ഓർമ്മകൾക്കപ്പുറം – 5

“ഹരി ഒരു കാര്യം ശ്രദ്ധിച്ചോ, ഇവർ തമ്മിൽ ഒരു പരിചയം ഇല്ല, എല്ലാം പല പല നാട്ടിൽ ഉള്ളവർ ആണ് ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, കേരള ഒക്കെ ഈ കൂട്ടത്തിൽ കാണും. ഓരോ സംസ്ഥാനത്തും ഒന്നോ രണ്ടോ പേരെ കാണാതായാൽ അത്‌ അവിടെ ഒരു ചെറിയ വാർത്ത ആയി ഒതുങ്ങും. മറിച്ചു ഇവരെല്ലാം ഒരേ സംസ്ഥാനത്തു നിന്നായിരുന്നു എങ്കിൽ അത്‌ വലിയൊരു വാർത്ത ആയേനെ.”കിഷോർ പറഞ്ഞത് ശെരിയാണെന്ന് ശ്രീഹരിക്കും തോന്നി.

“അവൻ എന്തായാലും നമ്മളെ ഓരോരുത്തരെയും തേടി വരും അതിന് മുൻപ് അവനെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. പക്ഷേ അതത്ര എളുപ്പം അല്ലന്നാണ് ഈ കേട്ടതിൽ നിന്നൊക്കെ മനസിലാവുന്നത്.” അത്രനേരം എല്ലാം കേട്ട് നിന്ന ജാനകി പറഞ്ഞു.

“ഇവനെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നാൽ ഏത് വിധേനയും അവനൊക്കെ ഊരി പോരും. നമുക്ക് വേറെ വഴി നോക്കാം.” ശ്രീഹരി പറഞ്ഞു.

“എന്ത് വഴി..?” എല്ലാവരും ഒരേപോലെ ചോദിച്ചു. അപ്പോഴേക്കും അവർ നിന്ന കാടിന് അടുത്തായി ഒരു നാഷണൽ പെർമിറ്റ്‌ ലോറി വന്നു നിന്നു. അതിന്റെ ഹോൺ 3 വട്ടം ശബ്ദിച്ചു…ശേഷം ഹെഡ്‍ലൈറ്റ് ഒന്ന് മിന്നി അണഞ്ഞു.

“മഹീന്ദർ സിംഗ്…” ശ്രീഹരിയുടെ വായിൽ നിന്നും ആ പേര് കേട്ടതും എല്ലാവരും പ്രതീക്ഷ കൈവന്ന പോലെ തമ്മിൽ തമ്മിൽ നോക്കി. ജാനകി അവന്റെ കൈ ഇറുകെ പിടിച്ചു നിന്നു.

ഏവരും നോക്കി നിൽക്കെ അതികായനായ ഒരു നിഴൽ അവരുടെ നേരെ നടന്നു അടുത്തു. ആളെ തിരിച്ചറിഞ്ഞതും ശ്രീഹരി ഇരുട്ടിൽ നിന്നും മുന്നോട്ട് ചെന്ന് അയാളെ ആലിംഗനം ചെയ്തു.

“എന്തൊക്കെയാടാ ഇവിടെ നടക്കുന്നത്, നീ ഫോണിൽ കൂടി എന്തൊക്കെയാ പറഞ്ഞത് ശെരിക്കും എനിക്കൊന്നും മനസിലായില്ല.” മഹീന്ദർ അവനെ നോക്കികൊണ്ട്‌ ചോദിച്ചു.
“ഭായ് ഞാൻ എല്ലാം പോണ വഴി വിശദമായി പറഞ്ഞു തരാം ഇപ്പൊ നമുക്ക് എത്രയും വേഗം ഇവരെയെല്ലാം ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.” ഹരി ആ പെൺകുട്ടികളെ നോക്കികൊണ്ട്‌ .

അവരുടെ മുഖം കണ്ട് മഹീന്ദറും വല്ലാണ്ടായി. “ശെരി വാ, എല്ലാവരെയും വണ്ടിടെ ബാക്കിൽ കേറ്റാം. അതിൽ കുറച്ച് പെട്ടി ഒക്കെ ഇരിപ്പുണ്ട് എന്നാലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ഇവൻ ഏതാ?” കിഷോറിനെ നോക്കി മഹീന്ദർ ചോദിച്ചു.

“ഇത് കിഷോർ, ജേർണലിസ്റ്റ് ആണ്. അവനും അവരുടെ പിടിയിൽ ആയിരുന്നു. പിന്നെ ഭായ് ഇത് ജാനകി… എന്റെ അനിയത്തി ആണ്.” ഹരി അവളെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.

