പക്ഷേ എല്ലായ്പ്പോഴും ദീപ്തിയുടെ മുൻഗണന ധന്യയോട് ഒപ്പം സമയം ചെലവഴിക്കുന്നതിൽ ആയിരുന്നു. ഉറങ്ങുമ്പോൾ പോലും ധന്യയോട് ചേർന്നു കിടക്കാൻ അവൾ ശ്രദ്ധിച്ചു. എങ്കിലും തന്നിൽനിന്ന് ധന്യയ്ക്ക് കിട്ടുന്ന അമിതപരിഗണന അവളെ അലോസരപ്പെടുത്താതെയും ദീപ്തി മുൻകരുതൽ എടുത്തു. ധന്യയാകട്ടെ താൻ ദീപ്തിക്ക് നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്തു — യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ ഏറിയ സമയവും ആ രണ്ട് കൂട്ടുകാരികൾ ഒന്നിച്ച് ആയിരുന്നു.
ആ ഉല്ലാസയാത്രയ്ക്ക് ഇടയിൽ രണ്ട് കൊച്ചു സംഭവങ്ങൾ നടന്നു.
അടിപൊളി പാട്ടുകൾക്ക് ഒപ്പം ഡാൻസ് ചെയ്ത് തളർന്ന് എല്ലാവരും വിശ്രമിക്കുന്ന സമയത്ത് ആയിരുന്നു ഒന്നാമത്തെ സംഭവം. രാത്രി. ഏതോ ചുരം കയറുന്ന ബസ്സിലെ മ്യൂസിക് സിസ്റ്റത്തിൽ ഇപ്പോൾ പ്ലേ ചെയ്യപ്പെടുന്നത് പ്രശാന്തമായ ഗാനങ്ങളാണ്.
“കുക്കൂ കുക്കൂ കുയിലേ എൻ്റെ കൈ നോക്കുമോ … .”
സ്പീക്കറിലൂടെ ആ പാട്ട് ഒഴുകി വന്നപ്പോൾ ധന്യയോട് സംസാരിച്ചുകൊണ്ടിരുന്ന ദീപ്തിയുടെ മുഖത്ത് സന്തോഷത്തിൻ്റെ പ്രകാശം പരന്നു.
“ ഹായ് … എനിക്കീ പാട്ടെന്തിഷ്ടാന്നോ!” അവൾ പറഞ്ഞു.
“അതെന്നാ ഇതിനോടൊരു പ്രത്യേക ഇഷ്ടം?” ധന്യക്ക് കൗതുകം.
അവളോട് കൈ കൊണ്ട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് ദീപ്തി ഏതാനും നിമിഷങ്ങൾ കണ്ണുകൾ അടച്ച് പാട്ടിൽ ലയിച്ച് ഇരുന്നു; അവളുടെ ഇരിപ്പും കൈയുടെയും തലയുടെയും ചലനങ്ങളും നോക്കിക്കൊണ്ട് ഒരു പുഞ്ചിരിയോടെ ധന്യയും.
“ഈ പാട്ടിൻ്റെ പ്രത്യേകതയെന്നാന്നോ?” പല്ലവി കഴിഞ്ഞ് അനുപല്ലവി തുടങ്ങുന്നതിന് മുൻപ് കണ്ണുകൾ തുറന്ന് ദീപ്തി ചോദിച്ചു.
“എന്നാ?”
“ഒരു ഇമാജിനറി കാമുകനെ സങ്കല്പിച്ചോണ്ട് നായിക പാടുന്ന രീതീലൊള്ള ഒത്തിരി പാട്ടില്ലേ മലയാളത്തിൽ? പക്ഷേ നായകൻ അതുപോലെ ഇമാജിനറി കാമുകിയെ ഓർത്തോണ്ട് പാടുന്ന പാട്ട് ഇതും പിന്നെ ‘താമസെമെന്തേ വരുവാനും’ മാത്രേ ഒള്ളു.”
ധന്യ അല്പം ആലോചിച്ചു. “അല്ലല്ലോ — ‘പിന്നെയും പിന്നെയും’ ഇല്ലേ? ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തി’ലെ?” പെട്ടെന്ന് ഓർമ്മ വന്ന ഒരു ഉദാഹരണം അവൾ സൂചിപ്പിച്ചു.
“അത് പക്ഷേ യൂണിസെക്സ് പാട്ടല്ലേ? കാമുകിയെന്നോ കാമുകനെന്നോ ക്ലിയറായിട്ട് പറയുന്നില്ലല്ലോ.”
“ഓ അങ്ങനെ … ഹ്മ്ം.”
അതും പിന്നെ ഏതാനും പാട്ടുകളും കൂടി കഴിഞ്ഞ് “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ” എന്ന പാട്ട് വന്നപ്പോൾ പ്രഭാ വർമ്മയുടെ അതിന് ആധാരമായ “മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും” എന്ന കവിതയെക്കുറിച്ച് ദീപ്തി വാചാലയായി. ഇടയ്ക്ക് തൻ്റെ ചുമലിൽ ഒരു ഭാരം പോലെ തോന്നി അവൾ നോക്കുമ്പോഴുണ്ട് ധന്യ അതിന്മേൽ തല ചായ്ച്ച് മയങ്ങുന്നു. ദീപ്തി അവളുടെ മുഖത്തേക്ക് വീണ് കിടന്നിരുന്ന മുടിയിഴകൾ മാടിയൊതുക്കി. അവൾക്ക് ഉള്ളിൽ മഞ്ഞ് പെയ്യുന്നതു പോലെ തോന്നി. അറിയാതെ അവളുടെ ചൊടികളിൽ ഒരു മന്ദസ്മിതം വിരിഞ്ഞു. പെട്ടെന്നു തന്നെ ആരെങ്കിലും കാണുമോ എന്ന ഭയത്താൽ അവൾ വായ പൊത്തി അത് മറച്ചുകൊണ്ട് ചുറ്റും നോക്കി. ഭാഗ്യം. ആരും ശ്രദ്ധിച്ചില്ല.
രണ്ടാമത്തെ സംഭവം അവർ മൈസൂർ സന്ദർശനത്തിന് ശേഷം കൂർഗിലേക്ക് പോകുന്ന വഴിക്ക് ആയിരുന്നു. ഒരു സായാഹ്നം. അന്താക്ഷരി കളിക്കാൻ വേണ്ടി എണീറ്റ് പോയ ദീപ്തി തിരിച്ച് വരുമ്പോൾ നിഷാന്ത് എന്ന പയ്യൻ ദീപ്തിയുടെ സീറ്റിൽ ധന്യയുടെ അടുത്ത് ഇരുന്ന് അവളോട് സംസാരിക്കുകയാണ്.
ദീപ്തി നിഷാന്തിനെ തോണ്ടി. അവൻ ദീപ്തിയെ നോക്കി.
“നിഷാന്തേ, ഇത് പെണ്ണുങ്ങൾടെ സീറ്റാണേ.” ചിരിച്ചുകൊണ്ടാണ് അവൾ പറഞ്ഞത്.
“ഓ അതെയാരുന്നോ? ഞാനും പെണ്ണാ, പേര് നിഷ.” അവൻ സ്വന്തം തമാശ ആസ്വദിച്ച് ചിരിച്ചു.
“ആണോ, എന്നാൽ നിഷയങ്ങോട്ട് മാറിക്കേ.”
“പോടീ അവിടുന്ന്.”
ഇരുവരും തമാശമട്ടിലാണ് സംസാരിച്ചതെങ്കിലും ദീപ്തി അല്പം സീരിയസ് ആണെന്ന് അവളുടെ മുഖഭാവത്തിൽനിന്ന് വ്യക്തം. നിഷാന്ത് ആകട്ടെ അവളെ അവഗണിച്ച് ധന്യയോട് അവൻ പറഞ്ഞുകൊണ്ടിരുന്ന ഏതോ രസികൻ കഥ തുടർന്നു.
