“വല്യമ്മേ ഞാനും വരട്ടെ കല്യാണത്തിന്?”
“അതിനെന്താ മോള് പോയി ആ ചുവപ്പ് പാവാടേം ബ്ലൗസും ഇട്ട് വാ. പോണ വഴി നമക്ക് മുല്ലപ്പൂ എവിടുന്നേലും വാങ്ങാം.”
ഞാൻ മനസില്ലാ മനസ്സോടെ വണ്ടി ഇറക്കി. നോക്കുമ്പോ ദാ മുന്നിൽ ആമി. മൊത്തം ഒരു ചുവപ്പ് മയം.
“അല്ല നീ ഇതെങ്ങോട്ടാ വല്ല പാർട്ടി ഘോഷയാത്ര ഒണ്ടോ ഇന്ന്.”
“ദേ അരവിന്ദേട്ടാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ, ഞാനും ഉണ്ട് കല്യാണത്തിന്.”
“നീയോ… നിന്നോട് ആരാ പറഞ്ഞേ വരാൻ.?”
“എന്നോട് വല്യമ്മ പറഞ്ഞു പോന്നോളാൻ ഇനിയെന്താ അറിയണ്ടേ, ഏട്ടൻ നിന്നു ഡയലോഗ് അടിക്കാതെ വണ്ടി എടുത്തേ. അഹ് പിന്നെ പോണ വഴി എനിക്ക് കൊറച്ചു മുല്ലപ്പൂ വാങ്ങി തരണം.” ചെല സമയത്തു ഇവളുടെ വർത്താനം കേട്ടാൽ ഇവളാണ് എന്റെ അമ്മ എന്ന് തോന്നും. കാന്താരി.
ബൈക്കിൽ ട്രിപ്പിൾ വെച്ച് പോയി പോലീസ് പിടിക്കണ്ടിരുന്നാ മതിയായിരുന്നു. ശേ.. ഇന്നത്തെ കളി പോയത് തന്നെ. ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോഴേക്കും അമ്മയും വീടൊക്കെ പൂട്ടി എത്തി.
“പോവാം… കേറു മോളെ വല്യമ്മ ബാക്കിൽ ഇരിക്കാം മോള് നടുക്ക് ഇരുന്നോ.”
“കൊറച്ചൂടെ അങ്ങോട്ട് കേറി ഇരിക്ക് ഏട്ടാ വല്യമ്മക്കും ഇരിക്കണം.”
യാത്രയിൽ ഉടനീളം ആമിയുടെ പല പല കഥകൾ കേട്ട് പോയത്കൊണ്ട് തീരെ ബോർ അടിച്ചില്ല. പിന്നെ ഇടയ്ക്ക് അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാനും എന്തെങ്കിലും ഒക്കെ പറഞ്ഞോണ്ട് ഇരുന്നു. വഴിയിൽ കണ്ട ഒരു കടയിൽ നിന്നും മുല്ലപ്പൂവും വാങ്ങി.
ആരുടെ കല്യാണം ആണെന്ന് പോലും ഞാൻ തിരക്കിയില്ല. അവിടെ എത്തിയതും അമ്മ ആൾകൂട്ടത്തിൽ കൂടി ഞാനും ആമിയും പോസ്റ്റ് ആയി പന്തലിന്റെ ഒരു മൂലയ്ക്ക് ഇരുന്നു കത്തി വെക്കാൻ തുടങ്ങി. കെട്ടു കഴിഞ്ഞതും എല്ലാ മലയാളികളെയും പോലെ ഞങ്ങൾ ഓടി പോയി കഴിക്കാൻ ഇരുന്നു.
അവിടെ നിന്നും ഇറങ്ങുമ്പോൾ തന്നെ 3 മണി കഴിഞ്ഞു. നേരത്തെ ഇറങ്ങാമായിരുന്നു. അമ്മ എന്നെ വീട്ടുകാർക്കൊക്കെ പരിചയപെടുത്തി കൊടുക്കാൻ നിന്നതാ ഇത്രേം ലേറ്റ് ആയത്. സദ്യ കഴിച്ച ക്ഷീണം കാരണം എനിക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അവസാനം ഞാൻ പിടിച്ചു വലിച്ചെന്ന പോലെയാണ് കൊണ്ടുവന്നത്.
“നിനക്ക് എന്താ കൊറച്ചു നേരം കൂടെ അവിടെ നിന്നാൽ. എല്ലാരേം മരിയാദയ്ക്ക് ഒന്ന് കാണാൻ പോലും സമ്മതിച്ചില്ല പോത്ത്.”
