ജീവിതം നദി പോലെ – 5അടിപൊളി  

 

കിച്ചണിൽ നിന്നും വറുത്തരച്ച കറിയുടെ മണം. എന്തൊക്കെ പറഞ്ഞാലും അമ്മയുടെ കൈപ്പുണ്യം 🥰.

 

“ആഹാ, മോന് ഇന്ന് നേരെത്തെ ആണല്ലോ?” അമ്മയുടെ പരിഹാസത്തോടെയുള്ള ചോദ്യം.

 

കേൾക്കാത്ത ഭാവത്തിൽ ഫ്ലാസ്കിൽ നിന്നും കാപ്പി ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് ഞാൻ തിരികെ നടന്നു.

 

” ഡാ കഴിക്കാൻ എടുക്കട്ടെ? ”

“ആം ” ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു.

 

ആവി പറക്കുന്ന പുട്ടും, കടല കറിയുമായി ഞാൻ യുദ്ധമാരംഭിച്ച നേരത്താണ് പിതാജിയുടെ കടന്നു വരവ്. ഭക്ഷണവുമായി മല്ലിടുന്ന എന്നെ പുള്ളി ഒന്ന് പുച്ഛത്തോടെ നോക്കി. പിന്നെ കൈയിൽ ഇരുന്ന കവറുകൾ അമ്മയുടെ കൈയിൽ കൊടുത്ത ശേഷം ഒരു കസേര വലിച്ചു അവിടെ ഇരുന്നു.

 

“മൈര്.. മനസമാധാനമായി ഒന്ന് ഭക്ഷണം കഴിക്കാനും ഇങ്ങേരു സമ്മതിക്കില്ലേ?”. ഞാൻ മനസ്സിൽ പറഞ്ഞു.

 

“ഇന്ന് എന്തേ പത്തരയായപ്പോഴേക്കും എഴുന്നേറ്റത്?” അച്ഛൻ എന്നെ നോക്കി.

 

കോപ്പ്.. തുടങ്ങി… ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല.. ഞാൻ പാത്രവുമെടുത്ത് എഴുന്നേൽക്കാൻ തുടങ്ങി.

 

“എന്നോടുള്ള ദേഷ്യം ആഹാരത്തോട് കാണിക്കണ്ട. അവിടെയിരുന്നു കഴിക്കടാ .”

അച്ഛൻ സിറ്റ് ഔട്ടിലേക്ക് നടന്നു കൊണ്ട് പറഞ്ഞു…

 

“പിന്നെ അമൃതേത്തു കഴിഞ്ഞാൽ ഒന്നിങ്ങോട്ട് വരണം. കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. ”

 

പുല്ല്.. ഇനി പുതിയതെന്ത് കുരിശ്ശാണോ? ആഹാരം കഴിക്കാനുള്ള മൂഡും പോയി…. പ്ലേറ്റിലുള്ളത് എങ്ങിനെയൊക്കെയോ കഴിച്ചു തീർത്തു കൈ കഴുകി ഞാൻ വരാന്തയിലേക്ക് നടന്നു.

 

അച്ഛൻ അവിടെ പത്രവും വായിച്ചു കൊണ്ട് ചാരു കസേരയിൽ കിടപ്പുണ്ട്. ഞാൻ അടുത്ത് ചെന്ന് ഒന്ന് മുരടനക്കി. പുള്ളി ശബ്ദം കേട്ട് പത്രം മാറ്റിയൊന്നു നോക്കി. എന്നെ കണ്ടതും പത്രം മടക്കി ടീപ്പോയിലേക്ക് ഇട്ടു.

 

“ഇരിക്ക് ” കസേര ചൂണ്ടി പുള്ളി പറഞ്ഞു. ഒപ്പം കണ്ണടയൂരി ടീപ്പോയിലേക്ക് വച്ചു.

 

ഞാൻ കസേരയിലേക്കിരുന്നു.

“കഴിഞ്ഞ ദിവസം നിന്റെ അളിയനും, പെങ്ങളും കൂടി ഫോൺ വിളിച്ചപ്പോൾ ഒരു കാര്യം പറഞ്ഞു. “

 

ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കിയിരുന്നു. ഇനി വല്ല ഭാഗം വയ്പ്പുമാണോ?.

