“മോളേ ചായ എടുക്ക്.” അച്ഛൻ നയനയോട് പറഞ്ഞു. “ദേ ഇപ്പൊ കൊണ്ട് വരാം. അമ്മക്ക് മധുരം ആവാല്ലോ അല്ലേ.” പിന്നെന്താ ആയിക്കോട്ടെ. അന്ന് ഇവിടെ വന്നപ്പോ കുടിച്ചതാ മോൾടെ ചായ ഇന്ന് വീണ്ടും കുടിക്കാം. അമ്മ അവളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. അവളും ചിരിച്ചു. “അരവിന്ദേട്ടന് പഞ്ചാര ആവാല്ലോ അല്ലേ?” അവൾ എന്നെ നോക്കി ആക്കി ഒരു ചിരി ചിരിച്ചു പതിയെ ചോദിച്ചു. “ഓ സാരമില്ല നല്ലോണം ഇട്ടോളൂ.” ഞാനും വിട്ട് കൊടുത്തില്ല. അവൾ ആരും കാണാതെ എന്നെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി അടുക്കളയിലേക്ക് പോയി.
അവൾ പോയതും ഞാൻ അമ്മയോട് കാര്യം സംസാരിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. അച്ഛൻ അപ്പോഴും ഞങ്ങളോട് സംസാരിച്ചുകൊണ്ടേ ഇരുന്നു.
“അല്ല മോൾക്ക് കല്യാണം നോക്കി തുടങ്ങിയില്ലേ?” ഒരു ഗ്യാപ് കിട്ടിയപ്പോൾ അമ്മ കേറി ഹെഡ് ചെയ്തു.
“നോക്കുന്നുണ്ട്. അവൾക്ക് പക്ഷേ ഒന്നിനും താല്പര്യം ഇല്ല. ആര് വന്നാലും എന്തെങ്കിലും ഒക്കെ കുറ്റം കണ്ട് പിടിച്ചു പറഞ്ഞു വിടും. ഇവിടുന്ന് എങ്ങോട്ടും പോകണ്ട എന്നാ അവൾ പറയണത്.” അച്ഛന്റെ ശബ്ദത്തിൽ ഒരു നിരാശയും മകളോട് ഉള്ള സ്നേഹവും കലർന്നിരുന്നു.
“ഒക്കെ ശെരിയാവും. അച്ഛനെ വിട്ട് പോകാൻ അവൾക്കും കാണില്ലേ ബുദ്ധിമുട്ട്.” “അതൊക്കെ ശെരിയാണ് പക്ഷേ എന്നും അങ്ങനെ പറ്റുവോ എനിക്ക് എന്തെങ്കിലും വന്നാൽ പിന്നെ എന്റെ മോള് ഒറ്റക്കാവും. ബന്ധുക്കൾ എന്ന് പറയാൻ ആരും തന്നെ ഞങ്ങൾക്ക് ഇല്ല. എനിക്ക് അവളും അവൾക്ക് ഞാനും.” എനിക്ക് എന്തോ അതൊക്കെ കേട്ട് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി. ഇതുവരെ വന്ന ആലോചനകൾ എല്ലാം അച്ഛന് വേണ്ടി സ്വയം മുടക്കിയ ഒരാൾ എന്റെ കൂടെ ജീവിക്കണം എന്ന് പറയുകയാണെങ്കിൽ അവൾക്ക് ഞാൻ അവളുടെ അച്ഛനോളം തന്നെ പ്രിയപ്പെട്ടത് ആവണമല്ലോ. അതോർത്തപ്പോൾ എന്തോ എനിക്ക് നയനയോട് ഒന്നുകൂടി ഇഷ്ടം തോന്നി. ഇവളെ ഒരിക്കലും നഷ്ടപ്പെടുത്തി കളയാൻ എന്റെ മനസ്സ് അനുവദിച്ചില്ല.
“ഇന്നും ഒരു കൂട്ടർ വരുന്നുണ്ട് മോളെ കാണാൻ. എന്റെ ഒരു സുഹൃത്ത് വഴി വന്ന ആലോചന ആണ്. പയ്യൻ എഞ്ചിനീയർ ആണ്. അവർ വൈകിട്ട് എത്തും എന്നാണ് പറഞ്ഞത്.” അച്ഛൻ പറഞ്ഞത് കേട്ട് അമ്മ ഒന്ന് ഞെട്ടി. ഞാൻ പക്ഷേ അത് പ്രതീക്ഷിച്ചു ഇരുന്നത് കൊണ്ട് ഞെട്ടിയില്ല.
