ചെന്നൈയില്‍ നിന്ന് എല്ലാം കെട്ടിപ്പെറുക്കി ഇനിയൊരു മടങ്ങിവരവില്ലന്നുറച്ചു നാട്ടിലേക്ക്..
അമ്മയുടെ ചടങ്ങുകള്‍ ഒക്കെ തീര്‍ത്തു, വീണ്ടും ജോലിക്കായി യാത്ര തുടങ്ങി … ഒടുവില്‍ കൊല്ലം അടുത്തുള്ള കശുവണ്ടി ഫാക്ടറിയില്‍ അക്കൗണ്ടന്റ് ആയി ജോലി കിട്ടി .. മദ്രാസില്‍ ലഭിച്ചിരുന്ന ശമ്പളത്തിന്റെ പാതി പോലും ഇല്ലയിരുന്നുവത് .. ആദ്യം എല്ലാ ദിവസവും വീട്ടില്‍ വന്നെങ്കിലും മാസാവസാനം നല്ലൊരു തുക ചിലവായപ്പോള്‍ അത് ആഴ്ചയില്‍ ഒന്നായി … പേരമ്മ അപ്പോഴും വീട്ടില്‍ ഉണ്ടായിരുന്നത് അനിയത്തിക്ക് തുണയായി … നിനച്ചിരിക്കാതെയാണ് ഫാക്ടറി യൂണിയന്‍ സമരം കാരണം അടച്ചു പൂട്ടിയത് ..
വീണ്ടും ഊരു തെണ്ടലിന്റെ നാളുകള്‍ .അഞ്ചാറു മാസം അല്ലറ ജോലികള്‍ ചെയ്തു പടിച്ചു നിന്നു. കൃഷി ചെയ്തും ,മീന്‍ വളര്‍ത്തിയും ഒക്കെയാണ് അപ്പനും അമ്മയും ഞങ്ങളെ കഷ്ടത കൂടാതെ പുലര്‍ത്തിയിരുന്നത് .. മുക്കാല്‍ ഏക്കറോളം വരുന്ന കൃഷിയിടം അപ്പന് വല്ലായ്മ വന്നപ്പോള്‍ ഒരാള്‍ക്ക് പാട്ടത്തിനു കൊടുത്തിരുന്നു, . അനിയത്തീടെ പഠിപ്പും പിന്നെ വരാന്‍ പോകുന്ന ചിലവുകളും ഒക്കെ മനസില്‍ വന്നപ്പോള്‍ വീണ്ടും ചെന്നൈ എന്ന ചിന്തക്ക് ആക്കം കൂടി .. പേരമ്മ എന്‍റെ വിഷമം മനസിലാക്കിയട്ടാവാം മദ്രാസിലേക്ക് പോക്കൂടെ എന്ന് ചോദിച്ചപ്പോള്‍ ഉറച്ച തീരുമാനത്തില്‍ എത്തിയത്
. മദ്രാസിലേക്ക് പോകാനായി ബാഗ് റേഡിയാക്കുമ്പോള്‍ ആണ് അന്ന് ബാവ വന്നപ്പോള്‍ തന്ന അഡ്രസ് കിട്ടിയത് . ജെസ്സി അമ്മമ്മയുടെ … പോകുന്നതിനു മുൻപേ അവരെ കൂടിയാണ് കാണണമെന്ന് തീരുമാനിച്ചു
ജെസി അമ്മാമ … അവരെ കുറിച്ചിനിയൊരിക്കല്‍ പറയാം .
