ഒരു ദിവസം ഉച്ചക്ക് കടയിൽ നിന്ന് വന്ന് ഭക്ഷണം കഴിക്കുകയാണ് ദാസൻ. തൊട്ടടുത്ത് അവനെ മുട്ടിയുരുമ്മി നിന്ന് സ്നേഹത്തൊടെ അവന് വിളമ്പിക്കൊടുക്കുകയാണ് ഷിഫാന,
പുറത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ട് അവൾ ദാസനെ നോക്കി.
“ ചെല്ല്.. പുയ്യാപ്ല വന്നിട്ടുണ്ട്…”
ദാസൻ ചിരിയോടെ അവളോട് പറഞ്ഞു.
ഷിഫാന ഒട്ടും താൽപര്യമില്ലാതെ പോയി മുൻവാതിൽ തുറന്ന് കൊടുത്തു.
“അയാളെവിടെ…?’”
അകത്തേക്ക് കയറിയതും വിനോദ് ചോദിച്ചു.
“ആര്,….?”
മനസിലായിട്ടും ഷിഫാന ചോദിച്ചു.
വിനോദിന് വിറഞ്ഞ് കയറി..
“ചേട്ടനെവിടേന്ന്… ?”
“ചേട്ടൻ ഭക്ഷണം കഴിക്കുന്നുണ്ട്… വിനോദേട്ടൻ വാ..ഞാൻ ചോറ് വിളമ്പാം..”
അവൻ തുറിച്ച് നോക്കി അടുക്കളയിലേക്ക് പോയി.
“വാടാ… ഇങ്ങോട്ടിരിക്ക്… അമ്മൂ ഇവന് വിളമ്പിക്കൊടുക്ക്… “
അവനെ കണ്ട് ദാസൻ പറഞ്ഞു.
“ ഞാൻ കടയിൽ പോയിരുന്നു..”
കലിപ്പോടെ വിനോദ് പറഞ്ഞു.
“അതിന്… ?”
“അവരാ പറഞ്ഞത് ഇങ്ങോട്ട് പോന്നെന്ന്… “
“ഉം… ഞാൻ കടയിലായിരുന്നു..ഇപ്പോഴിങ്ങോട്ട് വന്ന് ഭക്ഷണം കഴിക്കുന്നു… നീ കാര്യം പറ..”
താൽപര്യമില്ലാത്ത സ്വരത്തിൽ ദാസൻ പറഞ്ഞു.
“എനിക്ക് കുറച്ച് പൈസ വേണം…”
ദാസൻ വായിലിട്ട ഭക്ഷണം സാവധാനം ചവച്ചിറക്കി കുറച്ച് വെള്ളവും കുടിച്ചു.
“നിനെക്കിന്തിനാ ഇപ്പോ പൈസ..?”
“ എനിക്ക് കുറച്ച് ആവശ്യങ്ങളുണ്ട്..”
“ അതെന്താന്നാ ഞാൻ ചോദിച്ചത്..?”
“എനിക്ക് പല ആവശ്യങ്ങളുമുണ്ട്..”
“നീ ആവശ്യം പറ..”
രണ്ടാളുടെയും സംസാരം ചെറിയൊരു പേടിയോടെയാണ് ഷിഫാന കേട്ടു നിന്നത്.
“എന്റെ ആവശ്യങ്ങളെല്ലാം നിങ്ങളോട് പറയണോ… ?”
പോരിനൊരുങ്ങിത്തന്നെ വിനോദ് ചോദിച്ചു.
“ പറയേണ്ടിവരും.. പൈസ തരുന്നത് ഞാനാണെങ്കിൽ ആവശ്യവും എനിക്കറിയണം…”
ദാസൻ കഴിച്ച് കഴിഞ്ഞ് കൈ കഴുകി വന്ന് വീണ്ടുമിരുന്നു.
“ഭക്ഷണം ഇവിടെയുണ്ട്…ഡ്രസെന്തെങ്കിലും വേണേൽ കടയിൽ വന്നെടുക്കാം.. വല്ല അസുഖവുമുണ്ടെങ്കിൽ ആശുപത്രിയിൽ പോകാം.. നിന്റെ ഭാര്യയുടെ ചെലവുകളും ഞാനാണ് നോക്കുന്നത്..വേറെന്താണ് നിനക്ക് പൈസക്ക് ആവശ്യം..?”
സൗമ്യതയോടെയാണ് ദാസന്റെ ചോദ്യം.
“ഞാൻ നിങ്ങളെ ഔദാര്യമല്ല ചോദിക്കുന്നത്..എന്റെ അവകാശമാണ്.. എനിക്കാവശ്യമുള്ള പൈസ എനിക്ക് കിട്ടണം..”
വിനോദ് ശബ്ദമുയർത്തി.
“ പതുക്കെ…പതുക്കെ സംസാരിച്ചാമതി..
ഈ അടുക്കളയിൽ മാത്രംകേട്ടാമതി..
പിന്നെ അവകാശം.. നിനക്കെന്ത് അവകാശമാ അവിടെയുള്ളത്..?”
“അതെന്റെയും കൂടി കടയാണ്… അവിടുന്നുള്ള വരുമാനം എനിക്കും കൂടി അവകാശപ്പെട്ടതാണ്…”
“ ഓ… അങ്ങനെ… എന്നാ നീയൊരു കാര്യംകേട്ടോ… ബാങ്കിലും, തുണിയെടുക്കന്ന സ്ഥലത്തും വലിയൊരു സംഖ്യം കടക്കാരനായിട്ടാ നമ്മുടച്ചൻ പോയത്.. പതിനഞ്ച് വർഷം ഞാൻ ചോരനീരാക്കിയാണ് ഇന്ന് കാണുന്ന കോലത്തിൽ ആ കടയാക്കിയത്..ഒരു കർച്ചീഫിന്റെ വിലയെത്രയാന്ന് നിനക്കറിയോ..?
പൈസ ചോദിക്കാനല്ലാതെ എന്തിനെങ്കിലും നീയാകടയിലേക്ക് കയറിയിട്ടുണ്ടോ..?
ആ കടയുടെ പണി നടക്കുന്നന്ന് സഹായിക്കാനൊരാളില്ലാതെ ഞാൻ കരഞ്ഞ് പോയിട്ടുണ്ട്.. അന്നൊക്കെ കടയുടെ മുമ്പിലൂടെ കൂട്ടുകാരൊടൊപ്പം നീബൈക്കിൽ കറങ്ങുന്നത് വേദനയോടെയാണ് ഞാൻ നോക്കി നിന്നത്.. വളരെ കഷ്ടപ്പെട്ടാണെടാ ഞാനാ കട ഇന്ന് കാണുന്ന കോലത്തിലാക്കിയത്..”
അവസാനം പറഞ്ഞ് വന്നപ്പോഴേക്കും ദാസന് കരച്ചിൽ വന്നു. ഷിഫാനയുടെ കണ്ണും നിറഞ്ഞു.
“ഇത്രയും കാലം നീയെന്നോട് എത്ര പൈസ വാങ്ങിയിട്ടുണ്ടെന്ന് വല്ല കണക്കും നിനക്കുണ്ടോ… ? ഉണ്ടാവില്ല.. പക്ഷേ എന്റെ കയ്യിൽ കൃത്യമായ കണക്കുണ്ട്… എന്തായാലും ഞാൻ എടുത്തതിനേക്കാളേറെ പൈസ നിനക്ക് തന്നിട്ടുണ്ട്..
അത്കൊണ്ട് ഇനി ആവശ്യമറിയാതെ പത്ത് പൈസ ഞാൻ തരില്ല…”
വിനോദ് കണ്ണ് തുറുപ്പിച്ച് ഒന്നും മിണ്ടാതെ നിൽക്കുകയാണ്.ഇങ്ങനെയൊന്നും തന്നോടിത് വരെ ചേട്ടൻ പറഞ്ഞിട്ടില്ല.ആവശ്യത്തിന് പൈസ ചോദിക്കും,ഏട്ടൻ തരും.. ചോദ്യമോ പറച്ചിലോ ഇത് വരെ ഉണ്ടായിട്ടില്ല.
“അപ്പോ ആവശ്യം പറയാതെ നിങ്ങൾ തരില്ല..”
“ഇല്ല… ആവശ്യം പറഞ്ഞാലും അതെനിക്ക് കൂടിബോധ്യപ്പെടണം.. എന്നാലും ഞാൻ പൈസ തരണമെങ്കിൽ നീ എന്റെ കൂടെ കടയിൽ വന്ന് നിക്കണം..അല്ലെങ്കിൽ നീ വല്ല പണിക്കും പോണം..”