“ങേ… അനിയത്തിയോ… ഈ കഴിഞ്ഞ ഒരു മണിക്കൂർ കൊണ്ട് നിന്റെ ജീവിതം ഇങ്ങനൊക്കെ മാറിയോ.” മഹീന്ദർ ജാനകിയെ നോക്കി അത്ഭുതത്തോടെ ചോദിച്ചു. എന്നാൽ അവൾക്ക് അവർ പറഞ്ഞത് ഒന്നും മനസിലായില്ല. “എല്ലാം ഞാൻ പറയാം ഭായ്… ആദ്യം ഇവിടെ നിന്നും നമുക്ക് എത്രയും വേഗം കടക്കണം.” ഹരി തിരക്ക് കൂട്ടി. ശ്രീഹരിയും ചോട്ടുവും മാത്രം ഫ്രണ്ടിൽ കയറി. ബാക്കി എല്ലാവരെയും ബാക്കിൽ കയറ്റി ഡോർ ലോക്ക് ചെയ്തു. ഒട്ടും വൈകാതെ തന്നെ അവരെയെല്ലാം വഹിച്ചുകൊണ്ട് ആ ട്രക്ക് കുതിച്ചു. പോകുന്ന വഴിയിൽ ശ്രീഹരി താൻ മിഴിയെ വിട്ട് വരാൻ ഉള്ള കാരണം മുതൽ അല്പം മുൻപ് സംഭവിച്ചത് വരെ അവരെ രണ്ട് പേരെയും പറഞ്ഞു കേൾപ്പിച്ചു. ഒരു ഞെട്ടലോടെ ആണ് അവർ രണ്ടാളും അത്‌ കേട്ട് ഇരുന്നത്.

“കേട്ടിട്ട് മൊത്തത്തിൽ ഒരു സിനിമ കഥ പോലെ ഒണ്ട്, ഇത്പോലെ ഉള്ള സംഭവം ഒക്കെ ഞാൻ അതിലെ കണ്ടിട്ടുള്ളു.” ചോട്ടു അത്ഭുതപ്പെട്ടു. “ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്. നീ ആരാണ്, നിനക്ക് ഇവിടെ മഹാരാഷ്ട്രയിൽ എന്താണ് പരിപാടി, ജാനകിയെ തട്ടിക്കൊണ്ടു പോയത് എങ്ങനെ.. അങ്ങനെ വ്യക്തമാകാത്ത കൊറേ കാര്യങ്ങൾ കൂടെ ഉണ്ട്.” മഹീന്ദർ വളയം തിരിച്ചുകൊണ്ട് ഹരിയോട് പറഞ്ഞു. “ശെരിയാണ് ഭായ്, പക്ഷേ എനിക്ക് ഓർമ്മ പോയി എന്നുള്ള കാര്യം ഒന്നും ജാനകിക്ക് അറിയില്ല അവളോട്‌ പറയാൻ ഉള്ള സാവകാശം കിട്ടിയില്ല അതാണ് സത്യം. ഭായ് ചോദിച്ച ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം അവളുടെ കയ്യിലെ ഉള്ളൂ. ആദ്യം നമുക്ക് ഇവരെ എല്ലാവരെയും സേഫ് ആയി ഒരിടത്തു എത്തിക്കണം. അത് കഴിഞ്ഞ് ബാക്കി നോക്കാം.” “നീ ഒന്നുകൊണ്ടും പേടിക്കണ്ട, അവർ ആരാണെങ്കിലും ഇനി ഇവരെ അവർ തൊടില്ല. അങ്ങനെ തൊടണമെങ്കിൽ അത്‌ ഞാൻ ചത്തിട്ടേ ഉണ്ടാവു.” മഹീന്ദർ പല്ലിറുമ്മി.
അവരുടെ സാമിപ്യം ഹരിക്ക് നല്ലൊരു ആശ്വാസം ആയിരുന്നു. “അല്ല ഭായ് നമ്മൾ എങ്ങോട്ടാ ഇവരെ കൊണ്ടുപോകുന്നത്?” ഹരിയുടെ ചോദ്യം കേട്ട് മഹീന്ദർ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നിർവികാരനായി ഒന്ന് നോക്കി… എന്നിട്ട് പുറത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു “ത്രയംബകേശ്വർ…”

