അമ്മു: “മഹിയേട്ടാ… എനിക്ക് ഏട്ടനോട് ഒരു കാര്യം തുറന്നു പറയാനുണ്ട്. സത്യം പറഞ്ഞാൽ ഈ ബാംഗ്ലൂർ യാത്രയും ഈ കോളേജ് സെലക്ഷനും ഒന്നും വെറുതെയല്ല.”
ഞാൻ: “എന്താ അമ്മൂ നീ ഈ പറയുന്നത്? നിനക്ക് ഇതിലും നല്ല കോളേജുകൾ നാട്ടിൽ കിട്ടുമായിരുന്നല്ലോ. പിന്നെന്തിനാ നീ അങ്ങോട്ട് പോയത്?”
അമ്മു: “അതാണ് ഏട്ടാ… എനിക്ക് ആരോടും ഇത് പറയാൻ പറ്റിയില്ല. നാട്ടിൽ ഞാൻ ആരെയും അറിയിക്കാതെ ഒരാളെ സ്നേഹിക്കുന്നുണ്ട്.
ആ ചെറുപ്പക്കാരൻ ഇപ്പോൾ ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. അവനോടൊപ്പം ഇരിക്കാൻ വേണ്ടിയാണ്, അവനെ ഇടയ്ക്കിടയ്ക്ക് കാണാൻ വേണ്ടിയാണ് ഞാൻ ഈ കോളേജ് തിരഞ്ഞെടുത്തത്. അവന്റെ നിർബന്ധപ്രകാരമാണ് ഞാൻ ഇങ്ങോട്ട് വന്നത്.”
അവൾ പറഞ്ഞു നിർത്തിയതും എന്റെ കാതുകളിൽ എന്തോ ഒന്ന് പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി. ഇത്രയും കാലം ഞാൻ അവൾക്ക് വേണ്ടി ചിലവഴിച്ച സമയം, അവൾക്ക് നൽകിയ കരുതൽ, എന്റെ ഉള്ളിൽ അവളോട് വളർന്നു വന്ന ആ വികാരങ്ങൾ… എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീണതുപോലെ.
ഞാൻ: (പതിഞ്ഞ സ്വരത്തിൽ) “അമ്മൂ… നീ എന്താ ഈ പറയുന്നത്? ബാംഗ്ലൂർക്ക് പോയത് വെറുതെയല്ല എന്ന് പറഞ്ഞാൽ? ഇതിനായിരുന്നോ നീ ഇത്രയും ദൂരം പോയത്?”
അമ്മു: “മഹിയേട്ടാ… ആരോടും പറയാൻ എനിക്ക് ധൈര്യമില്ലായിരുന്നു. അവൻ അവിടെ വർക്ക് ചെയ്യുന്നുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ ഈ കോളേജ് തിരഞ്ഞെടുത്തത്. ഏട്ടനോട് പറയണം എന്ന് കരുതിയതാണ്, പക്ഷേ ഏട്ടൻ എന്ത് വിചാരിക്കും എന്ന് പേടിച്ചാ ഞാൻ…”
ഞാൻ: (ഒരു ദീർഘശ്വാസം വിട്ടുകൊണ്ട്) “എന്താ അമ്മൂ നീ എന്നെക്കുറിച്ച് വിചാരിച്ചത്? നിന്റെ പഴയ പ്രണയ തകർച്ചയിൽ കൂടെ നിന്നത് ഞാനല്ലേ? എന്നോട് ഇതെങ്കിലും നിനക്ക് തുറന്നു പറയാമായിരുന്നു. എന്നെ നീ ഒരു ഏട്ടനായിട്ടല്ലേ കണ്ടിരുന്നത്? പിന്നെന്തിന് എന്നിൽ നിന്ന് ഇത് മറച്ചു വെച്ചു?”
അമ്മു: “അയ്യോ ഏട്ടാ… ഏട്ടൻ എനിക്ക് ഇപ്പോഴും പഴയ മഹിയേട്ടൻ തന്നെയാണ്. പക്ഷെ എനിക്ക് പേടിയായിരുന്നു.”
