ഓർമ്മകൾ പൂക്കുന്ന താഴ്വര Like

മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ അവൾ എന്റെ കൈകളിൽ ഉമ്മ വച്ചു..
‘രാജീവേട്ടന് എന്നോട് എന്തൊക്കെയോ പറയാനുണ്ട്.. നമ്മൾ തമ്മിൽ എന്തിനാ ഒരു മറ.. എനിക്ക് പണ്ട് തൊട്ടേ അറിയാവുന്നതല്ലേ രാജീവന് ഒന്നും മറച്ചു വയ്ക്കാൻ അറിയില്ലെന്ന്.. എന്നോട് പറഞ്ഞൂടെ..’

അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ അതുവരെയും പുറത്തു പറയരുതെന്ന് ആഗ്രഹിച്ച ആ കാര്യങ്ങൾ താൻ അവളോട്‌ പറഞ്ഞു..
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ ആദ്യം ഒന്ന് പകച്ചു എന്നുള്ളത് നേരാണ്.. പക്ഷെ ഞൊടിയിട കൊണ്ട് തന്നെ അവൾ അവളുടെ സങ്കടങ്ങളെ ഉള്ളിൽ ഒളിപ്പിക്കുന്നതായി തനിക്ക് തോന്നി..
‘ഞാൻ പണ്ടും ഒരു ഭാഗ്യമില്ലാത്തവളാ..
കുട്ടിക്കാലത്തെ അച്ഛനെ നഷ്ടപ്പെട്ടോളാ, രേണു സന്തോഷിക്കുന്നത് ദൈവത്തിനു ഇഷ്ടമായിരിക്കില്ല..’
‘അങ്ങനെ ഒന്നുമില്ലടോ.. എല്ലാം ശരിയാവും..’
തനിക്കുറപ്പില്ലാത്ത പ്രതീക്ഷയാണ് വച്ചു നീട്ടുന്നതെന്ന് ഉറപ്പുണ്ടായിട്ടും താൻ അതവൾക്ക് വച്ചു നീട്ടി..

‘അതൊന്നും ഓർത്ത് രാജീവേട്ടന് സങ്കടപ്പെടേണ്ട.. ഡോക്ടർ പറഞ്ഞ പോലെ എന്നെ രാജീവ് അങ്ങു മറക്കണം.. എന്നെ കണ്ടിട്ടേയില്ലാന്നു ഓർക്കണം.. എന്നിട്ട് വേറൊരു നല്ല പെണ്കുട്ടിയെ ഒക്കെ കല്യാണം കഴിച്ചു രണ്ടു മൂന്നു കുട്ടികളൊക്കെയായി നമ്മൾ കണ്ട സ്വപ്നങ്ങളെല്ലാം പൂർത്തിയാക്കണം..’

അതു പറയുമ്പോൾ തന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തുവാൻ രേണു കിണഞ്ഞു ശ്രമിച്ചിരുന്നു..

‘നിന്നെ ഞാൻ ഉപേക്ഷിക്കാനോ.. അതൊരിക്കലുമില്ല..
എന്നെ, എന്റെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടു വന്ന നിന്നെ ഞാൻ ഒരിക്കലും കണ്ടിട്ടേയില്ലെന്ന് ചിന്തിക്കാനോ.. ??
രേണു അതൊന്നും ഈ ജന്മം നടക്കാത്ത കാര്യങ്ങളാണ്..’

രേണുവിന്റെയും തന്റെയും കണ്ണുകളിൽ അന്ന് ആ രാത്രി കണ്ണീർ കണങ്ങൾ തുളുമ്പി നിന്നിരുന്നു..
പിറ്റേന്ന് ഡോക്ടർ പറഞ്ഞ പ്രകാരം ഹോസ്പിറ്റലിലെത്തി.. അവളെ ഓപ്പറേഷൻ തീയറ്ററിലാക്കി താൻ മുറിക്ക് അപ്പുറത്ത് കാത്തിരുന്നു..
മണിക്കൂറുകൾക്കൊടുവിൽ ഡോക്ടർ തന്നെ എത്തി എല്ലാം success ആണെന്നറിയിച്ചു..