“ത്രയംബകേശ്വർ… നാസിക്കിന് അടുത്ത് അല്ലേ?” ഹരി ചോദിച്ചു. “മ്മ്… അടുത്തല്ല ഒരു 45 കിലോമീറ്റർ ഉണ്ടാവും നാസിക്കിൽ നിന്ന്. നിനക്ക് എങ്ങനെ അറിയാം ആ സ്ഥലം?” “അതാണ് എനിക്കും അറിയാത്തത്…. മിഴിയും എന്നോട് ഇതേ ചോദ്യം ഒരിക്കൽ ചോദിച്ചിരുന്നു. പക്ഷേ അന്നും ഇന്നും എനിക്ക് അതിനൊന്നും ഉത്തരം കണ്ടെത്താൻ പറ്റിയില്ല.” “അല്ല… അത്‌ പറഞ്ഞപ്പഴാ.., മിഴിക്ക് എന്താ പറ്റിയെ? നിങ്ങൾ തമ്മിൽ എന്താരുന്നു പ്രശ്നം?” മഹീന്ദർ ചോദിച്ചു.

“അറിയില്ല ഭായ്, കൊറേ നാളായില്ലേ ഞാൻ അവിടെ കടിച്ചു തൂങ്ങി നിൽക്കുന്നു, ചെലപ്പോ അതിന്റെ ആവാം, ആദ്യമേ ഒരു വാടക മുറി എടുത്ത് മാറി താമസിക്കണ്ടത് ആരുന്നു ഇതിപ്പോ ഇറക്കി വിട്ടപോലെ ആയി. എന്നാലും എനിക്ക് അതിൽ സന്തോഷം ആണ്, അങ്ങനൊന്നും നടന്നില്ലാരുന്നു എങ്കിൽ എനിക്ക് എന്റെ ജാനകിയെ ഒരുപക്ഷേ എന്നെന്നേക്കുമായി നഷ്ടമായേനെ.” ഹരിയുടെ കണ്ണ് അറിയാതെ നിറഞ്ഞുപോയി. “അബെ സാലെ… മതി പറഞ്ഞത്. ഇപ്പൊ എല്ലാം നന്നായി തന്നെ അവസാനിച്ചല്ലോ പിന്നെന്താ പ്രശ്നം.” മഹീന്ദർ ഹരിയുടെ തലയിൽ ഒന്ന് തട്ടിക്കൊണ്ടു സ്നേഹത്തോടെ ശകാരിച്ചു. *******************

ഈ സമയം ജയന്തി ജനത പൂനെ റെയിൽവേ സ്റ്റേഷൻ എത്തിയിരുന്നു. അവിടെ കാത്തിരുന്ന അസ്ലൻന്റെ ആളുകൾ പെൺകുട്ടികളെ കംപാർട്മെന്റിൽ കാണാതെ പരിഭ്രാന്തരായി. ഒടുവിൽ അവർ ബാത്‌റൂമിൽ അബോധാവസ്ഥയിൽ കിടന്ന അവരുടെ കൂട്ടാളികളെ കണ്ടെത്തി. കഥകൾ മുഴുവൻ അവരിൽ നിന്നും അറിഞ്ഞു. എന്നാൽ ട്രെയിൻ അപ്പോഴേക്കും അവരെയും കൊണ്ട് സ്റ്റേഷൻ വിട്ടിരുന്നു.

“അസ്ലൻ ഭായ്…. പൂനെയിൽ നിന്ന് സൽമാന്റെ കാൾ ഉണ്ട്.” ഒരുവൻ വിക്കി വിക്കി പറഞ്ഞുകൊണ്ട് ഫോൺ അസ്ലന് കൈമാറി. മറുതലക്കൽ നിന്നും സംസാരം നടക്കുംതോറും അസ്ലൻന്റെ മുഖം ദേഷ്യം കൊണ്ട് മുറുകുന്നത് കണ്ട് കൂടെ ഉള്ളവർ ഭയന്നു. അയാളുടെ ചോര കണ്ണുകളിൽ വീണ്ടും രക്തയോട്ടം കൂടിയത് പോലെ.
അടുത്ത നിമിഷം ആ ഫോൺ നിലത്ത് ചിന്നി ചിതറി… അയാളുടെ ആ ഭാവമാറ്റം എല്ലാവരിലും ഭയം ഉളവാക്കി. അയാൾ കലിയടങ്ങാതെ ആക്രോശിച്ചുകൊണ്ട് അടുത്ത് നിന്നവന്റെ മുഖം പൊത്തി അടിച്ച് അവനെ ചുരുട്ടി എടുത്ത് ബാക്കി ഉള്ളവരുടെ ഇടയിലേക്ക് എറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *