””ഹാപ്പി വാലന്റൈൻസ് ഡേ അങ്കിൾ..””
മോർണിങ് വാക്ക് കഴിഞ്ഞു ഫ്ലാറ്റിലേക്ക് കയറുമ്പോൾ എതിരെ വന്ന പെൺകുട്ടി വിഷ് ചെയ്തപ്പോഴാണ് ജീവൻ പൊടുന്നന്നെ മൊബൈൽ എടുത്ത് ഡേറ്റ് നോക്കിയത് .
ഫെബ്രുവരി 14അറിയാതെ എതിരെ കാണുന്ന ഫ്ലാറ്റിന്റെ വാതിലിലേക്ക് നോക്കി.
‘ 14A ‘ സ്വർണ ലിപികളിൽ എഴുതി വെച്ചിരിക്കുന്ന ഹൗസ് നെയിം.
മെറിൻ…
അവൾ ഉണ്ടാകുമോ അകത്ത്. ഇന്നത്തെ ദിവസം താൻ മറന്നാലും അവൾ മറക്കില്ലല്ലോ .
തൻെറ ജന്മദിനവും നക്ഷത്രവും തങ്ങൾ കണ്ടു മുട്ടിയതും വിവാഹം കഴിച്ചതുമൊക്കെയായ ഡേറ്റുകൾ അവൾക്ക് മനഃപാഠമെങ്കിൽ ഇന്നത്തെ ഡേറ്റ് അവളൊരിക്കലും മറക്കില്ല .
നാല് വർഷങ്ങൾക്ക് മുൻപ് മെറിൻ തന്റെ മനസിലേക്ക് ചേക്കേറിയതും. ഒരു വർഷത്തെ പ്രണയത്തിന് ശേഷം തന്റെ ഭാര്യയാകുവാൻ അവൾ തിരഞ്ഞെടുത്ത ദിനവും ഫെബ്രുവരി 14. യാദൃശ്ചികമായി കോടതി നിശ്ചയിച്ച കൗണ്സലിംഗ് കാലാവധി തീരുന്ന ദിനവും ഇന്ന് തന്നെ.
ഒരു ചായ ഉണ്ടാക്കി കുടിച്ചു കൊണ്ട് സോഫയിൽ ഇരിക്കുമ്പോഴും മെറിൻ ആയിരുന്നു മനസിൽ.
ഒരു മനസ്സും ശരീരവുമായിരുന്ന തങ്ങൾക്ക് എവിടെയാണ് പിഴച്ചത് ? .ഒരു വർഷത്തെ പ്രണയവും രണ്ടു വർഷത്തെ ദാമ്പത്യവും കഴിഞ്ഞ് , ഒരു വർഷം മുൻപവൾ പടിയിറങ്ങിപോകുമ്പോൾ മനസ്സിൽ യാതൊരു വികാരവും തോന്നിയിരുന്നില്ല എന്നതൊരു സത്യമായിരുന്നില്ലേ ? ഒരു കുഞ്ഞുണ്ടാകാതെ പോയതാണോ തങ്ങളുടെ പരാജയം. അതോ താനവളെ മനസ്സിലാക്കുന്നതിലെ പരാജയമോ.? ആരുടെ കണക്കുകൂട്ടലിലാണ് പാകപ്പിഴ പറ്റിയത് ?
”’ മെറിൻ…”” കോളിംഗ് ബെൽ മുഴങ്ങിയപ്പോൾ വാതിൽ തുറന്ന ജീവൻ മുന്നിൽ മെറിനെ കണ്ടപ്പോൾ ഒന്ന് പതറി.
തനിക്കിഷ്ടപ്പെട്ട ചുവന്ന സാരിയിൽ മെറിൻ.
”” അകത്തേക്ക് വരാമോ ജീവൻ.? ””’
”’വിത്ത് പ്ളേഷർ…”” വീട്ടുകാരിയോടുള്ള ഔപചാരികത
ജീവൻ വാതിൽക്കൽ നിന്ന് മാറിയപ്പോൾ മെറിൻ അകത്തേക്ക് കയറി.
“‘ ഒരാഴ്ച ..ഒരാഴ്ച ബിസിയായിരുന്നു മെറിൻ .അതാ .. ഇപ്പോൾ ക്ളീനാക്കാം “”
അലങ്കോലമായി കിടക്കുന്ന ഫ്ലാറ്റിന്റെ അങ്ങുമിങ്ങും അവളുടെ കണ്ണുകൾ പാഞ്ഞപ്പോൾ ജീവൻ വിളറിയ ചിരിയോടെ പറഞ്ഞു .പണ്ടും താനിങ്ങനെ ഓരോന്നും വലിച്ചുവാരിയിടുന്നതവൾക്ക് ഇഷ്ടമായിരുന്നില്ല . ‘ മനുഷ്യൻ മെനക്കെട്ടിരുന്നു അടുക്കി പെറുക്കിവെക്കുന്നതാ . വേറെ പണിയില്ലന്ന് കരുതിയോ ജീവനൊന്ന് ഒതുക്കി വെച്ചുകൂടെ . കൊച്ചുകുട്ടിയൊന്നുമല്ലല്ലോ’ യെന്ന പിറുപിറുക്കലുകൾ കേൾക്കാതെ താൻ മുറിയിലേക്ക് വലിയും . ടാർഗെറ്റിന്റെ ടെൻഷനുകളും പകലുള്ള ഓട്ടപ്പാച്ചിലുകളും കാരണം എവിടെയേലും ഒന്ന് കിടന്നാൽ മതിയെന്നായിരിക്കും തന്റെ ചിന്ത . .
