ഇത് ഗിരിപർവ്വം – 1അടിപൊളി  

ഇത് ഗിരിപർവ്വം 1

Ethu Giriparvvam Part 1 | Author ; Kabaninath


 

“” അവളപ്പടിയൊൻറും അഴകില്ലെയ്…

യവളക്കുയാരും ഇണയില്ലെയ്…….”.

 

ബസ്സിനുള്ളിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ ഗിരി പാട്ടു കേട്ടു…

ബസ്സിനകം ഏറെക്കുറേ ശൂന്യമായിരുന്നു..

തിരുവമ്പാടി എത്താറായെന്നു തോന്നുന്നു…

ഇരുൾ പരന്നതിന്റെ അടയാളമെന്നവണ്ണം, വൈദ്യുത ബൾബുകൾ പിന്നോട്ടോടുന്നത് മയക്കത്തിലായിരുന്ന ഗിരി കണ്ണു തുറന്നപ്പോൾ കണ്ടു…

സ്റ്റാൻഡിലേക്ക് കയറി ബസ്സ് നിന്നു…

സ്ഥലമോ, എത്തിച്ചേരേണ്ട സ്ഥലമോ തിട്ടമില്ലാത്ത ഗിരി അവസാനമാണ് ബർത്തിലിരുന്ന ഷോൾഡർ ബാഗും വലിച്ച് പുറത്തിറങ്ങിയത്……

തണുപ്പു തോന്നുന്നുണ്ടായിരുന്നു…

ബസ് സ്റ്റാൻഡിൽ അധികമാരും ഉണ്ടായിരുന്നില്ല……

മൂന്നാല് ട്രാൻസ്പോർട്ട് ബസ്സുകൾ മാത്രം…

കുറച്ചു മുന്നിൽ ഒരു മദ്ധ്യവയസ്കനെ കണ്ട് ഗിരി, അയാളുടെയടുത്തേക്ക് ചെന്നു……

“ ചേട്ടാ… ഈ മുത്തപ്പൻ പുഴ… ?””

ഗിരി ഫോണിൽ എഴുതി വെച്ചത് നോക്കി ചോദിച്ചു..

“” അതാ……. “

അയാൾ ലൈറ്റിട്ടു കിടന്ന ഒരു ട്രാൻസ്പോർട്ട് ചൂണ്ടി  പറഞ്ഞു…

അയാൾ വാ തുറന്നപ്പോൾ മദ്യത്തിന്റെ മണം ഗിരിക്ക് അനുഭവപ്പെട്ടു……

“” ഇവിടെ എവിടെയാ ബീവറേജ്… ?””

ഒന്നു പിൻ തിരിഞ്ഞ ശേഷം ഗിരി ചോദിച്ചു……

അയാളുടെ മുഖം ഒന്ന് പ്രകാശിച്ചു.

“” ഞാനും അങ്ങോട്ടാ… പോരേ… “

അയാൾ മുണ്ടു മടക്കി കുത്തി നടന്നു……

“ ബസ്സോ………?”

ഗിരി ചോദിച്ചു..

“ അതെട്ടേ മുക്കാലിനാ… …. “

മദ്യവും വാങ്ങി വരുമ്പോൾ ബസ്സിൽ കണ്ടക്ടർ കയറിയിരുന്നു…

ഒരു ഒഴിഞ്ഞ സീറ്റിൽ ഗിരി ഇരുന്നു…

സുധാകരേട്ടൻ………..!

പറയത്തക്ക പരിചയമൊന്നുമില്ല…

ജയിലിൽ വച്ച് അഞ്ചോ ആറോ കൂടിക്കാഴ്ച… !

മിക്കതും ആരുമില്ലാത്ത ലൈബ്രറിയിൽ വെച്ചാകും…

അയാൾ പറഞ്ഞതൊക്കെ ശരിയാണെങ്കിൽ ജീവിതം ഒന്ന് പച്ചപിടിക്കും……

ബസ്സ് സ്റ്റാർട്ട് ചെയ്തു……

കണ്ടക്ടർ വന്നപ്പോൾ ടിക്കറ്റെടുത്ത് ഗിരി വീണ്ടും ചിന്തകളിലേക്ക് വീണു…

അയാളിപ്പോഴും ജയിലിലായിരിക്കും……

മുന്നോട്ടു പോകുന്തോറും തണുപ്പ് കൂടിക്കൂടി വന്നു…

ഗിരി വിൻഡോ ഷട്ടർ താഴ്ത്തി…

ജയിൽ വാസവും സഹോദരിയുടെ കല്യാണം മുടങ്ങിയതും ഗിരിക്ക് ഓർമ്മ വന്നു..

ഗാഥ മോൾ………..!

