“പിന്നെ സുഷമേ… ചെറിയൊരു പ്രശ്നമുണ്ടായി… നമ്മുടെ മറ്റേ അക്കൗണ്ടില്ലേ… അതീന്ന് പിന്നെയും കുറച്ച് പൈസ നഷ്ടപ്പെട്ടു…”..
ഡ്രൈവ് ചെയ്യുന്നതിനിടയിൽ സുഷമയുടെ മുഖത്തേക്ക് ശ്രദ്ധിച്ച് നോക്കി ദേവദാസ് പറഞ്ഞു..
“അയ്യോ, പിന്നെയും പൈസ പോയോ ഏട്ടാ… ?..എത്രയാ പോയത്… ?”..
പൈസ നഷ്ടപ്പെട്ട ആധിയോടെ സുഷമ ചോദിച്ചു… അവളുടെ ഭാവം കണ്ട് ദേവദാസ് ഉള്ളിൽ ചിരിച്ചു..
“ഉം… ഇപ്പോ ഒരാഴ്ചയായി… ഇരുപതിനായിരം തന്നെയാ ഇത്തവണയും പോയത്… നിനക്ക് വിഷമമാകണ്ടല്ലോന്ന് കരുതി പറയാതിരുന്നതാ… “..
“ഇതങ്ങിനെ വിട്ടാ പറ്റില്ല ഏട്ടാ… നമുക്ക് പോലീസിൽ പരാതി കൊടുക്കാം…”..
അത് കേട്ട് ദേവദാസിന് ഉറക്കെ ചിരിക്കാൻ തോന്നി..ആ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ താൻ പരാതി കൊടുക്കില്ലെന്ന് ഉറപ്പുള്ള സുഷമയാണീ പറയുന്നത്..
“അതെങ്ങിനെ ശരിയാകും… ?..
നിനക്കറിഞ്ഞൂടേ ഇത് ഏത് അക്കൗണ്ടാണെന്ന്…?”..
“ എന്ന് വെച്ച് നാൽപതിനായിരം രൂപ പോയിട്ട് മിണ്ടാതിരിക്കണോ…?”..
“സാരമില്ലെടീ… അതങ്ങ് പോട്ടെ…”..
അയാളുടെ ലാഘവത്തോടെയുടെ പറച്ചിൽ കേട്ട് സുഷമക്കുണ്ടായ അമ്പരപ്പ് ചെറുതല്ല.. അവൾ ഭർത്താവിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..നാൽപതിനായിരം രൂപ പോയിട്ടും അതിന്റെ യാതൊരു പ്രയാസവും അയാളുടെ മുഖത്തില്ലെന്ന് മാത്രമല്ല, അയാളെന്തോ സന്തോഷം അനുഭവിക്കുന്നത് പോലെയും അവൾക്ക് തോന്നി.. ഇത് ചതിയാണ്.. തനിക്കായി ഒരുക്കി വെച്ച കെണിയിൽ താൻ വീണെന്ന സന്തോഷമാണാ മുഖത്ത്..പക്ഷേ എങ്ങിനെ..?..അകാരണമായൊരു ഭയം സുഷമയെ പൊതിഞ്ഞു..
“ നമ്മളിങ്ങനെ മിണ്ടാതിരുന്നാ ശരിയാവോ ഏട്ടാ… ?..ഇനിയും അതീന്ന് പൈസ പോയാലോ…?”..
സുഷമയുടെ ശബ്ദത്തിൽ പതർച്ച വ്യക്തമായിരുന്നു.. അത് കേട്ട് ദേവദാസൊന്ന് ചിരിച്ചു..
“ഇല്ല… ഇനി നമ്മളറിയാതെ നമ്മുടെ പൈസ പോകില്ല…”..
ആ ശബ്ദം ഉറച്ചതായിരുന്നു..
“അത്… ഏട്ടനെങ്ങിനെ…
അറിയാം… ?”.
സുഷമയുടെ വാക്കുകൾ വിറച്ച് തുടങ്ങിയിരുന്നു..
“ഉം… അതൊക്കെയുണ്ട്… നമ്മുടെ ജോർജില്ലേ, അവൻ ചെറിയൊരു പണി ഒപ്പിച്ചിട്ടുണ്ട്…”..
“എ… എന്ത് പണി… ?”..
എ സി കാറിലിരുന്ന് സുഷമ കുറേശെ വിയർക്കാൻ തുടങ്ങി..
“നമ്മുടെ പൈസ നഷ്ടപ്പെട്ടത് ടൗണിലെ എ ടി എമ്മിൽ നിന്നാ… ആ സമയത്ത് അവിടെ കയറിയ കുറച്ചാൾക്കാരുടെ ഫോട്ടോ ജോർജ് സംഘടിപ്പിച്ചിട്ടുണ്ട്… നമ്മുടെ പൈസ പിൻവലിച്ച സമയത്ത് അവിടെ കയറിയത് ഒരേ ഒരാളാ… അവന്റെ ഫോട്ടോയും കിട്ടിയിട്ടുണ്ട്… ഉറപ്പില്ല,എന്നാലും അവൻ തന്നെയാവാം എന്നാണ് ജോർജിന്റെ അഭിപ്രായം…”..
സുഷമക്ക് അപകടം മണത്തെങ്കിലും അവൾ മുഖത്തത് പ്രകടിപ്പിച്ചില്ല..
“അതെങ്ങിനെയാ ഏട്ടാ… അങ്ങിനെ ഫോട്ടോയൊക്കെ കിട്ടോ… ?”..
അൽപ നേരം ഒന്ന് പതറിയെങ്കിലും സുഷമ ധൈര്യം കൈവിട്ടില്ല..
“ഉം… കിട്ടും… ആ ഫോട്ടോ എനിക്ക് കിട്ടുകയും ചെയ്തു… ദേ നോക്ക്… ഇവനാണ് ആള്… ഉറപ്പില്ല… എന്നാലും ആ സമയത്ത് ഇവനൊറ്റക്കേ ആ എ ടി എമ്മിൽ ഉണ്ടായിരുന്നുള്ളൂ… നിനക്കിനെ വല്ല പരിചയവുമുണ്ടോന്ന് നോക്കിയേ… ?”..
മൊബൈലിൽ ഒരു ഫോട്ടോ കാട്ടിക്കൊണ്ട് ദേവദാസ് ചോദിച്ചു.. സുഷമ മൊബൈൽ വാങ്ങി നോക്കി.. ദേഹമാസകലം ഒരു വിറയലുണ്ടായെങ്കിലും അതവൾ സമർത്ഥമായി മറച്ചു..
“ഇവനോ… ?.. ഇവനല്ലേ ഏട്ടാ നമ്മുടെ വീട്ടിൽ ആ ഷോകേസ് ഉണ്ടാക്കാൻ വന്നത്… ?.. ഏട്ടന് ഇവനെ മനസിലായില്ലേ… ഇവനാണോ ആ കള്ളൻ…?”..
ഭാര്യയുടെ ചങ്കൂറ്റത്തിൽ ദേവദാസിന് അൽഭുതം തോന്നി..
“ അവനാണല്ലേ ഇത്… ?.
എനിക്കൊരു സംശയമുണ്ടായിരുന്നു… ഫോട്ടോ ക്ലിയറല്ലാത്തത് കൊണ്ട് എനിക്ക് ശരിക്ക് മനസിലായില്ല…”..
