ജന്മാനന്തരബന്ധം – 4 12

”വരുമെന്ന് എനിക്കറിയാമായിരുന്നു.”

ഇരുട്ടിൽ നിന്ന് നന്ദന പുറത്തേക്ക് വന്നു. അവൾ ഒരു കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ആ നിഴലിൽ അവളുടെ ചാരക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവൾ എന്റെ അടുത്തേക്ക് വല്ലാതെ ചേർന്നു നിന്നു. അവളുടെ ശരീരം വല്ലാതെ തണുത്തിരുന്നു—ഒരു മൃതദേഹത്തിന്റേത് പോലെ.

”അർജുൻ പറഞ്ഞത് ഞഞാൻ കേട്ടിരുന്നു ഞാൻ വേറെ ടൈപ്പാണെന്ന് അല്ലേ” അവൾ എന്റെ ചെവിയിൽ മന്ത്രിച്ചു. ആ ശബ്ദത്തിൽ ഒരു ചെറിയ ചിരിയുണ്ടായിരുന്നു.

അവൾ പതുക്കെ എന്റെ കൈ പിടിച്ചു. അവളുടെ നഖങ്ങൾ എന്റെ തൊലിയിൽ അല്പം ആഴ്ന്നിറങ്ങി. “നിന്റെ ഉള്ളിൽ ഒഴുകുന്ന ഈ രക്തം… അതിന് വലിയൊരു ചരിത്രമുണ്ട്. നിനക്കത് അറിയണോ?”

അവൾ എന്റെ മുഖം അവളുടെ കൈകൾക്കുള്ളിലാക്കി. ആ ചാരക്കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് എന്റെ ചുറ്റുപാടും മറന്നുപോയി. പെട്ടെന്ന്, അവൾ കൈ മാറ്റിയപ്പോൾ ഞാൻ കണ്ടത് ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.

അവളുടെ കഴുത്തിൽ, മുടിയിഴകൾക്ക് താഴെയായി ഒരു അടയാളമുണ്ട്—രണ്ട് തലയുള്ള ഒരു പാമ്പിന്റെ പച്ചകുത്തിയ അടയാളം! പക്ഷേ അത് പച്ചകുത്തിയതല്ലെന്ന് എനിക്ക് തോന്നി. അത് പതുക്കെ അനങ്ങുന്നത് പോലെ… ശ്വസിക്കുന്നത് പോലെ!

”നന്ദനാ… നീ…” ഞാൻ പിന്നോട്ട് മാറി.

അവൾ ഒരു ഭ്രാന്തിയെപ്പോലെ ചിരിച്ചു. “പേടിക്കണ്ട അഖിൽ. ഈ പ്രണയം നിന്നെ കൊല്ലാനല്ല, മറിച്ച് നിന്നെ നിന്റെ സിംഹാസനത്തിൽ എത്തിക്കാനാണ്. പക്ഷേ അതിനൊരു വില കൊടുക്കേണ്ടി വരും.”

അവൾ പെട്ടെന്ന് എന്റെ നെറ്റിയിൽ തടവി. വല്ലാത്തൊരു മരവിപ്പ് എന്റെ തലയിലേക്ക് പടർന്നു. അവൾ എന്റെ മുന്നിൽ നിന്ന് മായുന്നത് പോലെ എനിക്ക് തോന്നി. കണ്ണുകൾ അടയുന്നതിന് മുമ്പ് ഞാൻ അവസാനമായി കേട്ടത് അവളുടെ ആ നിഗൂഢമായ ശബ്ദമായിരുന്നു:

”മറക്കരുത്… നീ മംഗലത്തെ അവസാനത്തെ ആൺതരി മാത്രമല്ല മറിച്ച് ആ നാഗകുടുംബത്തിന്റെ കാവൽക്കാരനാണ്

അടുത്ത ദിവസം ക്ലാസ്സിൽ വന്ന നന്ദനയ്ക്ക് ആ പഴയ കാവിലെ പെണ്ണിന്റെ ഭാവമേ ഇല്ലായിരുന്നു. അവൾ കൂട്ടുകാരോട് ചിരിച്ചു സംസാരിക്കുന്നു, നോട്ട്സ് എഴുതുന്നു… ഒരു സാധാരണ കോളേജ് പെൺകുട്ടി.

