തന്റെ മുഖത്തേക്ക് ക്ഷണിക്കാതെ കടന്നുവന്ന അതിഥിയെ പോലെ വിരുന്നെത്തിയ കള്ളച്ചിരി നിയന്ത്രിച്ചു നിർത്തി മമ്മാജിയോട് യാത്ര പറഞ്ഞു വാഹിദ് അവരുടെ സന്തോഷങ്ങൾക്ക് തടസ്സം നിൽക്കാതെ അവിടെ നിന്നിറങ്ങി.
(അദ്ധ്യായം 20)
അർദ്ധ രാത്രി.!
കാറ്റിന്റെ ഹുങ്കാരം പോലുമില്ലാത്ത തികഞ്ഞ നിശബ്ദതയിൽ ചീവീട് രാഗം അവിരതം മുഴങ്ങിക്കൊണ്ടിരിക്കുന്നു. മൂന്നാം നാളിലെ ചന്ദ്രക്കലയിൽ നിന്ന് വീഴുന്ന വെളിച്ചം ഗ്രാമത്തിന്റെ വിശാലതയിൽ നീലിമ കലർന്നു പരന്നു കിടക്കുകയും കാട്ടുമരങ്ങളും മാവും പ്ലാവും പിന്നെ അസംഖ്യം തെങ്ങുകളും യഥേഷ്ടം വളർന്നു നിൽക്കുന്ന വിശാലമായ പറമ്പ് നിലാവെളിച്ചത്തിൽ ഇരുട്ടും വെളിച്ചവും പരസ്പരം കെട്ടിപ്പുണർന്ന് നയന സുന്ദരമായ ഒരു ചിത്രം പോലെ തോന്നിപ്പിക്കുന്നുണ്ട്. രാത്രിയുടെ കാവൽക്കാരെപ്പോലെ ചീവീടുകളും നിശാ കീടങ്ങളും രാപ്പുള്ളുകളും നിരന്തരമായി ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു.
രാത്രിയുടെ വെളിച്ചം പരന്നൊഴുകിയ വിശാലമായ പറമ്പിന്റെ വിജനതയിൽ, വാഹിദിന്റെയും അവനോട് ചേർന്നു നിൽക്കുന്ന ആതിരയുടെയും മുന്നിൽ ആ പാറ ഒരു ഭീമാകാര സ്വത്വം പോലെ രാത്രിയുടെ മൂകതയിൽ നിവർന്നു നിന്നു. പാറയുടെ മുകളിലേക്ക് നോക്കിയപ്പോൾ,
ചന്ദ്ര വെളിച്ചത്തിൽ കാണുന്ന നരച്ച മേഘങ്ങൾ നിറഞ്ഞ ആകാശത്തിന്റെ ദൃശ്യത്തിലൂടെ ഒറ്റപ്പെട്ട വവ്വാലുകൾ ശാന്തമായി പറന്നു പോകുന്നത് വാഹിദ് കണ്ടു. ഒരുകാലത്ത് യാതൊരു ഭയവുമില്ലാതെ ഒരു ഗംഭീര സ്ത്രീ തന്റെ ശരീരത്തിന്റെ ഉജ്ജ്വല സൗന്ദര്യം ഇവിടെ ആഘോഷിച്ചിരുന്നു. ആരെയും ഭയക്കാതെ,
ജന്മിത്വത്തിന്റെ സ്വാതന്ത്ര്യത്തിൽ ഈ പാറയിൽ ചാരി മലർന്നു കിടന്ന് തന്റെ കാമുകന്റെ ഭ്രാന്തമായ പിച്ചിച്ചീന്തലിൽ കിടന്ന് പുളഞ്ഞിരുന്നു. അവൻ ആതിരയെ നോക്കി. ജാനകിയുടെ കാമ വെപ്രാളവും ആതിരയുടെ പെരുമാറ്റവും അവന്റെ മനസ്സിലൂടെ ഒന്ന് മിന്നിപ്പൊലിഞ്ഞു.
