Kambi Kadha – ഓർമ്മകൾക്കപ്പുറം – 4
മഹീന്ദർനെയും ചോട്ടുവിനെയും കണ്ട് എന്ത് പറയണം എന്നറിയാത്ത ഒരവസ്ഥ ആയിരുന്നു എക്സിന്. അത് മനസിലാക്കിയിട്ടെന്ന പോലെ അയാൾ അവനെ കെട്ടിപിടിച്ചു.
“എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല ഭായ്.. എത്ര നന്ദി പറഞ്ഞാലും അത് പോരാതെ വരും.” “നന്ദി പറച്ചിൽ ഒന്നും വേണ്ട, എങ്ങനുണ്ട് ഇപ്പൊ? എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?” അയാൾ അവന്റെ തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു. അത് കേട്ട് അവൻ മിഴിയെയും പൂജയെയും ഒന്ന് നോക്കി. അവരും എന്ത് പറയണം എന്നറിയാതെ നിക്കുകയായിരുന്നു.
“ഭായ്… നിങ്ങൾ ഇരിക്ക്, എനിക്ക് കുറച്ച് അധികം കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.” അവൻ പറഞ്ഞത് കേട്ട് അവർ രണ്ടും ആ കട്ടിലിലേക്ക് ഇരുന്നു.
അവനു ബോധം വന്നത് മുതൽ ഉള്ള കാര്യങ്ങൾ അവൻ അവരെ പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ട് ഒന്നും വിശ്വസിക്കാൻ ആവാതെ ഇരിക്കുകയായിരുന്നു മഹീന്ദറും ചോട്ടുവും.
“ഇതെല്ലാം എനിക്ക് ഒരു സിനിമ കഥ പോലെ തോന്നുന്നു.” ചോട്ടു പറഞ്ഞത് കേട്ട് അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട് ഗൗരവത്തോടെ തന്നെ ഇരിക്കുന്ന മഹീന്ദറിനോട് പറഞ്ഞു.. “ഭായ്… എനിക്ക് എന്നെ കണ്ടെത്തണം… നിങ്ങൾ എന്നെ സഹായിക്കണം. എനിക്ക് ഇപ്പൊ എന്റെ ഈ ജീവിതത്തിൽ ആകെ ഓർമയുള്ള മുഖങ്ങൾ നിങ്ങളുടെ കുറച്ചുപേരുടെ മാത്രം ആണ്, പിന്നൊരു പച്ചകുത്തിയ കൈയും.”
മഹീന്ദർ ഒന്ന് ദീർഘമായി നിശ്വസിച്ചു. പിന്നെ എഴുനേറ്റു അവനരികിൽ വന്ന് പറഞ്ഞു, “ഞാൻ എന്താ ചെയ്യണ്ടത്? എല്ലാം നീ പറയുംപോലെ ചെയ്യാം, എന്താ വേണ്ടത്?”
“നിങ്ങൾക്ക് അന്ന് എന്നെ കിട്ടിയപ്പോൾ എന്റെ അരികിലോ അല്ലെങ്കിൽ അടുത്ത് എവിടെയെങ്കിലും ആയി പേഴ്സ് മൊബൈൽ എടിഎം പോലെ ഉള്ള എന്തെങ്കിലും കണ്ടതായി ഓർമ്മയുണ്ടോ?”
“അങ്ങനെ ഒന്നും ഞങ്ങൾ ശ്രദ്ധിച്ചില്ല അതിന് പറ്റിയ ഒരു സാഹചര്യം അല്ലായിരുന്നു അത്. പിന്നെ ആ സ്ഥലം എനിക്ക് ഓർമയുണ്ട് ഇവിടുന്ന് അധികം ദൂരം ഇല്ല വേണേൽ ഞങ്ങൾ ഒന്ന് പോയി നോക്കാം. പക്ഷേ ഇത്രനാൾ ആയില്ലേ പോരാത്തതിന് ഡെയിലി മഴയും പെയ്യുന്നുണ്ട്, എന്തെങ്കിലും ഉണ്ടായിരുന്നു എങ്കിൽ തന്നെ അതൊക്കെ ഇപ്പൊ നശിച്ചുകാണും.” ചോട്ടു പറഞ്ഞത് ശെരിയാണെന്ന് അവനും തോന്നി.
“സാരമില്ല എന്തായാലും ഞങ്ങൾ ഒന്ന് പോയി നോക്കട്ടെ, വന്നിട്ട് വിവരം പറയാം.” മഹീന്ദർ അവന്റെ മറുപടി കാത്ത് നിൽക്കാതെ വണ്ടിയുടെ ചാവി എടുത്ത് വെളിയിൽ ഇറങ്ങി. എന്നാൽ അവിടെയും നിരാശ തന്നെ ആയിരുന്നു ഫലം.
ഒരു മാസം മറ്റു സംഭവങ്ങൾ ഒന്നും തന്നെ ഇല്ലാതെ കടന്നു പോയി. അതിനിടയിൽ എക്സ് എല്ലാവരുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിരുന്നു. ഒഴിവു കിട്ടുന്ന സമയങ്ങളിൽ മഹീന്ദറും ചോട്ടുവും അവനെ കാണാൻ വന്നിരുന്നു. അവനു ഇപ്പോൾ ഈ ലോകത്ത് അവരൊക്കെ തന്നെ ആയിരുന്നു ഉണ്ടായിരുന്നതും.
അത്കൊണ്ട് തന്നെ ആണ് അവനെ ഡിസ്ചാർജ് ചെയ്തപ്പോൾ മിഴി അവനെ ട്രസ്റ്റിന്റെ കീഴിൽ ഉള്ള അവൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് കൊണ്ടുപോയതും. അവന്റെ മുന്നോട്ടുള്ള ജീവിതം ഒരു കരയ്ക്ക് അടുക്കും വരെ അവിടെ നിർത്താൻ ആയിരുന്നു അവളുടെയും ബാക്കി എല്ലാവരുടെയും പ്ലാൻ. അതിനെ അവൻ ആവുന്നത്ര എതിർത്തെങ്കിലും ഫലം കണ്ടില്ല.
ഇപ്പോൾ എക്സിന് നടക്കാൻ പ്രശ്നം ഒന്നുമില്ല. നെറ്റിയിലെ മുറിവിൽ നിന്നും സ്റ്റിച് എടുത്തു. ഇനിയുള്ളത് തലയുടെ പുറകിൽ ഉള്ള മുറിവാണ്. ആ സ്റ്റിച് എടുക്കാൻ വീണ്ടും ഒരു ആഴ്ച കൂടെ കാത്തിരിക്കണം എന്ന് ഡോക്ടർ മേത്ത പറഞ്ഞു.
അങ്ങനെ എക്സ് അവിടെ അവന്റെ പുതിയ ജീവിതം കെട്ടി പടുക്കാൻ തുടങ്ങി. മിഴിയുടെ ഡ്യൂട്ടി ചിലപ്പോൾ രാത്രി ആവും അല്ലെങ്കിൽ രാവിലെ. അത്കൊണ്ട് തന്നെ അവൾ പോയി കഴിഞ്ഞാൽ അവൻ പതുക്കെ പുറത്തൊക്കെ നടക്കാൻ ഇറങ്ങും. മിക്കവാറും അവൻ ട്രസ്റ്റ്‌ഇന്റെ തന്നെ അനാഥ മന്ദിരത്തിൽ ആവും ഒഴിവു സമയം.
അവിടെ ഉള്ള ചില കുട്ടികളെ കാണുമ്പോഴും അവനു എന്തോ അസ്വസ്ഥത പോലെ തോന്നിയിരുന്നു. എന്തൊക്കെയോ ഓർമയിൽ വന്ന് എത്തിനോക്കും പോലെ, എന്നാൽ ഓർമയിൽ തെളിഞ്ഞു നിന്നത് ആ പച്ച കുത്തിയ കൈ മാത്രമായിരുന്നു.
ഓരോ ദിവസവും അവൻ എന്തെങ്കിലും ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു. അതും മിഴി അറിയാതെ. അവളോ പൂജയോ അറിഞ്ഞാൽ അറിഞ്ഞാൽ എന്തായാലും അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും.
എന്നാൽ മിഴി… അവൾക്ക് ഇപ്പൊ തന്നെ പ്രാരാബ്ദം അധികം ആണ് അതിന്റെ ഇടയിൽ ഒരു ബന്ധവും ഇല്ലാത്ത തന്നെ കൂടെ നിർത്തുന്നു എങ്കിൽ അത് അവളുടെ മനസ്സിന്റെ നന്മ മാത്രം ആണ്. അത്കൊണ്ട് തന്നെ അവളെ ബുദ്ധിമുട്ടിക്കാൻ അവനു തീരെ താല്പര്യം ഇല്ലായിരുന്നു.
വീട്ടിൽ നിന്ന് അമ്മ വിളിക്കുമ്പോൾ ഒക്കെ തളരാതെ പിടിച്ചു നിൽക്കും എങ്കിലും ഫോൺ വെച്ചു കഴിഞ്ഞു ബാൽക്കണിയുടെ ഇരുട്ടിൽ ദൂരേക്ക് നോക്കി നിന്ന് കരയുന്ന മിഴിയെ അവൻ പലതവണ കണ്ടിട്ടുണ്ട്. അവന്റെ ആശ്വാസ വാക്കുകൾക്ക് ആയുസ്സ് പിറ്റേ ദിവസം അവളുടെ അമ്മ ഫോൺ വിളിക്കും വരെയേ ഉണ്ടായിരുന്നുള്ളു.
തലയിലെ സ്റ്റിച് എടുത്തതും അവൻ ജോലിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. അധികം വൈകാതെ തന്നെ അവിടെ അടുത്ത് ഒരു ഹോട്ടലിൽ അവൻ സപ്ലൈയർ ആയി ജോലിക്ക് കയറി. മിഴിയും പൂജയും ശിവാനിയും ഒക്കെ ആവുന്നത് പറഞ്ഞ് നോക്കി എങ്കിലും ഫലം ഉണ്ടായില്ല. ************************
ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങി അവൻ ഫ്ലാറ്റിൽ എത്തി…
“ഇതെന്താ ലൈറ്റ് ഒന്നും ഇടാത്തത്, ഇനി അവൾ ഡ്യൂട്ടി കഴിഞ്ഞു വന്നില്ലേ?, എയ് സമയം 9 കഴിഞ്ഞല്ലോ….മിഴി….” അവൻ കൊറിഡോർലെ ലൈറ്റ് തെളിച്ചു അവളെ വിളിച്ചുകൊണ്ടു ഉള്ളിൽ കയറി.
ഹാളിൽ എത്തി ലൈറ്റ് ഇട്ടതും കസേരയിൽ മുഖം പൊത്തി ഇരിക്കുന്ന മിഴിയെ കണ്ട് അവൻ പെട്ടന്ന് ഒന്ന് ഞെട്ടിപോയി.
“ഹ കഴുതേ… പേടിപ്പിച്ചു കളഞ്ഞല്ലോ. നിനക്കെന്താ ഈ ലൈറ്റ് ഇട്ടിട്ടു ഇരുന്നാൽ. ദേ ബിരിയാണി കൊണ്ട് വന്നിട്ടുണ്ട് ഇന്നാ…” അവൻ ആ പൊതി അവളുടെ മടിയിൽ വെച്ചതും അവൾ ചാടി എഴുനേറ്റു അത് വലിച്ചെറിഞ്ഞതും ഒരുമിച്ചായിരുന്നു.
“സഹിക്കുന്നതിനു ഒക്കെ ഒരു പരിധി ഉണ്ട് എക്സ്…. എനിക്ക് ഫുഡ് കൊണ്ടുവന്ന് തരാൻ ഞാൻ നിന്നോട് ആവിശ്യപ്പെട്ടൊ? വെറുതെ എന്നെ ഭ്രാന്ത് പിടിപ്പിക്കരുത്. എനിക്ക് ആരുടേയും കരുതലും സ്നേഹവും ഒന്നും വേണ്ട. ഓർമ്മ വെച്ചപ്പോ മുതൽ തന്നെ എല്ലാം ഞാൻ ഒറ്റക്കാ ചെയ്തിട്ടുള്ളത്, ഇനിയും അങ്ങനെ തന്നെ മതി. മനസ്സിലായില്ലേ നിനക്ക്???? മനുഷ്യന്റെ സ്വസ്ഥത കളയാനായിട്ട്…. അലറിക്കൊണ്ട് ഇത്രയും പറഞ്ഞിട്ട് അവൾ റൂമിലേക്ക് കയറി കതക് വീശി അടച്ചു.