മീര ടീച്ചറുമായുള്ള പ്രണയം
ബസ്സിന്റെ ജനാലയ്ക്കൽ തല ചായ്ച്ച്, പുറത്തെ കാഴ്ചകളിൽ വെറുതെ കണ്ണെറിഞ്ഞ് ഇരിക്കുകയായിരുന്നു സിദ്ധാർത്ഥ്. ടയറുകൾക്കിടയിൽ ചതഞ്ഞരഞ്ഞ ചുവന്ന വാകപ്പൂക്കൾ റോഡിലാകെ ഒരു പരവതാനി വിരിച്ചതുപോലെ തോന്നിപ്പിച്ചു. പെട്ടെന്നാണ് ആ സ്റ്റോപ്പിൽ ബസ് നിന്നത്.
തിരക്കിനിടയിലൂടെ അവൾ അകത്തേക്ക് കയറി. നീല ചുരിതാറിൽ അവൾ ഒരു നീലക്കടൽ പോലെ തോന്നിപ്പിച്ചു. കാറ്റ് കുസൃതിയോടെ അവളുടെ മുഖത്തേക്ക് കുറച്ച് മുടിയിഴകൾ തള്ളിയിട്ടു. കാഴ്ച മറച്ച ആ മുടിയിഴകളെ മെല്ലെ വിരലുകൾ കൊണ്ട് ചെവിക്കു പിന്നിലേക്ക് ഒതുക്കിയപ്പോൾ, അവളുടെ മുഖത്ത് വിരിഞ്ഞ ആ തെളിച്ചം സിദ്ധാർത്ഥിന്റെ ഉള്ളിൽ എവിടെയോ പോയി തറച്ചു.
ചുറ്റുമുള്ള പെൺകുട്ടികളുടെ സംസാരമോ ബസ്സിന്റെ ഇരമ്പലോ ഒന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല. അവന്റെ ലോകം ആ നിമിഷം അവളിൽ മാത്രമായി ചുരുങ്ങി. എവിടെയോ കണ്ടുമറന്ന മുഖപോല്ലേ ഒരു നിമിഷം അവൾ അവനെ നോക്കുമോ എന്ന് അവൻ ആശിച്ചു. സീറ്റിലിരുന്ന് അവളുടെ ഓരോ ചലനവും നോക്കി നിൽക്കുമ്പോൾ, വായുവിൽ പടർന്ന അവളുടെ പെർഫ്യൂമിന്റെ മണം ബസ്സിനുള്ളിലെ കരിമ്പുകയുടെ മണത്തെ പോലും ഇല്ലാതാക്കി കളഞ്ഞു. താൻ ഇതുവരെ കണ്ട സ്വപ്നങ്ങൾക്ക് ഒടുവിൽ ഒരു മുഖം കിട്ടിയതുപോലെ സിദ്ധാർത്ഥിന് തോന്നി.
കെ.എസ്.ആർ.ടി.സി ബസ്സിന്റെ ആ പഴയ ജനൽ കമ്പികളിലൂടെ വരുന്ന കാറ്റ് സിദ്ധാർത്ഥിന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. പക്ഷേ, അവന്റെ ശ്രദ്ധ മുഴുവൻ മുന്നിലെ കമ്പിയിൽ പിടിച്ച് നിൽക്കുന്ന അവളിലായിരുന്നു. അവളുടെ പേരെന്തായിരിക്കും? എവിടെയാകും ഇറങ്ങുന്നത്? ആലോചിക്കുന്തോറും അവന്റെ ഉള്ളിൽ ഒരു വെപ്രാളം പടർന്നു.
ഒന്ന് അടുത്തുചെന്ന് ചോദിച്ചാലോ? “ഏതാ സ്ഥലം?” എന്ന് വെറുതെ തിരക്കിയാലോ എന്ന് അവൻ നൂറുവട്ടം ആലോചിച്ചു. പക്ഷേ, അവൾ ഒന്ന് തിരിഞ്ഞു നോക്കിയാൽ എന്തു പറയണമെന്നറിയാതെ അവന്റെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങും. അവളുടെ ഗൗരവമുള്ള മുഖത്തേക്ക് നോക്കുമ്പോൾ ചോദിക്കാനുള്ള ധൈര്യം ചോർന്നുപോകുന്നത് പോലെ.
ബസ് ഒരു വലിയ വളവ് തിരിഞ്ഞപ്പോൾ അവൾ ഒന്ന് വേച്ചുപോയി. അറിയാതെ സിദ്ധാർത്ഥിന്റെ കൈകൾ സീറ്റിന്റെ കമ്പിയിൽ മുറുകെ പിടിച്ചു, അവൾ വീഴുമോ എന്ന പേടിയിൽ. ആ നിമിഷം അവൾ അവനെ ഒന്ന് നോക്കി. ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ അവന്റെ ഹൃദയം ഒന്ന് പാളി. അവൾ പെട്ടെന്ന് കണ്ണ് മാറ്റിയെങ്കിലും സിദ്ധാർത്ഥിന്റെ ഉള്ളിൽ ആയിരം ചോദ്യങ്ങൾ ബാക്കിയായി.
ഇറങ്ങേണ്ട സ്റ്റോപ്പ് എത്താറായിട്ടും സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ അവന് തോന്നിയില്ല. അവളെ അവിടെ തനിച്ചാക്കി പോകുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാകുമോ എന്ന് അവൻ ഭയന്നു. ആ ബസ്സിലെ ഡീസൽ മണത്തിനും ടിക്കറ്റ് മെഷീന്റെ ശബ്ദത്തിനുമിടയിൽ, പേരും നാടുമറിയാത്ത ആ പെൺകുട്ടി അവന്റെ ലോകം കീഴടക്കുകയായിരുന്നു.
മീര ബസ് സ്റ്റോപ്പിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ, ചുറ്റുമുള്ള പരിചിതമായ കാഴ്ചകൾ അവളിലെ പഴയ ഓർമ്മകളെ തട്ടിയുണർത്തി. ഒരു കാലത്ത് ആ വഴിത്താരകളിൽ മുഴങ്ങിക്കേട്ടിരുന്ന കുസൃതിച്ചിരികളും കളികളും ഒക്കെ അവളുടെ മനസ്സിലേക്ക് ഓടിയെത്തി.
ആ പഴയ ഓർമ്മകളുടെ കൂട്ടത്തിൽ ഏറ്റവും തെളിഞ്ഞുനിന്നത് ആ കള്ളിയായിരുന്നു – അവളുടെ കള്ളിക്കുട്ടുകാരൻ. അവനൊപ്പമുണ്ടായിരുന്ന ഓരോ നിമിഷവും, ആ ചെറിയ തമാശകളും, പിണക്കങ്ങളും, അതിലുപരി ആ കുട്ടിക്കാലത്തിന്റെ നിഷ്കളങ്കതയും ഒരു സിനിമയിലെന്നപോലെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. കാലം എത്ര മാറിയാലും മായാതെ നിൽക്കുന്ന ആ പഴയകാല സൗഹൃദത്തിന്റെ നനുത്ത ഓർമ്മ മീരയുടെ കണ്ണുകളിൽ ഒരു ചെറു പുഞ്ചിരി വിടർത്തി.
ബസ് സ്റ്റോപ്പിൽ സിദ്ധാർത്ഥ് ഇറങ്ങിയപ്പോൾ, തൊട്ടുപിന്നാലെ തന്നെ അവളും ഇറങ്ങിയത് കണ്ട് അവന്റെ ഉള്ളൊന്ന് കിടുങ്ങി. താൻ അവളെ നോക്കുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ടാകുമോ? അതോ അവൾ തന്നെ പിന്തുടരുകയാണോ? ആലോചിക്കാനുള്ള ധൈര്യം പോലും അവനില്ലായിരുന്നു. ഒന്നും അറിയാത്ത ഭാവത്തിൽ അവൻ വേഗത്തിൽ നടന്നു.