ജെസി അമ്മാമ തന്ന പൈസ കൊണ്ട് അല്ലറ ചില്ലറ കടങ്ങളും വീട്ടി , ബാക്കി അനിയത്തിയെ ഏല്‍പ്പിച്ചു ചെന്നൈക്ക് വണ്ടി കയറി …
നേരെ പോയി സാറിനെയാണ് കണ്ടത് … നീരസമൊന്നും കാണിക്കാതെ അദ്ദേഹം പഴയ അക്കൗണ്ട്സ് ഒക്കെ തന്നു … അത് കഴിഞ്ഞു കമ്പനിയിൽ പോയി .. അവിടെ ഞാൻ നിർത്തി പോയപ്പോൾ പകരം വന്ന ആൾ ഉണ്ടായിരുന്നെങ്കിലും , ആളുടെ പെർഫോമൻസ് മോശമായതിനാല്‍ പറഞ്ഞു വിടാന്‍ ഇരിക്കുവാന്നറിഞ്ഞു…ഒരാഴ്ചക്കുള്ളില്‍ ആ ജോലിയും ശെരിയായി .. താമസം കമ്പനിയുടെ അടുത്തുള്ള ഒരു ഗോഡൗണിൻറെ മുകളിൽ . തകര ഷീറ്റ് കൊണ്ട് മറച്ച ഒരു മുറിയിൽ … രാത്രി ആയാല്‍ ചൂടും കൊതുകും … കമ്പനിയിലെ കാർട്ടണുകൾ അടുക്കിയിട്ടു അതിൽ പായ വിരിച്ചാണ് കിടപ്പു … നല്ല റൂമോ വീടിന്റെ ഷെയറോ മറ്റോ കിട്ടുമോയെന്നു നോക്കുന്നുണ്ട് …
ബസിന് അല്‍പം പോയാല്‍ ലോഡ്ജുകള്‍ കയ്യിലൊതുങ്ങുന്ന ബഡ്ജറ്റിനു കിട്ടുമെങ്കിലും റോയപ്പെട്ടയോ പരിസരമോ വിട്ടു പോകാന്‍ മനസു വന്നില്ല …
ഇതിനകം ഇവിടെ നാട് പോലെയായിരുന്നു .. ഇഷ്ടം പോലെ ഫ്രെന്റ്സും …അധികം ചങ്ങാത്തത്തിന് പോകുന്നില്ലങ്കിലും വൈകിട്ട് നേരമ്പോക്കിനു വകയുണ്ട് … ആ സമയത്താണ് കാളിയെ പരിചയപ്പെടുന്നത് … ചെറിയ തല്ലു പിടിയൊക്കെ ഉണ്ടെങ്കിലും കമ്പനിയിലെ ഓട്ടങ്ങള്‍ ഒക്കെ കാളിക്കായിരുന്നു .. മസ്ദയുടെ ഒരു പഴയ വണ്ടി .. അവന്‍ വണ്ടികള്‍ അനവധി മാറിയെങ്കിലും സ്വന്തമായി ഓട്ടോ മേടിച്ചു ഓടിക്കാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും വിരല്‍ തുമ്പില്‍ ഉള്ളത് കാളിയാണ്.
കമ്പനിയിലേക്ക് മാസത്തില്‍ ഒന്നെന്ന പോലെ റോജിയുടെ ഫോണ്‍ ഉണ്ടായിരുന്നു .. ഇടക്ക് അക്കാ എഴുതാറുണ്ടായിരുന്നു , ഇപ്പോള്‍ കാണുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അവരുടെ അപ്പന്‍ മരിച്ച കാര്യം പറഞ്ഞു … റോജി എന്നോട് പോയൊന്നു അന്വേഷിച്ചു നോക്കണമെന്ന് ആവശ്യപെട്ടു ..
അടുത്ത മാസം ശമ്പളം കിട്ടുമ്പോള്‍ അക്കയുടെ വീട്ടില്‍ പോകണമെന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു ദിവസം ഉച്ച കഴിഞ്ഞു കമ്പനിയില്‍ അക്കാ എന്നെ കാണാന്‍ എത്തുന്നത് .. കയ്യില്‍ ഒന്നര വയസോളം ഉള്ള ഒരു വെളുത്തു തുടുത്ത കുഞ്ഞും ..
എന്‍റെ വിശേഷങ്ങള്‍ ചോദിച്ചതല്ലാതെ അക്ക അവരുടെ കാര്യങ്ങളൊന്നും പറഞ്ഞില്ല , മുഖത്ത് ആകെ ഒരു നിരാശാ ഭാവം കണ്ടാണ് ഞാന്‍ കാര്യങ്ങള്‍ അന്വേഷച്ചത് … അമ്മയും മരിച്ചു , കെട്ടിയവന്‍ ഉപേക്ഷിച്ചു പോയി , കുറച്ചു നാള്‍ അമ്മയുടെ വീട്ടില്‍ നിന്നു. … കുഞ്ഞ് പട്ടിണി കിടക്കുമെന്ന അവസ്ഥ വന്നപ്പോള്‍ അവിടെ നിന്ന് ഇറങ്ങിയതാണ് …
കമ്പനി ടൈം കഴിഞ്ഞ് ഞാന്‍ എന്‍റെ തകര കൊട്ടാരത്തിലേക്ക് അക്കയെയും കുഞ്ഞിനേയും കൂട്ടി … വൈകിട്ട് വയറു നിറച്ചു ആഹാരം കഴിക്കുമ്പോള്‍ അക്കയുടെ കണ്ണ് നിറഞ്ഞത് ഞാനാദ്യമായി കണ്ടു …. പാലിന് കരഞ്ഞ കുഞ്ഞിനു ബ്ലൌസ് പൊക്കി മുലയെടുത്തു കൊടുക്കുമ്പോള്‍ ഞാന്‍ കാണുന്നെന്ന വിചാരമോ മടിയോ ആ കണ്ണുകളില്‍ ഞാന്‍ കണ്ടില്ല … വൈകുന്നേരം കണ്ട ദൈന്യതയും അവിടെ ഇല്ലായിരുന്നു പകരം സുരക്ഷിതമായൊരു സ്ഥലത്ത് എത്തിയതിന്റെ ധൈര്യം
” തമ്പി …… ഒരു ടീക്കട ഏതാവത് പോടണം..” കുഞ്ഞിനെ എന്‍റെ കൈലി മുണ്ട് കൊണ്ട് തോട്ടില്‍ കെട്ടി യുറക്കിയിട്ട് , പുറത്തു റോഡിലേക്ക് നോക്കി നിന്ന എന്റെയടുത്ത് വന്നു താഴെ റോഡിലൂടെ ചീറി പായുന്ന വണ്ടികളെ നോക്കി അക്ക പറഞ്ഞു … ഞാനും അതിനെ പറ്റി ചിന്തിക്കാതിരുന്നില്ല …
” ഇത് പുടി തമ്പി … എന്‍ കയ്യിലെ ഇത് മട്ടും താനിരുക്ക് … അഡ്വാന്‍സ് കൊടുക്കലാം” ഒരു നേരിയ മാല കഴുത്തില്‍ കിടന്നത് ഊരി തന്നിട്ട് അക്ക ചിരിച്ചു … കല്യാണത്തിന് കാണുമ്പോള്‍ ഉണ്ടായിരുന്ന വളയോ മാലയോ ഒന്നും ആ ദേഹത്തില്ല…. എന്തിനു … അക്കയുടെ ഐശ്വര്യം ആയിരുന്ന ആ മൂക്കുത്തി പോലും …
‘ ഇപ്പൊ വാണാ അക്കാ … തെവയാനാ നാന്‍ കേക്കരെന്‍ …” മാല തിരിച്ചു കൊടുത്തെങ്കിലും അക്കയത് വാങ്ങിയില്ല … തകര മറച്ച മുറിയില്‍ കാര്‍ട്ടന്‍ നിരത്തിയിട്ട് കൊടുത്തതില്‍ കിടന്നു അക്കയന്നു സുഖമായി ഉറങ്ങി
” റൊമ്പ നാളുക്കപ്പുറം നല്ലാ തൂങ്കിട്ടെ …” അടുത്തുള്ള ടീക്കടയില്‍ നിന്ന് വാങ്ങി കൊണ്ട് വന്ന ചായ കുടിച്ചു കൊണ്ട് അക്ക പറഞ്ഞപ്പോള്‍ എന്‍റെ മനസും കുളിര്‍ന്നു …
അക്കയെ മുകളില്‍ നിര്‍ത്തിയിട്ട് ഞാന്‍ ജോലി ചെയ്തു … കമ്പനി മുതലാളി .. ഒരു പാവം അണ്ണാച്ചി .. അയാള്‍ വന്നപ്പോള്‍ കാര്യം പറഞ്ഞു … അയാളാണ് അവരുടെ ഒരു പഴയ കെട്ടിടത്തെ പറ്റി പറഞ്ഞത് … അന്നുച്ചക്ക് ആ കെട്ടിടം പോയി നോക്കി .. താഴെ ഒരു പലക തട്ടികള്‍ കൊണ്ട് മറച്ചിരിക്കുന്ന കടമുറിയും, അതിനു പിന്നില്‍ അത്യാവശ്യം സാധനങ്ങള്‍ വെക്കാവുന്ന ഒരു മുറിയും ചെറിയ ഇടനാഴിയിലൂടെ ചെന്നാല്‍ രണ്ടു മുറിയുള്ള വീടും … അവിടെ ആളില്ലെങ്കിലും കട ഇപ്പോള്‍ ഒരാള്‍ നടത്തുന്നുണ്ട് … അവരെ മാറ്റി തരാമെന്ന് പറഞ്ഞാണ് എന്നെ പറഞ്ഞു വിട്ടത് .. മുകളിലെ നിലയില്‍ മൂന്നു മുറികള്‍ ഉണ്ട് … എല്ലാം ഫുള്‍ ആണ് …