ജീവനായ എട്ടനെയും അവൾ തള്ളിപ്പറഞ്ഞു……

അച്ഛനും ജ്യേഷ്ഠൻമാരും പണ്ടേ അങ്ങനെ ആയതിനാൽ പ്രത്യേകിച്ചു സങ്കടപ്പെടേണ്ട കാര്യമില്ല… ….

ഗാഥ മാത്രം… !

അവന്റെ കണ്ണുകൾ നനഞ്ഞു…

കയറ്റങ്ങളും വളവുകളും താണ്ടി, ബസ്സ് കിതച്ചു കയറിക്കൊണ്ടിരുന്നു…

ബസ്സ് തിരിച്ചു നിർത്തിയിടത്താണ് അവൻ ഇറങ്ങിയത്……

അഞ്ചാറാളുകൾ മാത്രം………!

ഒരു പെട്ടിക്കട പോലും കാണാനില്ല..

അവസാനം ഇറങ്ങിയ ആളുടെ നേരെ ഗിരി ബാഗുമെടുത്ത് നടന്നു……

“” ചേട്ടാ… …. ഒരു മിനിറ്റ്……………..”

അവൻ വിളിച്ചയാൾ ഒരു ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് തിരിഞ്ഞു നിന്നു…

“” എന്നതാ… ….?””

അയാളിഷ്ടപ്പെടാത്ത മട്ടിൽ തിരിഞ്ഞു നിന്നു….

“” സുധാകരൻ ചേട്ടൻ…… ?””

ഗിരി അയാളോട് ചോദിച്ചത് അബദ്ധമായെന്ന മട്ടിൽ നിന്നു…

“ എത് സുധാകരൻ…….? ഇവിടെ നാലഞ്ചു സുധാകരൻമാരുണ്ട്………. “

“” ആള് ജയിലിലായിരുന്നു… ….”

അയാൾ ഗിരിയെ ഒന്ന് തുറിച്ചു നോക്കി…

അയാളുടെ മിഴികൾ ഇടം വലം പിടഞ്ഞ് ചെറുതാകുന്നത് ഗിരി കണ്ടു… ….

“” എവിടുന്നാ…………….?”

“ നാട്ടിൽ നിന്നാ………. “

ഒരു വഴി പോക്കനോട് കാര്യങ്ങൾ പറയുന്നത് ശരിയല്ലാത്തതിനാൽ ഗിരി, അങ്ങനെയാണ് പറഞ്ഞത്..

“ എന്റെ വകയിൽ ഒരമ്മാവനാ… ….”

അയാൾ ഇനിയും എന്തെങ്കിലും ചോദിക്കുമെന്ന് കരുതി ഗിരി കൂട്ടിച്ചേർത്തു…

“ ഞാനും അതിനടുത്തു തന്നാ……. വാ… …. “

അയാളുടെ സ്വരം മയപ്പെട്ടു……

അയാൾ ഫോണെടുത്ത് ഫ്ളാഷ് ലൈറ്റ് ഓണാക്കി..

അയാൾക്കൊപ്പം ഗിരിയും നടന്നു തുടങ്ങി…

“” നല്ല തണുപ്പാണല്ലേ… …. “

ഗിരി ചോദിച്ചു..

“” ആ… ഇവിടെ ഇങ്ങനെയാ………. “

അയാൾക്കവന്റെ സംസാരം ഇഷ്ടപ്പെടാത്തതു പോലെ തോന്നി…

പിന്നീട് സംസാരങ്ങളൊന്നും ഉണ്ടായില്ല…

പുഴയുടെ ഇരമ്പം അടുത്തു വരുന്നതു ഗിരി കേട്ടു തുടങ്ങി…

അയാൾ കെട്ടുപോയ ബീഡി രണ്ടു തവണ നടപ്പിനിടയിൽ കൊളുത്തിയിരുന്നു.

വഴി പിരിഞ്ഞതും അയാൾ നിന്നു…

“”ദാ… ഇതവരുടെ വീട്ടിലേക്കുള്ള വഴിയാ……. “

അയാൾ ഇരുട്ടിൽ മുനിഞ്ഞു കത്തുന്ന പ്രകാശത്തിലേക്ക് കൈ ചൂണ്ടി പറഞ്ഞു…

അയാൾ യാത്ര പോലും പറയാതെ ഇടവഴിയിലേക്ക് കയറിപ്പോകുന്നത് നോക്കി ഒരു നിമിഷം ഗിരി നോക്കി നിന്നു…

നീളത്തിൽ ഫ്ലാഷ് ഒന്ന് നീട്ടിയടിച്ച് വഴി പരിശോധിച്ച ശേഷം അവൻ പതിയെ ഒതുക്കുകല്ലുകൾ കയറി ….

വീട്ടിലേക്ക് അടുക്കുന്തോറും വഴിയുടെ വശങ്ങളിലായി നിന്ന പൂച്ചവാലൻ ചെടികൾ അവന്റെ ദേഹത്തുരുമ്മി……

അവസാന പടിയും കയറി ഗിരി മുറ്റത്തെത്തി..

അടുത്ത നിമിഷം ഒരു നായ കുരച്ചു കൊണ്ട് അവനടുത്തേക്ക് വന്നു…

വലിയ വലുപ്പമില്ലാത്ത ഒരു നായ…….!

ഒന്നു ഞെട്ടിയ ഗിരി ഷോൾഡർ ബാഗ് ഊരി പട്ടിയുടെ നേരെ വീശി…

അതൊന്നു കൂടി അവനു നേരെ ചാടി..

കാൽ വീശി, അവൻ ഒരു തൊഴി കൊടുത്തതും പട്ടി മോങ്ങിക്കൊണ്ട് , തിണ്ണയ്ക്ക് താഴെ, പടികളോട് ചേർന്നുള്ള ഇളം തിണ്ണയിലെ ചണച്ചാക്കിൽ കയറിയിരുന്ന് മുരണ്ടുകൊണ്ടിരുന്നു……

ഇവിടെ ആരുമില്ലേ……?

ഗിരി ഒന്ന് സംശയിച്ചു……

ലൈറ്റ് മൂന്ന് ഭാഗത്തും തെളിഞ്ഞു കിടപ്പുണ്ട്……

ഓടിട്ട വീടാണ്…

ജനലുകളും വാതിലും അടഞ്ഞു തന്നെ… !

അവൻ മുന്നോട്ടാഞ്ഞപ്പോൾ മുറ്റത്ത് നീളത്തിൽ കെട്ടിയ അഴ മുഖത്തു തട്ടി……

ജയിലിൽക്കിടക്കുന്ന സുധാകരേട്ടന്റെ പേരെടുത്ത് വിളിക്കാൻ നിർവ്വാഹമില്ല…

വീട്ടിലുള്ളവരുടെ പേര് അറിയാനും വയ്യ… !

പട്ടി കുരച്ചിട്ടും ആരും വാതിൽ തുറന്ന് വരാത്തതിൽ ഗിരിക്ക് അത്ഭുതം തോന്നി…

ഇനി വീട്ടിലുള്ളവർ ഉറക്കമായോ എന്നൊരു സംശയം അവനുണ്ടായി……

അവൻ പതിയെ പടിയിലേക്ക് കയറിയതും നായ ഒന്നുകൂടി മുരണ്ടു…

അവൻ തിണ്ണയിലേക്ക് കയറി…

തന്റെ സ്ഥലം കയ്യടക്കാൻ വന്നയാളല്ല, എന്നത് മനസ്സിലാക്കിയാകണം നായ ചണച്ചാക്കിലേക്ക് തന്നെ ചുരുണ്ടു കൂടി..

ഒരു മടക്കു കട്ടിൽ തിണ്ണയിൽ ചാരി വെച്ചിട്ടുണ്ടായിരുന്നു……

കസേരയില്ല……….

എതിർ ഭാഗത്തുള്ള ചെറിയ മുറി പൂട്ടിയിട്ടിരിക്കുന്നു…

വീതി കുറഞ്ഞ ഒരു അരഭിത്തി…

അതിലേക്ക് ബാഗ് വെച്ച ശേഷം ഗിരി വാതിലിനടുത്തേക്ക് ചെന്നു…

മൂന്നാലു തവണ മുട്ടിയിട്ടും ഒരു പ്രതികരണവും അകത്തു നിന്ന് ഉണ്ടായില്ല..

ഗിരി ചെവി വട്ടം പിടിച്ചു…

എഫ്.എം റേഡിയോ പാടുന്നുണ്ട് …

“” കേൾക്കൂ.. കേൾക്കൂ… കേട്ടുകൊണ്ടിരിക്കൂ…””

പരസ്യ വാചകം കേട്ടുകൊണ്ട് ഗിരി അരഭിത്തിയിൽ ചെന്നിരുന്നു…

രാത്രി വന്നു കയറിയത് അബദ്ധമായെന്ന് അവനു തോന്നി……

രാത്രിയായിപ്പോയതാണ്…

ക്ഷീണമുണ്ട്……….

ബസ്സിലിരുന്നതിന്റെ ശരീര വേദനയുമുണ്ട്…

മടക്കു കട്ടിൽ നിവർത്തിയപ്പോഴാണ് അതിന് ഒരു കാലില്ലായെന്ന് ഗിരിക്ക് മനസ്സിലായത്…