“ഏയ് ഒന്നുമില്ല.”
“അങ്ങനല്ലല്ലോ?”
“ഒന്നൂല്ലെടാ. തലവേദനയായിരുന്നു.” ദീപ്തി കള്ളം പറഞ്ഞു.
“ടേക് കെയർ.” ധന്യയുടെ മറുപടി.
ദീപ്തി തിരിച്ച് ചുറ്റും ഹൃദയചിഹ്നങ്ങളുള്ള ഒരു പുഞ്ചിരിക്കുന്ന മുഖത്തിൻ്റെ ഇമോജി അയക്കാൻ ഒരുമ്പെട്ടെങ്കിലും സ്വയം തടഞ്ഞ് ഒരു കെട്ടിപ്പിടിക്കുന്ന ഇമോജി അയച്ചു. അതിനു മറുപടിയായി ധന്യ അയച്ച ഹൃദയചിഹ്നത്തിൻ്റെ ഇമോജിയിൽ തുറിച്ചു നോക്കിക്കൊണ്ട് അവൾ ഏതാനും മിനിറ്റുകൾ നിശ്ചലയായി ഇരുന്നു; പിന്നെ ഫോൺ മാറ്റി വെച്ച് മേശപ്പുറത്ത് പിണച്ചു വച്ച കൈകളിൽ മുഖം ചേർത്തു കിടന്ന് വിതുമ്പി.
തുടർന്നുള്ള ദിവസങ്ങളിലും ദീപ്തി മനഃപൂർവം ധന്യയിൽനിന്ന് അകന്നു നടന്നു. അവളുടെ പെരുമാറ്റം ധന്യയെ വേദനിപ്പിച്ചു; ഇങ്ങനെ അവഗണിക്കാൻ മാത്രം താൻ എന്തു തെറ്റാണു ചെയ്തതെന്ന് അവൾക്ക് മനസ്സിലായില്ല. ഒന്നുരണ്ടു വട്ടം അവൾ ദീപ്തിയോട് കാരണം ചോദിക്കാൻ ശ്രമിച്ചെങ്കിലും അങ്ങനെയൊന്നുമില്ല എന്നു പറഞ്ഞ് ദീപ്തി ഒഴിഞ്ഞു മാറി. അവരുടെ കൂട്ടുകാരികൾ ചോദിച്ചപ്പോഴും അവൾ അതേ പല്ലവി ആവർത്തിച്ചു. ഒരു തവണ ധന്യ ദീപ്തിയെ ഫോൺ ചെയ്തെങ്കിലും അവൾ കോൾ എടുത്തില്ല.
അതിനിടയിൽ കോളജിൻ്റെ ആനുവൽ ഡേ വന്നെത്തി. ദീപ്തി പോയില്ല. അവൾ വെറുതെ ഒരു പുസ്തകം വായിച്ചുകൊണ്ട് വീട്ടിൽ തനിച്ചിരിക്കുമ്പോൾ പുറത്ത് ഒരു സ്കൂട്ടർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. അവൾ ജനാലയിലൂടെ നോക്കിയപ്പോൾ ഉദ്ദേശം തൻ്റെ പ്രായം വരുന്ന ഒരു ഹെൽമറ്റ് ധരിച്ച യുവതി സ്കൂട്ടർ സ്റ്റാൻഡിൽ വയ്ക്കുകയാണ്. ഇത് ആരായിരിക്കും എന്ന കൗതുകത്തോടെ നോക്കി നിന്ന ദീപ്തി ആഗത ഹെൽമറ്റ് ഊരിയപ്പോൾ ഞെട്ടി. ധന്യ! അവൾ ആകെ പരിഭ്രമത്തിലായി. ധന്യ കോളിങ് ബെൽ അടിച്ചു. ദീപ്തി വേഗം മുഖവും കഴുകി പാറിക്കിടന്ന തലമുടിയും ചീകി ഒതുക്കിയിട്ട് ചെന്നു വാതിൽ തുറന്ന് പോർച്ചിലേക്ക് ഇറങ്ങി.
“ഹായ്.” ധന്യ പുഞ്ചിരിച്ചു.
“ഹായ് ഇതാര്! വഴി എങ്ങനെ കണ്ടുപിടിച്ചു?”
“അതിനാണോ മോളേ പ്രയാസം. ചിലരെയൊക്കെ ഫോൺ ചെയ്താൽ കിട്ടാനുള്ളത്രേം ഒന്നും ഏതായാലും ഇല്ല.”
ഒരു കള്ളം നാവിൻതുമ്പിൽ വരെ വന്നതാണെങ്കിലും ധന്യയുടെ മുഖത്തു നോക്കി അതു പറയാനുള്ള മനക്കരുത്ത് ദീപ്തിക്ക് ഉണ്ടായില്ല.
“അകത്തേക്ക് വരാമോ?” ധന്യ ചോദിച്ചു.
“അയ്യോ സോറി … വാ വാ. ഇവിടെ ഞാൻ മാത്രേ ഉള്ളൂ കേട്ടോ.”
“അതേതായാലും നന്നായി”, വീട്ടിലേക്ക് കയറിക്കൊണ്ട് ധന്യ പറഞ്ഞു, “സൗകര്യമായിട്ട് ചില കാര്യങ്ങളൊക്കെ ചോദിക്കുകേം പറയുകേം ചെയ്യാല്ലോ.”
ദീപ്തിയുടെ മനസ്സ് കലങ്ങി. ധന്യയുടെ ചോദ്യങ്ങൾ എന്തായിരിക്കുമെന്ന് അവൾക്ക് അറിയാം. പക്ഷേ അവയ്ക്കുള്ള ഉത്തരങ്ങൾ അവളുടെ പക്കൽ ഇല്ലായിരുന്നല്ലോ. സ്വീകരണമുറിയിലെ സോഫയിൽ ധന്യ ഇരുന്നു. അടുത്ത് കിടന്ന സിംഗിൾ ചെയറിൽ ദീപ്തിയും.
“എന്നെ എന്തിനാ താൻ അവോയ്ഡ് ചെയ്യുന്നെ?” മുഖവുരയില്ലാതെ ധന്യ ചോദിച്ചു.
എന്തു പറയണമെന്ന് അറിയാതെ ദീപ്തി മൗനമായി അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി ഇരുന്നു.
“എനിക്കെന്ത് സങ്കടമുണ്ടെന്നറിയാമോ?” ധന്യ തുടർന്നു. “ഞാൻ എന്തു തെറ്റാ ചെയ്തതെന്നെങ്കിലും ഒന്നു പറ. എന്നെക്കൊണ്ട് തിരുത്താൻ പറ്റുന്നതാണേൽ ഞാൻ തിരുത്താം. അല്ലാതെ ഇങ്ങനെ എന്നെ വിഷമിപ്പിക്കല്ലേ. പ്ലീസ്.”
ധന്യയുടെ മിഴികൾ നിറഞ്ഞൊഴുകി. അതു കണ്ട് ദീപ്തിക്ക് അതിലേറെ സങ്കടം വന്നു. ഏങ്ങലടിച്ചുകൊണ്ട് അവൾ തൻ്റെ മുറിയിലേക്ക് ഓടി; കിടക്കയിൽ കമിഴ്ന്നു വീണു കിടന്ന് ദീപ്തി വിതുമ്പിക്കരഞ്ഞു.
ധന്യ അവളുടെ പുറകേ ചെന്നു. കിടക്കയിൽ ഇരുന്ന് അവളുടെ മുതുകിൽ തലോടി ആശ്വസിപ്പിച്ചു. പാവം! ഏതോ തീരാത്ത വേദന ഉള്ളിലൊതുക്കി നടക്കുകയായിരുന്നു അവൾ എന്ന് മനസ്സിലാക്കിയ ധന്യക്ക് സ്വന്തം വിഷമം കുറയുന്നതായും ദീപ്തിയോട് അനിർവചനീയമായ ഒരു വാത്സല്യം ഉള്ളിൽ വന്നു നിറയുന്നതായും അനുഭവപ്പെട്ടു. ദുഃഖത്തിൻ്റെ പൊട്ടിയ അണകൾ അഞ്ച് മിനിറ്റോളം കുതിച്ചൊഴുകി തെല്ല് ശാന്തമായപ്പോൾ അവൾ എണീറ്റിരുന്ന് കണ്ണു തുടച്ചു.
