വേട്ടയാടിക്കിട്ടിയ ഇരയെ കടിച്ച് കീറും മുമ്പുള്ള വന്യമൃഗത്തിന്റെ മുരൾച്ച പോലെയാണ് ദേവദാസിന്റെ ശബ്ദം സുഷമയുടെ കാതിൽ പതിച്ചത്..തന്റെ നിയന്ത്രണത്തിൽ നിൽക്കാത്ത വിറക്കുന്ന വിരല് കൊണ്ട് സുഷമ അടുത്ത വോയ്സ് പ്ലേ ചെയ്തു..
“ശരിയാവും… നീ കുറച്ച് കഴിഞ്ഞിങ്ങ് വാ… ഞാൻ എ ടി എം കാർഡ് തന്ന് വിടാം… നീ പോയി എടുത്താ മതി… “..
വീണ്ടും ശക്തമായ പ്രഹരമേറ്റ് സുഷമ ആടിയുലഞ്ഞു.. ഇനി തനിക്ക് രക്ഷയില്ലെന്ന് അവൾക്കുറപ്പായി.. പിടിക്കപ്പെട്ടിരിക്കുന്നു.. സകല തെളിവോടെയും കൂടി തന്നെ കയ്യോടെ പൊക്കിയിരിക്കുന്നു..
“ഇനി പറ… ഈ സംസാരിക്കുന്നത് നീയല്ലേ…?”..
നെഞ്ചിന് നേരെ വരുന്ന ശക്തമായ അമ്പുകൾ പ്രതിരോധിക്കാനാവാതെ സുഷമയിരുന്ന് പുളഞ്ഞു.. നെറ്റിത്തടത്തിൽ ഉരുണ്ട് കൂടിയ വിയർപ്പ് തുള്ളികൾ താഴോട്ടൊഴൊകി.. പ്രതിരോധം നഷ്ടപ്പെട്ട അവൾ വേറെ മാർഗമില്ലാതെ തലയാട്ടി..
“നീ ആരോടാണിത് പറഞ്ഞത്… ?”..
എല്ലാമറിഞ്ഞിട്ടും, അറിഞ്ഞതെല്ലാം അംഗികരിച്ചിട്ടും ഭാര്യയെ ചോദ്യം ചെയ്യുന്നതിൽ ദേവദാസിന് വല്ലാത്തൊരു ലഹരി തോന്നി..
സുഷമ ഒന്നും മിണ്ടിയില്ല..
“ഉം… അടുത്തത് കേട്ട് നോക്ക്…”…
പിടക്കുന്ന ഹൃദയത്തോടെ അവളത് കേട്ടു..
“വേണ്ട ചേച്ചീ… ഞാനറിയാതെ ചേച്ചിയോടൊന്ന് പറഞ്ഞ് പോയതാ… എനിക്ക് ചേച്ചി പൈസയൊന്നും തരണ്ട… ഞാൻ വേറെ സംഘടിപ്പിച്ചോളാം…”..
ബാബുരാജെന്ന കാമുകന്റെ ശബ്ദം സുഷമ വ്യക്തമായി കേട്ടു .. തല ചുറ്റുന്നത് പോലെ അവൾക്ക് തോന്നി..
“ഇതാരാന്ന് നിനക്ക് മനസിലായോ… ?..
നീ പറയുന്നതിന് മറുപടിയായിട്ടാണ് ഇവനിത് പറയുന്നത്… അപ്പോ ആളെ നിനക്കറിയാതിരിക്കില്ലല്ലോ… ?”..
വലക്കണ്ണികൾ മുറുകിപ്പോയെന്ന് സുഷമക്ക് മനസിലായി.. ഇനി ഇതിൽ നിന്ന് പുറത്ത് കടക്കാനാവില്ല..
“ പറ… സത്യം തുറന്ന് പറ… ആ ബാബുരാജെന്ന് പറയുന്നവനുമായി നിനക്കെങ്ങിനെയാണ് പരിചയം… ?.
അവന് ഇത്രയും വലിയൊരു തുക കൊടുക്കാൻ മാത്രം അവനുമായി നിനക്കെന്താണ് ബന്ധം… ?”..
പതറാൻ പാടില്ലെന്ന് സുഷമയുടെ മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു.. പിടിച്ച് നിൽക്കാൻ പറ്റുന്നിടത്തോളം പിടിച്ച് നിൽക്കണം.. ബാക്കി പിന്നെ നോക്കാം..
എന്നാലും ഈ വോയ്സൊക്കെ എങ്ങിനെ ഇയാളുടെ കയ്യിൽ കിട്ടിയെന്ന് എത്ര ചിന്തിച്ചിട്ടും ഒരൂഹം പോലും അവൾക്ക് കിട്ടിയില്ല..
പൊടുന്നനെ ഇത് വരെ ഉണ്ടാകാത്തത്ര ശക്തിയിൽ സുഷമ ഞെട്ടി വിറച്ചു.. ഇത്രയും കേട്ടെങ്കിൽ ബാക്കി കൂടി ഭർത്താവ് കേട്ട് കാണില്ലേ..?. ഈശ്വരാ.. ജീവിതം തീർന്നല്ലോ..എന്തൊക്കെയാണ് കഴപ്പ് കയറി താൻ പറഞ്ഞിട്ടുള്ളത്..?..അതൊക്കെ തന്റെ ഭർത്താവ് കേട്ടാ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല..തന്റെ ജീവിതം മാത്രമല്ല, ജീവനും ഇന്നത്തോടെ തീർന്നു..
“നീ പറയുന്നോ,അതോ വണ്ടി തിരിച്ച് നിന്റെ വീട്ടിലേക്ക് വിടണോ… ?”..
ആ ചോദ്യത്തിന്റെ അർത്ഥം സുഷമക്ക് കൃത്യമായും മനസിലായി..
“ അത്… നമ്മുടെ… വീട്ടിൽ… പണിക്ക് വന്ന്… പരിചയമുണ്ട്…”..
ചിതറിപ്പോയ വാക്കുകളോടെ സുഷമ പറഞ്ഞു..
“ആ പരിചയം വെച്ചാണോ നാൽപതിനായിരം രൂപ നീ അവന് കൊടുത്തത്… ?”..
“അത്… അവൻ…തിരിച്ച് തരാന്ന് പറഞ്ഞപ്പോ…”..
“എന്നിട്ടവൻ തിരിച്ച് തന്നോ… ?”..
സുഷമ മിണ്ടിയില്ല.. അവൾ ശരിക്കും ഭയപ്പെട്ടിരുന്നു.. പൈസയുടെ കാര്യമൊന്നും അവൾക്ക് വിഷയമേ ആയിരുന്നില്ല..എന്തേലും പറഞ്ഞ് നിൽക്കാം… പക്ഷേ, വേറെന്തെങ്കിലും ഭർത്താവ് കേട്ടോന്നാണ് അവൾ ഭയപ്പെട്ടത്..
“ഇല്ല…തരാന്ന് പറഞ്ഞിട്ടുണ്ട്…”..
“എന്നോട് ചോദിക്കാതെ നീയെന്തിനാ അവന് പൈസ കൊടുത്തത്… ?..