“എന്റമ്മേ എനിക്കാണേൽ ഉറക്കം വന്നിട്ട് വയ്യ എങ്ങനേലും വീട്ടിൽ പോയി ഒന്ന് കിടന്നാൽ മതി.”
ആമി എന്റെ മുതുകിൽ ചാരി പാതി മയക്കത്തിൽ ആയി. അവൾ വീഴാതിരിക്കാൻ അമ്മ അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്. ചെറിയൊരു റോഡ്, റോഡിനു ഇരുവശവും നെൽപ്പാടം. അതിനു നടുവിലൂടെ ആണിപ്പോൾ വണ്ടി പോകുന്നത്. ശെരിക്കും നല്ല സുഖമുള്ള കാഴ്ച തന്നെ ഞാൻ ആമിയെ വിളിച്ചുണർത്തി. അവളും അത് കണ്ട് രസിച്ചു ഇരുന്നു. ഈ റോഡിൽ നിന്ന് മെയിൻ റോഡിൽ കേറുന്നതിന്റെ സൈഡിൽ ആയി കൊറേ പിള്ളേർ ഫുട്ബോൾ കളിക്കുന്നുണ്ട്.
ഞങ്ങൾ മെയിൻ റോഡിലേക്കു കേറാൻ പോയപ്പോൾ ആണ് അത് സംഭവിച്ചത്, ഒരു ഫുട്ബാൾ പാഞ്ഞു വന്നു എന്റെ വണ്ടിയുടെ മിററിൽ തട്ടി. അതിനു പുറകെ “അയ്യോ…” എന്നൊരു കിളി നാദവും.
വണ്ടി ബാലൻസ് തെറ്റി, ഞാൻ പാടത്തേക്ക് വീഴാതിരിക്കാൻ മാക്സിമം നോക്കി, കാൽ കുത്തി എന്റെ ബാലൻസ് പോയി ഞാൻ നേരെ തെറിച്ചു പോയി പാടത്തേക്ക്. എന്നാൽ അമ്മയും ആമിയും ബൈക്കിന്റെ കൂടെ തന്നെ വീണതെ ഉള്ളു റോഡിൽ. ഞാൻ നേരെ ചെന്ന് ചെളിയിൽ വീണു. ആരൊക്കെയോ ഓടുന്ന ശബ്ദം കേക്കാം. ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ കാണുന്നത് റോഡിന്റെ സൈഡിൽ ഇട്ട വലിയ കല്ലിൽ ഇരിക്കുന്ന അമ്മയെ ആണ്, അമ്മേടെ കാൽ ഒരു പെണ്ണിന്റെ മടിയിൽ ആണ്, ആമി അമ്മയെ സമാധാനിപ്പിക്കുന്നുണ്ട്. എന്നാൽ അമ്മ ഞാൻ വീണിടത്തേക് ആണ് നോക്കുന്നത്.
ഞാൻ വേഗം ഓടി അങ്ങോട്ട് ചെന്നു. അമ്മയുടെ കാൽ തിരുമുന്ന പെണ്ണ് കൊറേ സോറി ഒക്കെ പറയുന്നുണ്ട്. അപ്പോഴാണ് കാര്യം മനസിലായത്, ഇവൾ അടിച്ച അടി ആണ് ഞങ്ങളെ ഈ പരുവത്തിൽ ആക്കിയത്. എനിക്ക് ആകെ കലിപ്പ് ആയി. ഞാൻ എന്തൊക്കെയോ ആ പെണ്ണിനോട് ദേഷ്യപ്പെട്ടു സംസാരിച്ചു. അത് ഒന്നും മിണ്ടാതെ നിന്ന് കേൾക്കുന്നുണ്ട്. രംഗം കുറച്ചൊന്നു ശാന്തമായപ്പോൾ ഞാൻ അമ്മയെ പിടിച്ചു എഴുനേപ്പിക്കാൻ നോക്കി. അത് കണ്ട് ആ പെണ്ണും വന്നു സഹായിച്ചു. ഞാൻ അവളെ ഒന്ന് രൂക്ഷമായി നോക്കി, അവൾ എന്റെ മുഖത്ത് നോക്കാതെ തന്നെ അമ്മയെ താങ്ങി പിടിച്ചു. എന്റെ ദേഹത്ത് മുഴുവൻ ചെളി ആയത്കൊണ്ട് ഞാനും അത് എതിർക്കാൻ പോയില്ല. ആമി അപ്പോഴേക്കും തെറിച്ചു പോയ പേഴ്സ് മൊബൈൽ ഒക്കെ പെറുക്കി എടുത്തു വന്നു.
