അപരൻ – 2 5

എന്റെ നെഞ്ചിൽ മുഖം ചേർത്ത് അവൾ മന്ത്രിച്ചു…

“ഐ ലവ് യു ഹരി…”

ഊട്ടിയിലെ ആ തണുത്തുറഞ്ഞ രാത്രിയിൽ, കിതച്ചുകൊണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്ത് അവൾ മന്ത്രിച്ച ആ വാക്കുകൾ… അതൊരു നേർത്ത മുഴക്കമായി, മഞ്ഞുതുള്ളികൾ പോലെ എന്റെ കാതുകളിൽ നിന്ന് മാഞ്ഞുപോയി.

ഞാൻ ഞെട്ടി കണ്ണ് തുറന്നു.

കൺമുന്നിൽ ഇപ്പോൾ ഊട്ടിയിലെ കോടമഞ്ഞില്ല. ജനലിലൂടെ അരിച്ചിറങ്ങുന്ന ആ പഴയ തണുപ്പില്ല. എന്റെ നെഞ്ചിൽ മീരയുടെ ചൂടുള്ള നിശ്വാസങ്ങളില്ല. എറണാകുളത്തെ ഫ്ലാറ്റിലെ എസിയുടെ മരവിപ്പിക്കുന്ന തണുപ്പും, മുറിയിലെ ഇരുട്ടും മാത്രം.

ഞാൻ മെല്ലെ എഴുന്നേറ്റ് ബെഡിൽ ഇരുന്നു. നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ആ പഴയ ഓർമ്മ… അത് വെറുമൊരു ഓർമ്മ മാത്രമല്ല, നഷ്ടപ്പെട്ടുപോയ എന്റെ പൗരുഷത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു.

ആ ഓർമ്മകൾ നൽകിയ ഞെട്ടലിൽ നിന്ന് മോചനം നേടാൻ കുറച്ചുനേരം എടുത്തു; പിന്നീട് ചിന്തകൾക്ക് അവധി നൽകി, ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.

 

പുറത്ത് നിർത്താതെ പെയ്യുന്ന മഴയുടെ ശബ്ദവും, അടുക്കളയിൽ നിന്ന് ഒഴുകിവരുന്ന കാപ്പിയുടെ മണവും അറിഞ്ഞാണ് ഞാൻ കണ്ണ് തുറന്നത്. എഴുന്നേറ്റ് ഹാളിലേക്ക് ചെല്ലുമ്പോൾ, കുളി കഴിഞ്ഞ് ഈറൻ മുടി തോർത്തിക്കെട്ടി, നെറ്റിയിൽ ചന്ദനക്കുറിയുമായി, പഴയൊരു കോട്ടൺ നൈറ്റിയുമിട്ട് മീര കാപ്പിയുമായി വരുന്നത് കണ്ടു; ആ നൈറ്റിക്കുള്ളിലൂടെ തെളിയുന്ന അവളുടെ ഉടലിന്റെ വടിവുകൾ, ഉറക്കച്ചടവോടെ സോഫയിൽ ഇരുന്ന എന്റെ കണ്ണുകളെ ആകർഷിച്ചെങ്കിലും ഞാൻ അത് പുറമെ കാണിച്ചില്ല.

“എഴുന്നേറ്റോ ഹരി… ഈ മഴ കണ്ടോ? ഇന്നലെ രാത്രി തുടങ്ങിയതാ,”

ജനലിലൂടെ പുറത്തേക്ക് നോക്കി അവൾ കാപ്പി ഗ്ലാസ്സ് എന്റെ നേരെ നീട്ടി.

കാപ്പി ചൂടോടെ നുണയുന്നതിനിടയിൽ, പുറത്ത് തകർത്തുപെയ്യുന്ന മഴയിലേക്ക് നോക്കി അവൾ ചോദിച്ചു:

“മനുവേട്ടൻ വിളിച്ചിരുന്നോ ഹരി? ഈ മഴയത്ത് ഡ്രൈവ് ചെയ്ത് വരികയല്ലേ, എവിടെ എത്തിക്കാണും എന്ന് അറിയാമായിരുന്നു.”

അവളുടെ ശബ്ദത്തിൽ മനുവിനോടുള്ള, ഒരു കരുതൽ വ്യക്തമായിരുന്നു; ഞാൻ ഫോണെടുത്ത് നോക്കി,

“രാവിലെ വിളിച്ചിട്ടില്ല, ഇന്നലെ രാത്രി സംസാരിക്കുമ്പോൾ അവൻ സേലം കഴിഞ്ഞിരുന്നു, മിക്കവാറും കുറച്ചു കഴിഞ്ഞു എത്തുമായിരിക്കും ,”

 

ഞാൻ ടിവി ഓൺ ചെയ്തപ്പോൾ വാർത്താ ചാനലുകൾ നിറയെ മഴക്കെടുതിയുടെ ദൃശ്യങ്ങളായിരുന്നു; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, മലയോര മേഖലകളിൽ ജാഗ്രത വേണമെന്നും വാർത്താവായനക്കാരി പറയുന്നുണ്ടെങ്കിലും, കൊച്ചിയിൽ ഇതുവരെ വെള്ളപ്പൊക്ക ഭീഷണിയൊന്നുമില്ലാത്തത് ചെറിയൊരു ആശ്വാസമായി.

“ഹരി, മനുവേട്ടനെ ഒന്ന് വിളിച്ചു നോക്കാമോ? ഹൈവേയിലൊക്കെ ബ്ലോക്ക് കാണുമോ എന്നൊരു പേടി,”

വാർത്ത കണ്ടതും മീര വീണ്ടും ചോദിച്ചു.

ഞാൻ മനുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു, പക്ഷേ മറുതലയ്ക്കൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന സന്ദേശമാണ് ലഭിച്ചത്.

“സ്വിച്ച് ഓഫ് ആണ്… ചാർജ് തീർന്നതാകും,”

ഞാൻ ഫോൺ മാറ്റിവെച്ചു.

“അയ്യോ… മഴയത്ത് വല്ല പ്രശ്നവും…”

മീരയുടെ മുഖത്ത് മങ്ങൽ വീണു.

“ഈ മഴയത്ത് ഡ്രൈവ് ചെയ്യുമ്പോ എനിക്ക് പേടിയാ ഹരി. എവിടെയെങ്കിലും ബ്ലോക്കിൽ കുടുങ്ങിക്കിടക്കുകയാണോ ആവോ? അതോ റേഞ്ച് ഇല്ലാത്തതാണോ?”

അവൾ അസ്വസ്ഥതയോടെ പുറത്തെ മഴയിലേക്ക് നോക്കി.

“അവനൊന്നു തിരിച്ചു വിളിച്ചിരുന്നെങ്കിൽ സമാധാനമായിരുന്നു,” അവൾ നെടുവീർപ്പിട്ടു.

ഞാൻ അവളെത്തന്നെ നോക്കിയിരുന്നു. അവളങ്ങനെയാണ്; മനുവിനെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെയാണ് അവൾ കാണുന്നത്. എന്റെ സഹോദരൻ എന്നതിലുപരി, ഒരമ്മ വയറ്റിൽ പിറന്ന സ്വന്തം ചേട്ടനോടെന്ന പോലെയുള്ള ഒരിഷ്ടം അവൾക്ക് അവനോടുണ്ട്. ആ സ്നേഹത്തിന്റെ ആധിയാണ് അവളുടെ മുഖത്ത് നിഴലിക്കുന്നത്.

“നീ പേടിക്കണ്ട മീരേ… അവൻ എത്തിക്കോളും,”

ഞാൻ അവളെ സമാധാനിപ്പിച്ചു.

പുറത്ത് തോരാതെ പെയ്യുന്ന മഴയുടെ ശബ്ദത്തിന് അകമ്പടിയായി പാത്രങ്ങളുടെ കലമ്പൽ മാത്രം കേട്ടിരുന്ന ആ മുറിയിൽ, ഞങ്ങൾ മേശയ്ക്ക് ഇരുവശത്തുമായി ഇരുന്നു; മീര ചൂടുള്ള ദോശ എന്റെ പാത്രത്തിലേക്ക് വിളമ്പി, ചമ്മന്തി എടുത്തു വെച്ചെങ്കിലും, സ്വന്തം പാത്രത്തിലേക്ക് വിളമ്പാൻ നിൽക്കാതെ, എന്തോ പറയാൻ വെമ്പുന്ന മുഖത്തോടെ അവൾ കസേരയിലേക്ക് ഇരുന്നു.

Updated: January 18, 2026 — 4:27 am

Leave a Reply

Your email address will not be published. Required fields are marked *