കാണാൻ ചുറുചുറുക്കുള്ള ചെക്കന്മാരുടെ ഏഴയലത്തുകൂടെ പോലും ഞാൻ എത്തില്ല. പൊക്കം ഉണ്ടെന്നുള്ളതല്ലാതെ ഒരു പെണ്ണും രണ്ടാമത് എന്നെ ഒന്ന് നോക്കും എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കും എന്നെ അത്രയ്ക്ക് ഇഷ്ടമില്ലാത്ത കാലമായിരുന്നു അത്. അതുകൊണ്ടും കൂടിയാണ് പേര് മാറ്റി വച്ച് കത്തെഴുതിയത്.
എഴുതിയതെല്ലാം ഒന്നുടെ വായിച്ചിട്ടു ഒരു മിൽക്കി ബാർ കവറിൻ്റെ ഉള്ളിൽ കത്തും വച്ച് രാവിലെ അഞ്ചരയോടെ ഞാൻ ഗേറ്റ് തുറന്നു അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. ആരും കാണരുതല്ലോ. അവളുടെ ഗേറ്റിനു അടുത്തായിട്ടാണ് അങ്കിളിൻ്റെ കാർ പാർക്കിങ്. അവിടുത്തെ ഗേറ്റിൻ്റെ പൊക്കം അല്പം അപാരം തന്നെയാ.
ഉള്ളിലുള്ളതൊന്നും അങ്ങനെ കാണാൻ കഴിയില്ല. താഴെക്കൂടെ കുനിഞ്ഞു നോക്കിയാലാണ് ഉള്ളിലെ എന്തേലും കാണാൻ സാധിക്കു. അങ്ങനെയാണ് അവിടെ കാർ കണ്ടതും. ഞാൻ ആ കാറിൻ്റെ അടിയിലേക്കായി ഈ കവർ ഇട്ടു. കാരണം അങ്കിൾ രാവിലെ ജോലിക്കായി ഇറങ്ങും. അപ്പൊ ഗേറ്റ് അടക്കുന്നത് മിക്കവാറും ഇവൾ തന്നെയാണ്. അന്നേരം എന്തായാലും ഇത് കാണും. അതായിരുന്നു പ്ലാൻ.
പ്ലാൻ വിചാരിച്ച പോലെ തന്നെ നടന്നു. പക്ഷെ ഞാൻ മാറ്റി വച്ച പേരിൽ വേറെ ഒരു കൂതറ അവളുടെ പിന്നാലെ നടക്കാറുണ്ടായിരുന്നു. അതൊക്കെ എനിക്ക് പിന്നീടാണ് മനസിലായത്. അതുകൊണ്ടു തന്നെ അവൾക്കു വിശ്വാസമില്ലായിരുന്നു ഇത് അവൻ എഴുതിയതാണെന്ന്. ഭാഗ്യം ഞാൻ ഇംഗ്ലീഷിൽ തന്നെ എഴുതിയത്.
ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ ഒരു ശനിയാഴ്ച ഞാൻ അവളുടെ വീട്ടിൽ വിളിച്ചു. ഭാഗ്യത്തിന് അവൾ തന്നെയാണ് എടുത്തതും.
“ദിവ്യാ?” ഞാൻ ചോദിച്ചു. “അതെ… ആരാ?” മറുപടി വന്നു.
വീണ്ടും എൻ്റെ മിണ്ടാട്ടം മുട്ടി. കള്ളത്തരം തുറന്നു പറയാൻ പോകുന്നതിൻ്റെ പേടി.
“ആൻസൺ ആണ്. മേലെ വീട്ടിലെ….” ഞാൻ പറഞ്ഞു.
“ആ… എന്താ ചേട്ടായി…” അവളുടെ ചോദ്യത്തിലെ നിഷ്കളങ്കത എന്നെ വീണ്ടും ബുദ്ധിമുട്ടിലാക്കി. ചേട്ടായി എന്നൊക്കെ വീട്ടിൽ വരുമ്പോഴൊക്കെ വിളിക്കുമെങ്കിലും അധികം ഒന്നും സംസാരിക്കാതെ മാറി നടക്കാറുള്ള ആളുകളാണ് നമ്മൾ രണ്ടും. ആ ഞാൻ ഇപ്പൊ പറയാൻ പോകുന്നത് അവൾ എങ്ങനെ സ്വീകരിക്കും എന്നെനിക്കറിയില്ല.
“കത്ത് വായിച്ചോ? അതെഴുതിയതു ഞാനാണ്. അതിനൊരു മറുപടി തരണം. ഞാൻ നാളെ വിളിക്കാം… ഇതേ സമയത്തു.” മറുപടിക്കായൊന്നും കാത്തു നിൽക്കാതെ ഞാൻ എങ്ങനൊക്കെയോ പറഞ്ഞു ഫോൺ വച്ചു.
അതിനു ശേഷം എനിക്ക് ആകെ വെപ്രാളമായിരുന്നു. അവൾ ഇത് വീട്ടിൽ പറയുമോ? പറഞ്ഞാൽ പിന്നെ എല്ലാം തീർന്നു. വൈകിട്ട് അച്ചായി വന്നപ്പോഴൊന്നും ഞാൻ മുറിയിൽ നിന്നും പുറത്തു വന്നില്ല. രാത്രിയിലുള്ള ഭക്ഷണം എല്ലാവരും കഴിച്ചതിനു ശേഷമാണ് ഞാൻ എടുത്തു കഴിച്ചത്. കള്ളത്തരം പിടിച്ചാലോ എന്നൊക്കെ ഉള്ള ഒരു പേടിയും കുറ്റബോധവും ഒക്കെ തിങ്ങി നിറഞ്ഞിരുന്നു എൻ്റെ മനസ്സിൽ. എങ്ങനൊക്കെയോ അന്ന് രാത്രി കഴിച്ചു കൂട്ടി.
അടുത്ത ദിവസം പേടിയും ആകാംഷയും ഒക്കെ നിറഞ്ഞു സമയം എങ്ങനൊക്കെയോ തള്ളി നീക്കി. രാവിലെ പള്ളിയിൽ പോയപ്പോഴും പ്രാർത്ഥിക്കാൻ ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളു. “കർത്താവേ ആ കൊച്ചിനെ എനിക്ക് തരണേ… ഞാൻ സ്നേഹിക്കുന്ന പോലെ അവൾ എന്നെയും സ്നേഹിക്കണേ…” ഇത് എത്ര തവണ മനസ്സിൽ പ്രാർത്ഥിച്ചിട്ടുണ്ടെന്നു ഒരു പിടിയും ഇല്ല.
ഒടുവിൽ ദിവ്യയെ വിളിക്കാനുള്ള സമയമായി. ഫോൺ വിറച്ചു വിറച്ചാണ് എടുത്തത്. ഓരോ അക്കങ്ങളും ഡയൽ ചെയ്യുമ്പോഴും ഉള്ളിലെവിടെയോ പ്രാർത്ഥിച്ചു. അവൾ എടുക്കരുതേ എന്ന്. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് തന്നെ ആദ്യത്തെ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു.
“ഹലോ… ദിവ്യാ…?” എൻ്റെ ആ ചോദ്യത്തിന് ഒരു മൂളൽ മാത്രമായിരുന്നു ഉത്തരം.
“മറുപടി കേൾക്കാൻ വേണ്ടിയായിരുന്നു വിളിച്ചത്. ഇയ്യാൾക്കെന്തു തോന്നുന്നു?” ഞാൻ ചോദിച്ചു.
“അറിയില്ല… അങ്ങനൊന്നും ഞാൻ ചിന്തിച്ചിട്ടില്ല… ഇപ്പൊ പഠിത്തം മാത്രമാണ് എൻ്റെ ചിന്ത… ഇതൊക്കെ ഒരു ജോലിയൊക്കെ ആയി കഴിഞ്ഞിട്ടല്ലേ ചിന്തിക്കേണ്ടേ?” ദിവ്യ ഒരു ധർമ്മസങ്കടത്തിലെന്ന പോലെയായിരുന്നു പറഞ്ഞത്.