രേണുവിനെ ഡിസ്ചാർജ് ചെയ്യാൻ പിന്നെയും ഒരു ദിവസം വേണ്ടി വന്നു.. ഇപ്പോഴത്തെ മുഴ എടുത്ത് കളഞ്ഞെങ്കിലും ഇനിയും അത് പിന്നെയും വരാനുള്ള വലിയ സാധ്യതയെപ്പറ്റി ഡോക്ടർ പോരും മുൻപ് പിന്നെയും ഓർമ്മിപ്പിച്ചു..

അബോർഷൻ കഴിഞ്ഞ അന്ന് തൊട്ട് പക്ഷെ അവൾക്കെന്തോ ആ പഴയ പ്രസരിപ്പ് നഷ്ടമായതായി തനിക്ക് തോന്നി..
ഒറ്റയ്ക്ക് വീട്ടിൽ കുനിഞ്ഞു കൂടി ഇരിക്കാൻ, തന്റെ ലോകത്തേക്ക് മാത്രം ഒതുങ്ങിക്കൂടാൻ അവൾ ശ്രമിക്കുന്നതായി തനിക്കനുഭവപ്പെട്ടു..
അവളെ തനിച്ചാക്കാൻ ഒരിക്കലും ഇഷ്ടമില്ലാതിരുന്നത് കൊണ്ട് ഇത്രകാലത്തെ ജോലി പരിചയം വച്ച് ഭാര്യയുടെ രോഗാവസ്ഥ കൂടി വെളിപ്പെടുത്തിക്കൊണ്ടു ഒരു താത്കാലിക ലീവിന് താൻ അപേക്ഷിച്ചു.
മാനേജർക്ക് തന്റെ ജോലിയിൽ വിശ്വാസമായിരുന്നത് കൊണ്ട് അയാൾ എത്രയും പെട്ടന്ന് തന്നെ അത് സാധിച്ചു തന്നു..

അങ്ങനെ നാളുകൾക്കൊടുവിൽ താൻ നാട്ടിലേക്ക് വണ്ടി കയറി..
ഊർജസ്വലയായ പഴയ രേണുവിന് കാത്തു നിന്ന എല്ലാവരും വിളറി വെളുത്ത് ഒരു പുഞ്ചിരിയിൽ മാത്രം തന്റെ മറുപടികളൊതുക്കുന്ന അവളെക്കണ്ട് അത്ഭുതപ്പെട്ടു..

നാളുകൾ കഴിയുംതോറും അവൾ മെലിഞ്ഞു കൊണ്ടിരുന്നു.. വീട്ടിൽ അവളെ നോക്കാൻ അമ്മയുണ്ടായിരുന്നിട്ടു കൂടി അവൾ തന്നെ വീട്ടുജോലികൾ ചെയ്യുമായിരുന്നു..
ഒടുവിൽ ഒരു വരണ്ട സന്ധ്യയിൽ അവൾ എന്നോട് പറഞ്ഞു അവൾക്ക് ആ പഴയ പാടത്തുകൂടി ഒരിക്കൽ കൂടി നടക്കണം എന്നു.. തനിക്ക് ഒറ്റയ്ക്ക് പോവാൻ വയ്യാത്ത കാരണം രാജീവ് ഒന്ന് കൂടെ വരുമോ എന്നും അവൾ ചോദിച്ചു.

ആകാശത്ത് സൂര്യൻ മറയാൻ വെമ്പിയിരുന്നു…
പഴയ പാടവരമ്പുകൾക്കപ്പുറം വയൽ തൂർത്ത് പുതിയ വീടുകള് വന്നിരുന്നെങ്കിലും അതിരിൽ അപ്പഴും ആറ്റുവഞ്ചികൾ സമൃദ്ധമായിരുന്നു..
അവർക്കൊപ്പം ആ വഴികളിൽ നടക്കുമ്പോൾ താൻ പഴയ രാജീവായി.. അവൾ പഴയ രേണുവും.. ഒഴുക്ക് കുറഞ്ഞ തോട്ടിൽ അവൾ പഴയ പടി കാലുകളാഴ്ത്തിയിരുന്നു..അന്നേരം അവളുടെ കാലവണ്ണകൾ തഴുകി ഒഴുകുന്ന ജലമാവാൻ കൊതിച്ച തന്റെ പഴയ കാലത്തെ താൻ ഒരിക്കൽ കൂടി ഓർമ്മിച്ചു..

Leave a Reply

Your email address will not be published. Required fields are marked *