അടഞ്ഞു വരുന്ന മിഴികൾ ബദ്ധപ്പെട്ട് ട്രീസ വലിച്ചു തുറന്നു…
“” എനിക്കറിയാമായിരുന്നു……………..””
വാതിൽ വലിച്ചു തുറന്ന് രാജീവ് അവളെയും കൊണ്ട് സിറ്റൗട്ടിലേക്കിറങ്ങി…
ട്രീസയുടെ ശരീരത്തിന്റെ ഭാരമേറുന്നതും തണുത്തു തുടങ്ങുന്നതുമറിഞ്ഞ രാജീവിന് ഒരുൾക്കിടിലമുണ്ടായി… ….
“” ഈശ്വരാ………..””
മദിച്ചു നടന്ന ദിനരാത്രങ്ങളിൽ, എന്നോ മറന്നു പോയ പ്രപഞ്ച ശക്തിയെ അയാൾ അറിയാതെ വിളിച്ചു പോയി…
ഹാളിൽ നിന്ന് പുറത്തേക്ക് വീഴുന്ന വെളിച്ചം മാത്രം മുറ്റത്തേക്ക് പാളി വീഴുന്നുണ്ടായിരുന്നു…
സ്റ്റെപ്പിറങ്ങാൻ, ഇരുട്ടുമായി പൊരുത്തപ്പെടാൻ അര നിമിഷം അയാൾക്ക് വേണ്ടി വന്നു…
“” രായാ……. വേ………. ഞാം മരിക്ക്യോ………. “
മരണം തളർത്തിത്തുടങ്ങുന്ന ട്രീസയുടെ തണുത്ത സ്വരം കേട്ടതും രാജീവ് മിന്നലടിച്ചതു പോലെ വിറച്ചു……
ഒന്നുറക്കെ അലറിക്കരയാൻ അയാൾ കൊതിച്ചു… ….
“” ഇല്ല മോളേ………..”.
അവളെ പൂണ്ടടക്കം പിടിച്ച് അയാൾ വാരിപ്പിടിച്ച് ചുംബിച്ചു…
തന്റെ പുറത്തേക്ക് വീണു പരക്കുന്നത് ട്രീസയുടെ ചോരയാണെന്ന നടുക്കത്തോടെ, കാറിന്റെ പിൻ വാതിൽ വലിച്ചു തുറന്ന് രാജീവ് അവളെ അകത്തേക്കിരുത്തി……
ഇരുട്ട് അയാളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു…
കാറിന് ഓടി വലം വെച്ച് , ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറക്കാനാഞ്ഞ രാജീവ് തലയ്ക്കടിയേറ്റ് കാറിനു മുകളിലേക്ക് വീണു…
“” ഹമ്മേ………”
ബോണറ്റിനു മുകളിലൂടെ അയാളുടെ മുഖത്തിരുന്ന ഗ്ലാസ്സ് , തെന്നിയിറങ്ങി ഇന്റർലോക്കിനു മുകളിലേക്ക് വീണു…
അടി എവിടുന്നാണെന്നോ, ആരാണെന്നോ മനസ്സിലാകാതെ, തലയ്ക്കകത്തെ പെരുപ്പു മാറാതെ, രാജീവ് കാറിൽ കൈ കുത്തി പതിയെ തിരിഞ്ഞു..
ഇന്റർലോക്ക് ബ്രിക്സ് പിടിച്ച ഒരു കൈയ്യാണ് രാജീവ് ആദ്യം കണ്ടത്…
തുറന്ന വാതിലിലൂടെ പുറത്തേക്ക് പരന്ന വെളിച്ചത്തിലേക്ക് , പിന്നാലെ തീ പിടിച്ച ഒരു മുഖം വന്നു…
വിനയചന്ദ്രൻ……..!
കണ്ണു ചിമ്മി രാജീവ് ഒന്നുകൂടി അയാളെ നോക്കി… ….
ഇരുട്ടിൽ പ്രേതം പോലെ നിൽക്കുന്നത് വിനയചന്ദ്രൻ നിൽക്കുന്നു…
“” എങ്ങോട്ടാ രാജീവേ ധൃതിയിൽ……….?””
ചോദ്യത്തോടെ വിനയചന്ദ്രൻ മുന്നോട്ട് ഒരടി വെച്ചു…
കാറിനുള്ളിൽ നിന്ന് ട്രീസയുടെ ഞരക്കവും മൂളലും രാജീവ് കേട്ടു…
ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെ രാജീവ് നിസ്സഹായനായി അയാളെ നോക്കി…
“ വിനയേന്ദ്രാ………. എനിക്കവളെ രക്ഷിക്കണം… “
“” ആദ്യം നീ രക്ഷപ്പെടുമോന്ന് നോക്കടാ നായേ……………..?””
പറഞ്ഞതും വിനയചന്ദ്രൻ കൈ വീശി…
രാജീവിന്റെ ഇടത്തെ താടിയെല്ലും ചെവിയും കൂട്ടി ബ്രിക്സ് ശക്തിയിലടിച്ചു…
പിടി വിട്ട് രാജീവ് ഡോറിലൂടെ നിലത്തേക്കൂർ ന്നു…
കൊട്ടിയടച്ചു പോയ അയാളുടെ ചെവിയിലേക്ക് , പതിയെ ഒരിരമ്പം വന്നു തുടങ്ങി… ….
ഒരു നിമിഷത്തിനകം ട്രീസ കാറിനകത്തു നിന്ന് ഊർദ്ധ്വൻ വലിക്കുന്നത് രാജീവ് കേട്ടു…
ട്രീസയും പോവുകയാണ്……..!
പണവും വാഹനവും അടുത്ത് ഹോസ്പിറ്റലും ഉണ്ടെന്നിരിക്കെ, നിസ്സഹായതയുടെ പടുകുഴിയിൽ കിടന്ന് അയാളുടെ ഹൃദയം, ഹൃദയം മാത്രം വിലപിച്ചു കൊണ്ടിരുന്നു…
“” കൊള്ളി വെയ്ക്കാനുള്ളവനെ കൊല്ലാൻ തുനിഞ്ഞ നീ ഇതിൽക്കുറഞ്ഞതൊന്നും അർഹിക്കുന്നില്ല രാജീവേ………. “
ഗഹ്വരത്തിൽ നിന്നെന്നപോലെ വിനയചന്ദ്രന്റെ സ്വരം രാജീവ് കേട്ടു..
അടിയേറ്റ് കലങ്ങിയ അയാളുടെ ബോധത്തിലേക്ക് അഭിരാമിയുടെയും മകന്റെയും മുഖം കടന്നു വന്നു…
“” നിന്റെ ഭീഷണി കേട്ട് ഊരും വാരിപ്പിടിച്ചോടിയ ഒരമ്മയുടെയും മകന്റെയും അവസ്ഥ, കുമ്പസാരിപ്പിച്ചിട്ടാ ഞാൻ കാഞ്ചനയെ അങ്ങ് തീർത്തത്… …. “
പ്രതീക്ഷിച്ചതാണെങ്കിലും രാജീവ് വിനയചന്ദ്രന്റെ വാക്കുകൾ കേട്ടതും ചോരയിറ്റു വീഴുന്ന മുഖമുയർത്തി ഒന്ന് നോക്കി…
ശരീരവും മനസ്സും ഒരുപോലെ തകർന്ന രാജീവ് അയാളെ നോക്കിയതല്ലാതെ മിണ്ടിയില്ല…
ഇന്റർലോക്കും കയ്യിൽ പിടിച്ചു തന്നെ, വിനയചന്ദ്രൻ കാൽമുട്ടുകൾ മടക്കി രാജീവിനു മുൻപിലേക്കിരുന്നു…
“” ആരെയും കൊല്ലാതിരിക്കാൻ ആവത് ശ്രമിച്ചവനാ ഞാൻ… പക്ഷേ, എന്റെ ജീവൻ കൂടെ നീ എടുക്കാൻ തുനിഞ്ഞപ്പോൾ… “”
