ആഗ്രഹിച്ചു ഭ്രാന്ത്പിടിച്ചു വരുമ്പോൾ പാതിവഴിയിൽ ഇട്ടിട്ട് പോകുന്ന വേദന അവളൊന്ന് അറിയട്ടെ എന്നുകരുതി. സുരേട്ടൻ അതിന് ബെസ്റ്റ് ആയിരുന്നു. പാവം, അവളിപ്പോൾ എന്ത് ചെയ്യുകയാവും.? ഉറങ്ങിപ്പോയിക്കാണുമോ അതോ കരയുകയായിരിക്കുമോ? കാഞ്ഞിരത്തൊടിയിൽ നിന്ന് മടങ്ങുമ്പോൾ ഏതാണ്ട് കരച്ചിലിന്റെ വക്കിലായിരുന്നു.
“അല്ല, നിങ്ങൾക്ക് എന്താ അറിയേണ്ടത്.?”
മമ്മാജിയുടെ ചോദ്യം അവനെ ആലോചനയിൽ നിന്നുണർത്തി.
“എങ്ങിനെയാണ് നിങ്ങളുടെ മകൻ കാണാതായത് എന്നാണ് എനിക്ക് അറിയേണ്ടത്. എല്ലാ വസ്തുതയും. അതായത് അടിക്കടി ഓരോ യുവാക്കളെ കാണാതാവുന്നില്ല. മൂന്നു മാസങ്ങൾക്കുള്ളിൽ മൂന്നു പേരെയാണ് കാണാതായിരിക്കുന്നത്. തീർച്ചയായും അതിനൊരു കാരണം കാണും.” വാഹിദ് അല്പം മുന്നോട്ട് ആഞ്ഞിരുന്നിട്ട് മമ്മാജിയോട് പറഞ്ഞു.
മമ്മാജി ഗൗരവഭാവത്തോടെ അവനെ സൂക്ഷിച്ചു നോക്കി. കുറച്ചു സമയത്തെ മൗനത്തിനു ശേഷം ഒന്ന് ശബ്ദം ശരിപ്പെടുത്തി അയാൾ സംസാരിക്കാൻ തുടങ്ങി.
“മൂന്നുപേരും ഒരേ സ്ഥലത്തു നിന്നാണ് കാണാതായിരിക്കുന്നത്. ഒരേ ദിവസം അല്ലെങ്കിലും എല്ലാവരും ആ കാഞ്ഞിരപ്പറമ്പിന്റെ അടുത്ത് വച്ചാണ് മാഞ്ഞുപോയത്. അവരെയൊക്കെ അവസാനമായി കണ്ടവർ ആ ഭാഗത്താണ്. എന്റെ മകൻ കാണാതാവുന്ന ദിവസം രാത്രി ആ പാറയുടെ പിന്നിലേക്ക് പോകുന്ന വഴിയിൽ കണ്ടവരുണ്ട്.” മമ്മാജി നിലത്തേക്ക് നോക്കിയിരുന്നു കൊണ്ട് പറഞ്ഞു.
“ഞാൻ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ പോയിരുന്നു. കഥയിൽ പരമാവധി യഥാർഥ്യങ്ങൾ ഉൾക്കൊള്ളിക്കാൻ വേണ്ടി അവരുടെ കാര്യങ്ങളൊക്കെ അറിയാൻ വേണ്ടി. അവർ പറഞ്ഞത് പ്രകാരം താങ്കളുടെ മകൻ മദ്യപിക്കുന്ന ഒരാളാണല്ലോ.”
കിഷോറിനെ കണ്ടു മടങ്ങുമ്പോൾ ആതിരയെ ഏൽപ്പിച്ച ഫയലിൽ നിന്ന് വായിച്ചറിഞ്ഞ ക്രൈംഹിസ്റ്ററിയെ മുൻനിർത്തി വാഹിദ് ചോദിച്ചു. മാമ്മജി അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അത് തലയാട്ടി സമ്മതിച്ചു.
“ശരിയാണ്. അവൻ അത്യാവശ്യം സുഹൃത്തുക്കൾ ഉള്ള ഒരാളാണ്. സുഹൃത്തുക്കൾക്ക് വേണ്ടി എന്തിനും ഇറങ്ങി പുറപ്പെടുന്ന സ്വഭാവവും. അവരുമായി മദ്യപിച്ചു കഴിഞ്ഞു മടങ്ങാൻ നേരം എന്തോ കാര്യമുണ്ടെന്നും പറഞ്ഞാണ് അങ്ങോട്ടേക്ക് പോയത്. കാക്കേരിയിൽനിന്ന് വരുന്ന ചിലർ ആ വഴി പോകുന്നത് കണ്ടിരുന്നു എന്നും പറഞ്ഞു.”
മമ്മാജി തനിക്കും നാട്ടുകാർക്കും അറിയാവുന്ന വസ്തുതകൾ വാഹിദിനോട് തുറന്ന് പറഞ്ഞു. പിന്നെ നിരാശ പടർന്ന മുഖത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു.
“കാണാതായ മൂന്നുപേരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു അല്ലെ.?” വാഹിദ് അത് ചോദിച്ചപ്പോൾ മമ്മാജിയുടെ മുഖം വിളറി. അയാൾ താഴേക്ക് നോക്കി ഇരുന്നു കൊണ്ട് അത് ശരിവെക്കുന്ന രീതിയിൽ തലയാട്ടി. ഷഹാന രണ്ടു ഗ്ലാസ്സിൽ ജൂസ് കൊണ്ട് വന്ന് രണ്ടുപേർക്കും കൊടുത്തിട്ട് അകത്തേക്ക് പോയി.
അവൾ വാഹിദിന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു. ആദ്യ കാഴ്ച്ചയിൽ അവന്റെ നോട്ടത്തിൽ നിന്ന് തന്റെയും വാപ്പച്ചിയുടെയും കളി പിടിക്കപ്പെട്ടു എന്ന് അവൾക്കൊരു സംശയം തോന്നിയിരുന്നു. അവൾ പോയിക്കഴിഞ്ഞപ്പോൾ മമ്മാജി മുറ്റത്തേക്കിറങ്ങി. പിന്നാലെ വാഹിദും എഴുന്നേറ്റ് അയാളെ അനുഗമിച്ചു. മുറ്റത്തിന്റെ അതിരിലെ ചെറിയ സിമന്റ് തേച്ച മതിലിൽ ഒരുകാൽ കയറ്റി വച്ച് മമ്മാജി വീണ്ടും സംസാരിച്ചു തുടങ്ങി.
“അവന്റെ കൂട്ടുകെട്ട് വളരെ മോശമായിരുന്നു. കഞ്ചാവും കള്ളുകുടിയും തല്ലുണ്ടാക്കലും പെണ്ണ് പിടിയും എന്ന് വേണ്ട എല്ലാ ഹറാംപിറപ്പ് കാര്യങ്ങളും ഉണ്ടായിരുന്നു. ഹൈറേഞ്ചു ഭാഗത്തുള്ള ഒരു വലിയ മുതലാളിയുണ്ടായിരുന്നു, ജോർജ്. അങ്ങേര് ദുബായിൽ വച്ച് മരുഭൂമിയിൽ ചെന്നിരുന്നു മദ്യപിച്ചു കുഴഞ്ഞു വീണു മരിച്ചു എന്നോ മറ്റോ കേട്ടിരുന്നു. ഈ കുട്ടികൾക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നത് ദുബായിൽ വച്ച് മരിച്ചുപോയ ആ ജോർജ്ന്റെ ആൾക്കാർ ആയിരുന്നു.”
