”പോടാ, നിനക്ക് തോന്നുന്നതാ,” ഞാൻ ചിരിച്ചു തള്ളി. പക്ഷേ എന്റെ ഉള്ളിൽ അവൾ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ലായിരുന്നു.
ആ വൈകുന്നേരം കോളേജ് ഗ്രൗണ്ടിന്റെ അറ്റത്തുള്ള മരച്ചുവട്ടിൽ ഞാൻ അവളെ കണ്ടു. ഒറ്റയ്ക്കായിരുന്നു അവൾ. ഞാൻ ധൈര്യം സംഭരിച്ച് അവളുടെ അടുത്തേക്ക് നടന്നു.
”നന്ദന…”
അവൾ തലയുയർത്തി എന്നെ നോക്കി.
ആ കണ്ണുകളിൽ വിരിഞ്ഞത് ഒരു നിഗൂഢമായ തിളക്കമായിരുന്നു. “ഞാൻ കാത്തിരിക്കുകയായിരുന്നു അഖിൽ. നീ വരുമെന്ന് എനിക്കറിയാമായിരുന്നു.”
”എന്നെ നിനക്ക് എങ്ങനെ അറിയാം? നമ്മൾ ഇതിനുമുമ്പ് കണ്ടിട്ടേയില്ലല്ലോ?” ഞാൻ സംശയത്തോടെ രണ്ടും കൽപ്പിച്ച ചോദിച്ചു.
അവൾ പതിയേ എഴുന്നേറ്റു എന്റെ തൊട്ടടുത്ത് വന്നു നിന്നു. അവളുടെ മുടിയിഴകൾ കാറ്റിൽ പാറി എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. വല്ലാത്തൊരു വശ്യതയാർന്ന സുഗന്ധം—ചന്ദനവും കാട്ടുപൂക്കളും കലർന്ന മണം.
”നമ്മൾ കണ്ടിട്ടുണ്ട് അഖിൽ. പക്ഷേ നിന്റെ ഈ ഓർമ്മയിലില്ലെന്ന് മാത്രം,” അവൾ എന്റെ ഷർട്ടിന്റെ കോളറിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു. അവളുടെ വിരലുകൾക്ക് മഞ്ഞുപോലെ തണുപ്പായിരുന്നു, പക്ഷേ ആ സ്പർശനം എന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയ്ക്കുന്നുണ്ടായിരുന്നു.
അവൾ എന്റെ കാതിനടുത്ത് വന്ന് താഴ്ന്ന സ്വരത്തിൽ മന്ത്രിച്ചു, “നിന്റെ ഈ സൗന്ദര്യമുണ്ടല്ലോ… അതൊരു ശാപമാണ്. പക്ഷേ ആ ശാപം എനിക്ക് ഇഷ്ടമാണ്.”
അവളുടെ ശ്വാസം എന്റെ കാതിൽ തട്ടിയപ്പോൾ എന്റെ നിയന്ത്രണം നഷ്ടമാകുന്നത് പോലെ തോന്നി. അർജുൻ പറഞ്ഞത് ശരിയായിരിക്കാം, അവൾ വേറെ ടൈപ്പാണ്. ഒരു സാധാരണ പെൺകുട്ടിക്ക് തരാൻ കഴിയാത്ത തരം ഒരു ലഹരി അവൾ എനിക്ക് നൽകുന്നുണ്ടായിരുന്നു.
”നിനക്ക് എന്നെ പേടിയുണ്ടോ?” അവൾ എന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന നോട്ടത്തോടെ ചോദിച്ചു.
”ഇല്ല…” ഞാൻ പതറുന്ന സ്വരത്തിൽ പറഞ്ഞു.
”എങ്കിൽ ഇന്ന് രാത്രി 12 മണിക്ക് പഴയ സർപ്പക്കാവിനടുത്തേക്ക് വരുമോ? നിനക്ക് ഞാൻ ആരാണെന്ന് കാണിച്ചുതരാം…”
ഒരു വല്ലാത്ത പുഞ്ചിരിയോടെ അവൾ അവിടെ നിന്ന് നടന്നു നീങ്ങി.
ഞാൻ അവിടെ തറഞ്ഞു നിന്നുപോയി. എന്റെ ജീവിതം തലകീഴായി മറിയാൻ പോകുന്നതിന്റെ തുടക്കമായിരുന്നു അത്.
ഇടയ്ക്കിടെ അവൾ ആരും കാണാതെ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കും. ആ പുഞ്ചിരിക്ക് ഒരു വല്ലാത്ത വശ്യതയുണ്ടായിരുന്നു—ഒരു ഇരയെ വലയിലാക്കുന്ന വേട്ടക്കാരന്റെ വശ്യത.
അർജുൻ എന്റെ മുന്നിലിരുന്ന ചായ ഗ്ലാസ് മേശയിൽ ശക്തിയായി അടിച്ചു.
”എടാ… നിന്നോടാ ഞാൻ പറയുന്നത്! നീ ഇങ്ങനെ വായും പൊളിച്ചു നോക്കി നിൽക്കാൻ അവൾ സിനിമ നടി ഒന്നുമല്ല. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.” അർജുൻ ശബ്ദം താഴ്ത്തി പറഞ്ഞു.
”എന്താടാ നിന്റെ പ്രശ്നം? അവളൊരു പാവം പെണ്ണല്ലേ,”
ഞാൻ നിസ്സാരമായി പറഞ്ഞു.
അർജുൻ എന്റെ അടുത്തേക്ക് ആഞ്ഞു ഇരുന്നു. അവന്റെ കണ്ണുകളിൽ ഭയമായിരുന്നു.
“അല്ലടാ അഖിലേ. അവൾ വേറെ ടൈപ്പാ. നീ ശ്രദ്ധിച്ചോ? അവൾ കോളേജിൽ വന്ന അന്ന് മുതൽ ഇവിടെ എന്തൊക്കെയോ അസ്വഭാവികമായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലാബിൽ വെച്ച് അവൾ വെറുതെ നോക്കിയപ്പോൾ ആസിഡ് കുപ്പി തനിയെ പൊട്ടിത്തെറിച്ചത് ഞാൻ കണ്ടതാ. പിന്നെ… അവൾ എവിടെയാ താമസിക്കുന്നതെന്ന് ആർക്കെങ്കിലും അറിയാമോ?
ആർക്കും അറിയില്ല.
അവൾ ഒരു സാധാരണ മനുഷ്യ സ്ത്രീയെപ്പോലെയല്ല പെരുമാറുന്നത്.”
അർജുൻ പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത്.
രാത്രി ഹോസ്റ്റൽ റൂമിൽ ഇരിക്കുമ്പോൾ ജനലിനു പുറത്ത് ആരോ നിൽക്കുന്നത് പോലെ എനിക്ക് തോന്നി.
നാലാം നിലയാണ്!
ഞാൻ ജനൽ തുറന്നു നോക്കി. ആരുമില്ല. പക്ഷേ താഴെ കാറ്റിന് ഒരു ചന്ദനത്തിരിയുടെ ഗന്ധം.
പെട്ടെന്ന് എന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു. നമ്പറില്ലാത്ത ഒരു മെസ്സേജ്:
”പുറത്തിറങ്ങൂ… ഞാൻ നിനക്കായി കാത്തിരിക്കുന്നു.”
ഞാൻ പതുക്കെ താഴേക്ക് ഇറങ്ങി. ആരും കാണാതെ കോളേജ് ഗ്രൗണ്ടിന്റെ പുറകിലുള്ള ആ പഴയ കാവിലേക്ക് നടന്നു. കാവിനുള്ളിൽ വല്ലാത്തൊരു ഇരുട്ടായിരുന്നു. ചീവീടുകളുടെ ശബ്ദം പോലും അവിടെ കേൾക്കാനില്ല.