പെട്ടന്ന് അത് കേട്ടപ്പോൾ എന്ത് പറയണം എന്ന് അമ്മയും ഒന്ന് ശങ്കിച്ചു. അപ്പോഴേക്കും നയന ചായയും ആയി എത്തി. എല്ലാവർക്കും ചായ കൊടുത്ത് അവസാനം എന്റെ അടുത്ത് എത്തി. ഞാൻ ചായ എടുത്ത് അവളുടെ മുഖത്ത് നോക്കിയതും അവളൊന്നു കണ്ണിറുക്കി കാണിച്ചിട്ട് ഒന്നും അറിയാത്ത പോലെ അമ്മയുടെ അടുത്ത് പോയിരുന്നു.
അൽപനേരം ആരും ഒന്നും സംസാരിച്ചില്ല. അച്ഛൻ പതിയെ ചായ ഊതി ഊതി കുടിക്കാൻ തുടങ്ങി. എനിക്ക് എന്താ ചെയ്യണ്ടേ എന്നറിയാത്ത ഒരു അവസ്ഥ. നയനയും അത്പോലെ തന്നെ ആയിരുന്നു. ഈസി ആയി തീർക്കാൻ കഴിയും എന്ന് കരുതിയ ഒരു വിഷയം പെട്ടന്ന് ആണ് അതിന്റെ സ്വഭാവം മാറിയത്.
അമ്മ ഒന്ന് ആലോചിച്ചിട്ട് നയനയെ നോക്കി. അവൾക്ക് നെഞ്ചിടിപ്പ് ഏറി. അടുത്ത നിമിഷം അമ്മ നയനയുടെ കയ്യിൽ അമർത്തി പിടിച്ചു. “എനിക്ക് തരുവോ ഈ മോളെ? ഞാൻ നോക്കിക്കോളാം എന്റെ സ്വന്തം മോളായിട്ട്!!!” അമ്മയുടെ ഉറച്ച ശബ്ദം ആ മുറിയിൽ അലയടിച്ചു. ഞങ്ങൾ എല്ലാവരും ഒന്ന് ഞെട്ടി. അമ്മയെ ഇതിനായി കൂട്ടികൊണ്ട് വന്ന ഞാനും, അതിനു കൂട്ട് നിന്ന നയനയും വരെ ഞെട്ടി. അച്ഛൻ എല്ലാവരെയും ഒന്ന് നോക്കി. അദ്ദേഹം ഇപ്പോഴും താൻ കേട്ടത് ശെരിയോ തെറ്റോ എന്ന് മനസ്സിൽ കണക്ക് കൂട്ടി നോക്കുകയായിരുന്നു.
അച്ഛൻ മറുപടി പറയാൻ എടുക്കുന്ന ഓരോ നിമിഷവും എനിക്കും നയനക്കും ഓരോ യുഗങ്ങൾ പോലെ തോന്നി.
“അരവിന്ദ് നല്ല പയ്യനാണ്, എനിക്കറിയാം അവൻ അവളെ പൊന്നുപോലെ നോക്കും എന്ന്. പിന്നെ ഇതിലും നല്ലൊരു അമ്മയെ എന്റെ മോൾക്ക് കിട്ടില്ല. പക്ഷേ അവളുടെ സന്തോഷം ആണ് എനിക്ക് വലുത് അത്കൊണ്ട് തന്നെ മോളുടെ സമ്മതം ഉണ്ടെങ്കിൽ പിന്നെ എനിക്ക് വേറൊന്നും നോക്കാൻ ഇല്ല.”
അടുത്ത ഊഴം നയനയുടെ ആയിരുന്നു. അമ്മയുടെയും അച്ഛന്റെയും കണ്ണുകൾ അവളിൽ എത്തി നിന്നു. ഇപ്പൊ എനിക്ക് ഉറപ്പായി ഈ കല്യാണം നടക്കും എന്ന്.