ഞാൻ: “പേടിയല്ല അമ്മൂ… നീ എന്നെ വിശ്വസിച്ചില്ല എന്നതാണ് സത്യം. നിന്റെ ഓരോ കാര്യങ്ങളും ഓരോ ഇഷ്ടങ്ങളും എന്നോട് പറഞ്ഞിരുന്ന നീ, ഇത്രയും വലിയൊരു കാര്യം ഉള്ളിൽ ഒളിപ്പിച്ചു വെച്ചു എന്ന് കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നുണ്ട്. എന്നോട് നിനക്ക് ആ ഒരു സ്നേഹം ഉണ്ടായിരുന്നെങ്കിൽ നീ ഇത് പറയുമായിരുന്നു. ശരിക്കും ഞാൻ നിന്റെ ആരുമല്ല എന്ന് നീ ഇപ്പോൾ തെളിയിച്ചു.”
അമ്മു: “അങ്ങനെയല്ല ഏട്ടാ… ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.”
ഞാൻ: “വേണ്ട അമ്മൂ… എനിക്ക് ഇപ്പോൾ ഒന്നും കേൾക്കണ്ട. എനിക്ക് അല്പം സമാധാനം വേണം. നീ നിന്റെ ഇഷ്ടത്തിന് നടന്നോളൂ. എനിക്ക് നിന്നെ നിർബന്ധിക്കാൻ അവകാശമില്ലല്ലോ. പക്ഷെ നീ എന്നെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു.”
അവൾ കൂടുതൽ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും എന്റെ മനസ്സ് അതിനൊന്നും തയ്യാറായിരുന്നില്ല. അവളുടെ വാക്കുകൾ ഇപ്പോൾ എനിക്ക് അപരിചിതമായി തോന്നി.
ഞാൻ: “ശരി അമ്മൂ… എനിക്ക് കുറച്ച് തിരക്കുണ്ട്. നമുക്ക് പിന്നെ സംസാരിക്കാം.”
അത്രയും സൗമ്യമായി പറഞ്ഞുകൊണ്ട് ഞാൻ ഫോൺ കട്ടാക്കി. ദേഷ്യത്തേക്കാൾ ഉപരി ഒരു വലിയ ശൂന്യതയാണ് എനിക്ക് അനുഭവപ്പെട്ടത്. ബെഡിൽ വെച്ചിരുന്ന ഫോണിലേക്ക് ഞാൻ നോക്കിയിരുന്നു. അവൾ അയച്ച ഓരോ ചിത്രങ്ങളും ഇപ്പോൾ എന്റെ നെഞ്ചിൽ ഒരു ഭാരമായി മാറുന്നത് ഞാൻ അറിഞ്ഞു.
അതിനുശേഷം പലതവണ അവൾ എന്നെ വിളിച്ചു പക്ഷേ എനിക്ക് അതൊന്നും എടുക്കുവാൻ സാധിച്ചില്ല പതിയെ ഞാനെന്റെ ജോലിത്തിരക്കുകളിലേക്ക് വഴി മാറിപ്പോയി. രണ്ട് ദിവസത്തോളം എന്റെ മനസ്സിൽ അമ്മു എന്ന ചിന്ത മാത്രമായിരുന്നോ. പതിയെ എന്റെ മനസ്സ് അവൾക്ക് അനുയോജ്യമായി ചിന്തിച്ചു തുടങ്ങി. അവൾക്ക് ഒരാളെ സ്നേഹിക്കാൻ എന്റെ അനുവാദം വേണ്ട എന്ന് തിരിച്ചറിവ് എന്നിൽ ഉടലെടുത്തു. ജോലികഴിഞ്ഞ് വൈകിട്ട് റൂമിൽ ചെന്ന് ഞാൻ അമ്മുവിനെ വിളിച്ചു.