 

” അവര് രണ്ടു പേരും U.S വിസയ്ക്ക് അപേക്ഷിക്കാൻ പോവുകയാണ്. പ്രോസസ്സ് ഒക്കെ കഴിഞ്ഞു അപ്പ്രൂവൽ കിട്ടാൻ ഏതാണ്ട് 2-3 വർഷമെടുക്കുമെന്നാണ് പറഞ്ഞത്. ”

 

ഓഹ്ഹ് ഇതായിരുന്നോ? അവര് എങ്ങോട്ടെങ്കിലും പോകട്ടെ. ഞാനെന്ത് വേണം? അല്ലെങ്കിൽ തന്നെ അവരുടെ ജീവിതത്തിൽ എനിക്കൊരു റോളും ഇല്ല. അവളെന്നെ വിളിക്കാറും, സംസാരിക്കാറുമില്ല. പിന്നെ അളിയന് ഇങ്ങനെയൊരു അളിയന്നുണ്ടോന്നു പോലും അറിയുമെന്ന് തോന്നുന്നില്ല.

 

“ഡാ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ?” എന്റെ അലസത കണ്ടു അച്ചന്റെ സ്വരം മാറി.

 

” ആ.. ഉണ്ട്.. അവര് അമേരിക്കക്ക് പോകുന്നു..”

“നല്ല കാര്യം. നടക്കട്ടെ. “… ഞാൻ വലിയ താല്പര്യമില്ലാതെ പറഞ്ഞു.

 

” നീ മുഴുവൻ കേൾക്കു.. ” അച്ഛൻ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

” അവരുദേശിക്കുന്നത് മൈഗ്രെഷൻ ആണ്. അവരുടെയൊപ്പം നിന്റെ അനിയനും വിസക്ക് വേണ്ടി അപ്ലിക്കേഷൻ കൊടുക്കുന്നുണ്ട്. അവൻ ഇപ്പോൾ ജോയിൻ ചെയ്തിരിക്കുന്നത് ഒരു അമേരിക്കൻ ബേസ് കമ്പനിയിലാണല്ലോ.”

 

ഓഹ്ഹ് അപ്പോൾ സഹോദരങ്ങൾ രണ്ടുപേരും ചേർന്നുള്ള ജോയിന്റ് ഓപ്പറേഷൻ ആണ്.

 

” ഡാ അവർക്കെല്ലാം ക്വാളിഫിക്കേഷൻ ഉണ്ട്. മിക്കവാറും 2-3 കൊല്ലം കൊണ്ട് അവർക്ക് പോകാൻ സാധിക്കും. 7 കൊല്ലം അവിടെ നിന്നാൽ പി ആറുമാകും.അങ്ങനെയെല്ലാവരും ജീവിതത്തിൽ സെറ്റിൽ ആകും. നിന്റെ ഭാവിയെ കുറിച്ച് ഇനിയെങ്കിലും നല്ലൊരു തീരുമാനം എടുത്തു കൂടെ? ”

 

ഓഹ് ….. കാർന്നൊരു കറക്കി കുത്തി അവസാനം എത്തേണ്ടിടത്ത് എത്തി. ഇനി മുങ്ങിയില്ലെങ്കിൽ ഉപദേശിച്ചു കൊല്ലും.

 

“അച്ഛാ എനിക്ക് ഇവിടെ ഇങ്ങനെയൊക്കെ പോയാൽ മതി. വേറെ വലിയ ആഗ്രഹമൊന്നുമില്ല.”

 

“എവിടെ എങ്ങനെ? വല്ലവന്റെയും തുണിക്കടയിൽ തുക്കടാ ജോലി ചെയ്തു ജീവിക്കുന്നതാണോ നിന്റെ അന്തസുള്ള ജീവിതം?” അച്ഛൻ ദേഷ്യപ്പെട്ടു.

 

“അതിപ്പോൾ എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സില്ലേ. മാസം മാന്യമായൊരു തുക ആ തുക്കടാ ജോലിയിൽ നിന്ന് കിട്ടുന്നുണ്ട്. പിന്നെ ഞാൻ അവിടെ കംഫർറ്റബിൾ ആണ്.”

