ജന്മാനന്തരബന്ധം – 4 12

അവൾ അത് ചോദിച്ചപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് തകർന്നു വീണത് പോലെ തോന്നി. അതൊരു ചോദ്യമായിരുന്നില്ല, അതൊരു കെണിയായിരുന്നു. ഒരു സാധാരണ പെൺകുട്ടിയുടെ നിഷ്കളങ്കതയും ഒരു യക്ഷിയുടെ തന്ത്രവും ഒരേസമയം അവളുടെ മുഖത്ത് മിന്നിമറഞ്ഞു.

”എനിക്ക്… എനിക്ക് അറിയില്ല,” ഞാൻ പറഞ്ഞു.

”അറിഞ്ഞു തുടങ്ങും. മംഗലത്തെ തറവാട്ടിലെ രാജകുമാരന്മാർക്ക് പ്രണയം എപ്പോഴും ഒരു ശാപമാണ്. നീ ആ ശാപം ഏറ്റെടുക്കാൻ തയ്യാറാണോ?”

അവൾ വല്ലാത്തൊരു നോട്ടം എനിക്ക് നൽകി അവിടെ നിന്ന് നടന്നു നീങ്ങി.

അവൾ പോയിക്കഴിഞ്ഞിട്ടും അവളുടെ ആ ചന്ദനഗന്ധം അവിടെ ബാക്കിയായിരുന്നു.

എനിക്ക് എന്നോട് തന്നെ നിയന്ത്രണം നഷ്ടമാകുന്നത് പോലെ തോന്നി. അർജുൻ പറഞ്ഞത് ശരിയാണ്, അവൾ വേറെ ടൈപ്പാണ്. പക്ഷേ അവളുടെ ആ ‘വേറെ ടൈപ്പ്’ ഭാവമാണ് എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്.

ഞാൻ അറിയാതെ തന്നെ അവളിലേക്ക് ആകൃഷ്ടനായി. എന്റെ പഠിത്തവും കൂട്ടുകാരും എല്ലാം രണ്ടാമതായി. നന്ദന… അവളുടെ ആ ചാരക്കണ്ണുകൾ… അതായി എന്റെ ലോകം.

കോളേജ് ടൂർ. അത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും എന്നാൽ ഏറ്റവും ഭയാനകവുമായ ഒന്നായി മാറുമെന്ന് ഞാൻ കരുതിയിരുന്നില്ല. വടക്കൻ മലബാറിലെ ഒരു മലയോര ഗ്രാമത്തിലേക്കായിരുന്നു യാത്ര. പച്ചപ്പും മൂടൽമഞ്ഞും നിറഞ്ഞ ആ പ്രദേശം.

ബസ്സിൽ പാട്ടും ബഹളവുമായി എല്ലാവരും ആഘോഷിക്കുമ്പോൾ, ഏറ്റവും പുറകിലെ വിൻഡോ സീറ്റിൽ ഹെഡ്സെറ്റും വെച്ച് പുറത്തെ കാഴ്ചകളിലേക്ക് നോക്കി നന്ദന ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ ആ ചാരക്കണ്ണുകൾ ഇടയ്ക്കിടെ ഗ്ലാസിലെ പ്രതിഫലനത്തിലൂടെ എന്നെ നോക്കുന്നുണ്ട്.

ബസ്സ് ഒരു വളവ് തിരിഞ്ഞപ്പോൾ ഉണ്ടായ ആക്കത്തിൽ ഞാൻ അവളുടെ സീറ്റിനടുത്തേക്ക് നീങ്ങിപ്പോയി.

”ഇവിടെ ഇരുന്നോ…” അവൾ ഹെഡ്സെറ്റ് മാറ്റി പകുതി സീറ്റ് എനിക്ക് ഒഴിഞ്ഞുതന്നു.

ഞാൻ അവളുടെ അടുത്ത് ഇരുന്നു. എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു. അർജുൻ ദൂരെയിരുന്ന് എന്നെ കണ്ണ് കാണിച്ചു പേടിപ്പിക്കുന്നുണ്ട്. പക്ഷേ എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

”അഖിൽ…” അവൾ പതുക്കെ വിളിച്ചു. “നിനക്ക് ഈ സ്ഥലത്തെപ്പറ്റി എന്തെങ്കിലും അറിയാമോ? പണ്ട് ഇവിടെ ഒരു വലിയ കൊട്ടാരമുണ്ടായിരുന്നു. നിന്റെ തറവാട്ടുമായി ബന്ധമുള്ള ഒരു കൊട്ടാരം.”

”എനിക്കറിയില്ല…” ഞാൻ അവളുടെ കൈകളിലേക്ക് നോക്കി. അവളുടെ വിരലുകളിൽ നീല രത്നം പതിപ്പിച്ച ആ വെള്ളി ചരടുണ്ട്. (ഇത് പിൽക്കാലത്ത് ദേവ്നയുടെ കയ്യിൽ കണ്ട അതേ ചരടാണെന്ന് അഖിൽ അന്ന് അറിഞ്ഞിരുന്നില്ല).

യാത്രയുടെ ഇടയിൽ ബസ്സ് ഒരു പുഴയോരത്ത് നിർത്തി. എല്ലാവരും വെള്ളത്തിൽ ഇറങ്ങി ബഹളം വെക്കുമ്പോൾ നന്ദന പതുക്കെ കാട്ടിനുള്ളിലെ ഒരു നടപ്പാതയിലൂടെ മുകളിലേക്ക് നടന്നു. ഞാൻ ആരും കാണാതെ അവൾക്ക് പിന്നാലെ പോയി.

കുറച്ചു ദൂരം ചെന്നപ്പോൾ അവിടെ പായൽ പിടിച്ച ഒരു പഴയ കൽമണ്ഡപം കണ്ടു. അവിടെ വെച്ച് അവൾ തിരിഞ്ഞു നിന്നു.

”നീ എന്തിനാ എന്നെ പിന്തുടരുന്നത് അഖിൽ?” അവൾ ഒരു സാധാരണ പെൺകുട്ടിയുടെ പരിഭവത്തോടെ ചോദിച്ചു.

”എനിക്ക്… എനിക്ക് നിന്നോട് സംസാരിക്കണം. നീ ആരാണെന്ന് എനിക്ക് അറിയണം.”

അവൾ എന്റെ അടുത്തേക്ക് വന്നു. അവളുടെ ആ ചാരക്കണ്ണുകളിൽ ഒരുതരം ദയ തോന്നി. “ഞാൻ വെറുമൊരു പെൺകുട്ടിയാണ് അഖിൽ. പക്ഷേ നീ എന്നെ പ്രണയിച്ചാൽ നിനക്ക് ഒരുപാട് നഷ്ടപ്പെടേണ്ടി വരും. നിന്റെ ഈ ശാന്തമായ ജീവിതം, നിന്റെ കൂട്ടുകാർ… എല്ലാം.”

അവൾ എന്റെ കൈ പിടിച്ചു. അവളുടെ സ്പർശനത്തിൽ വല്ലാത്തൊരു കാന്തികശക്തി ഉണ്ടായിരുന്നു. ഞാൻ അറിയാതെ അവളെ ചേർത്തു പിടിച്ചു. ആ നിമിഷം കാറ്റിൽ വല്ലാത്തൊരു ശബ്ദം കേട്ടു—ആയിരക്കണക്കിന് പാമ്പുകൾ ഇഴഞ്ഞു വരുന്നതുപോലെ ഒരു ശബ്ദം.

”നന്ദനാ…” ഞാൻ അവളുടെ പേര് വിളിച്ചു.

അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ചു. “അഖിലേ, എന്നെ വിട്ടു പോകരുത്. നീ എന്നെ വിട്ടാൽ… ഞാൻ ഈ ലോകത്ത് ഒറ്റയ്ക്കായിപ്പോകും.”

Leave a Reply

Your email address will not be published. Required fields are marked *