മൊബൈലിൽ നേർത്ത ശബദത്തിൽ മുരുകൻ കട്ടാക്കടയുടെ സൂര്യകാന്തിനോവ് എന്ന കവിത കേൾക്കുകയാണ്ഗോപീകൃഷ്ണൻ മാഷ്..
നേരം രാത്രി പതിനൊന്നര മണിയായി..
മാഷിനിത് പതിവാണ്..ഒന്ന് രണ്ട് മണിക്കൂർ കണ്ണടച്ച് കിടന്ന് കവിത കേൾക്കും..
പതിയെ ഒപ്പം മൂളുകയും ചെയ്യും.. കവിതയും കേട്ട് കൊണ്ടാണ് മാഷ് ഉറങ്ങുക..
രാവിലെ ഉണർന്നാലും കുറച്ച് കവിത കേൾക്കും..
വർഷങ്ങളായുള്ള ശീലമാണത്..
കണക്ക് അദ്ധ്യാപകനായ ഗോപിമാഷിന് കവിത എഴുതാനറിയില്ലെങ്കിലും കേട്ടാസ്വദിക്കും..നന്നായി ആലപിക്കുകയും ചെയ്യും..
ഇപ്പോഴത്തെ ഏകാന്ത ജീവിതത്തിൽ ആകെയുള്ള കൂട്ടും ഈ കവിത മാത്രമാണ്..
സ്വന്തം നാട്ടിൽ നിന്നും ഏകദേശം ഇരുനൂറ് കിലോമീറ്ററുകളോളം ദൂരത്തിലാണ് മാഷ് ജോലി ചെയ്യുന്ന സ്കൂൾ..
ഗോപിമാഷ് ചോദിച്ച് വാങ്ങിച്ച ട്രാൻസ്ഫറാണിങ്ങോട്ട്..
പട്ടണത്തിൽ നിന്നും കുറച്ചുള്ളിലേക്ക് മാറിയുള്ള ഒരു ഗ്രാമം..
വികസനം വന്ന് തുടങ്ങുന്നേയുളളൂ ആ ഗ്രാമത്തിലേക്ക്..
എങ്കിലും അത്യാവശ്യ സൗകര്യങ്ങളൊക്കയുണ്ട്..
മൂന്ന് ഭാഗവും മലകളും, ഒരു ഭാഗം നിറഞ്ഞൊഴുകുന്ന പുഴയുമുള്ള സുന്ദരമായ കേരളീയ ഗ്രാമം..
സദാ പച്ചപ്പ് നിറഞ്ഞ തണുത്ത അന്തരീക്ഷമാണ്..
രണ്ട് പലചരക്ക് കടയും, ഒരു ബേക്കറിയും, ഒരു ഹോട്ടലും, ഇവിടെയുണ്ട്..
ഒരു യു പി സ്കൂളും, ഒരംഗൻവാടിയും, ഹെൽത്ത് സെന്ററും, റേഷൻ കടയുമുണ്ട്..
മുഴുവൻ ദിവസവും തുറക്കുന്ന ചിക്കൻ സ്റ്റാളും, ആഴ്ചയിൽ രണ്ട് ദിവസം മാത്രം തുറക്കുന്ന ബീഫ് സ്റ്റാളുമുണ്ട്…
ദിവസവും രണ്ട് മീൻ വണ്ടി ഗ്രാമത്തിലേക്ക് വരും..
നല്ല പണക്കാരും, ഇടത്തരക്കാരും, പാവപ്പെട്ടവരും ഉണ്ടിവിടെ…
എങ്കിലും അവരെല്ലാവരും സ്നേഹത്തിലും സൗഹാർദ്ദത്തിലുമാണ് കഴിയുന്നത്..
ഗ്രാമത്തിന്റെ തിലകക്കുറി പോലെ ഒരു വായനശാലയമുണ്ട്..
ജൂബിലി ഗ്രന്ധാലയം…
അതാണ് ഗ്രാമത്തിന്റെ മർമ്മം..
