ദേഹങ്ങളുമപ്രതക്ഷ്യമായി….”

അദ്ദേഹം പിന്നെ മഴവില്ലിന്റെ നേരെ നോക്കി.

“അവര്‍ കിടന്നിടത്ത് ഒരു മഴവില്ലുദിച്ചു….”
അപ്പോള്‍ തന്‍റെ ഹൃദയം മിടിച്ചു.
കണ്ണിണകള്‍ തുടിച്ചു.
ദേഹത്തുകൂടി ഒരു വിറയല്‍ പാഞ്ഞു.

“എല്ലാവര്‍ക്കും അങ്ങനെ കാണാന്‍ കഴിയുന്നതല്ല കുട്ടികളെ ഈ മഴവില്ല്…”

തന്‍റെ അടുതെത്തി, നെറുകയില്‍ തലോടി അദ്ദേഹം പറഞ്ഞു.

“നിര്‍മ്മലമായി സ്നേഹിക്കുന്നവര്‍ക്ക് മുമ്പില്‍ ആ മഴവില്ല് അങ്ങനെ തെളിഞ്ഞു കാണും… ജീവിതത്തില്‍, അന്ത്യത്തോളവും ആവേശത്തോടെ പ്രണയിക്കുന്നവര്‍ക്ക്….”

ആ രംഗമത്രയും വീണ്ടുമോര്‍ത്തപ്പോള്‍ ഗായത്രി ഒന്ന് നിശ്വസിച്ചു.

പുറത്ത് ആയുധധാരികളായ പുരുഷന്മാര്‍ കാവല്‍ നില്‍ക്കുന്നത് അവള്‍ കണ്ടു.
അവളുടെ അടുത്ത് റിയ ഇയര്‍ഫോണ്‍ കാതില്‍ വെച്ച് ആരോടോ സംസാരിക്കുകയും മുമ്പിലെ മോണിട്ടറിലേക്ക് നോക്കുകയും ചെയ്തുകൊണ്ടിരുന്നു.

“ജോയലിന്റെ കൂടെ കണ്ട ആ കുട്ടി അയാളുടെ ഭാര്യയാണോ?”

ഗായത്രി റിയയോട്‌ ചോദിച്ചു.

അവള്‍ ഇയര്‍ഫോണ്‍ കാതില്‍ നിന്നുമെടുത്തു.

“എന്തേലും ചോദിച്ചോ?”

“എന്‍റെ കൂടെ മുകളില്‍ വന്ന ആ പെണ്ണില്ലേ? അവള്‍ ജോയലിന്റെ ഭാര്യ ആണോയെന്ന്?”

സ്വരം കടുപ്പിച്ച് ഗായത്രി ചോദിച്ചു.
റിയ പുച്ചവും പരിഹാസവും കലര്‍ത്തി ഗായത്രിയെ നോക്കി ചിരിച്ചു.

“അവള്‍ ജോയലിന്റെ ഭാര്യയല്ല, സഹോദരിയാണ്….പക്ഷെ…”

ഗായത്രി നെറ്റി ചുളിച്ചു.

“അവന്‍റെ ഭാര്യാകാനും കാമുകിയാകാനും ഇനി അതിനും പറ്റിയില്ലെങ്കില്‍ കുറഞ്ഞത് അവന്‍റെ കൂടെ ഒരു രാത്രിയെങ്കിലും പങ്കിടാന്‍ കൊതിച്ച കുറെ പെണ്ണുങ്ങളുണ്ട്, ഈ ഞാനടക്കം…”

റിയ ഗായത്രിയെ തറച്ചു നോക്കി.

“പക്ഷെ പൊട്ടനാ അവന്‍! തനി മരപ്പൊട്ടന്‍!”

“പ്രേമത്തിന്‍റെയും കാമത്തിന്‍റെയും കാര്യത്തില്‍ ഇപ്പഴും ശ്രീരാമന്‍റെ കാലത്ത് നിന്ന് ബസ്സ്‌ കിട്ടാത്തവന്‍! ഇപ്പഴും തന്നെ പ്രേമിച്ച്, തന്നെ വിട്ടുപോയ, ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ തേച്ചിട്ടുപോയ പെണ്ണിനേം ഓര്‍ത്ത് കരയുന്നവന്‍..കാലിന്‍റെ എടേല്‍ കയ്യും ചുരുട്ടി കെടന്നുറങ്ങുന്നവന്‍!”

“ഇങ്ങനെയൊക്കെ പറയാന്‍ കോച്ചിങ്ങ് തന്നുകാണും!”

ഗായത്രി രൂക്ഷമായി റിയയെ നോക്കി.

“എന്തിന്?”

റിയ ചാടിയെഴുന്നേറ്റു.
ഗായത്രി അവളുടെ കുതിപ്പില്‍ ഭയന്ന് ഒരടി പിമ്പോട്ടു മാറി.
“എന്തിനാടീ കോച്ചിങ്ങ് തരുന്നേ? എടീ എന്തിനാന്ന്? നിന്‍റെ മനസ്സ് മാറ്റാനോ? എന്നിട്ടെന്തിന്? നിന്നെ ഗാന്ധര്‍വ വിവാഹം കഴിച്ച് പൊറുതി തൊടാങ്ങാനോ? എന്നിട്ട് നിന്റെം കൂടി ലൈഫ് തോക്കിന്‍മൊനേല്‍ തീര്‍ക്കാനോ? നിനക്ക് എന്തറിയാടീ ജോയലിനെ പറ്റി? അവള് പ്രേമിച്ചിട്ടുണ്ട് പോലും! നെനക്കൊക്കെ എന്തറിയാം പ്രേമത്തെപ്പറ്റി? ഫസ്റ്റ് ഡേ ഹായ് സെക്കന്‍ഡ് ഡേ ഡിങ്കോള്‍ഫി തേഡ് ഡേ ബൈ, അല്ലെ? അതൊക്കെയല്ലേ നിനക്കൊക്കെ പ്രേമം? നീയൊന്നും ഞങ്ങടെ ഏട്ടന്‍ ജോയലിനെ മനസ്സിലാക്കിയിട്ടില്ലെടീ…. .നിന്നെപ്പോലെ സിറ്റി ബ്രീഡ് സ്മഗ്ഗിഷ് ഹെഡോണിസ്റ്റുകള്‍ക്ക്, മോണിങ്ങില്‍ നിക്ക് ജോനാസും നൂണില്‍ സല്‍മാന്‍ ഖാനും നൈറ്റില്‍ റിച്ചാര്‍ഡ് ഗിയറും പുതപ്പിനടീല്‍ കിട്ടീല്ലേല്‍ കുളിര് മാറാത്ത പെറ്റി, സ്ലട്ടി ബ്ലഡി ബൂര്‍ഷ്വാസി ക്യൂട്ടികള്‍ക്ക് അളക്കാന്‍ പറ്റുന്നതല്ല ഞങ്ങടെ കൂട്ടത്തിലുള്ള ഏട്ടന്മാരെ!”

Leave a Reply

Your email address will not be published. Required fields are marked *