തന്റെ ഏട്ടത്തിയോട് തോന്നാൻ പാടില്ലാത്ത ഒരു ഇഷ്ടം തനിക്കുള്ളിൽ ഉണ്ടെന്ന് കിച്ചു എന്നോ മനസിലാക്കിയ പോലെ അനിയനായി കാണുന്നവനോട് ഭർത്താവിനെക്കാളും ആത്മബന്ധം ഉണ്ടെന്ന് നീരജയും ഇന്നലത്തെ സംഭവത്തോടെ മനസിലാക്കിയിരുന്നു.
വഷളവാൻ വളർത്തി വലുതാക്കാതെ പരസ്പരം ഒരു അകലമാണ് ഇനി വേണ്ടത് എന്നു മനസിലാക്കിയ നീരജ കിച്ചുവിനെ മനപൂർവ്വം ഒഴിവാക്കി തുടങ്ങി…
പഠനം അവനില്ലാത്ത നേരം ആക്കി….
അവനോടൊപ്പം ഉള്ള സമയം ഒറ്റയ്ക്കാവാൻ സാധ്യത ഇല്ലാത്ത പോലെ അമ്മയെക്കൂടെ കൂടെക്കൂടി.
ഏട്ടത്തി കാട്ടുന്ന അകലം നെഞ്ചിൽ നീറുന്ന ഒരായിരം മുറിവുകൾ ഉണ്ടാക്കിയെങ്കിലും കിച്ചു മനപൂർവ്വം, എല്ലാം ഉള്ളിൽ തന്നെ അടക്കി.
തിരിച്ചറിവിന്റെ രാത്രിക്ക് ശേഷം വീണ്ടും മുന്നേ നടക്കേണ്ട വെടിക്കെട്ടുകൾക്ക് തീ കൊളുത്തിയ മറ്റൊരു രാത്രിക്ക് മൂന്നു ദിവസത്തിനു ശേഷം കളം ഒരുങ്ങുകയായിരുന്നു.
ws
“എന്നോട് എന്താ മിണ്ടാത്തെ ഏട്ടത്തി….
എനിക്ക് എന്തോരം വിഷമം ആകുന്നുണ്ടെന്നു അറിയോ…
എനിക്ക് ഒട്ടും പറ്റുന്നില്ല…”
അടുക്കളയിൽ പാത്രങ്ങൾ കഴുകി എടുക്കുന്ന നേരം കിച്ചു നീരജയുടെ അടുക്കൽ വന്നു നിന്ന് പറഞ്ഞു.
അവന്റെ ഇടറിയ സ്വരവും നെഞ്ചിലെ വേദനയും അറിഞ്ഞെങ്കിലും കാണാത്ത പോലെ നിൽക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നിയിരുന്നു.
മിണ്ടാതെ അപ്പോഴും തന്റെ ജോലി ചെയ്തതല്ലാതെ നീരജ അവനെ തിരിഞ്ഞു കൂടി നോക്കിയില്ല…
അവളിലെ പെണ്ണിനെ ചതിക്കുകയാണ് എന്ന ബോധ്യം നിറഞ്ഞു അവളെ മുറിപ്പെടുത്തുമ്പോഴും കൃഷ്ണൻ കെട്ടിയ താലിയിൽ അവൾ അവളെ തന്നെ വരിഞ്ഞു മുറുക്കി.
“എനിക്കറിയാം…എത്ര ഇല്ലെന്നു കാട്ടിയാലും ഏട്ടത്തിക്ക് എന്നോട് ഉള്ള ഇഷ്ടവും അതിന്റെ നിറവും,…
എനിക്ക് കിട്ടിയാൽ മതിയായിരുന്നു….
ഏട്ടത്തിയേക്കാൾ മൂത്തതായിരുന്നേൽ, കൃഷ്ണൻ ഞാൻ ആയിരുന്നേൽ…
എനിക്ക് കിട്ടിയേനെ…
ഒത്തിരി നോക്കി മിണ്ടാതിരുന്നാൽ മറന്നു പോവും, കാണാതിരുന്നാൽ മനസ്സിൽ നിന്ന് പോവും എന്നുമൊക്കെ കരുതി പക്ഷെ കഴിയുന്നില്ല…
എങ്കിലും ഇനി ഞാൻ വരില്ല…ശല്യപ്പെടുത്താനും മിണ്ടാനും ഒന്നും…”
ഇടറിപ്പറഞ്ഞു കിച്ചു നടന്നു നീങ്ങുമ്പോൾ നീരജയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അലറി കരയാൻ തോന്നിയെങ്കിലും
നെഞ്ചു കല്ലാക്കി അവൾ യാന്ത്രികമായി ഓരോന്നു ചെയ്തു.
*******************************
“അമലേ…..”
രാത്രി സുമയുടെ നീട്ടിയുള്ള വിളി കേട്ടാണ് അമലാമ്മയും നീരജയും വീടിന് പുറത്തു വന്നത്.
ഇരുട്ട് പരന്ന മുറ്റത്ത് തൂങ്ങിക്കിടന്ന സീറോ ബൾബിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ നിന്നുകൊണ്ട് കോലായി കേറി വരുന്ന സുമയെ നോക്കി രണ്ടുപേരും നിന്നു.
“വല്ലതും അറിഞ്ഞോ അമലേ നീ….”
“എന്തറിഞ്ഞോന്നാ പറയാതെങ്ങനാ അറിയുന്നെ സുമേടത്തി…”
മുടി വാരി കെട്ടി അമലമ്മയ്ക്ക് പിറകെ നീരജയും ചെതുങ്ങി നിന്നു.
“കൃഷ്ണൻ ആരുടെയോ തല തല്ലി പൊട്ടിച്ചൂന്നു പറേണ കേട്ടു…
വസുവേട്ടൻ ഇപ്പൊ വന്നു കേറിയെ ഉള്ളൂ…”
സുമ പറഞ്ഞത് കേട്ട അമലാമ്മ വിറച്ചു പോയിരുന്നു…
“ഈശ്വര….ഇവനെക്കൊണ്ട് ഞാൻ ഇനി എന്താ ചെയ്യേണ്ടേ…ഇതെന്തണ്ടായത്….
ഡാ….ഡാ….കിച്ചു….”
കസേരയിലേക്ക് ഇരുന്നു പോയ അമലാമ്മയെ പിടിച്ചു നീരജ കണ്ണു തുടച്ചു തല കുനിച്ചു നിന്നു.
ഇനിയും അനുഭവിക്കാൻ ബാക്കി കിടക്കുന്ന കയ്പുകൾ ഏറ്റെടുക്കാൻ എന്ന പോലെ.
“എന്താ….അമ്മേ….എന്ത് പറ്റി…”
നീരജയെ അഭിമുഖീകരിക്കാൻ മടി ഉണ്ടായിരുന്ന കിച്ചു പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു മുറിയിൽ തന്നെ ആയിരുന്നു.
“എടാ…കൊച്ചേ നിന്റെ ഏട്ടൻ ആരുടെയോ തല തല്ലി പൊട്ടിച്ചൂന്ന്…..
ഇന്ന് വൈകിട്ട്…ഏട്ടൻ വന്നപ്പോൾ പറഞ്ഞതാ….”
“മോനു ഒന്നു പോയി അന്വേഷിക്കടാ….എത്ര കൊള്ളരുതാത്തവൻ ആയാലും നിന്റെ ഏട്ടൻ അല്ലെ….”
കണ്ണ് നിറച്ചു അമ്മ പറയുന്നത് കേട്ട കിച്ചു ഉടുപ്പ് മാറാനായി അകത്തേക്ക് നടന്നു, അപ്പോഴും തെറ്റെല്ലാം തന്റേതെന്നു ഏറ്റുകൊണ്ടെന്ന പോലെ നിന്ന നീരജയുടെ മുഖത്തേക്ക് അവൻ നോക്കിയില്ല.