“അവിടെ, ആ കാഞ്ഞിരക്കുറ്റി നിൽക്കുന്നിടത്ത് എന്തോ ഉണ്ട്.!” ആതിരയുടെ ഭയന്ന സ്വരത്തിലുള്ള പതിഞ്ഞ വാക്കുകൾ വാഹിദ് കേട്ടു. അവൾ പേടിയോടെ അവന്റെ കൈയിൽ ചുറ്റിപ്പിടിച്ചു. ആരെങ്കിലും ഒളിഞ്ഞു നിൽക്കുന്നതാണെങ്കിൽ ഒഴിഞ്ഞുമാറാൻ സമയം കൊടുക്കരുത് എന്ന ഉദ്ദേശത്തിൽ വാഹിദ് മിന്നായം പോലെ അങ്ങോട്ട് മുഖം തിരിച്ചു നോക്കി.
ഒരു വെളുത്ത നിഴലനക്കം പോലെ എന്തോ രൂപം മുൾക്കാടുകൾക്ക് മറവിലേക്ക് മാഞ്ഞുപോയത് അവൻ കണ്ടു. ആതിരയുടെ കൈ പിടിച്ചു വാഹിദ് അങ്ങോട്ടേക്ക് കുതിച്ചു. മൊബൈൽ ഫ്ലാഷ് ആ ഇരുട്ടിൽ വിശാലമായ വെളിച്ചം അവർക്ക് നൽകി. വാഹിദ് ആതിരയുടെ കൈപിടിച്ചുകൊണ്ട് പാറപ്പറമ്പിൽ നിന്ന് അതിര് ചാടി കാഞ്ഞിരപ്പറമ്പിൽ എത്തി, ആ മുൾപ്പടർപ്പിന് ചുറ്റും ഒന്ന് കണ്ണോടിച്ചു, പക്ഷേ ഒന്നും കാണാൻ സാധിച്ചില്ല.
രണ്ടുപേരുടെയും മൊബൈൽ ടോർച്ചിന്റെ വെളിച്ചം ആ ഇരുട്ടിൽ പ്രകാശത്തിന്റെ പ്രളയം പോലെ പ്രാപ്തമായിരുന്നെങ്കിലും ആസ്വഭാവികമോ അസാധാരണമോ ആയിട്ടുള്ള ഒന്നും കാണാനോ ശബ്ദം കേൾക്കാനോ സാധിച്ചില്ല.
“നമുക്ക് പോകാം വാഹിദ്. ഈ സ്ഥലത്തിന് എന്തോ കുഴപ്പമുണ്ട്.”! ആതിര വേവലാതിയോടെ അവന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.
“എന്നിട്ട് ആ കുഴപ്പം എവിടെപ്പോയി.? നീ ഉദ്ദേശിക്കുന്ന തരത്തിലുള്ള കുഴപ്പമാണെങ്കിൽ മനുഷ്യരെ കണ്ട് ഒളിക്കേണ്ട കാര്യമുണ്ടോ? പ്രേതങ്ങൾക്ക് എന്ത് മനുഷ്യ ഭയം.”!
വാഹിദ് അവളെ സമാധാനിപ്പിച്ചു. പിന്നെ തന്റെ ശരീരത്തിൽ ഒട്ടിച്ചേർന്നു നിൽക്കുന്ന, ചെറുതായി വിറക്കുന്ന ആതിരയെ ഒരു കൈകൊണ്ട് മുതുകിലൂടെ ചുറ്റിപ്പിടിച്ചു കൂടെ നടത്തിക്കൊണ്ട് പാറയുടെ സമീപത്തേക്ക് നടന്നു. അനുസരണയുള്ള കുട്ടിയെ പോലെ അവനെ മുട്ടിയിരുമ്മി അവൾ നടന്നു.
പാറയുടെ സമീപത്തെത്തിയപ്പോൾ വാഹിദ് നടത്തം അവസാനിപ്പിച്ചു, ആതിരയെ തന്റെ കരുതലിൽ നിന്ന് മുക്തയാക്കി പാറയുടെ ചരത്തേക്ക് ചെന്നു. പരന്ന പ്രതലത്തിൽ ചരിഞ്ഞു മുകളിലേക്ക് പോകുന്ന പാർഷ്വത്തിൽ കൈയോടിച്ചു കൊണ്ട് അവൻ സ്വയമെന്നോണം സംസാരിക്കാൻ തുടങ്ങി.
