“മിസ്റ്റർ സോമശേഖര പണിക്കരെ ഇന്നലെ മുതൽ കാണാനില്ല എന്നൊരു പരാതി കിട്ടിയിട്ടുണ്ട്, താങ്കൾക്ക് എന്തെങ്കിലും വിവരം നൽകാനുണ്ടോ എന്നറിയാനാണ് ഞാൻ വന്നത്” അവൾ കാര്യത്തിലേക്ക് കടന്നു. നാരായണ പിള്ള പെട്ടെന്നൊരു മറുപടി പറഞ്ഞില്ല, വായിൽ കിടന്ന ചോറുരുള ചവച്ചു കൊണ്ടിരുന്നതല്ലാതെ. ഇത്രയും പെട്ടെന്ന് പോലീസിൽ പരാതി കൊടുക്കുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നില്ല.
“മാഡം ഞാൻ അയാളെ കണ്ടിട്ട് കുറെ ദിവസമായി, ഇത് മാഡം ഫോൺ ചെയ്തു ചോദിച്ചിരുന്നെങ്കിൽ ഞാൻ പറയുമായിരുന്നല്ലോ” അയാൾ ഒഴിഞ്ഞു മാറി.”പണിക്കരുടെ ഫോണിന്റെ അവസാനം കിട്ടിയ ലോക്കഷൻ ഇവിടെയൊക്കെ ആയതു കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്” പിള്ളയെ പൂട്ടാൻ ഒരു ശ്രമം.
“അത് അയാൾ ലേലം പിടിച്ച സ്ഥലങ്ങളാ മാഡം ഇവിടെയൊക്കെ, മരം ഒക്കെയൊന്ന് നോക്കാൻ വന്നതാവും, ഇവിടെയൊക്കെ കാട്ടു മൃഗങ്ങൾ ഒക്കെയുള്ളതാ മാഡം ആ വഴിക്ക് ഒന്ന് അന്വേഷിച്ചു നോക്ക്” പിള്ള വീണ്ടും ഒഴിഞ്ഞു.”ശരി അങ്ങനെ തന്നെയാവട്ടെ, പക്ഷെ ഞാൻ ഈ കെട്ടിടത്തിലെ മുറികൾ ഒക്കെയൊന്ന് നോക്കുന്നതിൽ വിരോധമുണ്ടോ?” ഐശ്വര്യ കസേരയിൽ നിന്നെഴുന്നേറ്റു.
“ഒരു വിരോധവുമില്ല, ഞാൻ ഇതാ വരുന്നു” നാരായണ പിള്ള കഴിച്ചു കൊണ്ടിരുന്ന പൊതിച്ചോറിന്റെ പൊതി മടക്കിയെടുത്തു കൊണ്ട് പുറകിലത്തെ മുറിയിലേക്ക് പോയി. അവിടെ കൈ കഴുകുന്ന ശബ്ദം കേട്ടു. ഐശ്വര്യ അക്ഷമയോടെ കാത്ത് നിന്നു. പെട്ടെന്ന് പുറത്ത് ഒരു വാഹനം സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടു. ഐശ്വര്യ ജനലിലൂടെ നോക്കിയപ്പോൾ നാരായണ പിള്ളയും ചന്ദ്രൻ പിള്ളയും ജീപ്പിൽ കയറി പാഞ്ഞു പോകുന്നതാണ് കണ്ടത്. അവൾ പുറത്തേക്ക് പാഞ്ഞു,
കതക് തുറഞ്ഞതും പുറത്തു നിന്ന് വന്ന ശക്തമായ ഒരു തള്ളേറ്റ് അകത്തേക്ക് തന്നെ തെറിച്ചു. ഐശ്വര്യ നേരെ നോക്കി, കത്തി സോമൻ പുറത്ത് നിന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി, അയാൾ കതകടച്ചു കുറ്റിയിട്ടു. അവൾ പുറകോട്ട് മാറി, എന്തിലോ ഇടിച്ചു നിന്നു, ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ വാസു.”മുതലാളി ഇപ്പൊ വരും മാഡം ഇവിടെ ഇരിക്ക്” വാസു കസേര ചൂണ്ടിക്കാണിച്ചു.
“വഴീന്ന് മാറെടാ” ഐശ്വര്യ, സോമനോട് പറഞ്ഞു, അയാൾ അരയിൽ നിന്നൊരു കത്തിയെടുത്തു വെറുതെ തല ചൊറിഞ്ഞു കൊണ്ട് നിന്നു.”മാഡം ഇരിക്കെന്നെ മുതലാളി ഇപ്പോ വരും, എന്നിട്ട് പോകാം” വാസു വീണ്ടും പറഞ്ഞു. അയാൾ അവളെ ചൂഴ്ന്ന് നോക്കി, എന്റെ കൺട്രോൾ പോകുന്നതിന് മുൻപ് മുതലാളി വന്നാൽ ഇവൾക്ക് കൊള്ളാം എന്നയാൾ മനസ്സിൽ വിചാരിച്ചു. മുറ്റത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു, സോമൻ ജനലിലൂടെ നോക്കി നാരായണ പിള്ളയുടെ ജീപ്പ് അല്ല.
വാതിലിൽ ഒരു മുട്ട് കേട്ടു, എന്ത് വേണമെന്ന് സോമൻ വാസുവിനോട് ആംഗ്യഭാഷയിൽ ചോദിച്ചു. കതക് തുറക്കാൻ അയാൾ കൈ കൊണ്ട് കാണിച്ചു. സോമൻ കതകു തുറന്നതും ശക്തമായ ഒരടിയേറ്റ് അയാൾ പുറകോട്ട് വേച്ചു പോയി. മഹേഷ് വാതിലിലൂടെ അകത്തേക്ക് കയറി വന്നു, അയാൾ മുണ്ട് മടക്കിക്കുത്തി.
ചാക്കോ പുറത്ത് കാറിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു.”തല്ലിക്കൊല്ലെടാ ഈ നായിന്റെ മോനെ” വാസു അലറി. സോമൻ കത്തിയെടുത്തു കൊണ്ട് ചാടി വീണു. അയാൾ കത്തി മഹേഷിന് നേരെ വീശി മഹേഷ് മിന്നൽ വേഗത്തിൽ ഒരു വശത്തേക്ക് മാറിക്കൊണ്ട് സോമന്റെ താടിയിൽ ശക്തമായ ഒരിടി സമ്മാനിച്ചു.
വീണ്ടും കുത്താനാഞ്ഞ സോമന്റെ കൈയിൽ മഹേഷ് പിടുത്തമിട്ടു, അയാളാ കൈയിൽ പിടിച്ചൊന്നു തിരിച്ചു, കത്തി താഴെ വീണു, അത് മഹേഷ് ചവിട്ടിത്തെറിപ്പിച്ചു. ആയുധം നഷ്ടപ്പെട്ട സോമൻ വെറും കൈ കൊണ്ട് മഹേഷിനെ ആഞ്ഞിടിച്ചു, ഒഴിഞ്ഞു മാറിയ മഹേഷിന്റെ ശക്തമായ ഒരിടിയിൽ സോമൻ അറിയാതെ കുനിഞ്ഞു പോയി, അതേ സമയം മഹേഷിന്റെ വലതു കൈ മുട്ട് സോമന്റെ തലയിൽ ടക്ക് എന്ന ശബ്ദത്തോടെ പതിച്ചു. “ആ” സോമൻ രണ്ട് കൈ കൊണ്ടും തലയുടെ രണ്ടു വശത്തും പിടിച്ചു കൊണ്ട് താഴേയ്ക്കിരുന്നു പോയി.
ഒരു ചവിട്ട് കൂടി, സോമൻ മുറിയുടെ മൂലയിൽ ചുരുണ്ടു കിടന്നു ഞരങ്ങി. വാസു മഹേഷിനെ നോക്കി, ഇവൻ തൊഴിൽ അറിയാവുന്നവനാണ്, കത്തി കൊണ്ട് എത്രയോ പേരുടെ ദേഹത്തു ചിത്രപ്പണി നടത്തിയ സോമനാണ് അടി കൊണ്ട് താഴെ കിടക്കുന്നത്. മഹേഷ് ഐശ്വര്യയോട് പറഞ്ഞു “ഞാൻ നിയമം കൈയിലെടുക്കുകയാണെന്ന് കരുതരുത് മാഡം, വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതി ശീലമില്ല അത് കൊണ്ടാണ്”.