ഞാൻ അവളുടെ അടുത്തേക്ക് ചെല്ലുമ്പോഴെല്ലാം അവൾ ഒരു അപരിചിതനോടെന്നപോലെ പെരുമാറി.

പക്ഷേ, അവളുടെ ആ ‘അറിയാത്ത ഭാവം’ എന്നെ കൂടുതൽ വട്ടുപിടിപ്പിച്ചു. ഞാൻ അറിയാതെ തന്നെ അവളെ പിന്തുടരാൻ തുടങ്ങി. ലൈബ്രറിയിൽ അവൾ ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്തെ ടേബിളിൽ, അവൾ നടന്നു പോകുന്ന വരാന്തകളിൽ… എവിടെയും എന്റെ കണ്ണുകൾ അവളെ തിരഞ്ഞു.

”എടാ… നീ ഇത് എന്ത് നോക്കുവാ ?” അർജുൻ ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുമ്പോൾ എന്റെ തോളിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു.

“നിന്നോടാ ഞാൻ പറയുന്നത്. അവൾ വേറെ ടൈപ്പാ എന്ന് പറഞ്ഞത് വെറുതെയല്ല. നീ ഇപ്പോൾ ഒരുമാതിരി മയക്കത്തിലാണല്ലോ.”

”അവൾ എന്നെ നോക്കുന്നുണ്ട് അജൂ… പക്ഷേ സംസാരിക്കാൻ ചെല്ലുമ്പോൾ അവൾക്ക് ഒന്നും അറിയില്ലെന്ന് ഭാവിക്കുന്നു,” ഞാൻ പരിഭ്രമത്തോടെ പറഞ്ഞു.

”അതാണ് അവളുടെ ടൈപ്പ്! ആളുകളെ വട്ടുപിടിപ്പിക്കാൻ അവൾക്ക് പ്രത്യേക കഴിവുണ്ട്. നീ ഇതിൽ പോയി ചാടണ്ട,” അർജുൻ മുന്നറിയിപ്പ് തന്നു.

പക്ഷേ ഞാൻ കേട്ടില്ല. അന്ന് വൈകുന്നേരം കോളേജ് കോമ്പൗണ്ടിന് പുറത്തുള്ള ചെറിയ ചായക്കടയിൽ അവൾ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടു. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു.

”നന്ദനാ…”

അവൾ തലയുയർത്തി എന്നെ നോക്കി. ആ ചാരക്കണ്ണുകളിൽ ഒരുതരം കൗതുകം. “ഓ… അഖിൽ! എന്താ ഇവിടെ?”

”നീ എന്തിനാ എന്നോട് ഇങ്ങനെ പെരുമാറുന്നത്? ഇന്നലെ രാത്രി നമ്മൾ കണ്ടതല്ലേ?” എന്റെ ശബ്ദം അല്പം ഇടറി.

അവൾ പതുക്കെ ചിരിച്ചു. ആ ചിരി എന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറി. “നമ്മൾ കണ്ടോ? എവിടെ വെച്ച്? നിനക്ക് തോന്നുന്നതാകാം അഖിൽ. നീ വല്ലാതെ സ്വപ്നം കാണുന്നുണ്ടോ?”

അവൾ ചായ കുടിച്ച് എഴുന്നേറ്റു. എന്നിട്ട് എന്റെ മുഖത്തേക്ക് വല്ലാതെ അടുത്തു വന്നു. അവളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. “പക്ഷേ നിന്റെ ഈ സ്വപ്നങ്ങൾ എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്. നിനക്ക് എന്നെ പ്രണയിക്കണമെന്നുണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *