വഴി പിരിഞ്ഞതും അയാൾ നിന്നു…
“”ദാ… ഇതവരുടെ വീട്ടിലേക്കുള്ള വഴിയാ……. “
അയാൾ ഇരുട്ടിൽ മുനിഞ്ഞു കത്തുന്ന പ്രകാശത്തിലേക്ക് കൈ ചൂണ്ടി പറഞ്ഞു…
അയാൾ യാത്ര പോലും പറയാതെ ഇടവഴിയിലേക്ക് കയറിപ്പോകുന്നത് നോക്കി ഒരു നിമിഷം ഗിരി നോക്കി നിന്നു…
നീളത്തിൽ ഫ്ലാഷ് ഒന്ന് നീട്ടിയടിച്ച് വഴി പരിശോധിച്ച ശേഷം അവൻ പതിയെ ഒതുക്കുകല്ലുകൾ കയറി ….
വീട്ടിലേക്ക് അടുക്കുന്തോറും വഴിയുടെ വശങ്ങളിലായി നിന്ന പൂച്ചവാലൻ ചെടികൾ അവന്റെ ദേഹത്തുരുമ്മി……
അവസാന പടിയും കയറി ഗിരി മുറ്റത്തെത്തി..
അടുത്ത നിമിഷം ഒരു നായ കുരച്ചു കൊണ്ട് അവനടുത്തേക്ക് വന്നു…
വലിയ വലുപ്പമില്ലാത്ത ഒരു നായ…….!
ഒന്നു ഞെട്ടിയ ഗിരി ഷോൾഡർ ബാഗ് ഊരി പട്ടിയുടെ നേരെ വീശി…
അതൊന്നു കൂടി അവനു നേരെ ചാടി..
കാൽ വീശി, അവൻ ഒരു തൊഴി കൊടുത്തതും പട്ടി മോങ്ങിക്കൊണ്ട് , തിണ്ണയ്ക്ക് താഴെ, പടികളോട് ചേർന്നുള്ള ഇളം തിണ്ണയിലെ ചണച്ചാക്കിൽ കയറിയിരുന്ന് മുരണ്ടുകൊണ്ടിരുന്നു……
ഇവിടെ ആരുമില്ലേ……?
ഗിരി ഒന്ന് സംശയിച്ചു……
ലൈറ്റ് മൂന്ന് ഭാഗത്തും തെളിഞ്ഞു കിടപ്പുണ്ട്……
ഓടിട്ട വീടാണ്…
ജനലുകളും വാതിലും അടഞ്ഞു തന്നെ… !
അവൻ മുന്നോട്ടാഞ്ഞപ്പോൾ മുറ്റത്ത് നീളത്തിൽ കെട്ടിയ അഴ മുഖത്തു തട്ടി……
ജയിലിൽക്കിടക്കുന്ന സുധാകരേട്ടന്റെ പേരെടുത്ത് വിളിക്കാൻ നിർവ്വാഹമില്ല…
വീട്ടിലുള്ളവരുടെ പേര് അറിയാനും വയ്യ… !
പട്ടി കുരച്ചിട്ടും ആരും വാതിൽ തുറന്ന് വരാത്തതിൽ ഗിരിക്ക് അത്ഭുതം തോന്നി…
ഇനി വീട്ടിലുള്ളവർ ഉറക്കമായോ എന്നൊരു സംശയം അവനുണ്ടായി……
അവൻ പതിയെ പടിയിലേക്ക് കയറിയതും നായ ഒന്നുകൂടി മുരണ്ടു…
അവൻ തിണ്ണയിലേക്ക് കയറി…
തന്റെ സ്ഥലം കയ്യടക്കാൻ വന്നയാളല്ല, എന്നത് മനസ്സിലാക്കിയാകണം നായ ചണച്ചാക്കിലേക്ക് തന്നെ ചുരുണ്ടു കൂടി..
ഒരു മടക്കു കട്ടിൽ തിണ്ണയിൽ ചാരി വെച്ചിട്ടുണ്ടായിരുന്നു……
കസേരയില്ല……….
എതിർ ഭാഗത്തുള്ള ചെറിയ മുറി പൂട്ടിയിട്ടിരിക്കുന്നു…
വീതി കുറഞ്ഞ ഒരു അരഭിത്തി…
അതിലേക്ക് ബാഗ് വെച്ച ശേഷം ഗിരി വാതിലിനടുത്തേക്ക് ചെന്നു…
മൂന്നാലു തവണ മുട്ടിയിട്ടും ഒരു പ്രതികരണവും അകത്തു നിന്ന് ഉണ്ടായില്ല..
ഗിരി ചെവി വട്ടം പിടിച്ചു…
എഫ്.എം റേഡിയോ പാടുന്നുണ്ട് …
“” കേൾക്കൂ.. കേൾക്കൂ… കേട്ടുകൊണ്ടിരിക്കൂ…””
പരസ്യ വാചകം കേട്ടുകൊണ്ട് ഗിരി അരഭിത്തിയിൽ ചെന്നിരുന്നു…
രാത്രി വന്നു കയറിയത് അബദ്ധമായെന്ന് അവനു തോന്നി……
രാത്രിയായിപ്പോയതാണ്…
ക്ഷീണമുണ്ട്……….
ബസ്സിലിരുന്നതിന്റെ ശരീര വേദനയുമുണ്ട്…
മടക്കു കട്ടിൽ നിവർത്തിയപ്പോഴാണ് അതിന് ഒരു കാലില്ലായെന്ന് ഗിരിക്ക് മനസ്സിലായത്…
നടുവ് നിവർത്താമെന്നുള്ള മോഹം പൊലിഞ്ഞു……
ബലം പ്രയോഗിച്ച് മറ്റേക്കാലും കൂടി വളച്ചു വെച്ച് , ഗിരി കട്ടിൽ നിലത്തേക്കിട്ടു……
പട്ടി കടിക്കാതെ ചെരുപ്പ് ഒരു മൂലയിലേക്ക് അഴിച്ചു വെച്ച് ബാഗ് തല ഭാഗത്തേക്ക് വെച്ച് ഗിരി കിടന്നു……
റേഡിയോ പാടുന്നതും കേട്ട് ഗിരി ഉറങ്ങിപ്പോയി…
“” അമ്പൂട്ടാ… …. ടാ ,അമ്പൂട്ടാ… …. മുന്നിലെ വാതിലു തൊറക്കെടാ… …. “
ഒരു യുവതിയുടെ ശബ്ദം കേട്ടാണ് ഗിരി കണ്ണു തുറന്നത്…
ഒരു മിനിറ്റ് വേണ്ടി വന്നു, സ്ഥലകാല ബോധമറിഞ്ഞെടുക്കാൻ ഗിരിക്ക്…
ഒടിച്ച വേലിച്ചീരയും കയ്യിൽ പിടിച്ച് യുവതി തിണ്ണയിലേക്ക് ഓടിക്കയറി വന്നു……
ഒടിഞ്ഞ കട്ടിലിൽ നിലത്തു കിടക്കുന്ന ഗിരിയെ കണ്ടതും അവളൊന്നു നിന്നു…
പിന്നെ പിന്നോട്ട് രണ്ടു ചുവടിറങ്ങി പടിയിൽ നിന്നു… ….
“” ആരാ… ….?””
അവളെ നോക്കി ചിരിച്ചു കൊണ്ട് ഗിരി എഴുന്നേറ്റിരുന്നു…
വലിയ നിറമില്ലാത്ത യുവതി…
സുധാകരേട്ടന്റെ ഒരു ചെറിയ ഛായ അവന് തോന്നി…
കുളിച്ച് കുറി തൊട്ടാണ് നിൽപ്പ്…
ഇറക്കമുള്ള ടോപ്പ് മാത്രമാണ് വസ്ത്രം…
“”ഗിരീന്ദ്രൻ… ഗിരീന്ന് വിളിക്കും…… “
അവളെ ശ്രദ്ധിച്ചു കൊണ്ട് അവൻ പറഞ്ഞു…
“” ഏത് ഗിരി………?””
ചോദ്യത്തോടൊപ്പം അവൾ ഒന്നു കൂടി പുറകിലേക്ക് അടി വെച്ചു……
“” നീ ചീരയൊടിച്ചില്ലേ ഉമേ……..?”
