ഗോപികാവൈദേഹം

ഗോപികാവൈദേഹം

 

ഈ കഥയ്‌ക്കോ കഥയിലെ കഥാപാത്രങ്ങൾക്കോ സ്ഥലങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് യാതൊരുവിധ ബന്ധവുമില്ല. അഥവാ അങ്ങനെ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികമാണ്.

നഗര മധ്യത്തിലെ തിരക്കുകളിൽ നിന്നു മാറി ഒഴിഞ്ഞു അധികമാരും ശ്രദ്ധിക്കാതെ നിൽകുന്ന ആ പ്രദേശത്ത് എത്തിച്ചേരാൻ റയിൽവേ ട്രാക്ക് മുറിച്ച് കടന്നു പോവുന്ന ആ ഒറ്റ വഴിയേ ഉള്ളൂ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി പറഞ്ഞത് വെച്ച് നോക്കുമ്പോൾ ദൂരെ കാണുന്ന ആ പഴയ ഓടിട്ട കെട്ടിടം ആവാനേ സാധ്യത ഉള്ളൂ. കാരണം അടുത്തെങ്ങും വേറെ കെട്ടിടങ്ങൾ ഇല്ല. ഗൂഗിൾ മാപ്പിൽ ഒന്നുകൂടെ നോക്കി ഉറപ്പു വരുത്തിയ ശേഷം ഗോപിക ട്രാക്ക് മുറിച്ച് കടന്ന് മുന്നോട്ട് നടന്നു.

“You have arrived at your destination.”

കെട്ടിടത്തിനു അടുത്ത് എത്തിയപ്പോൾ ഫോണിലെ ഗൂഗിൾ മാപ്പ് ശബ്ദിച്ചു. നാവിഗേഷൻ ഓഫ് ചെയ്ത് ഫോൺ ഓഫ് ചെയ്തു ബാഗിലിട്ട ശേഷം ഗോപിക ചുറ്റും നോക്കി. വളരെ പഴയ ഒരു ഓടിട്ട ഇരുനില കെട്ടിടത്തിൻ്റെ താഴെയാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. താഴത്തെ നിലയിൽ തൊണ്ണൂറുകളെ ഓർമിപ്പിക്കുന്ന പരിഷ്കാരം തൊട്ടു തീണ്ടാത്ത ഒരു ചായക്കട മാത്രം. അവിടെ കുറഞ്ഞത് എഴുപത് വയസ് എങ്കിലും പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ ചായ അടിക്കുന്നത് കാണാം. പ്രായത്തിൻ്റെ ആധിക്യം അയാളുടെ മുഖത്ത് ചുളിവുകളായി രൂപാന്തരം പ്രാപിച്ചരിക്കുന്നതും കാണാം.

“ചേട്ടാ, ഈ സിനിമയിൽ ഒക്കെ കഥ എഴുതുന്ന ദേവാനന്ദൻ സാർ ഇവിടെ എവിടെയെങ്കിലും ആണോ താമസിക്കുന്നത്?”

“ദേവാനന്ദൻ സാറിനെ കാണാൻ വന്നതാണോ? ദേ, ആ കോണിപ്പടി കേറി മുകളിലേക്ക് പോയാൽ മതി. അദ്യം കാണുന്ന മുറിയാണ്,”ചായക്കടയുടെ വലതു വശത്തെ കോണിപ്പടി ചൂണ്ടിക്കാണിച്ച് വൃദ്ധൻ പറഞ്ഞു.

“ചേട്ടാ, സിനിമക്ക് കഥ എഴുതുന്ന ദേവാനന്ദൻ സാറിനെ ആണ് കാണേണ്ടത്.”

“സംശയിക്കേണ്ട കുട്ടീ, അദ്ദേഹം തന്നെയാണ്.”

മലയാള സിനിമയിൽ തൊണ്ണൂറുകളിൽ തുടങ്ങി രണ്ടായിരത്തി ഇരുപത്തൊന്ന് വരെ ഒട്ടനവധി സിനിമകൾ ക്ക് തിരക്കഥ എഴുതിയും സംവിധാനം ചെയ്തും സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച കേരളം ഒട്ടാകെ ആരാധകരുള്ള കോടികൾ പ്രതിഫലം വാങ്ങുന്ന അപൂർവം ചില എഴുകാരിൽ ഒരാളായ ദേവാനന്ദൻ സാർ ഈ പൊളിഞ്ഞ കെട്ടിടത്തിലാണ് താമസിക്കുന്നത് എന്ന കാര്യം അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“പോവുമ്പോ ദേ ഇതും കൂടെ സാറിനു കൊടുത്തേക്ക്.”

സംശയിച്ച് നിൽക്കുന്ന ഗോപികയുടെ നേരെ ഒരു പാക്ക് ഗോൾഡ് ഫ്ലെയ്ക്ക് സിഗരറ്റ് നീട്ടി അയാൾ പറഞ്ഞു.

ചിതലുകൾ പാതി തിന്നു തീർത്ത കോണിപ്പടി കയറി തുടങ്ങുന്നതിനു മുന്നേ ആ കെട്ടിടത്തിലേക്ക് ഗോപിക ഒരു തവണകൂടി സംശയത്തോടെ നോക്കി. കലാകാരന്മാർക്ക് വേറാർക്കും ഇല്ലാത്ത പലതരം ഭ്രാന്തുകൾ ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. ചിലപ്പൊ അതിലൊന്നാവാം കോടീശ്വരനായ സംവിധായകന് പൊളിഞ്ഞ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കാനുള്ള ഈ ഭ്രാന്ത് .

പടികൾ കയറി രണ്ടാം നിലയിൽ എത്തിയപ്പോൾ തന്നെ ഗോപിക നന്നേ കിതച്ചു. അവിടുത്തെ അടച്ചിട്ട മുറിയിൽ നിന്നും അവ്യക്തമായി ഒരു ഹിന്ദി ഗസൽ കേൾക്കാമായിരുന്നു.

“അനുവാദമില്ലാതെ അകത്തു പ്രവേശിക്കരുത്”തവിട്ടു നിറത്തിൽ പെയിൻ്റ് അടിച്ച മരവാതിലിൽ എഴുതി ഒട്ടിച്ചത് വായിച്ചു നിൽക്കവെ ഗോപിക ഓർത്തു
തന്നെ പോലെ സിനിമയിൽ ചാൻസ് ചോദിച്ചു വരുന്നവരുടെ ശല്യം കാരണം ചെയ്തത് ആവണം.

അകത്തുനിന്ന് പാട്ട് കേൾക്കുന്നത് സ്ഥിതിക്ക് സാർ അകത്ത് ഉണ്ടെന്ന് ഉറപ്പാണ്. മൊബൈൽ ക്യാമറയിൽ നോക്കി മുഖവും മുടിയും ഒന്നുകൂടി ശരിയാക്കിയ ശേഷം കോളിംഗ് ബെൽ ഒന്നു രണ്ടു തവണ അടിച്ച് നോക്കി. ഉളളിൽ നിന്നും പ്രതികരണം ഒന്നും വരാത്തതിനാൽ അത് വർക്ക് ആവുന്നില്ലെന്ന് അവൾക്ക് മനസ്സിലായി.

മടിച്ച് മടിച്ച് വാതിലിൽ ചെറുതായി ഒന്നു മുട്ടിയപ്പോൾ അകത്തു നിന്നും കേട്ടുകൊണ്ടിരുന്ന ഗസൽ ഗാനം നിലച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അകത്തു നിന്നും കയ്യിലൊരു പാതി വലിച്ച സിഗരറ്റുമായി അറുപതിനോടടുത്ത് പ്രായം വരുന്ന ഒരു അതികായൻ വാതിൽ തുറന്നു.

ചീകി ഒതുക്കാതെ അലസമായ ചുരുണ്ട് നരച്ച തലമുടി. മുഖത്ത് അങ്ങിങ്ങായി ലക്ഷ്യബോധമില്ലാതെ പലവഴിക്ക് നീണ്ടുകിടക്കുന്ന പാതി നരച്ച താടി. അയാൾക്ക് സിഗരറ്റ് വലിയുമായുള്ള ആത്മബന്ധം ചുണ്ടിലെ കറുപ്പായും പല്ലിലെ കറയായും തെളിഞ്ഞു കാണാം. കൈലി മുണ്ടും വെള്ള ഇന്നർ ബനിയനും വേഷം.

അതുവരെ ടിവിയിലും സിനിമയിലും മാത്രം കണ്ടിട്ടുള്ള ദേവാനന്ദൻ എന്ന ലജൻഡറി സംവിധായകനെ ആദ്യമായി നേരിട്ടു കണ്ട വെപ്രാളത്തിൽ പരുങ്ങി നിൽക്കവെ അയാൾ കനത്ത ശബ്ദത്തിൽ ചോദിച്ചു.

“ആരാ??”ചെയ്തു കൊണ്ടിരുന്ന ജോലി തടസ്സപ്പെട്ടതിൻ്റെ നീരസം അയാളുടെ മുഖത്ത് കാണാമായിരുന്നു.

“സാർ, ഞാൻ ഗോപിക. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി പറഞ്ഞിട്ടു സാറിനെ കാണാൻ വന്നതാ..”

ഗോപിക വെച്ച് നീട്ടിയ സിഗരറ്റ് കൈ നീട്ടി വാങ്ങി അയാൾ ഗോപികയെ ഒന്നു അടിമുടി നോക്കി. ശേഷം പുറത്തേക്ക് ഇറങ്ങി വന്ന് താഴത്തെ ചായക്കടയിലേക്ക് നോക്കി നീട്ടി വിളിച്ചു.

“ഭാസ്കരേട്ടാ, മുകളിലേക്ക് രണ്ട് ചായ.”അയാൾ വീണ്ടും മുറിയിലേക്കു കയറി.

“കേറി വാ.”

അയാൾ ഗോപികയെ അകത്തേയ്ക്ക് വിളിച്ചു. മുറിയിലേക്ക് കടന്നതും മുറിയിൽ തളം കെട്ടി നിന്ന സിഗരറ്റ് പുക അവളുടെ മൂക്കിലേക്ക് ഇരച്ചു കയറി. അതിൻ്റെ ഗന്ധം അവളെ ചെറുതായി അസ്വസ്ഥമാക്കി.

അതൊരു ഒറ്റ മുറിയായിരുന്നു. പലയിടത്തായി സിഗററ്റ് കുറ്റികൾ വീണു കിടക്കുന്നു. മുറിയിൽ പല ഭാഗത്തായി ചുരുട്ടി എറിഞ്ഞ വെള്ള കടലാസുകളിൽ അയാൾ എഴുതി ഉപേക്ഷിച്ച വാക്കുകളും കഥകളും കഥാപാത്രങ്ങളും ചിതറിക്കിടക്കുന്നു. ആ മുറിയൊന്ന് അടിച്ച് വാരിയിട്ട് മാസങ്ങളായിക്കാണണം. ഒരു തിരക്കഥാകൃത്തിൻ്റെ മനസ്സുപോലെ അലങ്കോലമായി കിടക്കുന്ന മുറി. ഒരു കട്ടിലും മേശയും അതിനടുത്ത് രണ്ടു കസേരയും മാത്രമാണ് ആകെ മുറിയിൽ ഉണ്ടായിരുന്നത്.

വൃത്തിഹീനമായി കാണപ്പെട്ട മുറിയിലെ മേശപ്പുറത്ത് മാത്രം പുസ്തകങ്ങൾ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു. അതിനടുത്തായി ഒരു പേനയും വെള്ളക്കടലാസ്കെട്ടും കാണാം. ഒരുപക്ഷേ അടുത്ത സ്റ്റേറ്റ് അവാർഡും മറ്റു പുരസ്കാരങ്ങളും വാരിക്കൂട്ടാൻ പോവുന്ന സൃഷ്ടിയായിരിക്കണം ആ കടലാസിൽ രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്.

“അപ്പോ ഇയാളാണ് ബെന്നി പറഞ്ഞ പെൺകുട്ടി.”ഇരുമ്പു കസേരയിൽ കൂട്ടിയിട്ട തുണികൾ കൈ കൊണ്ട് വാരി എടുത്ത് കിടക്കയിലേക്ക് ഇട്ട ശേഷം കസേര നീട്ടി അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു.

“അതെ സാർ, ഞാൻ ഗോപിക,”അവൾ സ്വയം പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *