പിന്നിൽ നിന്നും മീര വിളിച്ചു.
“എന്തായി?”
ലക്ഷ്മി മറുപടി പറഞ്ഞില്ല.
അവൾ നേരെ കൊറിഡോറിലേക്ക് നടന്നു.
അർജുനെ അന്വേഷിച്ച്.
പക്ഷേ ക്ലാസ് റൂമിൽ ഇല്ല.
കാന്റീനിൽ ഇല്ല.
ലൈബ്രറിയിൽ ഇല്ല.
ഡിപ്പാർട്ട്മെന്റിനടുത്തും ഇല്ല.
അവൾ ഓഫീസ് വരെ ഓടിച്ചെന്നു.
“അജു എവിടെ?”
അഖിൽ തലകുലുക്കി.
“ഇപ്പോൾ പോയി.”
“എവിടേക്ക്?”
“വീട്ടിലേക്ക് തോന്നുന്നു.”
ലക്ഷ്മിയുടെ നെഞ്ച് ഒന്ന് പിടഞ്ഞു.
“അവന്റെ വീട് എവിടെയാണ്?”
അഖിൽ കുറച്ചുനേരം മിണ്ടാതെ നിന്നു.
പിന്നെ ചിരിച്ചു.
“എനിക്കറിയില്ല.”
“എന്ത്?”
“സത്യം.”
“നീ അവന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ?”
“അതെ. പക്ഷേ അവൻ വീടു കാണിച്ചിട്ടില്ല.”
ലക്ഷ്മി
കുറച്ചുനേരം അവനെ തുറിച്ചു നോക്കി.
“നിങ്ങളെപ്പോലത്തെ ആണ്‍പിള്ളേരെ പഠിക്കാൻ വിടുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”
“എനിക്കും മനസ്സിലാകുന്നില്ല.”
ഇതുപറഞ്ഞിട്ടും അഖിൽ ചിരിക്കുകയായിരുന്നു.
സാധാരണ സമയമായിരുന്നെങ്കിൽ ലക്ഷ്മിയും ചിരിച്ചേനേ.
പക്ഷേ ഇപ്പോൾ അവൾക്ക് അതിനുള്ള മനോഭാവം ഇല്ലായിരുന്നു.
നേരെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് നടന്നു.
അവിടെ ഇരുന്നിരുന്ന പ്യൂൺ ലക്ഷ്മിയെ കണ്ട് എഴുന്നേറ്റു.
കാരണം കോളേജിലെ പകുതി സ്റ്റാഫും ലക്ഷ്മിയെ അറിയാമായിരുന്നു.
മറക്കാൻ പറ്റാത്ത ശബ്ദമായിരുന്നു അവളുടേത്.
“എന്താ മോളെ?”
“ഒരു സഹായം വേണം ചേട്ടാ.”
“പറയൂ.”
അവൾ കൈയിൽ നിന്നും വാച്ച് ഊരിയെടുത്തു.
ഒരു വിലകൂടിയ സ്മാർട്ട് വാച്ച്.
“ഇത് പണയം അല്ല.”
പ്യൂൺ ഞെട്ടി.
“എന്താ?”
“ഇത് ഗിഫ്റ്റാണ്.”
“എന്തിനു?”
“ഒരു അഡ്രസ് വേണം.”
പതിനഞ്ച് മിനിറ്റിന് ശേഷം അവർക്ക് അർജുന്റെ അഡ്രസ് കിട്ടി.
അഖിൽ ഇപ്പോഴും വിശ്വസിച്ചിരുന്നില്ല.
“നീ ശരിക്കും അവന്റെ വീട്ടിലേക്കാണോ പോകുന്നത്?”
“അതെ.”
“നിനക്ക് വട്ടാണ്.”
“എനിക്കറിയാം.”
“എന്നെയും വലിച്ചിഴക്കണ്ട.”
“ബൈക്ക് എടുത്തിറക്ക് അഖിൽ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ.“
വഴിയിൽ മുഴുവൻ അഖിൽ സംസാരിച്ചുകൊണ്ടിരുന്നു.
പക്ഷേ ലക്ഷ്മി മിണ്ടിയില്ല.
അവളുടെ മനസ്സിൽ വീണ്ടും വീണ്ടും ആ രംഗം മാത്രം.
“എനിക്ക് ഈയൊരു സ്കോളർഷിപ്പ് എന്താണെന്ന് നിനക്ക് അറിയില്ല.”
അവൾക്ക് ആദ്യമായി മനസ്സിലായി.
അർജുൻ തന്നെ പോലെ അല്ല.
അവൻ മാർക്കിന് വേണ്ടി പഠിക്കുന്നില്ല.
അവന് അതിന്റെ ആവശ്യമുണ്ട്.
അവൾ ഇതുവരെ അത് ചിന്തിച്ചിട്ടുപോലുമില്ല.
ഒടുവിൽ അവർ അർജുന്റെ വീട്ടിന്റെ അടുത്തെത്തി.
അഖിൽ ബൈക്ക് നിർത്തി.
“ഇവിടെയാണോ?”
ലക്ഷ്മി ഒന്നും പറഞ്ഞില്ല.
കാരണം മുന്നിൽ കണ്ട കാഴ്ച അവളെ മിണ്ടാതാക്കിയിരുന്നു.
പഴയ ഒരു
തറവാട്.
ചുമരുകളിലെ പെയിന്റ് ഇളകിപ്പോയിട്ടുണ്ട്.
മുറ്റത്ത് പുല്ലുകൾ വളർന്നിരിക്കുന്നു.
ഗേറ്റിന്റെ ഒരു ഭാഗം ചെരിഞ്ഞുനിൽക്കുന്നു.
അവൾ പതിയെ മുന്നോട്ട് നടന്നു.
അപ്പോഴാണ് ചുമരിൽ ഒട്ടിച്ചിരിക്കുന്ന പേപ്പർ അവളുടെ ശ്രദ്ധയിൽ പെട്ടത്.
ബാങ്ക് നോട്ടീസ്.
ജപ്തി നോട്ടീസ്.
അവളുടെ തൊണ്ട വരണ്ടു.
അവൾ പതുക്കെ ഗേറ്റിനടുത്തു നിന്നു.
അർജുൻ ഒരിക്കൽ പോലും തന്റെ വീട്ടിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.
വീട്ടിലെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ വന്നാൽ എപ്പോഴും വിഷയം മാറ്റും.
ഇപ്പോൾ കാരണം മനസ്സിലായി.
“മോളെ.”
ഒരു വയസ്സായ മനുഷ്യന്റെ ശബ്ദം.
അടുത്ത വീട്ടുകാരനായിരുന്നു.
“ആരെയാ അന്വേഷിക്കുന്നത്?”
ലക്ഷ്മി തിരിഞ്ഞു.
“അർജുനെ.”
“അജുവിനെയോ?”
“അതെ.”
“കോളേജിൽ നിന്നാണോ?”
അവൾ തലകുലുക്കി.
ആ മനുഷ്യൻ പെട്ടെന്ന് മിണ്ടാതായി.
“നല്ല ചെക്കനാണ്.”
അത് പറഞ്ഞപ്പോൾ സ്വരത്തിൽ സ്നേഹം ഉണ്ടായിരുന്നു.
“അറിയാമോ അവനെ?”
“കുട്ടിക്കാലം മുതൽ.”
അഖിലും ശ്രദ്ധയോടെ കേൾക്കുകയായിരുന്നു.
പിന്നീട് ആ മനുഷ്യൻ പറഞ്ഞ ഓരോ കാര്യവും ലക്ഷ്മിയെ നിശ്ചലമാക്കി.
അച്ഛന്റെ മരണത്തെക്കുറിച്ച്.
കടങ്ങളെക്കുറിച്ച്.
ജപ്തിയെക്കുറിച്ച്.
അമ്മയുടെ കഷ്ടപ്പാടുകളെക്കുറിച്ച്.
ദിവ്യയുടെ വിവാഹം മുടങ്ങിയ കഥകളെക്കുറിച്ച്.
പഠിക്കുന്നതിനൊപ്പം അർജുൻ ചെയ്ത ജോലികളെക്കുറിച്ച്.
സ്കോളർഷിപ്പുകൾക്ക് വേണ്ടി അവൻ എത്ര കഷ്ടപ്പെട്ടുവെന്നതിനെക്കുറിച്ച്.
