നെയ്മറും സംഘവും ഇപ്പോൾ ഇങ്ങോട്ട് ഇറങ്ങിവരുമെന്ന് തോന്നിപ്പോയി.
”അളിയന് ശരിക്കും വട്ടാണോ അതോ പെയിന്റ് അടിക്കാൻ വന്നവന് കളർ മാറിപ്പോയതാണോ?കാശിന്റെ കഴപ്പ്.. അല്ലാതെന്ത്!”
എന്ന് ഞാൻ ആത്മഗതം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സാക്ഷാൽ അളിയന്റെ എൻട്രി.
മുഖത്ത് ഒരു പതിനെട്ടു കാരറ്റ് ചിരിയുമായി അളിയൻ അടുത്തു വന്നു.
“ആഹ്.. കണ്ടോ എല്ലാം? ഒക്കെ ഞാൻ തന്നെ നേരിട്ട് നിർദ്ദേശങ്ങൾ കൊടുത്ത് ഡിസൈൻ ചെയ്തതാ.. എങ്ങനെയുണ്ട്?”
എന്റെ ഉള്ളിൽ വന്ന മറുപടി ഇതായിരുന്നു:
‘അളിയാ.. ഇത് കണ്ടിട്ട് ബംഗാളികൾ പോലും അന്തംവിട്ടു തോറ്റുപോകുല്ലോ.. എന്ത് പണിയാ ഈ കാണിച്ചു വെച്ചിരിക്കുന്നത്!’
പക്ഷേ, പാവം അളിയന്റെ നല്ല ദിവസമായിട്ട് എന്തിനാ വെറുതെ നെഗറ്റീവ് അടിക്കുന്നത് എന്ന് കരുതി ഞാൻ ആ കടുംകൈ ചെയ്തില്ല.
ഉള്ളിലെ ചിരി കടിച്ചുപിടിച്ച്, മുഖത്ത് ഒരു കൃത്രിമ അത്ഭുതം വരുത്തി ഞാൻ പറഞ്ഞു:
”അളിയന്റെ ഒരു കരവിരുത്.. ഇതിപ്പോ ഒരു രക്ഷയുമില്ലല്ലോ..!”
അളിയൻ അതൊരു വലിയ കോംപ്ലിമെന്റ് ആയി എടുത്ത് ഒന്ന് പുളകിതനായി.
പക്ഷേ എന്റെ ഉള്ളിൽ അപ്പോഴും ആ ‘പൈനാപ്പിൾ ലൈം’ സുന്ദരിയും അവളുടെ ആ പുളിപ്പൻ നോട്ടവും തന്നെയായിരുന്നു.
അളിയന്റെ അഭിമാനനിമിഷങ്ങൾക്കിടയിൽ ആ ചുവരിലെ മഞ്ഞയും നീലയും കണ്ട് എന്റെ കിളി പോയി നിൽക്കുമ്പോഴാണ് അളിയൻ അടുത്ത ഗുണ്ട് പൊട്ടിച്ചത്.
”അനുവേ… ഇങ്ങോട്ടൊന്ന് വന്നേ…”
അളിയന്റെ വിളി കേട്ടതും എന്റെ ഉള്ളിലൊരു മിന്നൽ അടിച്ചു.
‘അനു’ എന്ന പേര് കേട്ടപ്പോഴേ എനിക്ക് തോന്നി, ഇത് ആ പൈനാപ്പിൾ റാണി തന്നെയായിരിക്കുമെന്ന്. എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല.
വാതിൽക്കൽ ആ രൂപം പ്രത്യക്ഷപ്പെട്ടു.
നേരത്തെ കണ്ട അതേ ഉരുണ്ട കണ്ണുകളുള്ള പെണ്ണ്!
കയ്യിൽ വീണ്ടും ആ ജ്യൂസ് ട്രേയുണ്ട്.
അവൾ വരുന്നത് കണ്ടപ്പോൾ എനിക്ക് ചുറ്റുമുള്ള ലോകം സ്ലോ മോഷനിലായതുപോലെ തോന്നി.
ആ വലിയ കണ്ണുകൾ… അതിൽ അല്പം ഗൗരവവും കുറച്ചു കുസൃതിയും കലർന്ന ഒരപൂർവ്വ ഭാവം.
സത്യം പറഞ്ഞാൽ, ആ കണ്ണുകൾ എന്നെ ആകെ ആകർഷിച്ചു കളഞ്ഞു.
ബ്രസീൽ ടീമിന്റെ ജേഴ്സി പോലെയുള്ള ആ മുറിയിലെ നിറങ്ങളൊന്നും പിന്നെ എന്റെ കണ്ണിൽ പെട്ടില്ല. ഞാൻ വെറുതെ അവളെ തന്നെ നോക്കി നിന്നുപോയി.
അളിയൻ അവളെ എനിക്ക് പരിചയപ്പെടുത്തി തന്നു:
“ഇതെന്റെ മൂത്തമ്മാവന്റെ മോളാണ്.. അനുരാധ. നീ നേരത്തെ കണ്ടിട്ടില്ലേ?”
അവൾ എന്നെ ഒന്ന് നോക്കി.
നേരത്തെ കണ്ട ആ ‘കയ്പ്പ് ‘ ഇപ്പോഴും ആ കണ്ണിലുണ്ടോ എന്ന് ഞാൻ സംശയിച്ചു.
“ആഹ്.. അനു.. ഇത് എന്റെ ഒരേ ഒരു അളിയൻ.. അരുൺ.. ബാംഗ്ലൂരിൽ വലിയ ഇന്റീരിയർ ഡിസൈനർ ആണ്..പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.. ഈ പാവം നമ്മൾടെ വീടൊന്നും ഡിസൈൻ ചെയ്യാൻ ആൾക്ക് സമയമില്ല..”
അളിയൻ പറഞ്ഞത് ഞാൻ അശ്ചര്യത്തോടെ കേട്ടുനിൽക്കുകയായിരുന്നു..
ഞാൻ കൊടുത്ത ഡിസൈൻ ഒന്ന് നോക്കാതെ ചവറ്റുകൊട്ടയിൽ എറിഞ്ഞോ എന്ന് പോലും ഇനിക്ക് സംശയമായിരുന്നു..
അല്ലെങ്കിലും നല്ലത് നായ്ക്ക് ചേരില്ല എന്ന ചൊല്ലുണ്ടല്ലോ.. ഹാ അത് വിടാം.. നല്ല ദിവസമായിട്ട് എന്തിനാ വെറുതെ…
അപ്പോൾ അവൾ ട്രേ എന്റെ നേരെ നീട്ടിയിട്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു:
” കുടിക്കുന്നുണ്ടോ? അതോ ഇപ്പോഴും മധുരവും ഉപ്പും വേർതിരിച്ചെടുക്കുന്ന തിരക്കിലാണോ?”
അവളുടെ ആ ചോദ്യത്തിലെ പരിഹാസം കേട്ടപ്പോഴാണ് എനിക്ക് ബോധം വന്നത്.
അളിയൻ ഇതൊന്നും ശ്രദ്ധിക്കാതെ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.
ഞാൻ പതുക്കെ ആ ഗ്ലാസ് കയ്യിലെടുത്തു.
അവളുടെ കൈവിരലുകൾ ഗ്ലാസിൽ തട്ടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നി.

Thudakkam kalakki