“‘സാരമില്ല ജീവൻ . ഇതിലും കഷ്ട്ടമാണിപ്പോൾ എന്റെ ഫ്ലാറ്റ് . സമയമൊന്നിനും തികയുന്നില്ല .””
ഏലക്കയിട്ട ചായ കൊണ്ട് വന്നു കൊടുത്തപ്പോൾ ചിതറി കിടക്കുന്ന ബുക്കുകളും ഫയലുകളും അടുക്കി വെക്കുകയായിരുന്ന മെറിന്റെ കണ്ണുകളിൽ ആശ്ചര്യം .
“‘ജീവൻ ..ജീവനുണ്ടാക്കിയതാണോ ഇത് ? ..നല്ല ചായ . “”
“‘തനിച്ചായപ്പോൾ അത്യാവശ്യം പാചകമൊക്കെ പഠിച്ചു .ആദ്യം പുറത്തു നിന്ന് കഴിച്ചു , പിന്നെയത് മടുപ്പായി . ഇപ്പോൾ രണ്ടാൾക്കുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കാൻ ഞാൻ മതി “‘
“‘ഓഹോ .. ദാറ്റ്സ് ഗുഡ് ജീവൻ . ഒരിക്കൽ ..ഒരിക്കൽ എനിക്കും ജീവന്റെ കൈപ്പുണ്യം എനിക്കും അറിയാൻ പറ്റുമോ ?”’
“” ഒരിക്കൽ .. പിന്നത്തേക്ക് മാറ്റി വെക്കണ്ട ..ഇന്ന് തന്നെയായിക്കോട്ടെ . പിന്നെ കൈപ്പുണ്യം ..അങ്ങനെയൊന്നുമില്ല . മെറിനുണ്ടാക്കുന്ന വെജിറ്റബിൾ ഫ്രെയ്ഡ് റൈസിന്റെയോ ഗോപി മഞ്ചൂരിയുടെയോ ഒന്നും ടെയ്സ്റ്റ് ഞാൻ പുറത്തു നിന്ന് പൊലുമിത് വരെ വേറെ കഴിച്ചിട്ടില്ല “”
“‘താങ്ക്സ് യുവർ കോമ്പ്ലിമെൻറ് ജീവൻ “”‘ മെറിൻ ചായ കപ്പ് കിച്ചണിലേക്ക് കൊണ്ട് പോയി .
“”‘ ഇന്ന് തന്നെ …ജീവൻ ശെരിക്കും പറഞ്ഞതാണോ , എങ്കിൽ ഞാൻ ഹെൽപ്പ് ചെയ്യാം . വെജിറ്റബിളൊക്കെ കട്ട് ചെയ്യാൻ “”
“‘ ഓക്കേ ..ഓക്കേ .. ഫ്രിഡ്ജിൽ ചിക്കൻ ഇരിപ്പുണ്ട് . ഞാൻ റൈസ് കഴുകട്ടെ . മെറിൻ എന്റെ സ്‌പെഷ്യൽ ദം ബിരിയാണി കഴിച്ചിട്ടില്ലല്ലോ . നോക്ക് അതിനായി ഞനൊരു ദം വാങ്ങിയിട്ടുണ്ട് .ഇന്നൊരു ദിവസത്തേക്ക് നീയെനിക്ക് വേണ്ടി നോൺ വെജ് കഴിക്കുമോ , ഞാൻ വെജിൽ അത്ര എക്സ്പെർട്ട് അല്ല . “”
“‘എനിക്കിപ്പോൾ വെജോ നോൺ വെജോ എന്നൊന്നുമില്ല ജീവൻ. തിരിച്ചു കടിക്കാത്ത എന്തും കഴിക്കും . ഉണ്ടാക്കാൻ എളുപ്പത്തിലുള്ള ഫുഡ് ആണ് കൂടുതൽ ഞാൻ പ്രിഫർ ചെയ്യുക . അല്ലെങ്കിൽ ലേറ്റ് ആവും പഞ്ചിങ് “”” പറയുമ്പോൾ ബ്രെക്ക് ഫാസ്റ്റ് കഴിക്കാതോടുന്ന ജീവനെ അവൾക്കോർമ വന്നു . കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് വേണ്ടെങ്കിൽ ഞാനാർക്കുവേണ്ടിയാ ഇതെല്ലാമുണ്ടാക്കുന്നെയെന്ന ചോദ്യം അവഗണിച്ചോടിയിറങ്ങുന്ന ജീവനെ . രാവിലെ പോകാനുള്ള ധൃതിക്ക് എന്തേലും വലിച്ചു വാരി തിന്ന് , വൈകി വരുമ്പോൾ ഉള്ളതെടുത്തു കഴിക്കുന്ന തനിക്കും ഇപ്പോൾ രുചിയൊരു പ്രശ്നമല്ലലോ എന്നവൾ ഓർത്തു .