 

“അതെനിക്കറിയാം… നിന്നോട് പലവട്ടം ഇവിടെ വന്നു നിൽക്കാൻ പറഞ്ഞിട്ട് കേൾക്കാൻ നീ കൂട്ടക്കാതെ ഇരുന്നപ്പോഴേ എനിക്ക് മനസ്സിലായി നീയവിടെ ഭയങ്കര കംഫര്ട്ടബിള് ആയിരിക്കുമെന്ന്. പിന്നെ നിന്റെ കഴുത്തിനു പിന്നിലെ പാടുകൾ പുതിയ ശീലങ്ങൾ ആവുമല്ലെ?” പുള്ളി പുച്ഛത്തോടെ പറഞ്ഞു.

 

അച്ചന്റെ അവസാന ഡയലോഗ്, തലയിൽ കൂടം കൊണ്ടടിയേറ്റത് പോലെയായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു നടന്നു.

” ഡാ നിൽക്ക്.. ”

ഞാൻ തിരിഞ്ഞു നോക്കാതെ അവിടെ നിന്നു. അച്ചന്റെ കൈകൾ എന്റെ തോളിലമര്ന്നപ്പോൾ ആണ് ഞാൻ മുഖമുയർത്തിയത്.

 

“ഇതൊക്കെ നിർത്തി നിനക്കിനിയും നന്നാകാൻ കഴിയും. ഈ ആഡംബരത്തിന്റെയും, ഈസി മണിയുടേയും പിന്നാലെ പോകുന്നത് നിർത്തു ഇല്ലെങ്കിൽ അവസാനം ജീവിതം തന്നെ നഷ്ടമാകും. നീ തന്നെ ആലോചിച്ചു തീരുമാനിക്ക്. ഇനിയും ഇങ്ങനെ ഉപദേശിക്കാൻ ഞാൻ വരില്ല.”

 

ഇത്രയും പറഞ്ഞ ശേഷം എന്റെ തോളിലൊന്നു തട്ടി പുള്ളി അകത്തേക്ക് നടന്നു. പിന്നെ തിരിഞ്ഞൊന്നു നിന്നു താക്കീത് പോലെ പറഞ്ഞു.

 

” നിന്റെ മുതലാളിയും കുടുംബവും അവരുടെ ബിസിനസ്സുമൊക്കെ അവസാനം നിന്നെ നീ ആഗ്രഹിച്ചാൽ പോലും തിരിച്ചെത്തിക്കാൻ കഴിയാത്ത വിധം കുരുക്കിലേക്കെത്തിക്കും.. സൂക്ഷിച്ചോ.. ”

 

ഞാൻ പുറത്തിറങ്ങി ചുമ്മാ തൊടിയിലൂടെയൊക്കെ ഒന്ന് നടന്നു. തലയിലെ തരിപ്പ് മാറുന്നില്ല. ഇനിയിവിടെ നിൽക്കാൻ കഴിയില്ല. എത്രയും വേഗം തിരിച്ചു കൊച്ചിയിലേക്ക് പോകാം.

 

ഉച്ചയൂണ് കഴിഞ്ഞു ഞാൻ തിരികെ റൂമിലെത്തി ബാഗ് എല്ലാം പാക്ക് ചെയ്തു. ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ അച്ഛനും, അമ്മയും തമ്മിൽ സംസാരിച്ചു. എന്നാൽ അവർ രണ്ടുപേരും എന്നോടൊന്നും മിണ്ടിയില്ല. ഞാൻ അവിടെ ഇരിപ്പുണ്ട് എന്നൊരു തോന്നൽ പോലും രണ്ടു പേർക്കുമില്ലെന്ന് തോന്നിപ്പോയി.

 

ഈ അവഗണനയൊക്കെ സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. ഇവരെയൊക്കെ കൊണ്ട് ഒരിക്കലെങ്കിലും ഞാൻ എന്നെ അംഗീകരിപ്പിക്കും.

 

ബാഗ് തോളിലാക്കി ഞാൻ താഴേക്കിറങ്ങി. രണ്ടുപേരേയും കാണാനില്ല. റൂമിൽ നോക്കി അവിടെയുമില്ല. സിറ്റ്ഔട്ടിൽ നിന്ന് സംസാരം കേൾക്കുന്നുണ്ട്. ഞാൻ പുറത്തേക്കിറങ്ങി. രണ്ടുപേരും വരാന്തയുടെ കോണിൽ എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടിരിക്കുന്നു.