പെരുന്നാൾ രാവ്
Prunnal Raavu | Revised and extended by : KKWriter 2024
[ആദ്യവായനയിൽത്തന്നെ, കഥാകൃത്ത് ധൃതിയിൽ, അപൂർണ്ണമായി അവസാനിപ്പിച്ചല്ലോ എന്ന് അൽപ്പം വിഷമം തോന്നിയ, വായനക്കാരുടെ പ്രിയപ്പെട്ട അൻസിയയുടെ, മനോഹരമായ ഒരു സൃഷ്ടിയാണിത്. എളിയനിലയിൽ അതിനൊരു പൂർണ്ണത നല്കാൻ ശ്രമിച്ചുനോക്കിയെന്നുമാത്രം. നന്നായില്ലെങ്കിൽ ക്ഷമിയ്ക്കുക. ഇഷ്ടമായെങ്കിൽ കമന്റുകൾ നല്കുമല്ലോ. അൻസിയയ്ക്കായി സമർപ്പിയ്ക്കുന്നു.]
“ഉമ്മാ ഞാനിന്ന് കൂട്ടുകാരുടെ കൂടെ ഡ്രസ് എടുക്കാൻ പൊക്കോട്ടേ?” നോമ്പ് തുറക്ക് പത്തിരി ചുട്ടു കൊണ്ടിരുന്ന ഷാഹിന മകനെ ഒന്ന് നോക്കി.
”പൊക്കോട്ടേ ഉമ്മാ?”
”എപ്പോഴാ പോകുന്നത്?”
”രാത്രി.”
“വേണ്ട നിന്റെ രാത്രി കറക്കം ഇത്തിരി കൂടിയിട്ടുണ്ട്. ഇനി ഇതും പറഞ്ഞ് ഉപ്പാടെന്ന് ചീത്ത ഞാൻ കേൾക്കണം.”
”എന്താ ഉമ്മാ പ്ലീസ് എല്ലാവരും പോകുന്നുണ്ട്. ഉപ്പാട് പറയണ്ട. ഞാൻ വേഗം വരാം.”
”നിങ്ങൾക്ക് പകലുള്ള നേരം പോയാൽ എന്താ?”
“അതിന് അവന്മാർക്ക് പണിയല്ലേ ഉമ്മാ?”
”പണിക്ക് പോകുന്നവരുമായി നീ എന്തിനാ കൂട്ടു കൂടുന്നത്? നിനക്ക് നിന്റെ പ്രായത്തിൽ ഉള്ള കുട്ടികളുമായി കൂടിയാൽ പോരെ? വെറുതെയല്ല ഉപ്പ എന്നെ ചീത്ത വിളിക്കുന്നത്.”
”എന്നെക്കാളും രണ്ട് മൂന്ന് വയസ്സേ കൂടുതലുള്ളു ഉമ്മാ. അതിപ്പോ കൂടുതൽ ആണോ?”
“നീ തർക്കിക്കാൻ നിക്കണ്ട ഷാനു.”
”ഉമ്മാ.. അപ്പൊ പോകാൻ സമ്മതിക്കില്ല?”
മകന്റെ മുഖം വാടുന്നത് കണ്ട് ഷാഹിന അവനെ ഒന്ന് നോക്കി. ഇനി പറഞ്ഞയച്ചില്ലങ്കിൽ അത് മതി.
”ഉം. പൊയ്ക്കോ വേഗം തിരിച്ചു വരുമെങ്കിലു മാത്രം.“
അത് കേട്ടതും അവൻ സന്തോഷത്തോടെ ഓടി ഉമ്മാക്ക് അരികിൽ വന്നു കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു, കവിളിൽ.
തിരിഞ്ഞ് അകത്തേക്ക് ഓടിയ മകനെ ഷാഹിന വിളിച്ചു ചോദിച്ചു,
“ടാ നിനക്ക് വല്ലതും വേണോ ഇനി?”
”എനിക്കിനി ഒന്നും വേണ്ട. ഇപ്പൊ എടുത്തത് തന്നെ ധാരാളം.”
അതിൽ അവൾക്ക് അഭിമാനം ആയിരുന്നു മകനെ ഓർത്ത്.പതിനെട്ട് വയസ്സേ ആയിട്ടുള്ളു. എങ്കിലും ഉപ്പ അയക്കുന്ന പൈസ എടുത്ത് കൊണ്ടു വരുന്നതും, വീട്ടിലേക്കുള്ള സാധങ്ങൾ എല്ലാം ടൗണിൽ പോയി വാങ്ങുന്നതും, അവൻ തന്നെയാണ്. പത്ത് പൈസ അവൻ ചോദിക്കാതെ ഇത് വരെ എടുത്തിട്ടില്ല.
ഷാനു പോകുന്നതും നോക്കി നിന്ന ഷാഹിന തന്റെ പണികളിലേക്ക് കടന്നു.
ഷാഹിനാക്കും അജ്മലിനും രണ്ട് മക്കൾ ആയിരുന്നു മൂത്തവൻ ആണ് ഷാനു എന്ന് വിളിക്കുന്ന ഷാനുൽ. രണ്ടാമത്തേത് പെൺകുട്ടി ആയിരുന്നു പ്രസവിച്ചു ഒരാഴ്ച തികയും മുൻപ് അവൾ മരിച്ചു. ഷാനുവിന് വയസ്സ് പതിനെട്ട് ആയെങ്കിൽ, ഷാഹിനാക്ക് മുപ്പത്തഞ്ചേ ആയിട്ടുള്ളു. അത്ര ചെറുപ്പത്തിൽ തന്നെ അജ്മലിന് നിക്കാഹ് ചെയ്ത കൊടുത്തു, അവളുടെ ഉപ്പ മൊയ്തീൻ ഹാജി.
സദ്ഗുണ സമ്പന്നൻ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും അജ്മലിനെക്കുറിച്ച്. അത്രക്ക് നല്ല സ്വഭാവം. കുടിയില്ല, വലിയില്ല, ചീത്ത കൂട്ടുകെട്ടില്ല. ഒറ്റയ്ക്ക് വീട് വെച്ച് മാറിയിട്ട് ഇപ്പൊ രണ്ട് കൊല്ലം ആകുന്നു. തറവാടിന്റെ കുറച്ച് അടുത്ത് തന്നെയാണ്. എന്നാലും, എന്നും പോയി വരവ് നടക്കില്ല. പിന്നെ ഉത്തരവാദിത്തം കൂടുമല്ലോ. അത് കൊണ്ട് തന്നെ ഷാഹിന വല്ലപ്പോഴും മാത്രമായി അങ്ങോട്ടുള്ള പോക്ക്.
ഇവിടെ വന്നതിന് ശേഷമാണ് ഷാനുൽ കൂട്ടുകാരോത്ത് രാത്രി കറക്കം തുടങ്ങിയത്. ഏറി വന്നാൽ ഏഴ്. അത്രയേ പോകൂ. പക്ഷേ ഇങ്ങനെ പോയിപ്പോയി സമയം കൂടി വരും എന്ന പേടിയാണ് അവൾക്ക്. ഒറ്റ മകൻ ആയ കാരണം ലാളന കുറച്ചു കൂടുതൽ ആയി പോയി; അതിന്റെയാ.
നോമ്പ് തുറക്കാൻ ഉള്ള സമയം ആയിട്ടും കാണാത്തത് കൊണ്ട് ഷാഹിന മകനെ വിളിച്ചു.”ടാ നീ എവിടെ?”
“ഉമ്മാ ഇപ്പൊ വരാം”
“രാത്രി പോകുമെന്നല്ലേ പറഞ്ഞ്?”
”ആ?”
“എന്നാ വന്നിട്ട് വല്ലതും കഴിച്ചിട്ട് പോ.”
“ദാ വന്നു.”
“അഞ്ച് മിനുട്ടിനുള്ളിൽ വന്നില്ലെങ്കിൽ രാത്രി നീ പോയത് തന്നെ.”
“രണ്ട് മിനുട്ട്. എത്തി.” ഓടിക്കിതച്ച് അവൻ വരുന്നത് കണ്ടപ്പോ ഷാഹിനാക്ക് ചിരി വന്നു.