ഗ്രാമത്തിലെ ഏത് നല്ല കാര്യവും തുടങ്ങുന്നത് ഈ വായനശാലയിൽ നിന്നാണ്..
പുതു തലമുറക്ക് വായന അന്യം നിന്നെങ്കിലും പഴയ തലമുറ ഇപ്പോഴും വായനയിൽ തൽപരരാണ്..
സോഷ്യൽ മീഡിയയിലൂടെ ഈഗ്രാമത്തെ കുറിച്ചറിഞ്ഞ ഗോപി മാഷ് ഇവിടേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോരുകുകയായിരുന്നു..
നാട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യം വന്നത് കൊണ്ടാണ് മാഷ് ട്രാൻസ്ഫർ ചോദിച്ച് വാങ്ങിയത്..
നാൽപത്തിരണ്ട് വയസുണ്ട് മാഷിന്..
ഭാര്യയും ഒരു കുട്ടിയുമുണ്ട്..
അമ്മയുമുണ്ട്..
വീടിന് തൊട്ടടുത്ത സ്കൂളിൽ പതിനൊന്ന് വർഷം മാഷ് പഠിപ്പിച്ചു.. ജോലി കിട്ടിക്കഴിഞ്ഞ് മുപ്പത്തി രണ്ടാം വയസിലാണ് വിവാഹിതനാകുന്നത്..
മുപ്പത്തിനാലാം വയസിൽ ഒരാൺകുട്ടിയുടെ അച്ചനുമായി..
സുഖകരവും, സന്തോഷകരവുമായ ജീവിതം.. ഗോപിമാഷിനേക്കാൾ ഏഴ് വയസിന് ഇളയതാണ് ഭാര്യ ഷൈലജ..
അവൾക്ക് തുടർന്നും പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോ ഒരു കുട്ടിയായതിന് ശേഷം ഗോപീകൃഷ്ണൻ അവളെ ടൗണിലുള്ള പി സ് സി കോച്ചിംഗ് സെന്ററിൽ ചേർത്തു..
കുട്ടിയെ അമ്മയെ ഏൽപിച്ച് ഷൈലജ കോച്ചിംഗ് സെന്ററിലേക്ക് പോയിത്തുടങ്ങി..
രണ്ട് മണിക്ക് തിരിച്ച് വരുന്ന ഷൈലജ മൂന്ന് മണിയും, നാല് മണിയും, പിന്നെ പിന്നെ ഇരുട്ടുവോളവും വൈകി വീട്ടിലേക്ക് വരാൻ തുടങ്ങിയപ്പഴും ഗോപീകൃഷ്ണനും, അമ്മക്കും സംശയമൊന്നും തോന്നിയില്ല.. അവൾ പറയുന്ന കാരണങ്ങൾ അവർ വിശ്വസിച്ചു..
എന്നാൽ ഒരു ദിവസം രാത്രിയായിട്ടും അവൾ വീട്ടിലേക്ക് വന്നതേയില്ല..
കൂട്ടുകാരെയും കൂട്ടി ഗോപീകൃഷ്ണൻ നടത്തിയ അന്വോഷണത്തിൽ, ഓട്ടോ ഡ്രൈവർ സന്തോഷിന്റെ കൂടെ അവൾ ഒളിച്ചോടിപ്പോയതായി അറിഞ്ഞു..
സന്തോഷ് അവരുടെ അയൽവാസി തന്നെയാണ്.. ഏത് കാര്യത്തിനും അവനെയാണ് വിളിക്കാറ്..
ഗോപിമാഷ് തളർന്ന് പോയി..
അയാളിതൊരിക്കലും കരുതിയതല്ല..
ഷൈലജയെ അയാൾ അങ്ങേയറ്റം സ്നേഹിച്ചിരുന്നു..
സന്തോഷിനേയും ഒരു അനിയനെപ്പോലെയാണ് അയാൾ കണ്ടത്..
മൂന്നാം ദിവസം സ്റ്റേഷനിൽ ഹാജരായ സന്തോഷും,ഷൈലജയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു..
തൽക്കാലം കുട്ടിയേയും അവരോടൊപ്പം വിട്ടു..
