കാഞ്ഞിരക്കുറ്റി – 7 3

 

വാഹിദ് മമ്മാജിയുടെ വാക്കുകൾ കേട്ട് ഒന്ന് ഞെട്ടി. കാര്യങ്ങൾ പ്രേതകഥയിൽ നിന്ന് തന്റെ ജീവിതത്തിലേക്ക് കളംമാറിയല്ലോ. എത്ര പൊടുന്നുനെയാണ് താൻ ഏതോ ഒരു ഗ്രാമത്തിലെ അന്ധവിശ്വാസ കഥകൾക്കിടയിൽ ഒരു കഥാപാത്രമായി മാറിയത്. അപ്പൊ അതാണ് കിഷോർ ആദ്യം തന്നോട് പറഞ്ഞത്, ചിലപ്പോൾ തനിക്ക് ഗുണം ചെയ്യുന്ന കാര്യമാകുമെന്ന്.!

 

“എന്നിട്ട്.? ആ മരണവും ഇവരുടെ തിരോധനവും തമ്മിൽ എന്താണ് ബന്ധം.?” അവൻ തന്നിലെ ജിജ്ഞാസ പരമാവധി ഗോപ്യമാക്കി മമ്മാജിക്ക് സംശയം തോന്നാത്ത വിധത്തിൽ ചോദിച്ചു. പിന്നെ ഗ്ലാസിലെ ജൂസ് കുടിച്ചു തീർത്തു.

 

“അയാൾ മരിച്ചതിൽ പിന്നെ ആ ബന്ധങ്ങൾ ഇല്ലാതായി. എന്റെ മകനും കൂട്ടുകാരും സ്വന്തമായി ഏടാകൂടങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. എവിടെ നിന്നെങ്കിലും ഒത്തുകിട്ടിയാൽ പെൺകുട്ടികളെ വരെ പിടിച്ചോണ്ട് വന്ന് കാര്യം നടത്തി ഏതെങ്കിലും റോഡിൽ കൊണ്ടുപോയി വിട്ടിട്ട് ഭീഷണിപ്പെടുത്താൻ വരെ തുടങ്ങി. ശുദ്ധതെമ്മാടികൾ.” അയാൾ ജൂസ് കുടിച്ചിട്ട് ഗ്ലാസ്സ് മതിലിൽ വച്ചു.

 

“എന്നിട്ട് ഇത്തരം കാര്യങ്ങളൊന്നും പോലീസ് രേഖയിൽ ഇല്ലല്ലോ. അല്പം ഗുണ്ടാ സ്വഭാവമുള്ളവരായിരുന്നു എന്നാണല്ലോ അവർ പറഞ്ഞത്.” വാഹിദ് സംശയത്തോടെ പറഞ്ഞു.

 

“ഇതൊന്നും ആരും അധികം അറിയില്ല. ഞാൻ അവൻ ഫോണിൽ സംസാരിക്കുന്നതൊക്കെ കേട്ടിട്ട് മനസ്സിലാക്കിയതാണ്. കുറച്ചു കച്ചറ സ്വഭാവുമുള്ള റൗഡികൾ എന്നെ ആളുകൾക്ക് അറിയൂ. ഇപ്പോ ഉള്ള ഇൻസ്‌പെക്ടർ പുതുയതായി വന്നതാ. അതിന് മുമ്പുണ്ടായിരുന്നയാൾ ഇവരുമായി ചില്ലറ ചങ്ങാത്തം ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ടാ ആ കാര്യങ്ങളൊന്നും അവരുടെ പേപ്പറിൽ ഇല്ലാത്തത്.” മമ്മാജി ഒഴുക്കൻ മട്ടിൽ പറഞ്ഞു.

 

“ചുരുക്കി പറഞ്ഞാൽ, പാറത്തൊടി തറവാടുമായി ബന്ധമുള്ള എന്തോ കാര്യത്തിൽ താങ്കളുടെ മകനും കൂട്ടുകാരും ഇടപെട്ടിട്ടുണ്ട്. അതിന് ശേഷമാണ് അവർ ഓരോന്നായി അപ്രത്യക്ഷമായത്. ശരിയല്ലേ എന്റെ നിഗമനം.?”

