….ദെ .. അത് കണ്ടോ ഹരിക്കുട്ടാ …സെറ്റ് സാരിയൊക്കെ ഉടുത്ത്.. ഇപ്പൊ അമ്മയെ കാണാൻ എന്ത് ഐശ്വര്യമാ നോക്കിയേ ..മോനെ ഇതൊക്കെ നീ വന്ന സന്തോഷത്തിന്റെയാ .അല്ലാരുന്നെങ്കിൽ പട്ടിണിക്കോലം പോലെ ഒരു മുണ്ടും ഉടുപ്പും ഇട്ട് അച്ഛനെ പരിപാലിക്കുന്നതോ അല്ലെങ്കി എവിടെങ്കിലും ചടഞ്ഞു കൂടിയിരിക്കുന്നതോ കണ്ടേനെ ..ദെ ‘അമ്മ കയ്യാട്ടി വിളിക്കുന്നു മോൻ ചെല്ല് ….. ഞാൻ പുറകെ വരാം . …
മാഷ് പറയുന്നത് കേട്ട് ഹരിക്കുട്ടൻ പെട്ടന്ന് ചിന്തകളിൽ നിന്നും ഉണർന്ന് മുന്നോട്ടു നടന്നു .അവൻ എത്തുന്നത് വരെ കാത്ത് നിൽക്കാതെ സുഭദ്ര മുറ്റത്തേക്കിറങ്ങി അവന്റെ അടുക്കലേക്കു ഓടിച്ചെന്നു .മുള ചീന്തും പോലൊരു കരച്ചിലും .. മോനെ ഹരിക്കുട്ടാന്നുള്ള വിളിയും …… ഹരിക്കുട്ടൻ ..”..അമ്മെ ..” എന്ന് വിളിച്ച് കൊണ്ട് ഇരു കൈ നീട്ടിപ്പിടിച്ചു . അവരുടെ സമാഗമത്തിനു ശല്യമാവാതെ മാഷ് മാറി നിന്ന് കൊടുത്തു .അപ്പോഴേക്കും ഓടിവന്ന സുഭദ്രാമ്മ ഹരിയെ ഇറുകെ കെട്ടിപ്പിടിച്ച് മുഖത്തും നെറുകയിലുമൊക്കെ ഉമ്മകൾ വെച്ച് കൊണ്ട് സുഭദ്രാമ്മ മകനെ വല്ലാതെ സ്നേഹിച്ചു .അലമുറയിട്ട് കരഞ്ഞു കൊണ്ടിരുന്ന അവർക്ക് ഒന്നും പറയാനും കണ്ണീരു കൊണ്ട് ഒന്നും കാണാനും പറ്റാത്ത അവസ്ഥയായി .മകന്റെ മുഖം പിടിച്ച് മാറോടണച്ച് കരഞ്ഞു കൊണ്ട് അവർ വീണ്ടും വീണ്ടും അവന്റെ നെറുകയിൽ ഉമ്മകൾ കൊണ്ട് മൂടി .ഹരിക്കുട്ടൻ ‘അമ്മയുടെ മാറിൽ തല ചായ്ച്ചു കൊണ്ട് ചെയ്തു പോയ എല്ലാ മഹാപരാധങ്ങൾക്കും മനസ്സാ മാപ്പിരന്നു .അപ്പോഴേക്കും സുഭദ്രാമ്മ അവന്റെ മുഖം പിടിച്ച് വെച്ച് ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് ചോദിച്ചു ..
…എവിടാരുന്നെടാനീയിത്രേംകാലംഎങ്ങനെതോന്നിയെടാഈഅമ്മയെവിട്ടുപോകാൻ..
ഒരമ്മയുടെ പരിഭവങ്ങളും അതിന്റെ ദേഷ്യവും വിഷമവും കൊണ്ടുള്ള ചെറിയ ചെറിയ അടികളും ഒക്കെക്കൂടി ഒരു നിമിഷം കൊണ്ട് പെരുമഴ പോലെ ഹരിക്കുട്ടന്റെ പുറത്ത് പെയ്തിറങ്ങി . ആ അമ്മയുടെയും മകന്റെയും സന്തോഷവും കെട്ടിപ്പിടുത്തവും കരച്ചിലും കണ്ടു കണ്ണ് നിറഞ്ഞ രാമനാഥൻ മാഷ് അവരെ രണ്ടു പേരെയും അവരുടെ ലോകത്തിലേക്കു വിട്ട് തിണ്ണയിലേക്കിരുന്നു .കുറച്ച് കഴിഞ്ഞ് സുഭദ്രാമ്മ പരിഭവങ്ങളുടെയും വിഷമങ്ങളുടെയും കണക്കുകൾ നിരത്തി തുടങ്ങിയപ്പോൾ രാമനാഥൻ പറഞ്ഞു .
… ആ കഴിഞ്ഞില്ലേ പരിഭവം പറച്ചിലൊക്കെ … ഇനിയുള്ളത് കുറച്ച് കഴിഞ്ഞിട്ടു മതി ..വാ ഹരിക്കുട്ടാ വാര്യരെ കാണണ്ടേ ..
…എന്റെ വിഷമം പറഞ്ഞാ നിങ്ങൾക്കാർക്കും മനസ്സിലാവില്ല ..ഓരോ ഓണം വരുമ്പോഴും എന്റെ മോൻ വരുന്നതും നോക്കി ഞാൻ കാത്തിരുന്നിട്ടുണ്ട് ..
…സുഭദ്രാമ്മേ എല്ലാം നല്ലതിനാണെന്നങ്ങട് കരുതിക്കോളുക ..ഈശ്വരൻ ഒന്നും കാണാതെ ആർക്കും ദുരിതങ്ങള് മാത്രം കൊടുക്കില്ലല്ലോ .ഇനിയുള്ള എല്ലാ ഓണത്തിനും എന്നല്ല എല്ലാ ദിവസവും അവൻ അമ്മയ്ക്ക് കൂട്ടിനായിട്ട് ഇവിടെ ഉണ്ടാവും ..അമ്മയ്ക്കും മോനും വിഷമങ്ങളും പിണക്കങ്ങളും പറഞ്ഞു തീർക്കാൻ ഇനിയങ്ങോട്ട് സമയം കിടക്കുവല്ലേ ..ഹരിക്കുട്ടാ വാ അച്ഛന്റെ അടുത്തേയ്ക്ക് പോകാം … ..
രാമനാഥൻ എഴുന്നേറ്റ് നടുമുറ്റത്തെയ്ക്ക് നടന്നപ്പോൾ പുറകെ ഹരിക്കുട്ടനും സുഭദ്രാമ്മയും ചെന്നു .വടക്കിനി കടന്നു ഇടനാഴിയിലൂടെ അയാൾ ഹരിക്കുട്ടനെ അഞ്ചാംപുരയിലേക്കു നയിച്ചു .ആ റൂമിലേക്ക് കേറിയപ്പോൾ തന്നെ കട്ടിലിൽ അവശനായി കിടക്കുന്ന അച്ഛനെ കണ്ടു .അവൻ അച്ഛന്റെ കട്ടിലിനരികിലേക്കു നീങ്ങി നിന്നപ്പോൾ അച്ഛന്റെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം സ്ഫുരിക്കുന്നതു കണ്ടു .ആ കണ്ണുകൾ ഈറനണിയുന്നതു കണ്ട് അവനും വിഷമം തോന്നി .അവൻ അച്ഛന്റെ അടുക്കലിരുന്നു കൊണ്ട് കൈകളിൽ പതിയെ തലോടി .ഇത് കണ്ടു രാമനാഥൻ പറഞ്ഞു
…എങ്ങനെ നടന്നിരുന്ന ആളാ ഇപ്പൊ ജീവച്ഛവം പോലെ കിടക്കുന്നത് കണ്ടോ ..മോനെ ഹരിക്കുട്ടാ ഇനി നീ ഈ രണ്ടാളെയും വിട്ടു എങ്ങും പോകരുത് ഒരപേക്ഷയാണ് . …
…ഇല്ല മാഷേ ഞാനിനി പോകുന്നില്ല .. ഇതൊക്കെ കണ്ടിട്ട് എനിക്കിനി എങ്ങനെ പോകാൻ പറ്റും ..
