ഏട്ടത്തി – 1 4അടിപൊളി  

ഇതിനിടയിൽ ഡിഗ്രി എഴുതിയെടുത്ത നീരജ മറ്റൊരു കോഴ്സ് എടുത്തു പഠിച്ചു ജോലിക്ക് വേണ്ടി ശ്രെമിക്കുന്നുണ്ടായിരുന്നു.

കിച്ചു ഡിഗ്രി അവസാന വർഷവും.

നാടുവിട്ടുപോയ കൃഷ്ണനെ ആദ്യം പോലീസും പിന്നെ പാർട്ടിക്കാരും കിണഞ്ഞു പിടിച്ചു തപ്പിയെങ്കിലും ഒരു പൊടിപോലും ബാക്കി വെക്കാതെ കൃഷ്ണൻ പോയിരുന്നു.

ജീവിതം ഒരു നേർരേഖ പോലെ അവർക്ക് മുന്നിൽ നീണ്ടു കിടന്നു.

പക്വത തന്നെ പുണർന്നപ്പോൾ കിച്ചു ജീവിതത്തെ പുണർന്നു തുടങ്ങി.

ഡിഗ്രിക്ക് ശേഷം എം ബി എ എടുക്കണം എന്ന തോന്നലിൽ പഠനത്തിന് പ്രാധാന്യം നൽകി.

അവരവരുടെ കാര്യങ്ങൾക്കായി എല്ലാവരും സമയത്തെ തന്നെ കൂട്ടു പിടിച്ചു വേഗത്തിൽ ഓടാൻ തുടങ്ങിയിരുന്നു.

രണ്ടു വർഷങ്ങൾക്കിപ്പുറമുള്ള ഒരു തണുത്ത വെളുപ്പിനാണ്,

ഉമ്മറത്ത് പരിചയമില്ലാത്ത ഒരാളെ കിച്ചു കണ്ടത്.

കാഷായം ധരിച്ച, താടിയും മുടിയും മുഖം മൂടിയ ഒരു മധ്യവയസ്‌കൻ,

ഒരു സ്വാമിയുടെ വേഷവിധാനത്തിൽ മുന്നിൽ നിന്ന ആളെ നോക്കി ആശങ്കയോടെ നിന്ന കിച്ചുവിനെ നോക്കി അയാളൊന്നു പുഞ്ചിരിച്ചു.

“കൃഷ്ണന്റെ വീടല്ലേ…?”

പതിഞ്ഞ സ്വരത്തിൽ പുഞ്ചിരി വിടാതെ അയാൾ ചോദിച്ചു.

രണ്ടു വര്ഷത്തിനിപ്പുറം ഏട്ടനെ പെട്ടെന്നോർമിച്ച കിച്ചുവിന്റെ മുഖം ഒന്നു മുറുകി.

“അതേ…ഏട്ടനെ അറിയോ….കേറി ഇരിക്ക്…”

യാഥാസ്ഥിതിയിലേക്ക് തിരികെ എത്തിയ കിച്ചു അതിഥേയനെ കോലായിലെ കസേരയിലേക്ക് ഇരുത്തി.

കസേരയിലെ കയ്യിൽ മുഷിഞ്ഞ നരച്ചു തുടങ്ങിയ തുണി സഞ്ചി തൂക്കി അയാൾ ചാഞ്ഞു ഇരുന്നു.

അകത്തു നിന്നു അമലയും നീരജയും പുറത്തേക്ക് എത്തിയപ്പോൾ ഉമ്മറത്ത് കസേരയിൽ ശുഷ്‌ക്കിച്ച

ഒരു കാഷായക്കോലം കണ്ടാണ് കിച്ചുവിനെ നോക്കിയത്.

ആരാ എന്നു അമലാമ്മ കണ്ണുകൊണ്ട് കിച്ചുവിനോട് ചോദിച്ചു.

“ഏട്ടനെ അറിയാം എന്നു തോന്നുന്നു…”

“നമസ്കാരം…ഞാൻ വാരണാസിയിൽ നിന്നു വരുവാ….നാട് കൊല്ലത്തായിരുന്നു, ഇപ്പൊ അവിടെ ആരും ഇല്ല…

ഞാൻ ഇങ്ങനെ ആയിട്ട് ഇപ്പൊ കുറെ വർഷായെ…”

ചെറിയ ശബ്ദത്തിൽ കുലുങ്ങി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“കാശിയിൽ വെച്ചിട്ടാ കൃഷ്ണനെ പരിചയപ്പെടുന്നെ, അവിടുത്തെ ഒരു ആശ്രമത്തിൽ വെച്ചു, ആരോടും അങ്ങനെ വലിയ സംസാരം ഒന്നും ഇല്ലാത്ത ഒരാള്, ഒരു വർഷം ആയിക്കാണുള്ളൂ ഞങ്ങള് പരിചയപ്പെട്ടിട്ടെ…

എന്റെ യാത്രകളിൽ ഉള്ള ചില സ്ഥലങ്ങളിൽ ഒന്നായിരുന്നു അതും…

മലയാളി ആയതുകൊണ്ട് ഞാൻ കുറച്ചൊക്കെ സംസാരിച്ചു, ഒന്നും വിട്ടു പറഞ്ഞില്ലെങ്കിലും നാട് ഇതാണെന്നു പറഞ്ഞു.

പിന്നെ ഞാൻ യാത്ര തുടർന്നു….

ഒരു മാസം മുന്നേ ഞാൻ വീണ്ടും ആശ്രമത്തിൽ ഒന്നു കയറി.

അവിടെ അപ്പോൾ കൃഷ്ണൻ ഉണ്ടായിരുന്നില്ല…

ചോദിച്ചപ്പോൾ ഒരു ദിവസം ഇറങ്ങി പോയി എന്നാണ് പറഞ്ഞത്.

എന്നിട്ട് ഈ കത്തും എടുത്തു തന്നു.

അയാളുടേതായ എല്ലാം അവിടെ ഉപേക്ഷിച്ചിട്ടാണ് പോയത്.

ഇതാണ് കത്ത്‌…നോക്കിക്കൊള്ളൂ…”

നീട്ടിയ കത്തിൽ തുറന്നപ്പോൾ മഷി പടർന്ന പഴയ ഒരു ബുക്കിന്റെ പേജിൽ കൃഷ്ണന്റെ കയ്യക്ഷരത്തിൽ കുറച്ചു വരികൾ കിച്ചു വായിച്ചു.

“ലോകം കണ്ട എനിക്കിനി കാണാൻ ഒന്നും ബാക്കിയില്ല…

നശ്വരമായ ഈ ജീവിതം ഇപ്പോൾ വെറും പുകപാളി മാത്രം…

ജീവിതത്തിന്റെ നീർക്കുമിളയിൽ നിന്നും അനന്തതയുടെ വിഹായുസ്സിലേക്ക് പറക്കാൻ ഇതിലും നല്ല നേരം ഇനി വരാനില്ല…

വിട…

ശംഭോ മഹാദേവ…”

 

ഒരു നിമിഷം കിച്ചുവിന് വായിച്ചത് മനസിലാക്കാൻ വീണ്ടും വായിക്കേണ്ടി വന്നു.

വാ തുറന്നാൽ പുലയാട്ട് മാത്രം പറയുന്ന കൃഷ്ണൻ, എഴുതിയ സാഹിത്യം മനസിലാക്കാൻ കിച്ചുവിന് പിന്നെയും നിമിഷങ്ങൾ എടുത്തു.

“കാശിയിൽ ജ്ഞാനം നിറഞ്ഞാൽ പിന്നെ മോക്ഷം ആണ് അവസാന പാത…

ഏട്ടൻ മോക്ഷത്തിലെത്തി എന്നു വിചാരിച്ചോളൂ…”

വീണ്ടും വീണ്ടും വായിക്കുന്ന കിച്ചുവിനെ നോക്കി അയാൾ പറഞ്ഞു.

കിച്ചു ഞെട്ടി അമ്മയെ നോക്കി.

എപ്പോഴോ വേദനകൾ ഒടുങ്ങിയിരുന്നെങ്കിലും എവിടെയോ ജീവനോടെ ഉണ്ടെന്ന പ്രതീക്ഷ അവസാനിച്ച അമലാമ്മയുടെ കണ്ണിൽ നിന്നും ഒരു തുള്ളി പുത്ര വിയോഗത്താൽ നിറഞ്ഞു ഒഴുകി.

Leave a Reply

Your email address will not be published. Required fields are marked *