വാഹിദ് മമ്മാജിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. അയാൾ നിസ്സംഗതയോടെ അവനെ കുറച്ചു നേരം നോക്കിനിന്നു.

 

“ആയിരിക്കാം. അവരുടെ കാര്യമായത് കൊണ്ട് അങ്ങിനെയും ആവാം. പക്ഷേ നാട് മുഴുവൻ വിശ്വസിക്കുന്നത് ആ കാഞ്ഞിര മരം മുറിച്ചതിൽ പിന്നെയാണ് ഈ കാണാതാവൽ തുടങ്ങിയത് എന്നാണ്. അത് ശരിയുമാണ്. ചിലർ വെളുത്ത മുണ്ടുടുത്തു വെളുത്ത തുണി മാറിൽ ചുറ്റിയ ഒരു പെണ്ണിനെ രാത്രി സമയത്ത് ആ പറമ്പിൽ കണ്ടതുപോലെ തോന്നി എന്നൊക്കെ പറയുന്നുണ്ട്.” അയാൾ ഗ്രാമത്തിൽ നിലനിൽക്കുന്ന കേട്ടുകേൾവിയിൽ വിശ്വസിക്കുന്നുണ്ടെന്ന് വാഹിദിനു മനസ്സിലായി.

 

“ഒരു കാര്യം കൂടി ചോദിച്ചോട്ടെ. ആ പാറത്തൊടി തറവാട്ടിൽ ഈ കാലമത്രയും ആൾതാമസം ഉണ്ടായിരുന്നോ.?” വാഹിദ് ഗ്ലാസ് അയാളെ ഏൽപ്പിച്ചുകൊണ്ട് ചോദിച്ചു.

 

“ഇല്ല. എത്രയോ വർഷങ്ങളായി ആ വീട്ടിൽ ആരും താമസം ഇല്ലായിരുന്നു. അടുത്തകാലത്ത് ആരോ വന്നിട്ടുണ്ടെന്നോ, ഇനി പുറമേനിന്നുള്ള ആരെങ്കിലും വാങ്ങിച്ചതാണെന്നോ, അതാരാണെന്നോ ഇവിടത്തുകാർക്ക് ആർക്കും അറിയില്ല. ഈ നാട്ടിലെ ജോലിക്കാർ ആയിരുന്നില്ല കാഞ്ഞിരം മുറിച്ചത്, തമിഴന്മാർ ആയിരുന്നു. അതിന് ശേഷം ആ വീട്ടിലേക്കോ പറമ്പിലോ ആരും പോകാറില്ലന്നാ കേട്ടത്.”!

 

മമ്മാജി ഗ്ലാസുകളുമായി വരാന്തയിലേക്ക് നടന്നു. അയാളോട് യാത്ര പറയാനായി വാഹിദും പിന്നാലെ ചെന്നു. ഗ്ലാസ് വാങ്ങാനായി ഷഹാന വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു. വാഹിദ് അവളറിയാതെ അവളുടെ ഭാവങ്ങൾ വീക്ഷിച്ചു. മമ്മാജിയിൽ നിന്ന് ഗ്ലാസ് വാങ്ങുമ്പോൾ കണ്ണുകൾ ഉയർത്തി അവൾ അയാളെ ഒന്ന് നോക്കി.

ആ നോട്ടത്തിൽ ഏതൊരു പുരുഷനും അടിപതറിപ്പോകുന്ന ഒരു ക്ഷണമുണ്ടായിരുന്നു. വിടർന്ന കണ്ണുകളിലെ തിളക്കവും ചുണ്ടിൽ മിന്നിപ്പൊലിഞ്ഞ നിഗൂഢമായ മന്ദഹാസവും മമ്മാജിയുടെ മധ്യവയസ്സിലെത്തിയ തടിച്ച ശരീരത്തിലേക്ക് യുവത്വം പടർന്ന് പിടിപ്പിക്കാൻ മാത്രം തരംഗശക്തിയുള്ളതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *